ADVERTISEMENT

കറുപ്പിനോട് ഇത്ര അലർജിയോ ? 

കറുത്ത കൊടി സമരായുധമാണെന്നു കരുതുന്ന ഇടതുപക്ഷക്കാരോട് അതു തെറ്റായ ചിന്താഗതിയാണെന്നാണ് കേരളത്തിലെ ഇടതു സർക്കാർ ഇക്കൊല്ലം പറഞ്ഞുവച്ചത്. 

black
കൊച്ചി∙29 ജൂലൈ

സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുടെ ബിരിയാണിച്ചെമ്പ് തുറന്ന മൂഹൂർത്തം. മുഖ്യമന്ത്രി യാത്ര ചെയ്യുന്നയിടത്തെല്ലാം പ്രതിഷേധച്ചൂട് ഉയർന്നതോടെ പൊലീസ് അമിത ജാഗ്രതയിലായി. കറുത്ത മാസ്ക് വരെ പൊലീസ് വിലക്കിയപ്പോൾ സമരക്കാർ ഇരട്ടി വാശിയിലായി. ‘കരിങ്കൊടി കാണിക്കുന്നത് എന്താ തെറ്റാണോ, അതൊരു പ്രതിഷേധ രൂപമല്ലേ’ എന്നു സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി ചൂണ്ടിക്കാട്ടിയത് പലരും ഓർത്തെടുക്കുകയും ചെയ്തു.

 

സമര വേലിയേറ്റത്തിൽ വിഴിഞ്ഞം

vizhinjam
വിഴിഞ്ഞം∙ 28 ഒക്ടോബർ

കേരളത്തിന്റെ സ്വപ്നപദ്ധതിയെന്നു വിശേഷിപ്പിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരിൽ തലസ്ഥാനത്തിന്റെ തീരദേശത്തുണ്ടായത് ആരും സ്വപ്നത്തിൽ നിനയ്ക്കാത്ത സമരവേലിയേറ്റം. ലത്തീൻ സഭയുടെ ഉറച്ച പിന്തുണയോടെ മത്സ്യത്തൊഴിലാളികൾ അവരുടെ ആധിയും കണ്ണീരും പങ്കുവച്ച് സമരമുഖത്ത് അണിനിരന്നപ്പോൾ സർക്കാർ ഉലഞ്ഞു. തുറമുഖ നിർമാണം തീരത്തിനും ജീവനോപാധികൾക്കും ഏൽപിക്കുന്ന പരുക്കാണ് രണ്ടുംകൽപിച്ചുള്ള സമരത്തിനു പ്രേരണയായത്. തുറമുഖ പദ്ധതി  നിർത്തിവയ്ക്കണമെന്ന ആവശ്യത്തിനു സർക്കാർ വഴങ്ങിയില്ല. മറ്റ് ആവശ്യങ്ങളെല്ലാം അംഗീകരിക്കേണ്ടിവരികയും ചെയ്തു. സമരം മാസങ്ങളോളം നീണ്ടത് രണ്ടാം പിണറായി സർക്കാരിന്റെ ‘ക്രൈസിസ് മാനേജ്മെന്റ്’ ശേഷിയെക്കുറിച്ച് ഒരുപിടി ചോദ്യങ്ങളുയർത്തി. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും കൂടെ നി‌ർത്താതെയും വികസന സംരഭങ്ങളുമായി മുന്നോട്ടു പോയാലുള്ള അപകടമാണ് കക്ഷി രാഷ്ട്രീയത്തിനതീതമായ വിഴിഞ്ഞം സമരം ഓർമിപ്പിച്ചത്.

