ADVERTISEMENT

കാപ്പിയോ ചായയോ? കാപ്പിപ്രേമികളെല്ലാം ചായയ്ക്കെതിരെ അണിനിരക്കും. കട്ടനോ പാലനോ? കട്ടനിൽ കാലറി ഏറക്കുറെ ശൂന്യമാണ്. അമേരിക്കൻ കാർഷിക വകുപ്പിന്റെ കണക്കനുസരിച്ച്, ഒരു കപ്പ് കാപ്പിയിൽ രണ്ടു കാലറി ഊർജമേയുള്ളൂ. എന്നാൽ, ശരീരത്തിലെ ജൈവ, രാസ പ്രവർത്തനങ്ങളെ കാപ്പി പ്രബലമാക്കുന്നു. ടൈപ്പ് 2 പ്രമേഹഭീഷണി കുറയ്ക്കുമെന്നും പറയുന്നു. 

കട്ടനിൽ കഫീനിന്റെ അളവ് അധികമുണ്ട്. അതിന്റേതായ കയ്പുമുണ്ട്. കയ്പു ശമിപ്പിക്കാൻ പഞ്ചസാര ചേർത്താൽ പല ചോദ്യങ്ങളും ഉയരുന്നു. ഏതു പഞ്ചസാര; വെള്ളയോ തവിട്ടോ (brown) അതോ കൃത്രിമ മധുരങ്ങളോ (artificial sugar)? 

പാൽകാപ്പിയെ നോക്കാം. കാപ്പിയുടെ അമ്ലതയെ പാൽ തുലനം ചെയ്യും. കട്ടൻകാപ്പി കുടിക്കുമ്പോഴുള്ള നെഞ്ചെരിച്ചിൽ പാൽക്കാപ്പി ഇല്ലാതാക്കുന്നു. കഫീനിന്റെ ഉഗ്രവീര്യത്തെ പാൽ കുറയ്ക്കുന്നു. 

പാലെ‍ാഴിച്ച കാപ്പി കുടിക്കുമ്പോൾ ലഭിക്കുന്ന രോഗപ്രതിരോധ ശക്തിയുടെ രഹസ്യവും ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. കാപ്പിയുടെ ചേരുവയിൽ പ്രധാനപ്പെട്ടവയാണ് ആന്റിഓക്സിഡന്റുകളായ പോളിഒളിഫീനുകൾ. ആയിരത്തഞ്ഞൂറിലധികം രാസവസ്തുക്കളുടെ കൂട്ടായ്മയാണു കാപ്പി. കാപ്പിക്കുരു വറക്കുമ്പോഴാണ് ഇവ രൂപമെടുക്കുന്നത്. മുഖ്യ പോളിഒളിഫീനുകൾ കഫീനും ക്ലോറോജെനിക് അമ്ലവും ട്രിഗോനെല്ലിനുമാണ്. ശരീരത്തിലെ പഴുപ്പുനീക്കാൻ പോളിഒളിഫിനുകൾ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ഇവയെ ശരീരം പെട്ടെന്നു സ്വീകരിക്കില്ല. പോളിഒളിഫീനുകളും പ്രോട്ടീനുമായുള്ള പ്രതിപ്രവർത്തനത്തിന്റെ വിശദാംശങ്ങൾ തേടിയുള്ള ഗവേഷണമാണു പാലെ‍ാഴിച്ച കാപ്പിയുടെ മേന്മയിലേക്കു നയിച്ചത്. രോഗപ്രതിരോധ കോശങ്ങളിൽ കൃത്രിമമായി പഴുപ്പുണ്ടാക്കി അവയിലേക്കു പോളിഒളിഫീനുകളെ തനതായും പോളിഒളിഫീൻ–പ്രോട്ടീൻ മിശ്രിതമായും കടത്തിവിട്ടു. വേറെ ഒരുപറ്റം കോശങ്ങളെ നിരീക്ഷണത്തിനായി ഒന്നും ചേർക്കാതെയും നിർത്തി. പോളിഒളിഫീൻ–പ്രോട്ടീൻ മിശ്രിതത്തിനു പഴുപ്പു മാറ്റാൻ ഇരട്ടി കഴിവുണ്ടെന്നായിരുന്നു കണ്ടെത്തൽ. 

പാലെ‍ാഴിച്ച കാപ്പി കുടിക്കുമ്പോൾ പാലിലെ പ്രോട്ടീനിലുള്ള അമീനോഅമ്ലങ്ങൾ കാപ്പിയിലെ പോളിഒളിഫീനുകളുമായി പ്രതിപ്രവർത്തിച്ചു ശരീരത്തിന് അതിവേഗം ആഗിരണം ചെയ്യാവുന്ന അവസ്ഥ ഉണ്ടാക്കുന്നു. കോപ്പൻഹേഗൻ സർവകലാശാലയിലാണ് ഈ ഗവേഷണം നടന്നത്. 

