ADVERTISEMENT

ജീവിതത്തിന്റെ മറ്റു സന്തോഷങ്ങളിലേക്കു മടങ്ങാൻ പ്രധാനമന്ത്രിപദം തന്നെ ഉപേക്ഷിക്കുന്ന രാഷ്ട്രീയക്കാരി – ജസിൻഡ ആർഡേൻ. നമുക്കു സങ്കൽപിക്കാനാകുമോ ഇങ്ങനെയൊരാളെ! 

പ്രായം മാത്രമല്ല, ആത്മാർഥമായ വാക്കുകളും പ്രവൃത്തികളും ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനെ ലോക നേതാക്കൾക്കിടയിൽ വ്യത്യസ്തയാക്കി. 42ാം വയസ്സിൽ, മതിയാക്കാൻ സമയമായി എന്നുപറഞ്ഞ് രാജി പ്രഖ്യാപിക്കുമ്പോൾ, ഭരണവും പദവിയും ജീവിതാവകാശമെന്നു കരുതുന്ന നേതാക്കൾക്കു മുന്നിൽ പുതിയൊരു മാതൃക അവതരിപ്പിക്കുകകൂടിയാണ് ജസിൻഡ ചെയ്യുന്നതെന്നു പറയാം. എന്നാൽ, സമ്മർദങ്ങൾക്കു വഴങ്ങി അങ്ങനെയൊരു പിന്മാറ്റം വേണമായിരുന്നോ എന്ന ചോദ്യവുമുണ്ട്. 

നിറഞ്ഞ കണ്ണുകളോടെയാണ് ജസിൻഡ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. എന്തുകൊണ്ട് രാജി എന്നതിന് ഊഹിക്കാവുന്ന കാരണങ്ങളൊക്കെയും തള്ളിക്കളഞ്ഞിട്ട്, രാഷ്ട്രീയക്കാരും മനുഷ്യരാണെന്നു പറഞ്ഞു. കുടുംബജീവിതത്തിലേക്കു മടങ്ങിപ്പോകാനുള്ള താൽപര്യം സൂചിപ്പിച്ചു: മകൾ നീവ് ഈ വർഷം സ്കൂളിൽ പോകാൻ തുടങ്ങും, ജീവിതപങ്കാളി ക്ലാർക്ക് ഗെയ്ഫോർഡുമായുള്ള വിവാഹം ഈ വർഷമെങ്കിലും നടക്കണം. പ്രധാനമന്ത്രിയായിരിക്കെയാണ് ജസിൻഡ നീവിനെ പ്രസവിച്ചത്;  കൈക്കുഞ്ഞിനെ യുഎൻ പൊതുസഭയിലും കൊണ്ടുപോയി. പൊതു–കുടുംബ ജീവിതങ്ങൾ ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് അതു മാതൃകയായി. 

എങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന്, എപ്പോഴും ദയാവായ്പോടെ പെരുമാറാൻ ശ്രമിച്ചയാൾ എന്നാണ് ജസിൻഡ മറുപടി നൽകിയത്. രാജ്യത്തെ വലതുപക്ഷക്കാർ തീർത്തും മോശമായ രീതിയിലും ഭാഷയിലുമാണ് ജസിൻഡയെയും സർക്കാരിന്റെ നടപടികളെയും വിമർശിച്ചത്; സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അവർ ആക്രമണഭീഷണി മുഴക്കി. അതു നിർദയമായ സമീപനമായിരുന്നു. 

കോവിഡ്കാലത്ത് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് വലതുപക്ഷത്ത് കൂടുതൽ എതിരാളികളെ സൃഷ്ടിച്ചത്. ആദ്യം ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസീലൻഡ്. അവിടെ ആകെയുണ്ടായത് 2500ൽ‍ താഴെ മരണങ്ങളും. എന്നാൽ, സർക്കാരിന്റെ നടപടികളുടെ ശരിതെറ്റുകൾ പഠിക്കാൻ ജസിൻഡ തന്നെ ഈയിടെ സ്വതന്ത്ര അന്വേഷണ സമിതിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഭാവിയിലേക്കുള്ള പാഠങ്ങൾക്കുവേണ്ടി എന്നാണ് അതിനു പറഞ്ഞ കാരണം. രാജ്യത്തെ മഓറി ആദിവാസികൾക്കു ഭരണത്തിലുൾപ്പെടെ നൽകിയ പരിഗണനയും വലതുപക്ഷത്തിന് അനിഷ്ടമുണ്ടാക്കി.

