ADVERTISEMENT

∙ ആനന്ദ് നീലകണ്ഠൻ: ‘സീരിയൽ കില്ലറുകൾ, സൈക്കോകൾ, കൃത്രിമ ഫെമിനിസം, ഉപരിപ്ലവമായ ജാതി വിമർശനം, പച്ചത്തെറി, ജീപ്പിൽ ചന്ദ്രമണ്ഡലത്തേക്കു പറന്നുപോകുന്ന ക്ലൈമാറ്റിക് ബ്രില്യൻസ്... അങ്ങനെയങ്ങനെ എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറായിപ്പോയി നമ്മുടെ സിനിമകൾ. കഥ മനുഷ്യനു മനസ്സിലായാൽ എന്തോ കുറച്ചിലാണ് എന്ന മട്ടിൽ എഴുതുന്ന തിരക്കഥകളുംകൂടി ആയപ്പോൾ പൂർത്തിയായി. ഇത്തരം സന്ദർഭത്തിലാണ് നമ്മൾ ശ്രീനിവാസനെപ്പോലെയുള്ള എഴുത്തുകാരന്റെ പ്രതിഭ മനസ്സിലാക്കുന്നത്. 

∙ സിബി മലയിൽ: ഫോണിലൊക്കെ സിനിമ കാണുന്നത് ആ മീഡിയത്തോടു ചെയ്യുന്ന ദ്രോഹമാണ്. നമ്മൾ എടുത്ത ഷോട്ടുകളും ഉണ്ടാക്കിയ വിഷ്വലുകളും സൗണ്ടുമൊന്നും അതിൽ കിട്ടില്ല. കഥകേട്ടു പോകാം, അല്ലെങ്കിൽ കണ്ടന്റ് അറിഞ്ഞുപോകാം എന്നുള്ളതിനപ്പുറം വേറെ ആസ്വാദനമില്ല.

∙ ജോയ് മാത്യു: ഗ്രേസ് മാർക്കിനു വേണ്ടിയും ഗ്രേഡുകൾക്കു വേണ്ടിയും ധന-സമയ-ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജന കമ്മിഷൻ പദവി ലക്ഷ്യം വയ്ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്കു മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വയ്ക്കുന്നതു നല്ലതാണ്.

ടി.പത്മനാഭൻ: ഭക്തൻ അല്ലെങ്കിലും എല്ലാ കർക്കടകമാസത്തിലും രാമായണം വായിക്കുന്ന ശീലം ഇപ്പോഴുമുണ്ട്. ഭാഷ എങ്ങനെ ഉപയോഗിക്കണമെന്നു നിശ്ചയം ഉണ്ടാകുന്നതു വായനയിലൂടെയാണ്.

 ഗീതാഞ്ജലി ശ്രീ: ബഹുസ്വരതയിൽനിന്നും സ്വാതന്ത്ര്യത്തിൽനിന്നും അകലുകയും ഏകസ്വരതയിലേക്കു മാറുകയും ചെയ്യുന്നത് ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നു വിശേഷിപ്പിക്കാം. എന്നാൽ, തീർച്ചയായും ഈ പ്രവണത ഇന്ത്യയിൽ മാത്രമുള്ള ഒന്നല്ല.

 ഡോ.വിനിൽ പോൾ: ബിരുദപഠന കാലയളവിൽ പറയത്തക്ക ഒരു അക്കാദമിക ഓർമകളും എനിക്കില്ലെന്നതാണ് യാഥാർഥ്യം. അധ്യാപകർ പരിചയപ്പെടുത്തിയ ഒരു ചരിത്ര പുസ്തകമോ സിനിമയോ ചരിത്രകാരനോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതു കേവലമായി ഞാൻ പഠിച്ച കോളജിന്റെ പ്രശ്നമാണെന്നു കരുതുന്നില്ല. മറിച്ച് കേരളത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ സംഭവിച്ച / സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിപത്തിന്റെ ഭാഗമെന്നാണു ഞാൻ വിശ്വസിക്കുന്നത്. 