പച്ചയ്ക്ക് സ്റ്റാർക്രീറ്റ്

നിർമാണ വസ്തുക്കളിൽ പ്രമുഖ സ്ഥാനമാണ് കോൺക്രീറ്റിന്. പക്ഷേ, ഭൂമിയിൽ കെട്ടിടനിർമാണത്തിൽ പ്രധാനിയായ കോൺക്രീറ്റ് ശൂന്യാകാശത്തു പ്രയോജനപ്പെടുന്നില്ല. 

ഡോ. എ.പി. ജയരാമൻ
ഡോ.എ.പി.ജയരാമൻ

കോൺക്രീറ്റിന്റെ ബലമുള്ളതും എന്നാൽ അതിനെക്കാൾ ഭാരം കുറഞ്ഞതുമായ വസ്തുക്കളാണ് എൻജിനീയർമാർ അന്വേഷിക്കുന്നത്. സ്റ്റാർക്രീറ്റ് എന്ന പുതിയെ‍ാരു വസ്തു അവരുണ്ടാക്കി. ശൂന്യാകാശത്തു വീടുവയ്ക്കാൻ പറ്റുന്ന ഇതിനു കോൺക്രീറ്റിന്റെ ഇരട്ടി ബലമുണ്ട്. കോൺക്രീറ്റ് 32 MPa(മെഗാപാസ്കൽ) ആണെങ്കിൽ സ്റ്റാർക്രീറ്റ് 72MPa ആണ്. 

ഉണക്കിയ ഉരുളക്കിഴങ്ങു പെ‍ാടിയും ചെ‍ാവ്വയിലെ മണ്ണും സ്വൽപം മഗ്നീഷ്യം ക്ലോറൈഡും ചേർത്താണു മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ സ്റ്റാർക്രീറ്റ് സൃഷ്ടിച്ചത്. ചെ‍ാവ്വയുടെ മണ്ണിൽ ശൂന്യാകാശ യാത്രികരുടെ മൂത്രവും രക്തവും ഉപയോഗിച്ച് 40MPa ബലമുള്ള സ്റ്റാർക്രീറ്റ് നിർമിച്ചിട്ടുണ്ട്. പക്ഷേ, രക്തമൂത്രാദികൾ അത്ര ഇമ്പം പകരുന്നവയല്ലാത്തതിനാലാണു ഉരുളക്കിഴങ്ങു പെ‍ാടിയിലേക്കു മാറിയത്. ഉറപ്പിന്റെ ഉറവിടം ചൊവ്വയിലെ മണ്ണിലുള്ള മഗ്നീഷ്യം ക്ലോറൈഡാണ്. 25 കിലോ ഉരുളക്കിഴങ്ങ് പെ‍ാടി ചൊവ്വയിലേക്ക് അയച്ചാൽ 500 കിലോ സ്റ്റാർക്രീറ്റുണ്ടാക്കാം. 220 ഇഷ്ടികയുണ്ടാക്കാൻ അതുമതി. ഏകദേശം 6400 ഇഷ്ടിക വേണം മൂന്നു മുറികളുള്ള വീടുണ്ടാക്കുവാൻ.  

ഡീക്കിൻ ബയോ എന്ന കമ്പനിയാണ് ഈ സംരംഭത്തിനു പിന്നിലുള്ളത്. സ്റ്റാർക്രീറ്റ്  ഉണ്ടാക്കാൻ വലിയ ചൂട് ആവശ്യമില്ല.  കാർബൺ ഡൈഓക്സൈഡ് വളരെ കുറച്ചേ ഉണ്ടാവുകയുള്ളൂ. കോൺ‍ക്രീറ്റിനെ അപേക്ഷിച്ച് സ്റ്റാർക്രീറ്റ് പച്ചയാണ്, പരിസ്ഥിതിസൗഹൃദ നിർമാണ വസ്തുവാണ്.  

ആണവ മസാലദോശ

കുറച്ചുകാലം മുൻപ് ഒരു പ്രസംഗത്തിൽ ഞാൻ ആണവമസാലദോശയെക്കുറിച്ചു സംസാരിച്ചു. മരിക്കുന്നതിനു മുൻപ് നിശ്ചയമായും കഴിക്കേണ്ട ലോകോത്തര ആഹാരവസ്തുക്കളുടെ പട്ടിക യുഎസിലെ മാസച്യുസിറ്റ്സ് ആസ്ഥാനമായ വിനോദസഞ്ചാര കമ്പനി വയേറ്റർ തയാറാക്കിയപ്പോൾ അതിൽ ഇടം കണ്ടു നമ്മുടെ മസാലദോശ. മസാലദോശ മഹത്തരമെങ്കിൽ ആണവമസാലദോശ അതിമഹത്തരമെന്നാണ് എന്റെ പക്ഷം. ഭക്ഷ്യവസ്തുക്കളെ സംരക്ഷിക്കുന്നതിൽ ആണവപ്രസരണത്തിനു പ്രധാന പങ്കുണ്ട്. 

