ADVERTISEMENT

ഈ വാർത്ത അറിഞ്ഞിരുന്നോ? മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പൊലീസ് അറസ്റ്റ് ചെയ്ത കാര്യം. വിശ്വാസമായില്ലെങ്കിൽ ഇതോടൊപ്പമുള്ള ചിത്രങ്ങൾ നോക്കൂ. പക്ഷേ, നിങ്ങൾ സമൂഹമാധ്യമങ്ങളിലൊന്നുമില്ലെങ്കിൽ ഒരുപക്ഷേ ‘വളരെ പ്രധാനപ്പെട്ട ഈ വിവരം’ മിസ് ചെയ്തിട്ടുണ്ടാകും. 

ഇതുമാത്രമല്ല, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യുന്ന കാര്യവും നിങ്ങൾ അറിഞ്ഞിട്ടുണ്ടാകില്ല. കാരണം, ദിനപത്രങ്ങളടക്കം മുഖ്യധാരാ മാധ്യമങ്ങളിലൊന്നും ഈ വാർത്തയോ പടമോ വന്നില്ല. എന്തെന്നാൽ, യഥാർഥമെന്നു തോന്നിപ്പിക്കുന്ന ഈ ചിത്രങ്ങളൊന്നും യഥാർഥത്തിൽ യഥാർഥമല്ല! നിർമിതബുദ്ധി ഉപയോഗിച്ച് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- എഐ) ദൃശ്യങ്ങൾ - വിഡിയോകളും ഫൊട്ടോഗ്രഫുകളും - തയാറാക്കാവുന്ന ഒട്ടേറെ സങ്കേതങ്ങൾ നിലവിലുണ്ട്. ട്രംപിന്റെയും പുട്ടിന്റെയും ഒക്കെ ഈ ചിത്രങ്ങൾ മിഡ്ജേണി എന്ന എഐ ടൂൾ ഉപയോഗിച്ചു തയാറാക്കി എലിയട്ട് ഹിഗ്ഗിൻസ് എന്നയാൾ ട്വിറ്ററിലൂടെ പങ്കുവച്ചതാണ്. പിന്നീടു ലോകമാകെ പ്രചരിച്ചു.  

എഐ സാങ്കേതികവിദ്യ പുതിയതല്ല. എന്നാൽ, അതു കൂടുതൽ ലളിതവും ലഭ്യവും മെച്ചപ്പെട്ടതുമായിത്തീരുകയാണ് ഇപ്പോൾ. നമുക്ക് ആവശ്യമായ ചിത്രങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ -കമാൻഡുകൾ- എഐ ടൂളിനു നൽകിയാൽ അതു ചിത്രം റെഡിയാക്കിത്തരും. കലാസൃഷ്ടികൾ വേണമെങ്കിൽ അത്, ഫൊട്ടോഗ്രഫോ വിഡിയോയോ വേണമെങ്കിൽ അത്. 

മാർപാപ്പ ജാക്കറ്റ് അണിഞ്ഞ് തെരുവിലൂടെ നടക്കുന്നതും മഹാത്മാഗാന്ധിയുടെയും ജവാഹർലാൽ നെഹ്റുവിന്റെയും സെൽഫികളുമടക്കം ഒട്ടേറെ ‘എഐ ചിത്രങ്ങൾ’ ഈയിടെ സമൂഹമാധ്യമങ്ങളിൽ തരംഗമുയർത്തിയിരുന്നു.  

അപകടം എന്ത് ? 

ക്യാമറ കണ്ടുപിടിക്കും മുൻപുണ്ടായ ചരിത്രസംഭവങ്ങൾ കലാകാരന്മാരുടെ ഭാവനയിൽ വരച്ച ചിത്രങ്ങളായി നമ്മൾ പുസ്തകങ്ങളിലും മാധ്യമങ്ങളിലുമൊക്കെ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിൽ ഫൊട്ടോഗ്രഫർമാർക്കു പ്രവേശനം നിഷേധിച്ചപ്പോൾ, അകത്തുനടന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യം മലയാള മനോരമയുടെ ആർട്ടിസ്റ്റ് പ്രതീകാത്മകമായി ചിത്രീകരിച്ചത് വായനക്കാരുടെ ഓർമയിലുണ്ടാകുമല്ലോ. ഇവയെല്ലാം ഇല്ലസ്‌ട്രേഷൻ അഥവാ ചിത്രീകരണം ആണെന്നു ഒറ്റക്കാഴ്ചയിൽതന്നെ വ്യക്തമാണ്. 