 

milekutty
കോട്ടയം∙26 മാർച്ച്

പ്രതിഷേധ ലൈൻ

മഞ്ഞ നിറത്തിലുള്ള കോൺക്രീറ്റ് കുറ്റികൾ ഒരു പദ്ധതിയുടെയും അതിനോടുള്ള എതിർപ്പിന്റെയും പ്രതീകമായി മാറുന്നതിന്റെ ഒട്ടേറെ സംഘർഷനിമിഷങ്ങൾ ഇക്കഴിഞ്ഞ വർഷം കേരളം കണ്ടു. ഒടുവിൽ ആ മഞ്ഞക്കുറ്റിക്കു മുന്നിൽ പാർട്ടി തന്നെ ചുവന്ന സിഗ്നൽ കാട്ടി. അതോടെ സിൽവർലൈൻ അർധ അതിവേഗ റെയിൽപദ്ധതിക്ക് പച്ചക്കൊടി കിട്ടുമെന്ന പ്രതീക്ഷയും വിദൂരതയിലായി. 

tharoor
തിരുവനന്തപുരം∙ 24 നവംബർ

പദ്ധതിയുടെ പ്രാഥമിക സർവേയ്ക്കായി മഞ്ഞക്കുറ്റികൾ സ്ഥാപിക്കാൻ തുടങ്ങിയതോടെ ജനങ്ങളുടെ രോഷം അണ പൊട്ടി. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിൽ രൂപം കൊണ്ട ജനകീയ സമരകൂട്ടായ്മകളെ പ്രതിപക്ഷം പിന്തുണച്ചതോടെ സിൽവർ ലൈൻ വേണോ വേണ്ടയോ എന്നതു രാഷ്ട്രീയ കേരളത്തെ ഗ്രസിച്ച മർമഭേദിയായ ചോദ്യമായി മാറി. ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ഇടതുപക്ഷത്തു തന്നെ എതിർപ്പുകൾ ഉയർന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും വീണ്ടു വിചാരമായി. പിൻവാങ്ങിയെന്ന പ്രഖ്യാപനത്തിന് അദ്ദേഹം മുതിർന്നിട്ടില്ലെങ്കിലും ഫലത്തിൽ പദ്ധതി മുന്നോട്ടു പോകുന്നില്ല. 

 

khan
കൊച്ചി∙13 നവംബർ

സൈലൻറ് മോഡ്

ശശി തരൂരിന്റെ ലക്ഷ്യം എന്താണ്? മല്ലികാർജുൻ ഖർഗെയ്ക്ക് എതിരായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ തുനിഞ്ഞപ്പോൾ ഉയർന്ന ഈ ചോദ്യം കൂടുതൽ ശക്തമായത് തൊട്ടുപിന്നാലെ. തിരുവനന്തപുരത്തിന്റെ എംപി എന്ന നിലയിൽ കൂടുതലും തലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അടുത്തയിടെ വരെ തരൂരിന്റെ പ്രവർത്തനം. പലപ്പോഴും തലസ്ഥാനത്തോ കേരളത്തിൽ തന്നെയോ എംപി ഉണ്ടാകാറില്ല എന്നതായിരുന്നു അദ്ദേഹം നേരിട്ട വിമർശനം. എന്നാൽ പകരം ‘തരൂരിന് എന്താണ് കേരളത്തിൽ ഇത്ര കാര്യം’ എന്ന ചോദ്യം ഉയർന്നു തുടങ്ങി. മലബാർ ജില്ലകളിൽ തരൂർ നടത്തിയ പര്യടനവും അതിന് ഒരു വിഭാഗം കോൺഗ്രസുകാർ നൽകിയ പിന്തുണയും സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചു. പാർട്ടിയെ വെല്ലുവിളിച്ച് സമാന്തര നീക്കങ്ങൾ നടത്തുകയാണ് തരൂർ എന്ന ആരോപണം അവർ അഴിച്ചുവിട്ടപ്പോൾ കോൺഗ്രസിലും യുഡിഎഫിലും സമുദായ നേതൃത്വങ്ങളിലും കൂടുതൽ പിന്തുണ നേടിയെടുക്കുന്നതിൽ വ്യാപൃതനായി കേരളത്തിന്റെ ‘വിശ്വ പൗരൻ’. ഈ നേതാവിനെ അദ്ദേഹത്തിന്റെ സ്വന്തം പാർട്ടി കൂടെ നിർത്തുമോ അതോ കൈവിടുമോ എന്ന ചോദ്യത്തിന് അവസാന ഉത്തരം ഇനിയും ആയിട്ടില്ല. 