2019 മാർച്ചിൽ ക്രൈസ്റ്റ്ചർച്ചിലെ മുസ്‌ലിം പള്ളിയിൽ ഭീകരാക്രമണമുണ്ടായപ്പോൾ, ദുരന്തബാധിതരെ ജസിൻഡ ചേർ‍ത്തുപിടിച്ചു, അവരുടെ ദുഃഖം തന്റേതുംകൂടിയെന്നു വ്യക്തമാക്കി. അന്നു ജസിൻഡ പറഞ്ഞു: ‘ജീവൻ നഷ്ടപ്പെട്ടവർ, ആ പ്രിയപ്പെട്ടവർ സഹോദരന്മാരായിരുന്നു, പെൺമക്കളായിരുന്നു, പിതാക്കന്മാരും മക്കളുമായിരുന്നു. അവർ നമ്മളായതുകൊണ്ട്, നമ്മൾ‍, രാഷ്ട്രമെന്ന നിലയ്ക്ക് അവരുടെ വേർപാടിൽ ദുഃഖിക്കുന്നു. നമുക്ക് അവരോട് കരുതലിന്റേതായ ഉത്തരവാദിത്തമുണ്ട്’. 

യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിനും സമാനഹൃദയരായ നേതാക്കൾക്കുമുള്ള മറുപടിയെന്നു ജസിൻഡ വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്താണ് താൻ‍ ചെയ്തുതരേണ്ടതെന്നു ക്രൈസ്റ്റ്ചർച്ച് സംഭവശേഷം ട്രംപ് ചോദിച്ചപ്പോൾ, ‘എല്ലാ മുസ്‌ലിംകളോടും അനുകമ്പയും സ്നേഹവും കാണിക്കുക’ എന്നായിരുന്നു ജസിൻഡയുടെ മറുപടി. 

ഒക്ടോബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുൻപ് ലേബർ പാർട്ടിക്കു പുത്തൻ ഊർജം സംഭരിക്കാൻ തന്റെ പിന്മാറ്റത്തിലൂടെ സാധിക്കുമെന്നാണ് രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി പറയുന്നത്. കാര്യങ്ങൾ‍ തന്റെ പിടിയിൽ നിൽക്കുന്നില്ലെന്ന ബോധ്യം അവരുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു വ്യക്തമാണ്; ജീവനു നേരെയുണ്ടായ ഭീഷണികളും സമ്മർദകാരണമാണ്. രാജി തീരുമാനത്തിന്റെ കാരണമല്ലെങ്കിലും, ഭീഷണികൾ അവയുടേതായ സ്വാധീനം ചെലുത്തിയെന്നു ജസിൻഡ ഇന്നലെ തുറന്നു പറയുകയും ചെയ്തു. 

പരിഹരിക്കാനുണ്ട് ഒട്ടേറം പ്രശ്നങ്ങൾ

ന്യൂസീലൻഡ് സാമ്പത്തിക പ്രതിസന്ധിയിലാണ്, വിലക്കയറ്റം കഴിഞ്ഞ 30 വർഷത്തെ ഏറ്റവും ഉയർന്ന തോതിലാണ്, ജീവിതച്ചെലവ് വർധിച്ചിരിക്കുന്നു, പാർപ്പിട പ്രശ്നത്തിനു മതിയായ പരിഹാരം സാധ്യമായിട്ടില്ല, അതിനിടെ സെൻട്രൽ ബാങ്ക് പലിശനിരക്ക് ഉയർത്തുന്നതു തുടരുകയാണ്. രാജ്യത്തെ ജലവിതരണ സംവിധാനത്തിന്റെ വികേന്ദ്രീകൃത നിയന്ത്രണം അവസാനിപ്പിക്കാനുള്ള തീരുമാനവും പ്രതിഷേധത്തിന് ഇടയാക്കി. 

