ADVERTISEMENT

നിലവിലുള്ള പാർലമെന്റ് മന്ദിരം വൃത്താകൃതിയിലാണ്. വൃത്തത്തിനു വശങ്ങളും കോണുകളുമില്ല. ഇപ്പോൾ പണി പൂർത്തിയാകുന്ന  പാർലമെന്റ് മന്ദിരത്തിനു ത്രികോണാകൃതിയാണ്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി പുതിയ മന്ദിരത്തിലാവാം; അന്തിമ തീരുമാനമായിട്ടില്ല. 

പുതിയ മന്ദിരത്തിനു തറക്കല്ലിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‍ഞ്ഞത് നിലവിലെ മന്ദിരം സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഇന്ത്യയ്ക്കു ദിശാബോധം നൽകിയെന്നാണ്; പുതിയ മന്ദിരം ‘ആത്മനിർഭര ഭാരത’ സൃഷ്ടിക്കു സാക്ഷ്യം വഹിക്കുമെന്നും. ജനാധിപത്യത്തിന്റെ പുതിയ ഭവനം എംപിമാരുടെ കാര്യക്ഷമത കൂട്ടുന്നതിനൊപ്പം അവരുടെ പ്രവർത്തനസംസ്കാരത്തെ ആധുനികമാക്കുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രിക്കുണ്ട്. 

ത്രികോണ മന്ദിരത്തിന്റെ മൂന്നു വശങ്ങളെ വേണമെങ്കിൽ പാർലമെന്റിന്റെ നിർവചനത്തിലുള്ള മൂന്നു ഘടകങ്ങളായി പരിഗണിക്കാം: പ്രസിഡന്റ്, രാജ്യസഭ, ലോക്സഭ. അങ്ങനെ നിർവചിക്കണമെന്നു സർക്കാർ പറയുന്നില്ലെന്നതു ശരിയാണ്. നിലവിലെ മന്ദിരത്തിലുള്ള സ്ഥലപരിമിതി അല്ലെങ്കിൽ ‘ഇടമില്ലായ്മ’ പുതിയ മന്ദിരത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് നിർമാണച്ചുമതലയുള്ള നഗരവികസന മന്ത്രാലയം പറയുന്നത്. 

ഇരിപ്പിനും ഇടപഴകലിനുമുള്ള സൗകര്യമാണ് പരിഗണിക്കുന്നതെങ്കിൽ, ഇടമില്ലായ്മ പ്രശ്നംതന്നെയാണ്. അത് 65,000 ചതുരശ്ര മീറ്റർ വലുപ്പമുള്ള പുതിയ മന്ദിരത്തിലൂടെ പരിഹരിക്കപ്പെടുമായിരിക്കും. പാർലമെന്റിൽ ഭരണഘടനാ മര്യാദകൾ നേരിടുന്ന ഞെരുക്കം കെട്ടിടത്തിന്റെ വലുപ്പം കൂട്ടി പരിഹരിക്കാനാവുമോയെന്നു സംശയമാണ്. സമീപനരീതിയുടേതായ ഈ പ്രശ്നം ഇപ്പോൾ തുടങ്ങിയതല്ല; ഇപ്പോൾ കടുപ്പം കൂടിയിട്ടുണ്ട്. ഇനിയും കൂടാമെന്നു കരുതാതിരിക്കാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളില്ല. 

ഇപ്പോൾ തുടങ്ങിയതല്ല എന്നു പറയുമ്പോൾ കുറച്ചു പിന്നോട്ടുപോകാം: അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനായിരുന്നു ഭരണഘടനയുടെ ആദ്യ േഭദഗതി. മൗലികാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവുമൊക്കെ 19ാം നൂറ്റാണ്ടിന്റെ ആശയങ്ങളാണെന്നും പുതിയ നൂറ്റാണ്ടിൽ സാമൂഹിക പരിഷ്കരണവും കോൺഗ്രസ് പാർട്ടി മുന്നോട്ടുവയ്ക്കുന്ന വൻ പരിപാടികളുമൊക്കെയാണ് പ്രധാനമെന്നുമാണ് പ്രധാനമന്ത്രി ജവാഹർലാൽ‍ നെഹ്റു 1951 മേയിൽ പറഞ്ഞ ന്യായം. 

ഭരണഘടനയ്ക്ക് അന്ന് 16 മാസം പ്രായമേയുള്ളൂ. ഭേദഗതി ബില്ലിനെതിരെയുള്ള എതിർപ്പിനു നേതൃത്വം നൽകിയത് ബിജെപിയുടെ ആദ്യ പാർട്ടിരൂപമായ ഭാരതീയ ജനസംഘിന്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ്. ചർച്ചയിൽ‍ നെഹ്റുവും മുഖർജിയും പരസ്പരം വർഗീയവാദികളെന്ന് ആരോപിച്ചു. നെഹ്റു ഏകാധിപതിയാണെന്നു മുഖർജി പറഞ്ഞു. വിശ്വസിക്കാൻ കൊള്ളാത്തവരെന്നു പ്രതിപക്ഷത്തെയും വ്യാജം പറയുന്നയാളെന്നു മുഖർജിയെയും നെഹ്റു വിളിച്ചു. ചില നാമവിശേഷണങ്ങളാൽ ഇടയ്ക്കൊക്കെ നിലവാരം താഴ്ന്നുപോയെങ്കിലും ഉജ്വലമായിരുന്നു ചർച്ചയെന്നു പത്രങ്ങൾ റിപ്പോർട്ട് ചെയ് തു. അന്നത്തെ ചർച്ചകൾ ഇപ്പോഴും അതേരൂപത്തിൽ വായിക്കാ ൻ ലഭ്യമാണ്.  

