ADVERTISEMENT

ഭരണത്തിന്റെ നല്ല വശങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതുപോലെ, തെറ്റുകളും വീഴ്ചകളും കണ്ടെത്തുകയും തുറന്നുകാട്ടുകയും ചെയ്യുന്നതും സുപ്രധാന മാധ്യമധർമമാണ്. മാധ്യമങ്ങളെ പ്രതിപക്ഷമെന്നു വിശേഷിപ്പിക്കുന്നതിൽത്തന്നെ ജനാധിപത്യത്തിൽ മാധ്യമങ്ങൾക്കുള്ള ഉത്തരവാദിത്തം വ്യക്തമാണ്. അതുകൊണ്ടുതന്നെ, വാർത്തകൾ തങ്ങൾക്ക് അനുകൂലമാകുമ്പോൾ മാധ്യമങ്ങളെ വാഴ്ത്തുകയും വിമർശനപരമായാൽ അവയുടെ വായടപ്പിക്കുകയും ചെയ്യാനുള്ള പ്രവണത ഭരിക്കുന്നവരിൽ ഏറിവരുന്നതു നിർഭാഗ്യകരമാണ്. വാർത്തകൾ നേരാണോ എന്നു തീരുമാനിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്കു (പിഐബി) നൽകുന്ന ഐടി ചട്ടഭേദഗതിയുടെ കരടു വ്യവസ്ഥയാണ് മാധ്യമങ്ങൾക്ക് ഏറ്റവും പുതിയ ഭീഷണിയായി മാറിയിരിക്കുന്നത്. ഇതു നടപ്പായാൽ, പിഐബി വ്യാജമെന്നു വിലയിരുത്തുന്ന എന്തും സമൂഹമാധ്യമങ്ങളടക്കം ഓൺലൈൻ പ്ലാറ്റ്ഫോമിൽനിന്ന് ഒഴിവാ‌ക്കേണ്ട സ്ഥിതിവരും.

ഐടി ഇന്റർമീഡിയറി ചട്ടത്തിലാണു ( 2021) നിർണായക ഭേദഗതിക്കു കേന്ദ്രം ഒരുങ്ങുന്നത്. ഇതിന്റെ കരടുരൂപം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. വിമർശനത്തോടുള്ള സർക്കാരിനുള്ള അസഹിഷ്ണുത ഫാക്ട് ചെക് എന്ന പേരിലുള്ള ഔദ്യോഗിക സംവിധാനത്തിന്റെ ദുരുപയോഗത്തിലെത്തിക്കുമെന്നാണ് ആശങ്ക. ഏതു വാർത്തയാണു വ്യാജമെന്നു തീരുമാനിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാകുന്ന സാഹചര്യം ഫലത്തിൽ‍ സെൻസർഷിപ് ആയി മാറാം.

അശ്ലീലം, ആൾമാറാട്ടം അടക്കം 7 തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ സമൂഹമാധ്യമക്കമ്പനികൾ 72 മണിക്കൂറിനകം നടപടിയെടുക്കണം. വ്യാജമെന്നു കണ്ടെത്തുന്ന വാർത്തകളും ഈ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 24 മണിക്കൂറായി ക്രമേണ കുറയ്ക്കുമെന്നും കേന്ദ്രം മുൻപു വ്യക്തമാക്കിയിരുന്നു. വിവിധ സ്രോതസ്സുകളിൽനിന്നു ശേഖരിച്ചു പ്രസിദ്ധീകരിക്കുന്ന വാർത്ത സർക്കാരിനു ഹിതകരമല്ലെങ്കിൽ വ്യാജമെന്നു മുദ്ര കുത്താം. കേന്ദ്രത്തിനെതിരായ വാർത്തകൾ നീക്കം ചെയ്യാൻ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്ക അതീവ ഗൗരവമുള്ളതാണ്.

