ADVERTISEMENT

ഇത് സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നുമുള്ള യാത്രകളുടെ കാലം. വടക്കഞ്ചേരിയിൽ പഠനയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് ഒൻപതുപേർ മരിച്ച സംഭവം നമുക്കൊരു പാഠമാണ്. എങ്ങനെയാകണം പഠനയാത്രകൾ? എവിടെത്തുടങ്ങണം ആസൂത്രണം? 

ഹംപി, ബെംഗളൂരു എന്നിവിടങ്ങളിൽപോയി മടങ്ങുകയായിരുന്നു കോഴിക്കോടു ജില്ലയിലെ സ്കൂളിൽനിന്നുള്ള പഠനയാത്രാ സംഘം. രാത്രി ലോഡ്ജിനുമുന്നിൽ ബസ് നിന്നു. അധ്യാപകർ കാര്യമന്വേഷിച്ചപ്പോൾ പാക്കേജ് ടൂറിന്റെ ഭാഗമായ ഡിജെ പാർട്ടിയാണെന്നു ഡ്രൈവറുടെ മറുപടി. ഡിജെ ഡാൻസ് ഫ്ലോറിന്റെ ലഹരി മണക്കുന്ന അരണ്ടവെളിച്ചത്തിലേക്കു കുട്ടികൾ നയിക്കപ്പെട്ടു. പിന്നെ ഒന്നുരണ്ടു മണിക്കൂർ കാതടിപ്പിക്കുന്ന ശബ്ദഘോഷങ്ങളും ലേസർ ഷോയും കാലുറയ്ക്കാത്ത നൃത്തച്ചുവടുകളും... 

ഒരു വിധത്തിൽ കുട്ടികളെയും കൂട്ടി അധ്യാപകർ തിരിച്ചുവരുമ്പോൾ കേരളത്തിൽനിന്നുള്ള മറ്റു സംഘങ്ങൾ ഊഴം കാത്തുകിടക്കുന്നു. അംഗീകാരമില്ലാത്ത സ്വകാര്യ ടൂർ ഓപ്പറേറ്റർമാർവഴി നടക്കുന്ന പാക്കേജ് ടൂറിന്റെ അനുഭവ വിവരണങ്ങളിലൊന്നാണിത്. 

എല്ലാ സ്കൂളുകളിലും ഇങ്ങനെയാണെന്ന് ഇതിനർഥമില്ല. തീരുമാനങ്ങൾ ടൂർ ഓപ്പറേറ്റർമാർക്കു വിട്ടുകൊടുക്കാതെ, സ്കൂൾ തലത്തിൽ കൃത്യമായ ഒരുക്കത്തോടെയും കുട്ടികളുടെ പങ്കാളിത്തത്തോടെയും ആസൂത്രണം ചെയ്യുന്ന പഠനയാത്രകളുണ്ട്. അങ്ങനെയൊരു മാതൃക ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലുള്ള ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ഇംഗ്ലിഷ് അധ്യാപകരുടെ നേതൃത്വത്തിൽ നടപ്പാക്കി. ആദ്യം അധ്യാപകരും കുട്ടികളുമടങ്ങുന്ന കമ്മിറ്റി രുപീകരിക്കുന്നു. പോകേണ്ട സ്ഥലം, അതിന്റെ പ്രാധാന്യം, ബസ്, ദിവസങ്ങൾ, ബജറ്റ് എന്നിങ്ങനെ സമഗ്രമായ ടൂർ പ്ലാൻ തയാറാക്കുന്നു. പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് അംഗീകരിച്ച പ്ലാൻ വിദ്യാഭ്യാസ അധികൃതരുടെ പരിഗണനയ്ക്കു സമർപ്പിക്കുന്നു. ബസിനെയും ഡ്രൈവറെയും സംബന്ധിക്കുന്ന വിവരം മോട്ടർ വാഹന വകുപ്പിനു നൽകുകയും അംഗീകാരം വാങ്ങുകയും ചെയ്യുന്നു. കുട്ടികളിൽനിന്ന് ഏതാനും പേരെ ട്രാവൽ ഗൈഡുകളായി തിരഞ്ഞെടുത്ത്, പോകുന്ന ഓരോ സ്ഥലത്തെയും സംബന്ധിക്കുന്ന വ്യക്തമായ ധാരണ അവർ മറ്റു കുട്ടികളുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. ദീർഘദൂരയാത്രകളോ രാത്രിയാത്രയോ ഇല്ല. വ്യത്യസ്ത വിഷയമേഖലകളുമായി അതിനെ ബുദ്ധിപൂർവം ബന്ധിപ്പിക്കാനും ശ്രദ്ധിക്കുന്നു. ബീച്ചിലേക്കുള്ള യാത്രയിൽ കടൽത്തീരത്ത് മണലിൽ ഇൻസ്റ്റലേഷൻ, കാട്ടിലാണെങ്കിൽ ജൈവവൈവിധ്യത്തെ സംബന്ധിക്കുന്ന അറിവുകളുടെ ശേഖരണവും രേഖപ്പെടുത്തലും. യാത്രയ്ക്കു ശേഷം എല്ലാവരും യാത്രാവിവരണം തയാറാക്കും. മികച്ചവയ്ക്കു സമ്മാനം.