arya
തിരുവനന്തപുരം∙17 ഡിസംബർ

 

കളി കാര്യമാകുമ്പോൾ

kodiyeri
കണ്ണൂർ∙03 ഒക്ടോബർ

ഗവർണറും സർക്കാരും തമ്മിലുള്ള പോര് കളി മാറി കാര്യമാകുകയാണോയെന്നു ജനം ചോദിച്ച വർഷം. സർവകലാശാലാ നിയമനങ്ങളിലെ സിപിഎം ഇടപെടലുകളിൽ അസ്വസ്ഥനായ ഗവർണർ, താനാണ് ചാൻസലറെങ്കിൽ അതു നടക്കില്ലെന്നു പ്രഖ്യാപിച്ച് വെല്ലുവിളിയുടെ കൊടി നാട്ടി. എങ്കിൽ ഗവർണറെ ചാൻസലർ പദവിയിൽനിന്നു നീക്കിയിട്ടുതന്നെ കാര്യമെന്നു സർക്കാരും പ്രഖ്യാപിച്ചു. പ്രതിപക്ഷവും അതിനു സർക്കാരിനു കൈകൊടുത്തു. പക്ഷേ ആ ബിൽ നിയമമാകാനും ഗവർണറുടെ കയ്യൊപ്പു വേണം.  ലോകായുക്ത നിയമത്തിന്റെ ചിറകരിയുന്ന വിവാദ ഭേദഗതിക്കു പിന്നാലെ ആ ബില്ലും രാജ്ഭവന്റെ മേശപ്പുറത്തിരിക്കുന്നു. കളി ഹാഫ് ടൈം എത്തിയിട്ടേയുള്ളൂ.

 

uma
തൃക്കാക്കര∙ ജൂൺ 3

ആളിക്കത്തിയ കത്ത്

വർഷാദ്യം ഒരു ദത്താണ് തലസ്ഥാനത്തെ സിപിഎമ്മിനെ അലോസരപ്പെടുത്തിയതെങ്കിൽ വർഷാന്ത്യത്തിൽ അതൊരു കത്തായിരുന്നു. കോർപറേഷനിലെ മൂന്നൂറോളം നിയമനങ്ങൾക്ക് പാർട്ടിപ്പട്ടിക തേടി മേയർ ആര്യ രാജേന്ദ്രന്റേതായി പുറത്തുവന്ന കത്ത് സിപിഎമ്മിനു പുലിവാലായി. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള  കത്ത് ‘മലയാള മനോരമ’ പുറത്തുവിട്ടതോടെ കത്ത് എഴുതിയിട്ടില്ലെന്ന് ആര്യയും കത്ത് കൈപ്പറ്റിയിട്ടില്ലെന്ന് ആനാവൂരും കൈകഴുകി. തിരുവനന്തപുരം പ്രതിപക്ഷ പ്രതിഷേധത്തിന്റെ സമരച്ചൂടിൽ തിളച്ചു. സർക്കാരിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും പിൻവാതിൽ നിയമനങ്ങളിൽ ഭരണകക്ഷിയുടെ കൈകടത്തൽ തുറന്നുകാട്ടുന്നതായി കത്തും അനുബന്ധ സംഭവങ്ങളും.

