ADVERTISEMENT

ജനന– മരണ റജിസ്ട്രേഷൻ നിയമ ഭേദഗതികൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ത്? പൗരന്മാരുടെ ദേശീയ റജിസ്റ്റർ തയാറാക്കാനുള്ള പിൻവാതിൽ നീക്കങ്ങളാണോ നടക്കുന്നത്? 

ചിലപ്പോഴൊക്കെ, വാർത്തകളിൽ‌ ഇടംപിടിക്കാത്ത സംഭവങ്ങൾക്കായിരിക്കും തലക്കെട്ടുകളായി നിറയുന്നവയെക്കാൾ കൂടുതൽ പ്രസക്തി. ഈയിടെയുണ്ടായ ഒരു ഉദാഹരണം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. നമ്മെ എല്ലാവരെയും ബാധിക്കുന്ന ഒരു കാര്യം.

ജനന– മരണ റജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യാനുദ്ദേശിച്ചു കേന്ദ്ര സർക്കാർ ഇറക്കിയ കാബിനറ്റ് നോട്ടിനെപ്പറ്റി എത്ര മുഖ്യധാരാ മാധ്യമങ്ങളിൽ ലേഖനങ്ങൾ വന്നു? ഈ സംഭവത്തെപ്പറ്റി എത്ര ‘ബ്രേക്കിങ് ന്യൂസ്’  കണ്ടു?. ഇല്ല എന്നു തന്നെ രണ്ടിനും ഉത്തരം. 

തീർച്ചയായും ഇതു നിരുപദ്രവകരമായ സംഭവവികാസമല്ല, അപ്രസക്തമായ കാര്യവുമല്ല. ജനന– മരണ റജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഇന്ത്യൻ പൗരന്മാരെപ്പറ്റി ദേശീയ ഡേറ്റാ ബേസ് ഉണ്ടാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമാണ്. നിലവിൽ സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനതല സംവിധാനംവഴി നടത്തുന്ന റജിസ്ട്രേഷൻ ദേശീയതലത്തിലാക്കാനാണു നീക്കം. പൗരന്മാരുടെ ദേശീയ റജിസ്റ്റർ തയാറാക്കാനുള്ള പദ്ധതിയുടെ ആദ്യപടിയാണിതെന്നു വ്യക്തം. പൗരത്വനിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ വന്ന ഈ നിർദേശം ആദ്യംമുതൽ തന്നെ വലിയ വിവാദമായിരുന്നു. 

പൗരത്വനിയമ ഭേദഗതി പാസാക്കുന്ന വേളയിൽ, അനധികൃതർ എന്നു കരുതുന്ന കുടിയേറ്റക്കാരെ രാജ്യത്തിനു പുറത്താക്കാൻ ഉദ്ദേശിച്ച് ദേശീയ പൗരത്വ റജിസ്ട്രേഷൻ നടപ്പാക്കുമെന്നു കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചപ്പോൾതന്നെ രാജ്യവ്യാപകമായി വൻ പ്രതിഷേധം അലയടിച്ചിരുന്നു. അയൽരാജ്യങ്ങളിൽനിന്നു കുടിയേറിയവർ മുസ്‌ലിംകളല്ലെങ്കിൽ മാത്രം പെട്ടെന്നു പൗരത്വം ലഭിക്കുന്ന തരത്തിലുള്ളതാണു പുതിയ നിയമം. ഇത്തരം ഒരു റജിസ്റ്ററും ഒപ്പം നിയമവും കൂടി വരുമ്പോൾ, പല ഇന്ത്യക്കാർക്കും സാധിക്കാത്തതുപോലെ, ജനന രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ മുസ്‌ലിംകൾ അനധികൃത കുടിയേറ്റക്കാരെന്നു ചാപ്പകുത്തി പീഡിപ്പിക്കപ്പെടുമെന്നു പ്രതിപക്ഷവും പൊതുസമൂഹവും ശക്തമായി വാദിച്ചിരുന്നു. 

