ADVERTISEMENT

സ്ത്രീകൾക്കു സുരക്ഷയും നീതിയും ഉറപ്പാക്കാൻ നിയമങ്ങൾ ഒട്ടേറെയുണ്ട്. പക്ഷേ, നീതി ലഭ്യമാക്കുന്നതിൽ അവ എത്രത്തോളം ഫലപ്രദമാണ്? സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തയാറാക്കിയ നിയമങ്ങൾതന്നെ ചിലപ്പോഴെങ്കിലും അവൾക്കു വിനയായി മാറുന്നുണ്ടോ? സ്ത്രീകൾക്കു തുണയാകുവാൻ നിയമത്തിൽ, അതിന്റെ നിർവഹണത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടത്? നിയമമേഖലയിലെ വിദഗ്ധർ പ്രതികരിക്കുന്നു

സ്ത്രീകളുടെ പരാതികളിൽ മു‍ൻവിധി പാടില്ല

അഡ്വ. പാർവതി മേനോൻ (കോഓർഡിനേറ്റർ, വിക്ടിം റൈറ്റ്സ് സെന്റർ, കേരള ലീഗൽ സർവീസസ് അതോറിറ്റി)

ഗാർഹിക പീഡനമാകട്ടെ, ലൈംഗിക അതിക്രമമാകട്ടെ സ്ത്രീ പരാതിയുമായി സമീപിക്കുമ്പോൾ പൊലീസും മറ്റ് അധികാരികളും മുൻവിധിയോടെയാണു പ്രതികരിക്കുന്നത്. സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള നിയമങ്ങൾ ചിലപ്പോഴൊക്കെ ദുരുപയോഗിക്കപ്പെടാറുണ്ട് എന്ന പേരിൽ എല്ലാ പരാതികളെയും മുൻവിധിയോടെയും ലാഘവത്തോടെയും  പുച്ഛത്തോടെയും സമീപിക്കുന്നതു ശരിയല്ല. ഗാർഹിക പീഡനം, ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഒളിഞ്ഞുനോട്ടം, പിൻതുടരൽ ഇതൊക്കെ നേരിടുന്ന സ്ത്രീകൾ പരാതിയുമായി എത്തുമ്പോൾ അവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാനും അതിലെ നെല്ലും പതിരും വേർതിരിച്ച് തുടർ നടപടിയെടുക്കാനുമുള്ള പരിശീലനം പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും നൽകണം. ചിലപ്പോഴൊക്കെ ഞങ്ങളുടെ സെന്റർ ഇടപെടുമ്പോഴാണു പരാതികൾ കേൾക്കാൻ തന്നെ പൊലീസ് തയാറാകുന്നത്. സംഭവം നടന്ന് ദിവസങ്ങളോ ആഴ്ചകളോ അപ്പോൾ കഴിഞ്ഞിട്ടുണ്ടാകും. പീഡനക്കേസുകളിലും മറ്റും അതീജീവിതർ ടോൾ ഫ്രീ നമ്പറിൽ പരാതി അറിയിച്ചാൽ അത് എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് ഹൈക്കോടതി നിർദേശിച്ചിട്ടുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കുകയും വേണം.

parvathy
അ‍ഡ്വ.പാർവതി മേനോൻ

വിവാഹസമ്മാനം രേഖയിലാക്കണം

അഡ്വ. ലേഖ സുരേഷ് (ഹൈക്കോടതി അഭിഭാഷക)

