ADVERTISEMENT

വിഷവാതകം വിഴുങ്ങിയ കൊച്ചിയെ ഹൈക്കോടതി വിശേഷിപ്പിച്ചത് ഗ്യാസ് ചേംബർ എന്നാണ്. അറുപതു ലക്ഷത്തോളം ജൂതരെയും ‘താഴ്ന്ന വംശജരായ’ മറ്റു ന്യൂനപക്ഷങ്ങളെയും വിമതരെയും കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്‌ലർ കണ്ടുപിടിച്ച കുറുക്കുവഴിയായിരുന്നു ഗ്യാസ് ചേംബർ – ഇരകളെ അടച്ചുപൂട്ടിയിട്ട മുറിയിലേക്കു വിഷവാതകം തുറന്നുവിടുകയെന്ന ബീഭത്സപ്രക്രിയ. 

കൊച്ചിയിലെ വിഷവാതകപ്പുകയുടെ ഉപ‍ജ്ഞാതാക്കൾ അത്തരമൊരു കൂട്ടക്കൊല ലക്ഷ്യമിട്ടു എന്നു പറഞ്ഞുകൂടാ. അവർ ഹിറ്റ്ലറുടെ പിന്തുടർച്ചക്കാരുമല്ല. പക്ഷേ, മാലിന്യത്തെപ്പോലും മുതലാക്കുന്ന അവരുടെ സമീപനം ഫലത്തിൽ കൊച്ചിയെ സമാനമായൊരു ആപത്തിന്റെ വക്കോളം എത്തിച്ചു. കത്തിയ പ്ലാസ്റ്റിക് – ജൈവമാലിന്യ മലകളിൽനിന്നു പുറപ്പെട്ടത് 1984ൽ‍ ഭോപാലിൽ സംഭവിച്ചതുപോലെ സർവസംഹാര ശക്തിയുള്ള വാതകമോ വാതകങ്ങളോ ആയിരുന്നെങ്കിലോ?

ഭോപാലിൽ മൂവായിരത്തോളംപേർ ഉടൻ മരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മരണം 5,000 ആയി. അവസാന കണക്ക് ഏതാണ്ട് 20,000 മനുഷ്യജീവൻ. ജീവച്ഛവങ്ങളായിത്തീർന്ന അനേകായിരങ്ങൾ വേറെ. മരങ്ങൾ ഉണങ്ങിപ്പോയി. മൃഗങ്ങൾ ചത്തുമലച്ചു. 25 വർഷത്തിനുശേഷം നടത്തിയ സർവേയിൽ ഭോപാലിലും പരിസരങ്ങളിലും ചാപിള്ള ജനനങ്ങളും നവജാതശിശു മരണങ്ങളും 300 മടങ്ങു വർധിച്ചിരിക്കുന്നതായി കണ്ടു; അതുപോലെതന്നെ ശാരീരിക– ബുദ്ധിവൈകല്യമുള്ള ജനനങ്ങളും. അത്തരമൊരു അനുഭവത്തിന്റെകൂടി പശ്ചാത്തലത്തിലാണ് കൊച്ചിയിൽ സംഭവിച്ചതിനെ നാം കാണേണ്ടത്. 

ബ്രഹ്മപുരത്തെ മാലിന്യത്തീയുടെ പുകയിൽ ഡയോക്സിൻ എന്ന അതിമാരക വിഷമില്ല എന്നു നമുക്ക് ആത്മാർഥമായി ആശിക്കാം. കാരണം, ശാസ്ത്രീയവസ്തുതകളനുസരിച്ച് ഡയോക്സിൻ മനുഷ്യനെയും മ‍ൃഗത്തെയും മണ്ണിനെയും സസ്യങ്ങളെയും വെള്ളത്തെയും – ഭക്ഷ്യശൃംഖലയെയാകെ – നീണ്ട വിനാശത്തിലേക്കു നയിക്കും. മറ്റൊരു ഭോപാലായി തീരുന്നതിൽനിന്ന് കൊച്ചി രക്ഷപ്പെട്ടത് ഒരുപക്ഷേ, മുടിനാരിഴ വ്യത്യാസത്തിലാണ്. 

മാലിന്യത്തിനു വൻതോതിൽ തീപിടിക്കുന്നത് അത്ര സാധാരണമല്ല. മഴയുടെ നാടായ കേരളത്തിൽ മഴവെള്ളമാണ് മാലിന്യവിഷങ്ങളുടെ സുസ്ഥിര വിതരണത്തിന്റെ വാഹനം. തുറന്ന മാലിന്യശേഖരങ്ങളുടെമേൽ പൊഴിയുന്ന മഴ വിഷങ്ങളെയും രോഗാണുക്കളെയും ചുമന്നുകൊണ്ട് ഒലിച്ചിറങ്ങി പരിസരങ്ങളിൽ പരക്കുന്നു, മണ്ണിനെയും വെള്ളത്തെയും വിഷമയമാക്കുന്നു. 