പ്രതിഷേധവും അതെത്തുടർന്നുണ്ടായ സമരങ്ങളും അതിശക്തമായപ്പോൾ ദേശീയ പൗരത്വ റജിസ്ട്രേഷൻ പദ്ധതി മാറ്റിവയ്ക്കുകയാണെന്ന് 2019 ഡിസംബറിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, ആ പരിപാടി പിൻവലിക്കുന്നതിനുപ‌കരം ഇപ്പോൾ ജനന– മരണ റജിസ്ട്രേഷൻ നിയമഭേദഗതിയെന്ന, നിരുപദ്രവമെന്നു തോന്നിക്കുന്ന ഒരു വഴിയിലൂടെ അതേ നിർദേശം വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്. 

വോട്ടർ ഐഡി കാർഡും ആധാർ കാർഡും തമ്മിൽ ‘സ്വമേധയാ’ ബന്ധിപ്പിക്കണമെന്ന നിർദേശം ഇതുപോലെ സർക്കാർ കൊണ്ടുവന്നപ്പോൾ പാർലമെന്റിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചത് ഓർക്കണം. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം പ്രതിഷേധങ്ങളെത്തുടർന്നു തള്ളപ്പെട്ടു. എല്ലാവരുടെയും വിവരങ്ങൾ ഒറ്റ ബട്ടൺ അമർത്തലിൽ അധികാരികൾക്കു ലഭ്യമായാൽ, പൗരന്മാർ സദാ നിരീക്ഷണത്തിലുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന കടുത്ത വിമർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. 

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെതന്നെ അടിയന്തരാവസ്ഥയുടെ ‘നേട്ടങ്ങൾ’ കൊയ്യ‌ാം എന്നു പഠിച്ച മോദി സർക്കാർ ഇവിടെയും നേരിട്ടുപറയാതെ ദേശീയ പൗരത്വ റജിസ്ട്രേഷൻ നടപ്പാക്കാനുള്ള പണി തുടങ്ങിക്കഴിഞ്ഞു. ഈ ഭേദഗതി നീക്കത്തിലൂടെ സർക്കാർ ഇപ്പോൾ സംസ്ഥാന തലത്തിലുള്ള ജനന–മരണ ഡേറ്റാ ബേസ് ദേശീയതലത്തിൽ ഏകീകരിക്കും. പിന്നീടത് ജനസംഖ്യാ റജിസ്റ്റർ, വോട്ടർ പട്ടിക, ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയുമായൊക്കെ ബന്ധിപ്പിച്ച് പിൻവാതിലിലൂടെ ദേശീയ പൗരത്വ റജിസ്റ്റർ ഉണ്ടാക്കും. സംസ്ഥാനത്തെ ചീഫ് റജിസ്ട്രാർമാരുടെ അധികാരം റദ്ദാക്കി, റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയോടു ദേശീയ ജനസംഖ്യാ ഡേറ്റാബേസ് ഉണ്ടാക്കാനും അതു കൈകാര്യം ചെയ്യാനും ആവശ്യപ്പെടും. പരസ്പരം ബന്ധമില്ലാത്ത നിയമങ്ങളിലൂടെ, വിവിധ കേന്ദ്ര ഏജൻസികളുടെ നിയന്ത്രണത്തിലിരിക്കുന്ന ആധാർ, റേഷൻ കാർഡ് , വോട്ടർ പട്ടിക, പാസ്പോർട്ട് തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയാൽ ഈ ഡേറ്റാ ബേസ് കൈകാര്യം ചെയ്യുന്നതു കേന്ദ്ര സർക്കാരിനു വളരെ എളുപ്പമാകുകയും ചെയ്യും. 