പാലനത്തെക്കാൾ ലംഘനംകൊണ്ടു ശ്രദ്ധേയമായ നിയമമാണു സ്ത്രീധന നിരോധന നിയമം. നിയമം പ്രാബല്യത്തിലായി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും സ്ത്രീധനം നിർബാധം തുടരുന്നു. മുൻപു പവനിൽ പറഞ്ഞിരുന്ന സ്വർണത്തിന്റെ കണക്ക് ഇന്നു കിലോഗ്രാമിൽ എത്തി. കൈമാറുന്ന പണത്തിൽ ലക്ഷങ്ങൾ പെരുകി. പക്ഷേ, ഇങ്ങനെ സ്വർണവും പണവും കൈമാറുന്നതിന് ഒരു തെളിവും അവശേഷിപ്പിക്കില്ല എന്നതു മാത്രമാണ് ഈ നിയമംകൊണ്ട് ഇപ്പോഴുള്ള ഫലം. വിവാഹാഘോഷത്തിന്റെ നല്ല നാളുകൾക്കു ശേഷം ദൗർഭാഗ്യവശാൽ അതു വിവാഹമോചനത്തിൽ എത്തിയാൽ പെൺകുട്ടികൾക്ക് ഇത് എത്രമാത്രം വിനയാകുമെന്ന് ഒട്ടേറെ കേസുകളിൽ എനിക്കു നേരിട്ട് അറിയാം. തെളിവില്ലാത്തതിനാൽ പൊന്നും പണവും  തിരിച്ചെടുക്കാൻ പെൺകുട്ടിക്കു ബുദ്ധിമുട്ടാകും. ഉദ്ദേശിച്ച ലക്ഷ്യം നേടാൻ ഈ നിയമത്തിനു കഴിയുന്നില്ലെങ്കിൽ കാലോചിതമായ ഭേദഗതി വരുത്തുകയാണു വേണ്ടത്. വിവാഹവേളയിൽ തങ്ങളുടെ സമ്മാനം നിയമപരമായി തന്നെ പെൺമക്കൾക്കു നൽകാൻ മാതാപിതാക്കളെ അനുവദിക്കണം. പൊന്നോ പണമോ സമ്മാനമോ, നൽകുന്നത് എന്തു തന്നെയായാലും അതു രേഖയിലാക്കുന്നതു നിർബന്ധമാക്കണം. എങ്കിൽ മാത്രമേ മകൾക്ക് അത് ഉപകാരപ്പെടുകയുള്ളൂ. സ്ത്രീധനം എന്ന പേരിട്ട് അതിനെ വിളിക്കാതിരുന്നാൽ പോരേ?

lekha
അ‍ഡ്വ.ലേഖ സുരേഷ്

സ്വകാര്യതയുടെ പേരിൽ ദുർബലമാകരുത് നിയമം

ഡോ. പാട്ടത്തിൽ ധന്യ മേനോൻ (സൈബർ ക്രൈം കൺസൽറ്റന്റ്, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം)

ഇരയുടെ സ്വകാര്യതയുടെ പേരിൽ ഒരു നിയമ നടപടിയും ദുർബലമാവാൻ പാടില്ല. സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാകുന്ന സ്ത്രീകളെ പൊലീസ് ഉദ്യോഗസ്ഥർ പോലും ഉപദേശിക്കുന്നതു കേസുമായി മുന്നോട്ടുപോയാൽ സ്വകാര്യത ഹനിക്കപ്പെടുമെന്നാണ്. സ്വകാര്യതയല്ല പ്രശ്നം, നീതിയാണു പ്രധാനം എന്ന നിലപാടിൽ പരാതിക്കാരി ഉറച്ചുനിന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വരം ഉപദേശത്തിൽ നിന്നു ഭീഷണിയിലേക്കു മാറുന്നതും കാണാം. ഇന്റർനെറ്റിൽ എന്തു സ്വകാര്യത എന്ന മുൻവിധിയോടെയല്ല സൈബർ നിയമങ്ങൾ നിർമിക്കേണ്ടത്. പകരം പരാതിക്കാരിയുടെ (പരാതിക്കാരന്റെയും) സ്വകാര്യതയെ ഹനിക്കാത്ത നിയമനടപടി ഉറപ്പാക്കണം. 

dhanya
‍ഡോ.പാട്ടത്തിൽ ധന്യ മേനോൻ

വിവാഹധൂർത്ത് തടയാൻ നിയമം അനിവാര്യം

അഡ്വ. കെ.വി. ഭദ്രകുമാരി (ഹൈക്കോടതി അഭിഭാഷക)

വിവാഹ ധൂർത്ത് തടയാൻ ഫലപ്രദമായ നിയമം കൊണ്ടുവരണം. ചില കുടുംബങ്ങളെങ്കിലും ബാങ്കിൽനിന്നു വായ്പയെടുത്ത് വിവാഹം നടത്തി ജപ്തി നടപടികൾ നേരിടുന്ന സാഹചര്യമുണ്ട്. 