സമൂഹമാധ്യമങ്ങളിൽ നിന്ദ്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരുടെ ദുഷ്ചെയ്തിക്ക് കർശന നടപടികളിലൂടെ അറുതിവരുത്തണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഇപ്പോൾ‍ നിർദേശിച്ചിരിക്കുന്ന ചട്ടഭേദഗതി ഒരു ജനാധിപത്യസമൂഹത്തിനു ചേർന്നതല്ലെന്നതിൽ സംശയമില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ അവ ചൂണ്ടിക്കാട്ടേണ്ടതു തന്നെയാണ്. എന്നാൽ, കേന്ദ്ര സർക്കാരിനു വേണ്ടി നിലകെ‍ാള്ളുന്ന പിഐബി ചെയ്യുന്നത് അതു മാത്രമാവുമോ? സർക്കാരിനെ വിമർശിക്കുന്ന വാർത്തകളെ ആ ഒറ്റക്കാരണം കൊണ്ട് വ്യാജവാർത്തയായി ചാപ്പകുത്താമോ? എന്താണു പ്രസിദ്ധീകരിക്കേണ്ടതെന്നു തീരുമാനിക്കേണ്ടത് സർക്കാരാണോ?

സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ കീഴ്പ്പെടുത്തി സമ്പൂർണാധികാരം പിഐബിക്കു നൽകുന്നതാണു നടപടിയെന്നും ദൂരവ്യാപക പ്രശ്നങ്ങൾക്ക് ഇതു കാരണമാകുമെന്നും വ്യക്തമാക്കി, ഐടി ചട്ടഭേദഗതിയുടെ കരടു വ്യവസ്ഥയിൽ എഡിറ്റേഴ്സ് ഗിൽഡ് ആശങ്ക അറിയിച്ചിരിക്കുകയാണ്. സർക്കാരിന്റെ പ്രവർത്തനം ജാഗ്രതയോടെ നിരീക്ഷിച്ച് വസ്തുതകൾ പൊതുജനമധ്യത്തിൽ കൊണ്ടുവരാനുള്ള മാധ്യമങ്ങളുടെ ഉത്തരവാദിത്തം ജനാധിപത്യത്തിൽ പരമപ്രധാനമാണ്. പുതിയ ഭേദഗതി നിർദേശങ്ങൾ ഇതിനെ പ്രതികൂലമായി ബാധിക്കും. സർക്കാരിനെതിരായ വിമർശനത്തെ കഴുത്തു ഞെരിച്ചു കൊല്ലുന്നതിനു തുല്യമാണ് കരടു ഭേദഗതിയെന്നു വ്യക്തമാക്കുന്ന എഡിറ്റേഴ്സ് ഗിൽഡ്, കരടു നിർദേശം പിൻവലിക്കണമെന്നും വിഷയത്തിൽ സർക്കാർ ചർച്ചയ്ക്കു തയാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജനാധിപത്യം അർഥവത്താകണമെങ്കിൽ മാധ്യമസ്വാതന്ത്ര്യം പൂർണമായി സംരക്ഷിക്കപ്പെടണമെന്നു സുപ്രീം കോടതി ഒട്ടേറെത്തവണ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്യ്രം എന്ന മൗലികാവകാശമാണ് മാധ്യമങ്ങളുടെ സ്വതന്ത്രവും സത്യസന്ധവുമായ സാമൂഹികദൗത്യത്തിനു രക്ഷാകവചമാകുന്നത്. അതിന് ഏതു സാഹചര്യത്തിലും കൂച്ചുവിലങ്ങിട്ടുകൂടാ. മാധ്യമസ്വാതന്ത്ര്യം എന്നത് ഒരു രാഷ്ട്രത്തിനും നഷ്ടപ്പെടുത്താൻ കഴിയാത്ത അമൂല്യമായ അവകാശമാണെന്നു പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവു തന്നെയാണെന്നു വീണ്ടും ഓർമിക്കാം. ഇപ്പോഴത്തെ ഭേദഗതി ജനാധിപത്യവിരുദ്ധവും രാജ്യതാൽപര്യത്തിന് എതിരുമാണെന്നു തിരിച്ചറിഞ്ഞ് സ്വതന്ത്ര മാധ്യമപ്രവർത്തനത്തോടും പൊതുസമൂഹത്തോടുതന്നെയുമുള്ള പ്രതിബദ്ധത കേന്ദ്ര സർക്കാർ തെളിയിച്ചേതീരൂ.

English Summary: IT Regulations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com