kv-manoj
കെ.വി.മനോജ്

ആഘോഷങ്ങൾ ഒട്ടും കുറയ്ക്കാതെ ശരിക്കുള്ള ‘സ്റ്റഡി’ ടൂർ. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ ഉൾപ്പെടെ പരമാവധി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.

ഫീൽഡ് ട്രിപ്പുകൾ 

സ്കൂളിലെ എല്ലാ വിദ്യാർഥികളെയും കുത്തിനിറച്ച്, ദിവസങ്ങൾ നീളുന്ന യാത്രകൾക്കു പകരം ചെറിയ ഫീൽഡ് ട്രിപ്പുകൾ സാധ്യമല്ലേ? സാമൂഹികശാസ്ത്ര വിഷയങ്ങളിൽ താൽപര്യമുള്ളവർക്കു മ്യൂസിയങ്ങൾ, കോട്ടകൾ, കൊട്ടാരങ്ങൾ, ചരിത്രസ്മാരകങ്ങൾ, സംരക്ഷിതപ്രദേശങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കു യാത്ര പോകാം. ശാസ്ത്ര വിഷയങ്ങളിൽ തൽപരരായവർക്കു പ്ലാനറ്റേറിയം, മൃഗശാല, ശാസ്ത്ര-സാങ്കേതിക മ്യൂസിയങ്ങൾ, ഐഎസ്ആർഒ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കാം.

school-tour-4

ഭാഷാ-സാഹിത്യ വിഷയങ്ങളിൽ താൽപര്യമുള്ളവർക്കു സാഹിത്യ അക്കാദമി, കലാമണ്ഡലം, പത്രസ്ഥാപനങ്ങൾ, എഴുത്തുകാരുടെ സ്മാരകങ്ങൾ എന്നിവിടങ്ങളിൽ പോകാം. യാത്ര കഴിഞ്ഞുവന്നശേഷം യാത്രാവലോകനമോ കുറിപ്പോ ആൽബമോ തയാറാക്കിയാൽ അതൊരു പഠന പ്രവർത്തനവുമാകും.

ഏകോപനം വേണം

പഠനയാത്രകളുടെ നടത്തിപ്പിനു വിദ്യാഭ്യാസ വകുപ്പ്, ടൂറിസം വകുപ്പ്, മോട്ടർ വാഹന വകുപ്പ് എന്നിവയുടെ ഏകോപനം ആവശ്യമാണ്. എല്ലാ സ്കൂളുകൾക്കും ബാധകമാവുന്ന പൊതുനിയമാവലി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കണം. അതു പാലിക്കപ്പെടേണ്ടതു സ്ഥാപന മേധാവികളുടെ ഉത്തരവാദിത്തമാക്കി മാറ്റണം. അംഗീകാരമോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്കു പകരം ടൂറിസം വകുപ്പിനു പഠനയാത്രകൾ ഏറ്റെടുത്തു നടപ്പാക്കുന്നത് ആലോചിക്കാവുന്നതല്ലേ ? 

