ADVERTISEMENT

സർക്കാരിനു ഭരിക്കാനറിയില്ലെന്നു പ്രതിപക്ഷവും പ്രതിപക്ഷത്തിനു സമരം ചെയ്യാൻപോലും അറിയില്ലെന്നു ഭരണപക്ഷവും വാശിയോടെ ആരോപിക്കുന്ന സന്ദർഭത്തിലൂടെയാണു കേരളരാഷ്ട്രീയം കടന്നുപോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു കേളികൊട്ട് ഉയരുമ്പോൾ ഇതു രണ്ടും അറിയേണ്ടതും പ്രവൃത്തിയിൽ കൊണ്ടുവരേണ്ടതും ഇരുമുന്നണികളുടെയും രാഷ്ട്രീയ ആവശ്യമാണ്. 

സെസും സർക്കാർ ഗ്രാഫും 

വിഎസ്, ഒന്നാം പിണറായി സർക്കാരുകളിലെ മന്ത്രിമാരുടെ പ്രാഗല്ഭ്യത്തോടു കിടപിടിക്കുന്നില്ലെന്ന വിമർശനം തുടക്കം മുതൽ രണ്ടാം പിണറായി മന്ത്രിസഭ നേരിടുന്നു. വേറിട്ട പ്രകടനത്തിനു മന്ത്രിമാർ ശ്രമിച്ചാൽത്തന്നെ കാലിയായ ഖജനാവ് അവരെ പരിമിതപ്പെടുത്തിക്കളയും. ഈ വിഷമവൃത്തത്തിൽനിന്നു പുറത്തുകടക്കാൻ കൂടിയാണ് ബജറ്റിൽ മുൻപില്ലാത്തവിധം നികുതികൾ മന്ത്രി കെ.എൻ.ബാലഗോപാൽ ചുമത്തിയത്. തനതു നികുതിസമാഹരണത്തിൽ മുന്നേറ്റം കൈവരിക്കാൻ ധനവകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ 70,000 കോടി രൂപ ക്രമേണ ഒരു ലക്ഷം കോടിയാക്കി ഉയർത്താനായാലോ? കേന്ദ്രം എത്ര ഞെരിച്ചാലും വികസന–ക്ഷേമ നടപടികളുമായി മുന്നോട്ടുപോകാമെന്ന ആത്മവിശ്വാസമാകും. ആ മോഹം പേറിയാണ് രണ്ടു രൂപ ഇന്ധന സെസിന് മന്ത്രി മുതിർന്നത്.

സർക്കാർ രഹസ്യമാണ് ബജറ്റ് എന്നതുകൊണ്ടുതന്നെ അതു ഭരണമുന്നണിയിലോ പാർട്ടിയിൽത്തന്നെയോ മുൻകൂട്ടി ചർച്ച ചെയ്യേണ്ടതല്ല. പക്ഷേ, ബജറ്റിനു മുൻപും ശേഷവും മുന്നണിയുടെ വിശ്വാസം അതിന് ഉണ്ടാകണം. ഇവിടെ സംഭവിച്ചത്, ബജറ്റ് ദിനത്തിന്റെ രാത്രിതന്നെ സെസിനോടുള്ള വിയോജിപ്പ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രകടിപ്പിച്ചു. സെസിൽ പ്രശ്നങ്ങളുണ്ടെന്നും വിമർശനങ്ങൾ സർക്കാർ പരിശോധിക്കുമെന്നുമാണു ജയരാജൻ തിരുവനന്തപുരത്തു പ്രതികരിച്ചത്. മാഹിയിലെയും കേരളത്തിലെയും നികുതിയുടെ അന്തരത്തെക്കുറിച്ചു ജയരാജനും നിയമസഭയിൽ രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടിയത് ഒന്നുതന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ നീരസം ചെവിയിലെത്തിയതോടെ കണ്ണൂരിൽ ജയരാജൻ അതു തിരുത്തി. പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും ഇന്ധന സെസ് സർക്കാരിന്റെ ജനപ്രിയത കുറയ്ക്കുമെന്ന വിലയിരുത്തലാണ് സിപിഐ സംസ്ഥാന നേതൃത്വത്തിലുമുണ്ടായത്.

സെസ് ഒഴിവാക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടാൻ കേരള കോൺഗ്രസ്(എം) നിയമസഭാകക്ഷി യോഗം തീരുമാനിച്ചതാണ്. എന്നാൽ, പ്രതിപക്ഷം സഭയിൽ നിരാഹാരസമരം തുടങ്ങിയതോടെ, അവർ പിന്തിരിഞ്ഞു. സെസിലെ ആശങ്ക ജനതാദൾ(എസ്) സംസ്ഥാന നേതൃത്വവും സർക്കാരിനെ അറിയിച്ചു. ഘടകകക്ഷികളുടെയും എൽഡിഎഫ് കൺവീനറുടെതന്നെയും പൂർണവിശ്വാസം പിടിച്ചുപറ്റാൻ ബജറ്റിനു കഴിയാതെ വന്നത് പോരായ്മയാണ്. രണ്ടാം പിണറായി സർക്കാർ നേരിടുന്ന വലിയ ദൗർബല്യങ്ങളിലൊന്ന് മന്ത്രിസഭയ്ക്കാകെ മുന്നണിയുടെയും ഇടതുചിന്താഗതിക്കാരുടെയും പൊതു അംഗീകാരം നേടാൻ കഴിയുന്നില്ല എന്നതാണ്.

