ADVERTISEMENT

മേഘാലയയിൽ എംഎൽഎമാരുടെ കൂറുമാറ്റം തടയാനായി വിവിധ പാർട്ടികളുടെ ശ്രമം. സർക്കാരുണ്ടാക്കാൻ എൻപിപിക്ക് പിന്തുണ നൽകുമെന്നു ബിജെപി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ 2 പാർട്ടികളിലേക്കും എംഎൽഎമാർ കൂറുമാറുമെന്ന ഭയത്തിലാണ് മറ്റു പാർട്ടികൾ. 5 എംഎൽഎമാരെ ലഭിച്ചാൽ എൻപിപിക്കു തനിച്ചു സർക്കാരുണ്ടാക്കാം. കൂറുമാറ്റം തടയാൻ കോൺഗ്രസും തൃണമൂലും നിരീക്ഷകരെ മേഘാലയയിലേക്ക് അയച്ചിട്ടുണ്ട്.

കൂടുതൽ എംഎൽഎമാർ എൻപിപിയിൽ ചേർന്നാലും ബിജെപിയെ ഒഴിവാക്കി കോൺറാഡ് സാങ്മ സർക്കാർ രൂപീകരിക്കാൻ സാധ്യതയില്ല. പ്രത്യേകിച്ചും, ബിജെപി അഴിമതി ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ. ജയിച്ചാൽ സുപ്രീം കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം.

പാർട്ടികൾക്കോ ആശയങ്ങൾക്കോ പ്രാധാന്യമില്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂറുമാറ്റം പതിവുകഥയാണ്. കഴിഞ്ഞ മേഘാലയ തിരഞ്ഞെടുപ്പിൽ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന്റെ ഒരു എംഎൽഎപോലും ഇപ്പോൾ പാർട്ടിയിലില്ല. ഏറ്റവും ഒടുവിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മ 12 എം എൽഎമാരുമായി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഒറ്റ സീറ്റുപോലും ജയിക്കാതിരുന്ന തൃണമൂൽ ആയിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് പ്രതിപക്ഷം. ത്രിപുരയിലും കോൺഗ്രസ് എംഎൽഎമാരെ തൃണമൂൽ അടർത്തിമാറ്റിയിരുന്നു.

അരുണാചൽപ്രദേശിൽ മുഖ്യമന്ത്രി പേമാ ഖണ്ഡു ഉൾപ്പെടെ 43 കോൺഗ്രസ് എംഎൽഎമാരാണ് പാർട്ടിവിട്ട് ബിജെപി സഖ്യകക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ (പിപിഎ) ലയിച്ചത്. തൊട്ടുപിന്നാലെ ഖണ്ഡുവും എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ഒരു സംഘം എംഎൽഎമാരോടൊപ്പം കോൺഗ്രസ് വിട്ടാണ് 2016 തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിയിൽ ചേർന്നത്.

പണം നൽകി വോട്ടു തേടുന്നത് പതിവായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂറുമാറ്റവും പലപ്പോഴും അധികാരത്തിനപ്പുറം, പണവുമായി ബന്ധപ്പെട്ടാണ്. അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കലികോ പോളിന്റെ ആത്മഹത്യക്കുറിപ്പിലും ഇതെക്കുറിച്ച് വിശദീകരിച്ചിരുന്നു.

English Summary : Meghalaya assembly election 2023 result analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com