ഇക്കാരണങ്ങളൊക്കെത്തന്നെ ലേബർ പാർട്ടിയുടെയും ജസിൻഡയുടെയും ജനപ്രീതിയെ ബാധിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ മാസം പുറത്തുവന്ന ചില സർവേകൾ കാണിക്കുന്നത്: ലേബറിന്റെ ജനസമ്മതി 33%, അവർക്കൊപ്പമുള്ള ഗ്രീൻ പാർ‍ട്ടിയുടേത് 9%, മഓറിയുടേത് 2%. എതിർപക്ഷത്ത്, നാഷനൽ പാർട്ടിക്ക് 38%, ലിബർട്ടേറിയന് 9%. അപ്പോഴും ജനം ഏറ്റവും കുടുതൽ ഇഷ്ടപ്പെടുന്ന നേതാവായി പറഞ്ഞത് ജസിൻഡയെയാണ്. എന്നാൽ, 29% മാത്രമാണത്. 2017 മുതലിങ്ങോട്ടെടുത്താൽ ജസിൻഡയ്ക്കുള്ള ജനപ്രീതി ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണിത്. 

അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി, ലേബർ പാർട്ടിക്കു പുതിയ നേതാവിനെ ലഭിക്കുന്നതിനുകൂടി വഴിയൊരുക്കുകയാണ് ജസിൻഡ. നിയമമന്ത്രി കിരി അലൻ, വിദ്യാഭ്യാസ മന്ത്രി ക്രിസ് ഹിപ്കിൻസ് എന്നിവരുടേതുൾപ്പെടെ പല പേരുകളും പ്രധാനമന്ത്രിസ്ഥാനത്തേക്കു പറയപ്പെടുന്നുണ്ട്. 

സോഷ്യൽ ഡമോക്രാറ്റ്, പുരോഗമനവാദി, ഫെമിനിസ്റ്റ് തുടങ്ങി പല വിശേഷണങ്ങളും ജസിൻഡ സ്വയം നൽകിയിട്ടുണ്ട്; സ്വവർഗ തൽപരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഗർഭം അലസിപ്പിക്കൽ ക്രിമിനൽ കുറ്റമല്ലാതാക്കാനും കുഞ്ഞുങ്ങളുടെ ദാരിദ്ര്യമകറ്റാൻ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കാനുമൊക്കെ താൽപര്യമെടുത്തു. സാമൂഹിക നീതിക്കായുള്ള നടപടികൾക്കാണ് പ്രാധാന്യം നൽകിയത്. 

2021 ഒക്ടോബറിൽ വാർത്താസമ്മേളനത്തിനിടെ ഭൂചലനമുണ്ടായപ്പോൾ, ശ്രദ്ധയൊന്നു പതറി എന്നു പറഞ്ഞുകൊണ്ട് ചുവടുറപ്പിച്ചു നിന്ന ജസിൻഡയുടെ വിഡിയോ ഏറെ പ്രചരിക്കപ്പെട്ടിരുന്നു. കുലുങ്ങാത്ത നേതാവ്, രാജ്യം പ്രതിസന്ധിയിലായിരിക്കുമ്പോൾ പൊതു ജീവിതം അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിക്കുന്നതു ശരിയായ മാതൃകയാണോ എന്ന സംശയം ഉന്നയിക്കപ്പെടുന്നുണ്ട്. 