തങ്ങളുടെ സംഭാവനകൾകൊണ്ടു കൂടിയാണ് തുടർഭരണം സാധ്യമായതെന്ന് ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ കരുതുന്നു. പക്ഷേ, അധികാരം കിട്ടിയപ്പോൾ മുഖ്യമന്ത്രി ഒഴിച്ച് അവരെല്ലാം മന്ത്രിസഭയ്ക്കു പുറത്തായി. അതോടെ പിൻഗാമികളുടെ പോരായ്മകളെക്കുറിച്ച് അടുപ്പക്കാരോട് അവർ വാചാലരാണ്. പട്ടിണിക്കാർ ക്രിക്കറ്റ് കളി കാണേണ്ടെന്ന് സമ്പന്നനായ മന്ത്രി പരിഹസിക്കുന്നതും സാധാരണക്കാരെ ബാധിക്കുന്ന വെള്ളക്കരം വർധനയോടുള്ള വിമർശനത്തെ സാധാരണക്കാരിൽ ഒരാളായിരുന്ന ജലവിഭവമന്ത്രി പരിഹാസത്തോടെ വീക്ഷിക്കുന്നതും പോലുള്ള നടപടികൾ ഇടതുപക്ഷ മന്ത്രിസഭയ്ക്കു ചേർന്നതല്ല. 

പ്രതിപക്ഷം അകത്തും പുറത്തും 

ഇന്ധന സെസിനെതിരെ പ്രതിപക്ഷം ഹർത്താൽ പ്രഖ്യാപിക്കുമോ എന്ന സന്ദേഹം സർക്കാരിന് ഉണ്ടായിരുന്നു. യുഡിഎഫിലും ഈ സമരമാർഗം ആവശ്യപ്പെട്ടവരുണ്ടായി. എന്നാൽ, യുഡിഎഫ് ചെയർമാൻ വി.ഡി.സതീശനും കൺവീനർ എം.എം.ഹസനും ഉറച്ച ഹർത്താൽവിരുദ്ധരാണ് എന്നതുകൊണ്ടുതന്നെ അതിനു തുനിഞ്ഞില്ല. എന്നാൽ, നികുതിനിർദേശങ്ങളിലെ ജനവിരുദ്ധത തിരിച്ചറിഞ്ഞ പ്രതിപക്ഷത്തിന് ബജറ്റ് പ്രസംഗം മന്ത്രി അവസാനിപ്പിക്കും മുൻപുതന്നെ സഭയിൽ പ്രതിഷേധം ഉയർത്താനും തൊട്ടുപിന്നാലെ സഭാ സമുച്ചയം സമരപ്രഖ്യാപനത്തിനു വേദിയാക്കാനും സാധിച്ചു.

സഭയിലെ ചർച്ചകളിൽ പങ്കെടുത്തുകൊണ്ടുതന്നെ സത്യഗ്രഹസമര പോർമുഖം തുറക്കുകയെന്ന ബുദ്ധിപരമായ തീരുമാനമെടുക്കുന്നതിലും വിജയിച്ചു. കേവലം 41 പേരാണുള്ളതെങ്കിലും എണ്ണത്തിൽ ഭരണപക്ഷവുമായുള്ള വലിയ അന്തരം നിയമസഭയിൽ പ്രതിഫലിക്കാതെ സൂക്ഷിക്കാനും സർക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കാനും വി.ഡി.സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനു സാധിക്കുന്നു. അക്കാര്യത്തിൽ കോൺഗ്രസും ലീഗും ഒറ്റക്കെട്ടുമാണ്. എന്നാൽ പുറത്തോ? വലിച്ചുനീട്ടിക്കൊണ്ടുപോകുന്ന കോൺഗ്രസ് പുനഃസംഘടന മൂലം എപ്പോൾ വേണമെങ്കിലും സ്ഥാനം തെറിക്കുമെന്ന വിചാരത്താൽ അലസരായ ഒരു കൂട്ടം ഡിസിസി ഭാരവാഹികളും ബ്ലോക്ക്–മണ്ഡലം പ്രസിഡന്റുമാരുമാണ് സമരവും പ്രതിഷേധവും എല്ലാം സംഘടിപ്പിക്കേണ്ടത്. ആ അഴിച്ചുപണി നീളുന്നിടത്തോളം കാലം അവരിൽ ഭൂരിഭാഗവും പണിയെടുക്കാത്തവരായി തുടരും.

പ്രതിപക്ഷത്തായാൽ കക്ഷികൾക്കു മുന്നിൽ ഭരണത്തിന്റെ പ്രൗഢി ഒഴിഞ്ഞ നീണ്ട 60 മാസമാണ്. അതിൽ 20 കഴിഞ്ഞതേയുള്ളൂ, ഇനിയുമുണ്ട് നിലനിൽപിനായി പൊരുതേണ്ട 40 മാസം. തുടർഭരണമാകുമ്പോൾ പ്രതിപക്ഷത്ത് ആകെ 120 മാസങ്ങൾ! ഇത്രയും ദീർഘമായ കാലം സമരത്തിന്റെ ഇന്ധനം തീരാതെ സൂക്ഷിക്കുക എന്നതാണ് ഈ പ്രതിപക്ഷം നേരിടുന്ന മുൻപില്ലാത്ത വെല്ലുവിളി. പ്രതിഷേധിക്കാനൊരു സമര സെസ് അവർക്കു വേണ്ടി വന്നേക്കാം.

English Summary : Keraleeyam - Write up on Kerala Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com