അരിയും നാലിലെ‍ാന്ന് ഉഴുന്നും എന്ന കണക്കിൽ അളന്നാണല്ലോ മസാലദോശയുടെ തുടക്കം. ആദ്യം അരിയുടെ കാര്യമെടുക്കാം. അണുഗവേഷകൻ പി.മധുസൂദനൻ നായർ ബസുമതി അരിയെ ആണവപ്രസരണമേൽപിച്ചു സംസ്കരിച്ച് ഈർപ്പവും മണഗുണാദികളും നഷ്ടപ്പെടുത്താതെ 6 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനുള്ള വഴി കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലദേശിയായ ശാസ്ത്രജ്ഞ ഡോ.അഫീഫാ ഖത്തൂൺ പ്രസരണത്തിന്റെ അളവ് പത്തിരട്ടിയോളം കൂട്ടി ബസുമതി അരിയുടെ പ്രമേഹസൂചകം (glycemic index) കുറച്ചു. ഇതാണ് ആണവ മസാലദോശയ്ക്കുള്ള അരി. 

ഇനി ഉഴുന്നിന്റെ കാര്യം നോക്കാം. ഉഴുന്നുചെടിയെ ബാധിക്കുന്ന പെ‍ാടിരൂപത്തിലുള്ള വെളുത്ത പാടുകളെയും മഞ്ഞ മെ‍‍ാസൈക് വൈറസിനെയും ചെറുക്കാനുള്ള ശേഷിനേടിയ ഉഴുന്നാണു പ്രസരണമേൽപിച്ചുണ്ടാക്കിയതും ഹെക്ടറിന് ഏതാണ്ട് 1000 കിലോ വിളവു തരുന്നതുമായ T-U-40, T U 94.2 എന്ന ഇനം, ആണവ ഉഴുന്ന്.   

ചുക്കിച്ചുളിയാത്തതും മുള പെ‍ാട്ടാത്തതുമായ നല്ലതരം ഉരുളക്കിഴങ്ങ് വേണം ആണവ മസാലദോശയുണ്ടാക്കാൻ. മഹാരാഷ്ട്രയിലെ  നാസിക് ജില്ലയിലെ ലസഗാവിലുള്ള ‘കൃഷക്കി’ൽ (കാർഷികോൽപന്ന സംരക്ഷണ കേന്ദ്രം) വേണ്ട വിധം ആണവപ്രസരണമേൽപിപിച്ച് സംസ്കരിച്ച  ഉരുളക്കിഴങ്ങ് ഉൽപാദിപ്പിക്കുന്നുണ്ട്. 6 മാസം വരെ കേടുവരില്ല. പ്രസരണമേൽപിച്ചതും മുള പെ‍ാട്ടാത്തതും ഈർപ്പം വിടാത്തതുമായ വലിയ ഉള്ളിയും ഇവിടെ തയാറാക്കുന്നു– ആണവ ഉള്ളി. 

എരിവു തരുന്ന കാപ്സെയ്സിൻ ഉള്ള മുളകും മഞ്ഞനിറം പകരുന്ന കുർകുമിനുള്ള മഞ്ഞളുമാണു മസാലയ്ക്കുള്ള ചേരുവ. മഞ്ഞളും മുളകും തുറന്ന സ്ഥലത്തിട്ടു വെയിൽ കെ‍ാള്ളിക്കുമ്പോൾ രോഗാണുക്കൾ അതിൽ കയറിക്കൂടുന്നു. ഒരു ഗ്രാം മസാലയിൽ ഒരു ലക്ഷത്തോളം രോഗാണുക്കൾ ഉണ്ടാകാറുണ്ട്. ഇ–കോളിയും സാൽമൊണെല്ലയും ഇതിൽപെടുന്നു. മസാലയിലെ പൂപ്പലിനെയും ഫംഗസിനെയും മറ്റു രോഗാണുക്കളെയും പ്രസരണത്തിലൂടെ നീക്കാം. 

അണു റിയാക്ടർ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഊഷ്മാവും വൈദ്യുതിയും ഉപയോഗിച്ചു കടൽവെള്ളത്തെ ആവിയാക്കി ഉപ്പുനീക്കി കൃഷിക്കു പറ്റിയ നല്ല വെള്ളമുണ്ടാക്കാം. അതുപയോഗിച്ചു നെല്ലും ഉഴുന്നും മഞ്ഞളും മുളകും കൃഷി ചെയ്യാം. ഇതോടെ മസാലദോശ സമ്പൂർണ ആണവമസാലദോശയായി. 

English Summary : Writeup about black coffee and milk coffee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com