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ  പുകഞ്ഞു കത്തുന്ന മാലിന്യങ്ങൾ അണയ്ക്കുന്ന ജോലി പുരോഗമിക്കുമ്പോൾ  അതിനിടയിലൂടെ ചൂടും പുകയും സഹിച്ചു നിർദേശങ്ങൾ നൽകാൻ നീങ്ങുന്ന അഗ്നിരക്ഷാ സംഘാംഗം.  ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പുകഞ്ഞു കത്തുന്ന മാലിന്യങ്ങൾ അണയ്ക്കുന്ന ജോലി പുരോഗമിക്കുമ്പോൾ അതിനിടയിലൂടെ ചൂടും പുകയും സഹിച്ചു നിർദേശങ്ങൾ നൽകാൻ നീങ്ങുന്ന അഗ്നിരക്ഷാ സംഘാംഗം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കേരളത്തിൽ അങ്ങോളമിങ്ങോളം കുന്നുകൂടുന്ന മാലിന്യത്തിൽനിന്ന് ഓരോ മഴയിലും പൊട്ടിപ്പുറപ്പെടുന്ന ഈ വിഷലായനികൾ നമ്മുടെ ജീവിതങ്ങളെ ഏതെല്ലാം വിധത്തിലാണ് ബാധിക്കുന്നതെന്നു പരിശോധിക്കപ്പെട്ടിട്ടുള്ളതായി അറിയില്ല. ബ്രഹ്മപുരത്തെ മാലിന്യംതള്ളൽ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത് ഒരു പുഴയുടെ വക്കത്താണ്. മഴക്കാലത്തു കരകവിഞ്ഞൊഴുകുന്ന പുഴ അവിടുത്തെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങളെ കൊച്ചിക്കായലിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്നു. തീയണയ്ക്കാൻ ഈ ദിവസങ്ങളിൽ പ്രയോഗിച്ച ലക്ഷക്കണക്കിനു ലീറ്റർ വെള്ളം വിഷങ്ങളുമായി ഒഴുകുന്നതു പുഴയിലേക്കും കായലിലേക്കും തന്നെയായിരിക്കുമെന്നതിൽ തർക്കമെന്ത്? സംസ്കരണ കേന്ദ്രത്തെ മാലിന്യം തള്ളൽ കേന്ദ്രമാക്കി മാറ്റിയ നഗരസഭയും അതിന്റെ കരാറുകാരും ഈ ആവർത്തിത മലിനീകരണത്തിന്റെ ഗുരുതരമായ കുറ്റം ഏൽക്കേണ്ടിവരും. 

കേരളത്തിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പടരുന്നതും അല്ലാത്തതും പേരുപോലുമില്ലാത്തതുമായ രോഗങ്ങളുടെ ഉറവിടം തേടി നാം കോഴിയിലേക്കും പന്നിയിലേക്കുമെല്ലാം പോകുന്നത് ഒരു കൈകഴുകലാണോ? നാട്ടിൽ നെടുനീളം ഒരു രാക്ഷസീയ സത്വത്തിന്റെ ഭീമാകാര വിസർജ്യങ്ങൾപോലെ കുന്നുകൂടുകയും ജലാശയങ്ങളിലും പുഴകളിലും ചങ്ങാടംകെട്ടി ഒഴുകുകയും ചെയ്യുന്ന മാലിന്യസാമ്രാജ്യം വൻ പൊതുജനാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതു നാം കണ്ടില്ലെന്നു നടിക്കുകയാണോ? വാസ്തവത്തിൽ, കേരളത്തിലെ മാലിന്യശേഖരണവും സംസ്കരണവും ആത്മാർഥതയോടെ നടപ്പാക്കിയാൽ അപ്രതീക്ഷിതമായൊരു സംഭവവികാസത്തിനു വഴിയുണ്ട് – ആശുപത്രികളിലെ രോഗികളുടെ സംഖ്യ കുത്തനെ ഇ‍ടിഞ്ഞേക്കാം. 

