ADVERTISEMENT

മേഘാലയയുടെ സിഇഒയാണ് കോൺറാഡ് സാങ്മ. യുഎസിലും ലണ്ടനിലും ബിസിനസ് മാനേജ്മെന്റ് പഠിച്ച, 40-ാം വയസ്സിൽ മേഘാലയയുടെ മുഖ്യമന്ത്രിയായ കോൺറാഡ് കഴിഞ്ഞ അഞ്ചു വർഷം ഒരു ന്യൂനപക്ഷ സർക്കാരിനെ നയിച്ചത് അസാമാന്യ കയ്യടക്കത്തോടെ. 

കോൺറാഡ് നയിക്കുന്ന നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി)യാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു ദേശീയ പാർട്ടി പദവി നേടിയ ഏക പാർട്ടി. മണിപ്പുരിൽ ഏഴു സീറ്റാണ് എൻപിപി നേടിയത്. മറ്റ് അയൽ സംസ്ഥാനങ്ങളിലേക്കും പാർട്ടിയെ വ്യാപിപ്പിച്ച് ‘നോർത്ത് ഈസ്റ്റിന്റെ സ്വന്തം പാർട്ടി’ എന്ന ലേബൽ സൃഷ്ടിക്കാനാണ് മുൻ ലോക്സഭാ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ.സാങ്മയുടെ മകൻ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ തവണ 21 സീറ്റ് ലഭിച്ച കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും 19 സീറ്റ് ലഭിച്ച എൻപിപിയാണ് മുന്നണി രൂപീകരിച്ച് സർക്കാരുണ്ടാക്കിയത്. ഭരണത്തിൽ പങ്കാളികളാണെങ്കിലും ബിജെപിയും യുഡിപിയും ഉൾപ്പെടെയുള്ള സഖ്യകക്ഷികളോട് മുഖാമുഖം ഏറ്റുമുട്ടുകയാണ് 60 സീറ്റിലും മത്സരിക്കുന്ന എൻപിപി. പുലർച്ചെ മുതൽ വൈകിട്ടുവരെ ഖാസി-ജയന്റിയ-ഗാരോ കുന്നുകളിൽ ഹെലികോപ്റ്ററിൽ പറന്നുനടന്ന് വോട്ടുപിടിക്കുന്ന കോൺറാഡിനു കേരളത്തോട് പ്രത്യേക സ്നേഹമുണ്ട്. 2018ലെ മഹാപ്രളയത്തിനുശേഷം കേരളത്തിനായി  ഫണ്ട് സമാഹരണം നടത്തിയിരുന്നു അദ്ദേഹം. ഗാരോ ഹിൽസിലെ വില്യംനഗറിനു സമീപം തിരക്കിട്ട പ്രചാരണത്തിനിടെ ‘മനോരമ’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്:

മന്ത്രിസഭയിൽ ബിജെപി അംഗമുണ്ട്. പക്ഷേ, ഈ സർക്കാർ അഴിമതി സർക്കാരാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ബിജെപി ജയിച്ചാൽ അന്വേഷണ കമ്മിഷനെ നിയമിക്കുമെന്നും പറഞ്ഞു ? 

അഞ്ചു വർഷം ഭരണത്തിന്റെ ഭാഗമായിരുന്നാണ് ബിജെപി ഇത്തരം ഒരാക്ഷേപം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പുകാലത്ത്  എതിർപാർട്ടികൾക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നതു ബിജെപിയുടെ സ്ഥിരം രീതിയാണ്. അതിനപ്പുറത്തേക്ക് അതിനെ കാണേണ്ടതിനല്ല.

ബിജെപിയുമായി  നല്ല ബന്ധത്തിലാണോ ?