എന്നാൽ, ഇവിടെ ചേർത്തിട്ടുള്ള ട്രംപിന്റെ ചിത്രം യഥാർഥ ഫോട്ടോപോലെ തന്നെയാണ്. അയഥാർഥമായ ഒരു സംഭവത്തിന്റെ യഥാർഥമെന്നു തോന്നിപ്പിക്കുന്ന ചിത്രമാണ് നിർമിതബുദ്ധിയുള്ള യന്ത്രം തയാറാക്കിയിരിക്കുന്നത്. 

ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്കറിയാം ട്രംപിനെ ന്യൂയോർക്ക് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്ന്. 

അതുകൊണ്ടുതന്നെ നമ്മൾ അത് അവിശ്വസിക്കുന്നു. എന്നാൽ, പത്തോ ഇരുപത്തഞ്ചോ അൻപതോ വർഷം കഴിയുമ്പോൾ ഈ ചിത്രം യഥാർഥമോ അല്ലയോ എന്ന് അന്നത്തെ ആളുകൾക്കു സംശയം തോന്നുമോ എന്നതാണ് പ്രശ്നം. അവർ അതു ചരിത്ര വസ്തുതയായി കണക്കാക്കില്ലേ? അതുതന്നെയാണ് ഒരപകടം. 

മറ്റൊരു പ്രധാന കാര്യം, എഐ സാങ്കേതികവിദ്യ അനുദിനം വളരുകയാണ്, മെച്ചപ്പെടുകയാണ്. യഥാർഥത്തിൽ ഇല്ലാത്ത മനുഷ്യർ, മൃഗങ്ങൾ, കെട്ടിടങ്ങൾ, നഗരങ്ങൾ എന്തിനേറെ ഇല്ലാത്ത ഇടങ്ങളുടെ സാറ്റലൈറ്റ് ഇമേജുകൾ വരെ സൃഷ്ടിക്കുന്ന എഐ ടൂളുകളുണ്ട്. വിഡിയോ ടൂളുകൾ വേറെ.  

അപ്പോൾ, ആരുടെയും എന്തിന്റെയും ഇല്ലാ ദൃശ്യങ്ങൾ ആർക്കും ഏതുനിമിഷവും തയാറാക്കാം എന്ന നിലയിലാണ് കാര്യങ്ങൾ. യുദ്ധങ്ങളിലേക്കു വരെ നയിക്കാവുന്ന തരത്തിൽ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാൻ ദുഷ്ടബുദ്ധികൾക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്നത് നമ്മളെയെല്ലാം ജാഗ്രതയിലാക്കേണ്ടതാണ്. 

നമ്മൾ കാണുന്നതല്ലാം, കേൾക്കുന്നതെല്ലാം യഥാർഥമാകണമെന്നില്ല എന്ന ജാഗ്രതയോടെ വേണം ജീവിക്കാനെന്നർഥം! 

ഇപ്പോൾ കിട്ടിയത്

ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ രണ്ടു വിവരങ്ങൾ പുറത്തുവന്നു:

1. 2016ലെ ഒരു ക്രിമിനൽ കേസിൽ ഡോണൾഡ് ട്രംപിനെ കോടതി കുറ്റക്കാരനെന്നു കണ്ടെത്തി. വരുംദിവസങ്ങളിൽ എന്നെങ്കിലും ട്രംപ് കോടതിയിൽ കീഴടങ്ങുകയോ പൊലീസ് അറസ്റ്റ് ചെയ്യുകയോ ചെയ്തേക്കാം. എന്തായാലും ഇതുവരെ സംഭവിച്ചിട്ടില്ല.

2. മിഡ്ജേണി അവരുടെ എഐ ഇമേജ് ജനറേറ്ററിന്റെ സൗജന്യ സേവനം അവസാനിപ്പിച്ചു. ട്രംപിന്റെയും മാർപാപ്പയുടെയുമൊക്കെ വ്യാജചിത്രങ്ങൾ മിഡ്ജേണി ഉപയോഗിച്ചു പലരും തയാറാക്കിയത് ലോകമാകെ പ്രചരിച്ചതോടെയാണു കമ്പനിയുടെ തീരുമാനം.

English Summary : Artificial intelligence and wickedness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com