ഈ ‘സാധാരണ’ കാബിനറ്റ് നോട്ടുവഴി തത്വത്തിൽ ദേശീയ ജനസംഖ്യാ റജിസ്റ്റർ തയാറാക്കാനാവും. ആഭ്യന്തരമന്ത്രി അമിത് ഷായുടെ 2019ലെ ദേശീയ പൗരത്വ റജിസ്ട്രേഷൻ പദ്ധതി, നിലവിലുള്ള സംസ്ഥാന റജിസ്റ്ററുകളും മറ്റു പ്രസക്തമായ ഡേറ്റയും തമ്മിൽ യോജിപ്പിച്ചു നടപ്പാക്കാനുമാകും. ഇന്ത്യയിൽ ഇപ്പോഴും ഡേറ്റാ പ്രൈവസി ബിൽ പരിഗണനയിൽ ഇല്ലെന്നതു ശ്രദ്ധിക്കുക. അങ്ങനെ ഒന്നിനായുള്ള അവസാനത്തെ നീക്കം ഈ വേനൽക്കാല പാർലമെന്റ് സമ്മേളനത്തിൽ പിൻവലിച്ചു. ഈ ഭേദഗതിനീക്കം നടപ്പായശേഷം മാത്രമേ ഇനി പുതുക്കിയ ഡേറ്റാ പ്രൈവസി ബിൽ അവതരിപ്പിക്കപ്പെടൂ എന്നുറപ്പ്. എല്ലാ ഇന്ത്യൻ പൗരന്മാരുടെയും വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യാൻ കേന്ദ്രത്തിന് അധികാരം ഉറപ്പാക്കുന്ന വ്യവസ്ഥകളും അതിലുണ്ടാകും. 

2021ൽ നടക്കേണ്ടിയിരുന്ന പൊതു സെൻസസ് റദ്ദാക്കപ്പെട്ട പശ്ചാത്തലത്തിലാണ് ദേശീയ ജനസംഖ്യാ റജിസ്ട്രേഷനുള്ള പിൻവാതിൽ നീക്കം നടക്കുന്നതെന്നതും വൈരുധ്യമാണ്. കോവിഡ് പശ്ചാത്തലത്തിൽ സെൻസസ് അപ്രായോഗികമാണെന്ന വാദമായിരുന്നു സർക്കാരിന്. അതിന്റെ യുക്തി എല്ലാവരും അംഗീകരിച്ചു. അന്നു സെൻസസ് നടന്നിരുന്നെങ്കിൽ മഹാമാരി മൂലം മരിച്ചവരുടെ യഥാർഥകണക്ക് പുറത്തുവരുമായിരുന്നു. രാഷ്ട്രീയമായി സർക്കാരിനുണ്ടാകാമായിരുന്ന അവമതി ഒഴിവാക്കാൻ ആ സമയത്തെ കണക്കെടുപ്പു മാറ്റിയതു സഹായിച്ചു. സർക്കാരിന് അനുകൂല സാഹചര്യമുള്ളപ്പോൾ അതിനുള്ള വഴികൾ തേടുകയും ചെയ്യുന്നു. 

ഡൽഹിയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരം ജനന– മരണ റജിസ്ട്രേഷൻ നിയമം മന്ത്രിസഭ ഉടൻ പരിഗണിക്കും എന്നതാണ്. അവിടെ അംഗീകരിക്കപ്പെടുന്ന ഭേദഗതി ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽതന്നെ അവതരിപ്പിക്കപ്പെടും. ഇതൊരു കൊച്ചു ഭരണകാര്യം എന്ന മേൽമൂടിയിട്ടാവും സർക്കാർ അവതരിപ്പിക്കുക. പാർ‌ലമെന്റിലെ എന്റെ സഹപ്രവർത്തകരോടു പറയാനുള്ളത് ഇതാണ്.– നാം വിഡ്ഢികളാക്കപ്പെടരുത്. ജനിക്കാൻ പോകുന്ന തലമുറകളെപ്പോലും ബാധിക്കുന്ന വലിയൊരു നാടകത്തിന്റെ ആദ്യരംഗമാണ് അരങ്ങേറാൻ പോകുന്നത്. ദേശീയ പൗരത്വ റജിസ്ട്രേഷൻ നടപ്പാകാൻ പോകുന്നു...