bhadra
അഡ്വ.കെ വി ഭദ്രകുമാരി

നിലവിലുള്ള നിയമപ്രകാരം പിതാവിൽനിന്നു വേർപെട്ടു മാതാവിനൊപ്പം ജീവിക്കുന്ന കുട്ടികൾക്കു 18 വയസ്സ് പൂർത്തിയായാൽ പിതാവിൽനിന്നു ജീവനാംശം ലഭിക്കാൻ അർഹതയില്ല. കുട്ടിയുടെ തുടർന്നുള്ള ചെലവുകൾ മാതാവ് ഒറ്റയ്ക്കു വഹിക്കേണ്ടി വരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ വർധിക്കുന്നതു 18 വയസ്സിനു ശേഷമാണ്. കുട്ടികൾക്കു ജീവനാംശം കിട്ടാവുന്ന പ്രായം 18ൽ നിന്നു വർധിപ്പിക്കാനും അവർക്കു വരുമാനം ഉണ്ടാകുന്നതുവരെ തുടരാനും വ്യവസ്ഥ വേണം. 

സ്വകാര്യമേഖലയിലും നിയമനാവകാശം ഉറപ്പു വരുത്തണം

ജസ്റ്റിസ് ബി. കെമാൽ പാഷ (കേരള ഹൈക്കോടതി മുൻ ജഡ്ജി)

പ്രസവ അവധിയും ആർത്തവ അവധിയും സ്ത്രീകളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നില്ലെന്നു നിയമം മൂലം ഉറപ്പുവരുത്തണം. സ്വകാര്യമേഖലയിൽ ഇതുമൂലം സ്ത്രീകൾ അപ്രഖ്യാപിത തൊഴിൽ നിഷേധം നേരിടുന്നുണ്ട്. പൊതുമേഖലയ്ക്കു പുറമേ സ്വകാര്യ മേഖലയിലും സ്ത്രീകളുടെ നിയമനാവകാശം ഉറപ്പു വരുത്തണം.

kamal
ജസ്റ്റിസ് ബി കെമാൽ പാഷ

കേരളത്തിലെ സാഹചര്യത്തിൽ ഒരു ദിവസം സ്ത്രീകളെടുക്കുന്ന തൊഴിലിന്റെ ഭാരവും പുരുഷന്മാരുടെ തൊഴിൽഭാരവും കണക്കാക്കിയാൽ നാടിനും വീടിനും മക്കൾക്കും വേണ്ടി മനുഷ്യ അധ്വാനം കൂടുതൽ വിനിയോഗിക്കുന്നതു സ്ത്രീകളാണെന്നു ബോധ്യപ്പെടും. എന്നാൽ, വേതനം നിശ്ചയിക്കുമ്പോൾ പുരുഷൻ നേടുന്നതിന്റെ പകുതി മാത്രമാണു സ്ത്രീകൾക്കു ലഭിക്കുന്നത്. തുല്യ ജോലിക്കു തുല്യ വേതനം എന്ന വ്യവസ്ഥ കേരളമെങ്കിലും നിയമം മൂലം ഉറപ്പുവരുത്തണം.

ജീവനാംശം ലഭിക്കാൻ നടപടി വേണം

അഡ്വ. സന്ധ്യ രാജു (പോഷ് ആക്ട് ലോക്കൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിയംഗം, എറണാകുളം)

വിവാഹമോചിതരാകുന്ന സ്ത്രീകൾക്കു കോടതി അനുവദിക്കുന്ന ജീവനാംശം നടപ്പാക്കി കിട്ടുന്നുണ്ടോ എന്നു പരിശോധിക്കാനും നിയമത്തിൽ വ്യവസ്ഥ ഉണ്ടാകണം. കോടതി ജീവനാംശം അനുവദിച്ചാലും  അപ്പീലിലും മറ്റുമായി നടപടികൾ നീളുന്നതാണു പതിവ്. പണം നൽകാതെ മുങ്ങുന്ന പുരുഷന്മാരും ഉണ്ട്. വിവാഹമോചിതയ്ക്കു നിശ്ചിത തുക നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും ഏകീകൃത നിയമം വേണം. ഒരുമിച്ചു ജീവിക്കുന്ന കാലത്ത് ഭാര്യയുടെ സ്വർണവും പണവും ഉപയോഗപ്പെടുത്തി ഭർത്താവ് ആർജിക്കുന്ന  സ്വത്തിന്റെ ഓഹരി വിവാഹമോചിതയായ സ്ത്രീക്ക് അനുവദിക്കാനുള്ള നിയമവും ആവശ്യമാണ്.

sandhya
അഡ്വ. സന്ധ്യ രാജു

English Summary: Legal experts comments regarding laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com