കഴിഞ്ഞയാഴ്ചയിലേക്കു വരാം. നന്ദിപ്രമേയ ചർച്ചയിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷത്തെ പ്രധാന നേതാക്കൾ നടത്തിയ പ്രസംഗങ്ങളുടെ തലയും വാലുമില്ലാത്ത രൂപമാണ് ഒൗദ്യോഗികമായുള്ളത്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതായി സഭാധ്യക്ഷർ വിലയിരുത്തിയ വാക്കുകൾ ഒഴിവാക്കിയതിനെ ന്യായീകരിക്കാം. എന്നാൽ, പ്രധാനമന്ത്രി ഉന്നയിക്കുന്ന ആരോപണങ്ങൾ‍ അദ്ദേഹംതന്നെ സാധൂകരിക്കണം എന്ന പരാമർ‍ശംപോലും രേഖകളിൽ പാടില്ലെന്നാണ് തീരുമാനമുണ്ടായത്. അങ്ങനെയുള്ള കാലത്തെ ആദ്യചോദ്യമിതാണ്: സർക്കാരിനെ വിമർശിക്കുന്നതിനു പാർലമെന്റിൽ‍ പ്രതിപക്ഷം ഇപ്പോൾ നേരിടുന്ന ഇടമില്ലായ്മ പുതിയ മന്ദിരത്തിന്റെ വിശാലതകൊണ്ടു പരിഹരിക്കാനാവുമോ? 

1951ൽ പത്രങ്ങളെക്കൂടി ഞെരുക്കാനായിരുന്നു ഭേദഗതിയെങ്കിലും, ആ ചർച്ച റിപ്പോർട്ട് ചെയ്യാൻ പത്രങ്ങൾക്കു തടസ്സമില്ലായിരുന്നു. ആ പത്രസ്വാതന്ത്ര്യകാലം കഴിഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ എഴുതിയ കത്തിൽ ഇപ്പോഴത്തെ സ്ഥിതി കൃത്യമായി പറയുന്നുണ്ട്: ‘പാർലമെന്റ് നടപടികൾ‍ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം തീർത്തും പരിമിതപ്പെടുത്തിയിരിക്കുന്നു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ മുതിർന്ന മാധ്യമപ്രവർത്തകർക്കുണ്ടായിരുന്ന പ്രവേശനാനുമതി ഇപ്പോഴില്ല; ലോക്സഭയുടെ മാധ്യമ ഉപദേശകസമിതി ഇല്ലാതായിട്ടു മൂന്നു വർഷമായി’. 

കോവിഡിന്റെ പേരിൽ മാധ്യമപ്രവർത്തകർക്ക് ഇരുസഭകളിലും, പ്രസ് ഗാലറിയിൽ മാത്രമല്ല പാർലമെന്റ് വളപ്പിൽപോലും പ്രവേശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോഴും തുടരുന്നത്. അടിയന്തരാവസ്ഥക്കാലത്തുപോലും ഇങ്ങനെ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്നും സെൻട്രൽ ഹാളിൽ മുതിർന്ന മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കേണ്ടതിന്റെ പ്രാധാന്യം 1950കളിൽതന്നെ സ്പീക്കർ എടുത്തുപറഞ്ഞതാണെന്നും എഡിറ്റേഴ്സ് ഗിൽഡ് കത്തിലെഴുതിയിട്ടുണ്ട്. 

ഹിന്ദിയിലും ഇംഗ്ലിഷിലും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ ദേശീയമെന്നു വിളിച്ചു പ്രത്യേകമായി പരിഗണിക്കുന്നതും മറ്റുള്ളവയെ പ്രാദേശികമെന്നു വിളിച്ച് കൂടുതൽ നിയന്ത്രിക്കുന്നതും പുതിയ രീതിയുടെ ഭാഗമാണ്; അതാണ് ‘ന്യൂ നോർമൽ.’ അപ്പോൾ‍, മാധ്യമങ്ങൾ നേരിടുന്ന ഇടമില്ലായ്മകൾ പുതിയ മന്ദിരത്തിലും തുടരുമോയെന്നതാണ് രണ്ടാമത്തെ ചോദ്യം. 

ഇടം നഷ്ടപ്പെട്ട മറ്റൊന്നാണ് ലോക്സഭയിലെ ഡപ്യൂട്ടി സ്പീക്കർ എന്ന ഭരണഘടനാപദവി. ലോക്സഭ രൂപീകരിച്ചാൽ കഴിവതുംവേഗം ആ സഭയിലെ രണ്ടുപേരെ സ്പീക്കറും ഡപ്യൂട്ടി സ്പീക്കറുമായി തിരഞ്ഞെടുക്കണമെന്നാണ് ഭരണഘടന പറയുന്നത്. 17ാം ലോക്സഭ രൂപീകരിച്ചിട്ടു നാലു വർഷമാകാൻ പോകുന്നു. ഇപ്പോഴും ഡപ്യൂട്ടി സ്പീക്കറില്ല.  ഭരണകക്ഷിയുടെ പക്ഷത്തുള്ളതല്ലാത്ത ആരും നിയന്ത്രണ സ്ഥാനങ്ങളിൽ വേണ്ടെന്ന സമ്പൂർണാധിപത്യ സ്വഭാവമുള്ള വിചാരമാവാം ഈ സ്ഥിതിക്കു കാരണം. ഡപ്യൂട്ടി സ്പീക്കർക്ക് ഇടമില്ലെന്ന ഭരണഘടനാവിരുദ്ധരീതി തുടരുമോയെന്നതാണ് ത്രികോണ മന്ദിരത്തിലേക്കു മാറുന്ന കാലത്തെ മൂന്നാമത്തെ ചോദ്യം.

English Summary : Challenges facing the Constitution of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com