ADVERTISEMENT

കേന്ദ്ര സർക്കാർ തനിച്ചല്ല മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെയും കമ്മിഷണർമാരെയും തീരുമാനിക്കേണ്ടതെന്ന സുപ്രീം കോടതി വിധി നമ്മുടെ ജനാധിപത്യത്തിന്റെ ശോഭനമായ നിലനിൽപു സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാകുന്നു. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിന്റെ നൈതികതയും ധാർമികതയും നഷ്ടപ്പെടാതിരിക്കാനുള്ള ചാലകശക്തിയെന്ന നിലയിൽ എക്കാലവും പ്രവർത്തിക്കേണ്ടതാണ് തിരഞ്ഞെടുപ്പു കമ്മിഷൻ. ഈ സ്വതന്ത്രസ്ഥാപനം സുതാര്യവും ജനാധിപത്യപരവുമായിത്തന്നെ തലയുയർത്തിനിൽക്കാൻ, ചരിത്രപരമെന്നു വിശേഷിപ്പിക്കേണ്ട സുപ്രധാന ഇടപെടൽതന്നെയാണു പരമോന്നത നീതിപീഠത്തിൽനിന്നുണ്ടായിരിക്കുന്നത്. 

തിരഞ്ഞെടുപ്പു കമ്മിഷനെ നയിക്കേണ്ടവരുടെ നിയമനപട്ടിക തയാറാക്കി രാഷ്ട്രപതിയോടു ശുപാർശ ചെയ്യേണ്ടത് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുൾ‍പ്പെട്ട സമിതിയാണെന്ന തീർപ്പ് ഭരണഘടനാനുസൃത ജനാധിപത്യസങ്കൽപത്തിന്റെ പക്ഷത്തുനിന്നുള്ളതാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ഇക്കാര്യത്തിൽ ഏകസ്വരമായിരുന്നുവെന്നത് ഇതിനോടു ചേർത്തുവായിക്കണം. നിയമനത്തിലെ സുതാര്യതയും തിരഞ്ഞെടുപ്പു കമ്മിഷനെന്ന സ്ഥാപനത്തിന്റെ നിഷ്പക്ഷതയും ഉറപ്പാക്കാനുള്ള പരിശ്രമമാണ് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേത്. 

വിധിക്ക് ആധാരമായ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾപോലും കേന്ദ്ര സർക്കാർ ഇഷ്ടാനുസരണം കമ്മിഷണറെ നിയമിച്ചെന്ന ആരോപണമുയർന്നിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അരുൺ ഗോയലിനെ ധൃതിപിടിച്ചു നിയമിച്ച ആ നടപടിയിൽ കോടതി കടുത്ത അതൃപ്തി വ്യക്തമാക്കിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പു പ്രക്രിയതന്നെ പലപ്പോഴും ചോദ്യമുനയിൽ നിൽക്കുന്നൊരു കാലത്താണ് ഏകപക്ഷീയമെന്നു വിമർശിക്കപ്പെടുന്ന നിയമനങ്ങൾക്കു കോടതി തിരുത്തു കൊണ്ടുവരുന്നത്. മാറി വന്ന സർക്കാരുകളെല്ലാം ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥ തുടരുകയും ചിലരെങ്കിലും സാഹചര്യം ചൂഷണം ചെയ്യുകയും ചെയ്തു. ഇക്കാര്യം എടുത്തു പറയുന്നതാണ് കോടതി വിധി. 

ഭരണഘടനയിലെ 324(2) വകുപ്പു പ്രകാരം, പാർലമെന്റ് പാസാക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിയാണു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമനം നടത്തേണ്ടത്. എന്നാൽ, നിയമമോ ചട്ടമോ രൂപപ്പെടുത്താതെ അതതു കാലങ്ങളിൽ ഭരണത്തിലിരുന്നവർ സ്വന്തം താൽപര്യപ്രകാരം ശുപാർശ ചെയ്ത പേരുകളാണ് അംഗീകരിക്കപ്പെട്ടത്. സുപ്രീം കോടതിയുടെ തന്നെ രണ്ടു മുൻകാല വിധികൾ ഭരണകൂട നടപടിക്കു കരുത്തേകുകയും ചെയ്തു. 

നിയമനകാര്യത്തിൽ നേരത്തെ രാജ്യസഭയിൽ ബിൽ കൊണ്ടുവന്നെങ്കിലും എങ്ങുമെത്തിയിരുന്നില്ല. ഇപ്പോഴത്തെ നിഷ്പക്ഷ സമിതിക്കു സമാനമായ ശുപാർശ 2015ൽ ലോ കമ്മിഷനും നൽകിയിരുന്നു. എന്നിട്ടും തീരുമാനമാകാതെ പോയ കാര്യത്തിലാണ് ഒടുവിൽ കോടതി ഇടപെടൽ. അതുകൊണ്ടുതന്നെ നിയമനിർമാണ പ്രക്രിയയിലെ കടന്നുകയറ്റമായി ഇപ്പോഴത്തെ വിധിയെ കാണാനാകില്ല. മറിച്ച്, നിയമന പ്രക്രിയ സംബന്ധിച്ചു നിലനിന്ന പോരായ്മ പരിഹരിക്കാനുള്ള ശ്രമമാണിത്. 

തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പാക്കാനുള്ള ചില നിർദേശങ്ങൾകൂടി വിധിയിലുണ്ട്. അതിലൊന്ന്, തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രവർത്തനത്തിനുള്ള പണം കൈമാറുന്ന രീതിയിൽ വരേണ്ട മാറ്റമാണ്. പ്രത്യേക ഫണ്ട് മാറ്റിവയ്ക്കണമെന്നും സെക്രട്ടേറിയറ്റ് രൂപീകരിക്കണമെന്നും കോടതി പറഞ്ഞതിൽ തുടർനടപടി ഉണ്ടാകേണ്ടതുണ്ട്. മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർമാർക്കു പരമാവധി കാലാവധി ഉറപ്പാക്കാനുള്ള നി‍ർദേശം സ്വതന്ത്ര സ്ഥാപന സ്വഭാവം ഊട്ടിയുറപ്പിക്കാനുള്ളതു കൂടിയാണ്. 

തിരഞ്ഞെടുപ്പു പ്രക്രിയയിൽ ആരോപിക്കപ്പെടുന്ന മുഴുവൻ ന്യൂനതകൾക്കുമുള്ള പരിഹാരമല്ല ഇപ്പോഴത്തെ വിധി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു നടക്കുന്ന തിരഞ്ഞെടുപ്പുകളെ കുറ്റമറ്റതാക്കാൻ ഗുണപരമായ മാറ്റങ്ങൾ ഇനിയും ആവശ്യമാണ്. കോടതി വിധിയുടെ സത്തയും സന്ദേശവും ഉൾക്കൊണ്ടുള്ള സമീപനമാണ് തുടർനടപടികളുടെ കാര്യത്തിലുൾപ്പെടെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്.

English Summary : Supreme Court verdict on ECI appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com