ADVERTISEMENT

വരുംവർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ വർഷം 9 സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ആദ്യ മൂന്നെണ്ണത്തിന്റെ ചിത്രമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്; ഇതിൽനിന്നു പെ‍ാതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചിക കൃത്യമായി കണ്ടെത്താനാകില്ലെങ്കിലും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയക്കുതിപ്പിന്റെ ആവർത്തനമുദ്രകളായി മാറുന്നു, ത്രിപുരയിലും നാഗാലാൻഡിലും അവരുടെ സഖ്യത്തിനു കൈവന്ന ഭരണത്തുടർച്ച. ത്രിപുരയിൽ സിപിഎം- കോൺഗ്രസ് സഖ്യത്തിനു ലക്ഷ്യം നേടാനായില്ലെങ്കിലും കടുത്തമത്സരം കാഴ്ചവയ്ക്കാൻ സാധിച്ചു. വരുംകാലങ്ങളിലെ ബിജെപി വിരുദ്ധസഖ്യങ്ങൾക്കുള്ള പാഠം അതിലുണ്ട്. ടിപ്ര മോത്ത എന്ന പുതിയ ഗോത്രവർഗ കക്ഷിയുടെ കരുത്തോടെയുള്ള സഭാപ്രവേശമാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക കക്ഷികളുടെ പ്രസക്തി വീണ്ടും അടയാളപ്പെടുത്തുകയും ചെയ്യുന്നു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാടേ തുടച്ചുനീക്കപ്പെട്ടതിനുശേഷം നടന്ന തിരഞ്ഞെടുപ്പ് ബിജെപിക്കും പ്രാദേശിക കക്ഷികൾക്കും നിർണായകമായിരുന്നു. കോൺഗ്രസിൽനിന്ന് 2016ൽ അസം സംസ്ഥാന ഭരണം പിടിച്ചെടുത്ത്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യവിജയം നേടിത്തുടങ്ങിയതാണു ബിജെപിയുടെ പടയോട്ടം. പിന്നീട് ത്രിപുര, മണിപ്പുർ, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ബിജെപിക്കു ഭരിക്കാനായി. മറ്റിടങ്ങളിൽ പ്രാദേശിക പാർട്ടികളുടെ ഒപ്പംചേർന്ന് ഭരണം നേടുകയായിരുന്നു. 

കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കി സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത് ഇങ്ങേയറ്റത്തുള്ള കേരളത്തിൽവരെ പ്രതിധ്വനിയുണ്ടാക്കിയിരുന്നു. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലുമില്ലാതിരുന്ന ബിജെപി 2018ൽ 36 സീറ്റുകളുമായാണ് അധികാരത്തിലെത്തിയത്. ബിജെപിയുടെ വളർച്ച തടയുന്നതിനായി ഇത്തവണ ബംഗാൾ മോഡലിൽ ഉണ്ടാക്കിയ സിപിഎം- കോൺഗ്രസ് സഖ്യത്തിന് പക്ഷേ ത്രിപുരയുടെ മണ്ണിലും വേരുപടർത്താനായില്ല. കഴിഞ്ഞ തവണ സിപിഎമ്മിന് ഒറ്റയ്ക്ക് 16 സീറ്റ് ലഭിച്ചപ്പോൾ ഇത്തവണ സിപിഎം-കോൺഗ്രസ് സഖ്യത്തിനു ലഭിച്ചത് 14 സീറ്റു മാത്രം. കാൽനൂറ്റാണ്ടുകാലം ത്രിപുര ഭരിച്ച സിപിഎമ്മിന്റെ അധികാരപ്രതീക്ഷകൾക്കു വീണ്ടും മങ്ങലേൽക്കുകയും ചെയ്തു. 

ത്രിപുര കോൺഗ്രസ് മുൻ അധ്യക്ഷനും ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനുമായ പ്രദ്യോത് മാണിക്യ പുതുതായി രൂപീകരിച്ച തിപ്ര മോത്ത പാർട്ടി (തിപ്ര ഇൻഡിജനസ് പ്രോഗ്രസീവ് റീജനൽ അലയൻസ്) ആദ്യ തിരഞ്ഞെടുപ്പിൽതന്നെ മാജിക് കാണിക്കുമെന്നു കരുതിയവർക്കു തെറ്റിയില്ല. 20 ഗോത്രവർഗ സീറ്റുകളിൽ നിർണായക സ്വാധീനമുള്ള തിപ്ര മോത്ത പാർട്ടി 13 സീറ്റുകൾ സ്വന്തമാക്കിയാണ് എതിരാളികളെ ഞെട്ടിച്ചത്. വിശാല തിപ്രലാൻഡ് എന്ന പ്രത്യേക സംസ്ഥാനത്തിനായി വാദിച്ച ഈ പാർട്ടിയുടെ ആവശ്യം നേരത്തേ ബിജെപി നിരാകരിച്ചിരുന്നു. 