ചെറുപ്പകാലത്ത് റിഗ്ഗി എന്നൊരു ആട്ടിൻകുട്ടിയെ ജസിൻഡ വളർത്തിയിരുന്നു. വൈദ്യുതി പ്രവഹിക്കുന്ന വേലിക്കമ്പിയിൽ‍ തട്ടാതെ ചാടാൻ‍ റിഗ്ഗിയെ ജസിൻഡ പഠിപ്പിച്ചു. പ്രധാനമന്ത്രിയായിരിക്കെ ആ കഥ പറഞ്ഞ്, പണ്ടേ പ്രതിസന്ധികളുടെ വേലികൾ ചാടാനുള്ള തന്ത്രങ്ങളറിയാമെന്ന വ്യക്തിയെന്നു സ്വയം അവതരിപ്പിച്ചു. അങ്ങനെയൊരാൾ 42ാം വയസ്സിൽ, ഊർജം ബാക്കിയില്ലെന്നു പറഞ്ഞ് പൊതു ജീവിതത്തിൽനിന്ന് പിന്മാറാൻ നിർബന്ധിതയാവുന്നു. അതു വലതുപക്ഷത്തിന് ആഹ്ലാദവും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ പക്ഷത്തുള്ളവർക്കു നിരാശയുമാണ് നൽകുന്നത്. കാരണം, പുതിയകാലത്തിന്റെ ചില പ്രധാന വെല്ലുവിളികൾക്കു മറുപടികൾ മുന്നോട്ടുവച്ച നേതാവിന്റെ സാന്നിധ്യമാണ് ലോക രാഷ്ട്രീയത്തിൽ നഷ്ടമാകുന്നത്.

എന്നും വാർത്താതാരം

2017ൽ പ്രധാനമന്ത്രിയായശേഷം അടുത്ത വർഷം ജൂണിലാണു ജസിൻഡയ്ക്കു കുഞ്ഞു പിറന്നത്. ചെറിയ കുഞ്ഞുമായി ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിൽ എത്തിയതും വാർത്ത സൃഷ്ടിച്ചു. 2019 സെപ്റ്റംബറിൽ മലയാളികൾക്ക് ഓണാശംസ നേർന്നത് കേരളത്തിലും വാർത്തയായി. ന്യൂസീലൻഡ് പാർലമെന്റ് അംഗമായ മലയാളി പ്രിയങ്ക രാധാകൃഷ്ണന്റെ ഫെയ്സ്ബുക് പേജിലെ വിഡിയോയിലാണ് ജസിൻഡ ആശംസയുമായി പ്രത്യക്ഷപ്പെട്ടത്.

കനത്ത വെല്ലുവിളികളെ വ്യത്യസ്ത വഴികളിലൂടെ നേരിട്ടതിന്റെ പേരിലും ജസിൻഡ ശ്രദ്ധേയയായി. 2019 മാർച്ചിൽ ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികളിലായി 51 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ആയിരുന്നു അതിൽ പ്രധാനം. ഒരാഴ്ച പിന്നിടുമ്പോൾ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്ത് മുറിവുണക്കാൻ ജസിൻഡ എത്തി. കോവിഡ് വ്യാപനത്തെ നേരിട്ടപ്പോൾ പ്രശംസയും വിമർശനവും ഒരുപോലെയുണ്ടായി. എന്നാൽ, 2020 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ലേബർ പാ‍ർട്ടിക്കു വൻ വിജയം നേടിക്കൊടുത്തതു വിമർശകർക്കുള്ള മറുപടിയായി.

എന്നാൽ, രണ്ടാം വട്ടം ജസിൻഡയ്ക്കു തിരിച്ചടികൾ നേരിട്ടു. മോശമായ സാമ്പത്തികസ്ഥിതിയും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ജനപ്രീതി കുറച്ചു. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷനേതാവ് ഡേവിഡ് സിമോറിനെപ്പറ്റി പാർലമെന്റിലിരുന്നു മോശം ഭാഷയിൽ അടക്കം പറഞ്ഞത് ‘ഓൺ’ ആയിരുന്ന മൈക്കിലൂടെ പുറത്തുകേട്ടതും ക്ഷീണമായി. അതുകൊണ്ടുതന്നെ രാജിയെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണു രാജ്യത്ത്.

English Summary: Why Jacinda Ardern Resigned as New Zealand's Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com