ADVERTISEMENT

രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം പിറന്ന വേദി എന്നതാകും ഇനി ലോക കായികചരിത്രത്തിൽ തിരുവനന്തപുരത്തിന്റെ പെരുമ. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ശ്രീലങ്ക മത്സരത്തിൽ ഇന്ത്യ നേടിയ 317 റൺസിന്റെ റെക്കോർഡ് ജയം നമ്മുടെ നാടിനും ഏറെ അഭിമാനകരം തന്നെ. വിരാട് കോലിയും ശുഭ്മൻ ഗില്ലും ചേർന്നൊരുക്കിയ സെഞ്ചറി വിരുന്നും മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലുള്ള ഉജ്വല ബോളിങ്ങും ഒത്തുചേർന്ന അവിസ്മരണീയ മത്സരം പക്ഷേ നടന്നതാകട്ടെ ശുഷ്കമായ ഗാലറിക്കു മുന്നിലും. 

കേരളത്തിൽ ഇതുവരെ നടന്ന രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവും വലിയ ടീം സ്കോറും റെക്കോർഡും പിറന്നുവെന്ന ചരിത്രത്തിൽ ഏറ്റവും കുറച്ചു കാണികളെത്തിയ മത്സരമെന്ന നാണക്കേട് നിഴൽവീഴ്ത്തി. നാൽപതിനായിരത്തോളം പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ കളി കാണാനെത്തിയത് 16,210 പേർ. ഇതിൽ പണം നൽകി ടിക്കറ്റെടുത്തത് 7201 പേർ മാത്രമാണ്.‌ കോംപ്ലിമെന്ററി ടിക്കറ്റിൽ വന്നവരായിരുന്നു ബാക്കി. ആൾത്തിരക്കില്ലാത്ത പൂരം പോലെയായി കാര്യവട്ടത്തെ മത്സരം. ടിവിയിലൂടെ തത്സമയം ലോകമെങ്ങും അതു കാണുകയും ചർച്ചയാവുകയും ചെയ്തു.

ഈ ദുരവസ്ഥയുടെ കാരണങ്ങൾ പലതാണ്. ട്വന്റി20 മത്സരങ്ങൾ വന്നതോടെ ഏകദിന മത്സരങ്ങൾക്ക് ആളു കുറയുന്നുണ്ട്. കാര്യവട്ടത്തെ ശുഷ്ക ഗാലറി കണ്ട് ‘ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ’ എന്ന ആശങ്ക മുൻ ഇന്ത്യൻ താരം യുവരാജ് സിങ് പങ്കുവയ്ക്കുകയും ചെയ്തു. പക്ഷേ, രാജ്യത്തു മറ്റൊരിടത്തും ഇല്ലാത്തവിധം, കാര്യവട്ടത്തെ കളിയെ കാണികൾ കൈവിട്ടതിനു കാരണം ഈ പ്രവണത മാത്രമല്ലെന്നു വ്യക്തം. ഈ കളിയോടുള്ള സർക്കാർ സമീപനവും ടിക്കറ്റ് വിൽപന തുടങ്ങുംമുൻപേ ആരംഭിച്ച വിവാദവും വലിയ തിരിച്ചടിയായി. 

കളികളെ പ്രോത്സാഹിപ്പിക്കേണ്ട കായികമന്ത്രി വി.അബ്ദുറഹിമാൻതന്നെയാണ് ആ വിവാദങ്ങൾക്കു തുടക്കമിട്ടതും. സർക്കാർ നികുതിയിളവു കൊടുത്തിട്ടും ക്രിക്കറ്റ് മത്സരങ്ങളിൽനിന്നു ലഭിക്കുന്ന വൻ വരുമാനം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) കൊണ്ടുപോവുകയാണെന്നും കായികവികസനത്തിനോ സ്റ്റേഡിയം പരിപാലനത്തിനോ ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ ആദ്യ ആരോപണം.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി20  മത്സരത്തിന്റെ ടിക്കറ്റിനു സർക്കാർ ചുമത്തിയ വിനോദ നികുതി 5% ആയിരുന്നെങ്കിൽ ഇത്തവണ അത് 12% ആയി ഉയർത്തി. 18% ജിഎസ്ടിക്കു പുറമേ ഇതു കൂടിയായപ്പോൾ ടിക്കറ്റ് വാങ്ങുന്നവർ 30% നികുതിയാണ് ഒടുക്കേണ്ടിവന്നത്. നികുതി ഒഴിവാക്കിയാണ് കെസിഎ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതെന്നതിനാൽ ഉയർന്ന നികുതി ടിക്കറ്റെടുക്കുന്ന ജനങ്ങളുടെ മാത്രം ബാധ്യതയായി. പ്രതിഷേധം ഉയർന്നപ്പോൾ ‘പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ട’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതുപോലുള്ള കളികൾക്ക് ഇളവു കൊടുക്കേണ്ട ആവശ്യമെന്തെന്നും മന്ത്രി ചോദിച്ചു. ഇതോടെ പ്രതിഷേധം കനത്തു. കളി ബഹിഷ്കരിക്കണമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളിലൂടെയുണ്ടായി. ഈ വിവാദങ്ങൾക്കു നടുവിലാണ് കാര്യവട്ടത്തെ കളിയെ കാണികൾ കൈവിട്ടത്. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിൽ ഒരു മത്സരമെങ്കിലും കേരളത്തിനു ലഭിക്കാനുള്ള സാധ്യതയ്ക്ക് ഈ വിവാദം വലിയ മങ്ങലേൽപിച്ചുവെന്നതും ദുഃഖകരമാണ്. കേരളത്തിൽ രാജ്യാന്തരമത്സരം നടക്കുമ്പോൾ സ്വീകരിക്കേണ്ട നിലപാട് ഇതായിരുന്നോ എന്നതാണ് ചോദ്യം.  

പാഴായിപ്പോകുന്ന പദ്ധതിപ്രഖ്യാപനങ്ങളിലൂടെയല്ല, രാജ്യാന്തര നിലവാരമുള്ള മത്സരങ്ങളിലൂടെയും സൗകര്യങ്ങളിലൂടെയുമാണ് കായികമേഖല കരുത്തുനേടുന്നത്. അതിനെ പ്രോത്സാഹിപ്പിക്കുന്നതാകണം സർക്കാർ നയം. പട്ടിണി കിടക്കുന്നവർ കളി കാണേണ്ടെന്നും ക്രിക്കറ്റ് പോലുള്ള കളികൾക്ക് ഇളവു വേണ്ടെന്നുമുള്ള സമീപനത്തോടെയാവരുത് സർക്കാരിന്റെ പുതിയ കായിക നയം രൂപപ്പെടേണ്ടത്.

English Summary: India - Sri Lanka ODI Cricket 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com