മേഘാലയയിൽ എല്ലാ മണ്ഡലത്തിലും ഒറ്റയ്ക്കു മത്സരിച്ച ബിജെപിക്കു പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് നേടിയ ആ പാർട്ടിക്ക് ഇത്തവണയും രണ്ടു സീറ്റ് മാത്രമാണ് ലഭിച്ചത്. കോൺറാഡ് സാങ്മ നയിക്കുന്ന എൻപിപി സർക്കാരിന്റെ ഭാഗമായിരുന്നെങ്കിലും അതേ സർക്കാരിന്റെ അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി വോട്ടു ചോദിച്ചത്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, 27 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ്, എൻപിപി. തിരഞ്ഞെടുപ്പിൽ പരസ്പരം പോരാടിയെങ്കിലും, കേന്ദ്ര ഭരണം കയ്യാളുന്ന ബിജെപിയുമായി എൻപിപി മുന്നണിയുണ്ടാക്കുമെന്നാണു കരുതുന്നത്. 

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബംഗാളിനു പുറത്തേക്കു തൃണമൂൽ കോൺഗ്രസിനെ വളർത്തണമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വപ്നത്തിലേക്ക് അഞ്ചു സീറ്റുകളോടെ മേഘാലയ പങ്കുനൽകുകയും ചെയ്തു; 70% ബംഗാളികളുള്ള ത്രിപുര ആ പാർട്ടിയെ കണ്ടഭാവം കാണിച്ചില്ലെങ്കിലും. ഗോവയിലെ പരീക്ഷണം പാളിയ തൃണമൂൽ കോൺഗ്രസ്, ബംഗാളിനു പുറത്ത് ഏറ്റവും പ്രതീക്ഷയർപ്പിച്ചതു മേഘാലയയിലാണ്. 

നാഗാലാൻഡിൽ ഇത്തവണ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരുന്നു. നാഷനൽ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) - ബിജെപി സഖ്യം വൻഭൂരിപക്ഷത്തോടെയാണു ജയിച്ചത്. നാലു തവണ നാഗാലാൻഡ് മുഖ്യമന്ത്രിയായ നെയ്ഫ്യു റിയോയെ മുന്നിൽനിർത്തിയായിരുന്നു ഈ സഖ്യത്തിന്റെ പ്രചാരണം. നാഗാലാൻഡിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയപാർട്ടികളിലെ‍ാന്നായ എൻപിഎഫിനും കോൺഗ്രസിനും മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്താൻപോലും കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷമായിരുന്ന നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ഭരണത്തിന്റെ ഭാഗമായതോടെ സംസ്ഥാനത്തു പ്രതിപക്ഷമുണ്ടായിരുന്നില്ല. ആദ്യമായി ഒരു വനിത നാഗാലാൻഡ് നിയമസഭയിലെത്തുന്ന ചരിത്രം ഈ തിരഞ്ഞെടുപ്പു സ്വന്തമാക്കുകയും ചെയ്യുന്നു. 

വികസനം മുഖ്യവിഷയമാക്കിയാണ് ബിജെപി മൂന്നു സംസ്ഥാനങ്ങളിലും വോട്ടു തേടിയത്. ത്രിപുരയിലും മേഘാലയയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടുതന്നെ പ്രചാരണത്തിനു നേതൃത്വംനൽകി. പലവട്ടമാണ് ഇരുനേതാക്കളും തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെത്തിയത്. അതേസമയം, ത്രിപുരയിൽ കോൺഗ്രസ് ബിജെപിക്കെതിരെയുള്ള ജീവന്മരണ പോരാട്ടത്തിലായിരുന്നെങ്കിലും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിനെത്തിയതുമില്ല. 

ഈ തിരഞ്ഞെടുപ്പു ഫലങ്ങളുടെ പാഠങ്ങൾ ദേശീയ പാർട്ടികൾക്കു കണ്ടെടുക്കാനായാൽ അതുകൂടി ചേർന്നാവും പെ‍ാതുതിരഞ്ഞെടുപ്പുകളിലേക്കുള്ള അവരുടെ വഴി നിർണയിക്കുക. 

English Summary : Editorial about tripura nagaland meghalaya assembly election result 2023 analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com