ഇപ്പോൾ കെഎസ്ആർടിസിയുടെ ആഡംബര ബസുകൾ വരെ പഠനയാത്രകൾക്കു ലഭ്യമാക്കിയിരിക്കുന്നതിനാൽ ആ സൗകര്യവും ഉപയോഗിക്കാം. ഏതു യാത്രയിലും തിരഞ്ഞെടുക്കുന്ന ബസുകൾ മികച്ച കണ്ടീഷനിലുള്ളവയും മാനദണ്ഡങ്ങൾ പാലിക്കുന്നവയും ഡ്രൈവർമാർ മോട്ടർ വാഹന വകുപ്പിന്റെ അംഗീകാരവും മികച്ച ട്രാക്ക് റെക്കോർഡുമുള്ളവരുമാണെന്നു സ്കൂൾ അധികൃതർ നേരിട്ട് ഉറപ്പാക്കണം. ദീർഘദൂരയാത്രകളിൽ മിനിമം രണ്ടു ഡ്രൈവർമാരുടെ സാന്നിധ്യവും നിർബന്ധമാക്കണം.

ഒഴിവാക്കേണ്ടതല്ല പഠനയാത്രകൾ

കുട്ടികളുടെ സാമൂഹിക, സാംസ്കാരിക, മാനസിക വികാസത്തിനുതകുന്ന അക്കാദമിക പ്രവർത്തനമെന്ന നിലയിലാണ് പഠനയാത്രകളെ സമീപിക്കേണ്ടത്. ക്ലാസ് റൂമിൽനിന്നും പുസ്തകങ്ങളിൽനിന്നും പഠിച്ച കാര്യങ്ങൾ നേരിൽക്കണ്ടറിയാൻ പഠനയാത്രകൾ ആവശ്യമാണ്. കൂട്ടായ ജീവിതത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഊട്ടിയുറപ്പിക്കുന്നതിലും സാമൂഹിക ജീവിതത്തിലേക്കുള്ള അടിസ്ഥാനപാഠങ്ങൾ പകരുന്നതിലും പഠനയാത്രകൾക്കു വലിയ പങ്കുണ്ട്. ചരിത്രവും ഭൂമിശാസ്ത്രവും ശാസ്ത്രവും രാഷ്ട്രീയ- സാമ്പത്തിക പ്രവർത്തനങ്ങളുമെല്ലാം അനുഭവാധിഷ്ഠിതമായി മനസ്സിലാക്കാനുള്ള അവസരമാണത്. 

സ്കൂളിൽ യൂണിഫോമിനുള്ളിൽ തളച്ചിടപ്പെടുന്ന കുട്ടികൾക്കു പൊതുജീവിതവുമായി സംവദിക്കാനുള്ള സാധ്യതയാണത്. ജീവിതത്തിലൊരിക്കലും യാത്ര പോയിട്ടില്ലാത്തവരും ഇങ്ങനെയല്ലാതെ പോകാനിടയില്ലാത്തവരുമായ കുട്ടികളുടെ ജീവിതത്തിലെ സമ്മോഹന നിമിഷങ്ങളുമാണത്. ഒഴിവാക്കപ്പെടേണ്ടവയല്ല, മറിച്ച് കൃത്യമായ മുന്നൊരുക്കത്തോടെ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞു നടത്തേണ്ടതാണ് പഠനയാത്രകൾ. 

ഇപ്പോൾ സ്റ്റഡി ഇല്ല, ടൂർ മാത്രം

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ പഠനയാത്രകളുടെ നടത്തിപ്പ് പെട്ടെന്നു ചർച്ചയാകുകയും മാർഗരേഖ പരിഷ്കരിച്ച് ഇറക്കുകയും ചെയ്തു. എന്നാൽ, പതിവുപോലെ ഏതാനും ദിവസങ്ങൾക്കു ശേഷം എല്ലാ ചർച്ചകളും കെട്ടടങ്ങുന്നു. പരിഷ്കരിച്ച മാർഗരേഖപോലും അപര്യാപ്തമാണ്; കൂടുതൽ സമഗ്രമായ കാഴ്ചപ്പാടാണു വേണ്ടത്. 