ബിജെപിയുമായി മാത്രമല്ല, പ്രതിപക്ഷവുമായും നല്ല ബന്ധമാണ് എനിക്കുള്ളത്. പക്ഷേ, വ്യക്തിബന്ധങ്ങൾക്കല്ല പ്രസക്തി. ഒരു രാഷ്ട്രീയ ‘ഇക്കോ സിസ്റ്റത്തിന്റെ’ ഭാഗമാണ് എല്ലാവരും. സംസ്ഥാനത്തിനും മേഖലയ്ക്കും രാജ്യത്തിനും പ്രശ്നങ്ങളുണ്ട്. പല കാര്യങ്ങളിലും ബിജെപി നിലപാടിനോടു വിയോജിച്ചിട്ടുണ്ട്. അതു ജനങ്ങളുടെ താൽപര്യത്തിനു വേണ്ടിയാണ്.

പ്രദേശികപാർട്ടികളുമായി സഖ്യമുണ്ടാക്കി പിന്നീട് അവരെ അപ്രസക്തരാക്കി ഭരണം പിടിക്കുന്ന രീതി പല സംസ്ഥാനങ്ങളിലും ബിജെപി പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. മേഘാലയയിലും ബിജെപി നാളെ എൻപിപിയെ വിഴുങ്ങുമോ ? 

ഇക്കാര്യം ജനങ്ങൾക്കു വിടുന്നതാണ് നല്ലത്. ബിജെപിയുടെ ആശയങ്ങളാണ് നല്ലതെന്നു ജനത്തിനു തോന്നുന്നെങ്കിൽ അവർ ബിജെപിക്കു വോട്ടു ചെയ്യട്ടെ. ഞങ്ങൾ ഞങ്ങളുടെ ആശയങ്ങളുമായാണ് ജനങ്ങളുടെ മുൻപിലെത്തുന്നത്. 

രാജ്യത്തെ ചെറുപ്പക്കാരനായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് താങ്കൾ. സ്വന്തം പ്രകടനത്തെ എങ്ങനെ നോക്കിക്കാണുന്നു ?

എന്റെ പ്രകടനത്തിൽ ഞാൻ അത്ര സന്തുഷ്ടനല്ല. പക്ഷേ, മേഘാലയയെ സംബന്ധിച്ചിടത്തോളം മാറ്റത്തിന്റെ അഞ്ചു വർഷങ്ങളായിരുന്നു ഇത്. അടിസ്ഥാനമേഖലയിൽ ഒരുപാട് കാര്യങ്ങൾ നടന്നു. വികസനത്തിന്റെ എൻജിൻ ചലിച്ചു തുടങ്ങി. 

മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ശക്തമായി മത്സരരംഗത്തുണ്ട്. മുൻ മുഖ്യമന്ത്രി തന്നെയാണ് അവരെ നയിക്കുന്നത്? 

നേതാക്കൾ ചേർന്നതുകൊണ്ടു മാത്രം ഒരു പാർട്ടിക്കും ഇവിടെ വളരാനാവില്ല. നോർത്ത്ഈസ്റ്റ് രാഷ്ട്രീയം വ്യത്യസ്തമാണ്. മണിപ്പൂരിൽ ഏഴ് എംഎൽഎമാർ തൃണമൂലിനുണ്ടായിരുന്നു. അവരെല്ലാം ഇന്നു മറ്റു പാർട്ടികളിലാണ്. ഇവിടെ രണ്ട് എംഎൽഎമാർ ഞങ്ങളോടൊപ്പം ചേർന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ് കൂടുതൽ പേർ എത്തും. 

ഒരുപാട് മലയാളികൾ മേഘാലയയിലുണ്ട്. അവരെ എങ്ങനെ നോക്കിക്കാണുന്നു ? 

പുരോഹിതരായും അധ്യാപകരായും സർക്കാർ ജീവനക്കാരായും ആതുരസേവകരായും ഒരുപാട് മലയാളികൾ ഇവിടെയുണ്ട്. അവരുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരോടൊപ്പം ഇഴുകിച്ചേർന്നു പ്രവർത്തിക്കുന്നവരാണ് മലയാളികൾ. 

English Summary: Writeup about Conrad Sangma, Cheif minister of Meghalaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com