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീയും പുകയും അണയ്ക്കുന്ന ജോലികൾ പുരോഗമിക്കുമ്പോൾ, ജോലി ചെയ്തു തളർന്ന അഗ്നിരക്ഷാ സംഘം വിശ്രമിക്കുമ്പോൾ അടുത്ത സംഘം പിന്നിൽ പ്രവർത്തിക്കുന്നു. ചിത്രം: മനോരമ
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീയും പുകയും അണയ്ക്കുന്ന ജോലികൾ പുരോഗമിക്കുമ്പോൾ, ജോലി ചെയ്തു തളർന്ന അഗ്നിരക്ഷാ സംഘം വിശ്രമിക്കുമ്പോൾ അടുത്ത സംഘം പിന്നിൽ പ്രവർത്തിക്കുന്നു. ചിത്രം: മനോരമ

ജനങ്ങൾ മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നുവെന്ന ആരോപണം എല്ലായ്പ്പോഴുമുണ്ട്. ഇത്തരം വലിച്ചെറിയൽ നിരുത്തരവാദപരമാണ്; പൗരബോധമില്ലായ്മയുടെ പ്രകടനവുമാണ്. മാലിന്യം ഒഴിവാക്കാൻ മറ്റൊരു മാർഗമുണ്ടെങ്കിൽ അവരങ്ങനെ ചെയ്യുമായിരുന്നോ? ഏതൊരു പരിഷ്കൃത സമൂഹത്തിലും ഒരു വിശ്വാസാനുഷ്ഠാനമെന്നപോലെ ചിട്ടയോടെ നഗരപാലകരിൽനിന്നു ലഭിക്കുന്ന പ്രഭാതസേവനമാണ് മാലിന്യം നീക്കംചെയ്യൽ‍. വെള്ളവും വെളിച്ചവുംപോലെ പ്രാധാന്യമുള്ള ആ ആവശ്യം കേരളത്തിലെ ഒരു ഭരണകൂടവും ജനങ്ങൾക്കു നിർവഹിച്ചുകൊടുത്തിട്ടില്ല. 

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രത്യാശനൽകുന്ന മേഖലകളിലൊന്നാണ് വിനോദസഞ്ചാരം. നമ്മുടെ പ്രക‍ൃതിയും പരിസ്ഥിതിയുമാണ് അതിന്റെ കാതൽ. അവയാണ് നമ്മുടെ യഥാർഥ പൈതൃകം. അവയിലാണ് ഇന്നു മാലിന്യം ചീഞ്ഞളിയുന്നത്. കൊച്ചി കേരളത്തിന്റെ സാമ്പത്തിക സിരാകേന്ദ്രം മാത്രമല്ല, ചലനാത്മകമായ വിനോദസഞ്ചാര നഗരംകൂടിയാണ്. അതിനെയാണ് വിഷപ്പുക മൂടാൻ അനുവദിച്ചത് എന്നത് അവിശ്വസനീയമായിത്തോന്നുന്നു.

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തീപിടിച്ചത് അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മാലിന്യക്കൂനയ്ക്കും പുകയ്ക്കുമിടയിൽ. ചിത്രം: മനോരമ
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തീപിടിച്ചത് അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മാലിന്യക്കൂനയ്ക്കും പുകയ്ക്കുമിടയിൽ. ചിത്രം: മനോരമ

കൊച്ചിയിൽ സംഭവിച്ചത് ഒരു പ്രബുദ്ധ ജനാധിപത്യത്തിലായിരുന്നുവെങ്കിൽ കൃത്യമായി അതിനു കണക്കു ബോധിപ്പിക്കേണ്ടിവരുമായിരുന്നു. ഉത്തരവാദികളായ സർക്കാരും നഗരസഭയും രാഷ്ട്രീയമായും നിയമപരമായും കനത്തവില കൊടുക്കേണ്ടിവരുമായിരുന്നു. കൂടാതെ, ലോകമെങ്ങും അംഗീകരിക്കപ്പെട്ട പരിസ്ഥിതി മലിനീകരണ നഷ്ടപരിഹാര തത്വമായ ‘പൊല്യൂട്ടർ പേയ്സ്’ (polluter pays) അനുസരിച്ചുള്ള പ്രതിവിധികൾ ചെയ്യാൻ അവർ ബാധ്യസ്ഥരാകുമായിരുന്നു. ഒരു കാര്യം ഉറപ്പായി പറയാം: അവർ കൊച്ചിയിലും ചുറ്റുപാടുമുള്ള മനുഷ്യരുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയുംമേൽ അടിച്ചേൽപിച്ചത് ഏതാനും ദിവസത്തെ കഠിനദുരിതം മാത്രമല്ല, ഭാവിയെപ്പറ്റിയുള്ള ഉത്തരമില്ലാത്ത ചോദ്യങ്ങളുമാണ്. പൗരരോടു കൂറുണ്ടെങ്കിൽ അവർ ലജ്ജിക്കുകയെങ്കിലും ചെയ്യട്ടെ.

English Summary : Writeup on Brahmapuram solid waste treatment plant issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com