school-tour-2

ഇപ്പോൾ നടക്കുന്ന ഒട്ടുമിക്ക പഠനയാത്രകൾക്കും പഠനവുമായി ബന്ധമില്ല. കാഴ്ചക്കാരെന്നതിലപ്പുറം സംഘാടനത്തിലോ നിർവഹണത്തിലോ അധ്യാപകർക്കു റോളുമില്ല. കേവല വിനോദത്തിലേക്കും അതിലുപരി ലഹരിയുടെയും അതിസാഹസികതയുടെയും അരുതായ്മകളിലേക്കും പഠനയാത്രകൾ മാറുന്നതിൽ അധ്യാപകരുടെ നിസ്സഹായതയും നിർവികാരകതയും കാരണമാവുന്നുണ്ട്. യാത്രയുടെ ദിവസങ്ങളും സന്ദർശന സ്ഥലങ്ങളും ടൂർ ഓപ്പറേറ്ററെയും നിശ്ചയിക്കുന്നതും ബജറ്റ് തീരുമാനിക്കുന്നതുമെല്ലാം ബാഹ്യ ഏജൻസികളുടെ നിയന്ത്രണത്തിലാണ്. ഉത്സവ സീസണുകളിൽ തലയെടുപ്പുള്ള ആനയെ കിട്ടാൻ ലക്ഷങ്ങൾ മുടക്കുന്നതുപോലെ ചില പ്രത്യേക ബസുകൾ ടൂറിനായി കിട്ടാൻ എത്ര തുക മുടക്കാനും കുട്ടികൾ തയാറാണ്. മിക്ക സ്വകാര്യ ബസ് ഓപ്പറേറ്റർമാർമാരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നതും കുട്ടികളാണ്. കുട്ടികളെ ഉപയോഗപ്പെടുത്തി സാഹസിക വിഡിയോകൾ എടുക്കുന്നതും അവ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നതും പതിവാണ്.

വനം വകുപ്പ് മാതൃക

എല്ലാവർഷവും വനംവകുപ്പ് സ്കൂൾ - കോളജ് വിദ്യാർഥികൾക്കായി പ്രകൃതിപഠന ക്യാംപും യാത്രകളും സംഘടിപ്പിക്കാറുണ്ട്. 30–50 പേരടങ്ങുന്ന ചെറിയ സംഘങ്ങളായാണു പങ്കെടുക്കേണ്ടത്. കാടിനെ അറിഞ്ഞും കാടറിവുകൾ പങ്കുവച്ചും കാട്ടിൽ താമസിച്ചും അവർ തയാറാക്കിനൽകുന്ന ഭക്ഷണം കഴിച്ചും പരിമിത സൗകര്യങ്ങളോടെ നടത്തുന്ന പഠനയാത്രകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്. അവിടെ അവർക്കു കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളോ ഡിജെ പാർട്ടികളോ ആവശ്യമില്ല. വനംവകുപ്പ് തയാറാക്കുന്ന മാനദണ്ഡങ്ങളും നിയമാവലിയും അനുസരിക്കാൻ എല്ലാവരും തയാറാവുന്നു. എന്നാൽ ഇതേ കുട്ടികൾ തന്നെ സ്കൂളിൽ നിന്നുള്ള പൊതു പഠനയാത്രകളിൽ വ്യത്യസ്തമായി പെരുമാറുന്നതെന്തുകൊണ്ടെന്ന അന്വേഷണം പ്രസക്തമാണ്.

വിവേചനമരുത് 

ചിലപ്പോഴെങ്കിലും പഠനയാത്രകൾ കുട്ടികളിൽ സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങൾക്കു കാരണമാവുന്നുണ്ട്. വൻതുക ചെലവഴിച്ച് ആഘോഷപൂർവം നടത്തുന്ന യാത്രകളിൽ   ചെറിയൊരു വിഭാഗം വിദ്യാർഥികൾ മാത്രം പങ്കെടുക്കുന്നു. പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള പഠനയാത്രച്ചെലവ് സർക്കാർ നൽകുമെന്ന കാര്യം വലിയൊരു വിഭാഗം അധ്യാപകർക്കുപോലും അറിയുകയുമില്ല. യാത്ര പോയി വന്നശേഷം ബില്ലും വൗച്ചറും സമർപ്പിക്കുന്ന മുറയ്ക്കു തുക അനുവദിക്കുകയാണു ചെയ്യുന്നത്.

school-tour-3

(എസ്‌സിഇആ‍‍ർടി മുൻ റിസ‍‍ർച് ഓഫിസറും  വയനാട് വടുവഞ്ചാൽ എച്ച്എസ്എസ് പ്രിൻസിപ്പലുമാണ് ലേഖകൻ) 

English Summary: Editorial column on how to conduct school tour

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com