sanju

വാൽക്കഷണം

ക്രിക്കറ്റ് ആരാധകരായ മലയാളികൾക്ക് ആഹ്ലാദിക്കാൻ ഒരു കാര്യം കൂടി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഏകദിന മത്സരത്തിലെ ഗംഭീര പ്രകടനത്തിലൂടെ സഞ്ജു സാംസണിന്റെ ഉയിർത്തെഴുന്നേൽപ്. വരാനിരിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിലേക്ക് സഞ്ജു തിരഞ്ഞെടുക്കപ്പെട്ടതും ട്വന്റി20, ഏകദിന മത്സരങ്ങളിൽ അദ്ദേഹം കളിക്കുമെന്നതും അദ്ദേഹത്തിന്റെ കേരളത്തിലെ ആരാധകരെ സന്തോഷിപ്പിക്കുന്നതാണ്. എന്നാൽ, ഈ സന്തോഷവാർത്ത വന്നതിനു തൊട്ടുപിന്നാലെയാണ് ഡിസംബറിലെ ബംഗ്ലദേശ് പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചത്. സഞ്ജുവിന്റെ പേര് പട്ടികയിൽ ഇല്ല, പകരം ഇഷാൻ കിഷനാണു സ്ഥാനം ലഭിച്ചത്. 

   സഞ്ജുവിനു ന്യൂസീലൻഡിൽ കളിക്കാൻ എന്ത് ഉത്തേജനമാണ് ഈ തീരുമാനം നൽകുന്നത്? അവിടെ നന്നായി കളിച്ചാൽപോലും അടുത്ത മത്സരങ്ങളിൽ സ്ഥാനമില്ലെങ്കിൽ... ഇത്തരം മാറ്റിമറിക്കലുകൾ കളിക്കാർക്കും ഇന്ത്യൻ ക്രിക്കറ്റിനും നല്ലതല്ല. നന്നായി കളിക്കുന്ന ഒരാൾക്ക് ‘വിശ്രമം’ കൊടുക്കുക എന്ന ന്യായം ഒരുവശത്തു പറയാം. ടീമിൽ സുരക്ഷിത ഇടമുള്ള ആൾക്കു ചെറിയ വിശ്രമം വേണമെന്ന വാദവും മനസ്സിലാക്കാം. പക്ഷേ, ഇനിയും സ്ഥിരാംഗത്വം നേടിയിട്ടില്ലാത്ത ഒരു കളിക്കാരനെ വരും മത്സരങ്ങളിൽനിന്ന് മുൻകൂട്ടി ഒഴിവാക്കുന്നതു മറ്റൊരു കാര്യമാണ്. 

    താൻ എത്ര പ്രതിഭാശാലിയാണെന്നു തെളിയിക്കാനുള്ള ഊർജമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. സഞ്ജു കേരളത്തിന്റെ മാത്രം അഭിമാനമല്ല, സ്ഥിരതയുള്ള പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ വലിയ വാഗ്ദാനമാണ്. സൂര്യകുമാർ യാദവ് കാഴ്ചവയ്ക്കുന്നതുപോലെ, തുടർച്ചയായി പ്രതിഭ തെളിയിക്കാനുള്ള അവസരം അയാൾക്കു കൊടുക്കണം. ഒരു കളിയിലേക്കു തിരഞ്ഞെടുക്കുകയും അടുത്തതിൽ ഒഴിവാക്കുകയും ചെയ്യുന്നത് ഉജ്വലമായ കളി പുറത്തെടുക്കാനുള്ള അവസരം നിഷേധിക്കലാണ്. നമ്മുടെ സിലക്ടർമാർ എന്നാണു പാഠം പഠിക്കുക?

 

 

English Summary: Birth and death registration amendment bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com