വി.എം.ദേവദാസ്: എഴുതുന്നതെല്ലാം വായനക്കാരെ ലക്ഷ്യമാക്കിയുള്ളതാണ് എന്നാണല്ലോ പൊതുവേയുള്ള ധാരണ. എന്നാലത് പൂർണമായും ശരിയല്ലെന്നാണ് എന്റെ പക്ഷം. നല്ലൊരു എഴുത്തുകാരനോ എഴുത്തുകാരിയോ എഴുതുന്നത് പ്രധാനമായും സ്വയം സംതൃപ്തിക്കാണ്. അവനവനെ തൃപ്തിപ്പെടുത്തുന്ന എഴുത്തിലാണ് അവർ അഭിരമിക്കുന്നത്. 

പ്രിയ വാരിയർ: കണ്ണിറുക്കുന്ന സീനിനെപ്പറ്റി ട്രോളുകളും വിമർശനങ്ങളും എന്നെ വിഷമിപ്പിച്ചിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷേ, ഒരു പരിധിക്കപ്പുറത്തേക്ക് അതൊന്നും എന്നെ ബാധിച്ചിട്ടില്ല. ചെറിയ പ്രായത്തിൽ ഇതെല്ലാം അനുഭവിക്കാൻ കഴിഞ്ഞതുകൊണ്ട് മാനസികമായി കുറച്ചുകൂടി കരുത്തയായി.

സന്തോഷ് ജോർജ് കുളങ്ങര: അടുത്ത തലമുറയെ ഇവിടെ പിടിച്ചുനിർത്തണമെങ്കിൽ അവന് അഭിമാനം തോന്നുന്ന, ആത്മവിശ്വാസം തോന്നുന്ന നിർമിതികളും സംരംഭങ്ങളും സംഭവങ്ങളും എല്ലാം ഇവിടെയുണ്ടാകണം. ഞാൻ ഇപ്പോഴും പട്ടിണിയാണെന്നു വിലപിക്കുന്ന നാടല്ല വേണ്ടത്. വേണ്ടിവന്നാൽ ഒളിംപിക്സ് നടത്താൻ കഴിയുന്ന ഗംഭീരനാടാണ് ഇന്ത്യ എന്നു തെളിയിക്കുകയാണു വേണ്ടത്.

സക്കറിയ: കുടിയേറ്റ മലയാളികൾ ദൈനംദിനം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നതും ലോകമെങ്ങും പരന്നു കിടക്കുന്നതുമായ കേരളത്തിന്റെ പുതിയ അതിർത്തികളാണ് മലയാളികളുടെ ഇന്നിലേക്കും നാളെയിലേക്കുള്ള ഏറ്റവും വിലപ്പെട്ട നിക്ഷേപം എന്നു ഞാൻ വിശ്വസിക്കുന്നു. കേരളത്തിൽ ഇനി അദ്ഭുതങ്ങൾ ഒന്നും സംഭവിക്കാൻ ഇടയില്ല.

വിനോയ് തോമസ്: ഞാൻ പറയുന്നത്, ഇനിയെങ്കിലും മനുഷ്യനിച്ചിരി ആഡംബരത്തിൽ കാര്യങ്ങൾ ചെയ്യട്ടേന്നാണ്. പരമാവധി കാശൊഴുക്കി കിടിലൻ പരിപാടികൾ സംഘടിപ്പിക്കട്ടെ. എന്തിനാണ് ഈ കാശെല്ലാം കെട്ടിപ്പൂട്ടി വച്ചോണ്ടിരിക്കുന്നത്. കൊറോണ വന്നപ്പോ കാശുകാരന്റെ ദുരവസ്ഥ നമ്മൾ കണ്ടതല്ലേ. 

English Summary: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com