 

saji
ചെങ്ങന്നൂർ∙08 ജൂലൈ

സൗമ്യതയുടെ കൊടിയിറക്കം

സൗമ്യനും ധീരനുമായ അമരക്കാരനെ നഷ്ടപ്പെട്ടതിന്റെ വേദന സിപിഎമ്മിനെ ഗ്രസിച്ച വർഷമാണു കഴിഞ്ഞു പോകുന്നത്. അർബുദ ബാധിതനായ കോടിയേരി ബാലകൃഷ്ണൻ രോഗത്തോട് ധീരമായി പൊരുതി. അതിനെ വകവയ്ക്കാതെ പാർട്ടിയെ നയിക്കുക എന്ന ഉത്തരവാദിത്തം തുടർന്നു. ഇടക്കാലത്ത് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള അവധിക്കും വിശ്രമത്തിനും ചില വിവാദങ്ങൾ കോടിയേരിയെ നിർബന്ധിതനാക്കിയെങ്കിലും അപ്പോഴും അണിയറയിൽ എല്ലാ സുപ്രധാന തീരുമാനങ്ങളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യത പിടിച്ചു പറ്റിയ കോടിയേരിയുടെ വിയോഗം മലയാളക്കരയെ വേദനിപ്പിച്ചു. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിനു പിന്നാലെ രോഗം മൂർച്ഛിച്ച കോടിയേരി ആദ്യം ചികിത്സയ്ക്കായി പിൻവാങ്ങി. ഒടുവിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ അദ്ദേഹം വിടവാങ്ങി. 

 

തൃക്കാക്കരയുടെ പാഠം

രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും രണ്ടു തദ്ദേശ തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി പരാജയപ്പെട്ട യുഡിഎഫിന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മൃതസഞ്ജീവനിയായി. പി.ടി.തോമസിന്റെ സ്വന്തം സീറ്റ് അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസ്  25,106 വോട്ടിന്റെ പടുകൂറ്റൻ ഭൂരിപക്ഷത്തിൽ നിലനിർത്തി. ‘സെഞ്ചറി’ തികയ്ക്കാമെന്ന ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ എൽഡിഎഫ് ഞെട്ടി.  ഡോ. ജോ ജോസഫിനെ  സ്ഥാനാർഥിയാക്കിയ സിപിഎം തീരുമാനം തിരിച്ചടിച്ചെന്നു കരുതുന്നവരാണേറെ. കൊച്ചി മെട്രോയുടെ നഗരഭൂമികയായ തൃക്കാക്കര മണ്ഡലം തന്നെ സിൽവർ ലൈൻ പദ്ധതിക്കെതിരെ വിധിയെഴുതിയോ എന്ന സന്ദേഹവും എൽഡിഎഫിനെ പൊതിഞ്ഞു. 

 

കൈവിട്ട വാക്ക്

തൊട്ടു തലേന്നു വരെ കേരളത്തിന്റെ ഭരണ ചക്രം തിരിച്ചവരിൽ ഒരാളാണ് ഈ ഇരുചക്രവാഹനം ഓടിച്ചു നാട്ടിലൂടെ പോയത്. സജി ചെറിയാന്റെ മന്ത്രി സ്ഥാനത്തു നിന്നുള്ള രാജിയെക്കുറിച്ച് ‘എല്ലാം പെട്ടെന്നായിരുന്നു’ എന്നേ പറയാനാകൂ. 

ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾക്ക് ഏറ്റവും വലിയ പരിചയായി സിപിഎം ഇപ്പോൾ കാണുന്നത് രാജ്യത്തിന്റെ ഭരണഘടനയാണ്. പത്തനംതിട്ട മല്ലപ്പള്ളിയിലെ ഒരു പാർട്ടി യോഗത്തിൽ പ്രസംഗിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി സജി ചെറിയാന്, പക്ഷേ ഭരണഘടനയോട് ആ ആദവുണ്ടായില്ല. കുന്തവും കുടച്ചക്രവും ഭരണഘടനയുമെല്ലാം അദ്ദേഹത്തിന് ഒരുപോലെയാണെന്ന് ആ പ്രസംഗം കേട്ടവർക്കു തോന്നി. രാജിവച്ച പുറത്തിറങ്ങേണ്ടിവന്ന സജി തിരിച്ചുകയറാനുള്ള ശ്രമം തുടരുന്നു. അങ്ങനെയെങ്കിൽ സ്കൂട്ടറിനുപകരം വീണ്ടും സ്റ്റേറ്റ് കാർ... 

English Summary: Kerala political movements in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com