ADVERTISEMENT

ഫിലിപ്പീൻസിലെ പ്രശസ്ത മാധ്യമപ്രവർത്തകയും 2021ലെ സമാധാന നൊബേൽ സമ്മാന ജേതാക്കളിലൊരാളുമായ മരിയ റെസയുടെ വാക്കുകളിൽ ‘‘ഫിലിപ്പീൻസ് പൗരർക്കുള്ള ഓരോ അവകാശത്തിന്റെയും അടിത്തറ മാധ്യമസ്വാതന്ത്ര്യമാണ്. അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യാനാവുന്നില്ലെങ്കിൽ, പിന്നെ കൂടുതലൊന്നും ചെയ്യാനില്ല.’’ അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യുക എന്നതിനെ സത്യമറിയാനുള്ള പൗരാവകാശമെന്നാണ് മരിയ റെസ വിശദീകരിക്കുന്നത്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) തയാറാക്കിയ 180 രാജ്യങ്ങളുടെ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഫിലിപ്പീൻസ് കഴിഞ്ഞ വർഷം 147ാമത് ആയിരുന്നു. 

മേൽപറഞ്ഞ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 150 ആണ്. ഇന്നലെ മീഡിയവൺ കേസിൽ, ടിവി ചാനലിന്റെ സംപ്രേഷണ ലൈസൻസ് പുതുക്കാൻ തയാറാകാതിരുന്ന കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ നടപടി തെറ്റെന്നു വിധിച്ചപ്പോൾ സുപ്രീം കോടതി പറഞ്ഞതും മരിയ റെസ ഉന്നയിച്ചതിനു സമാനമായ വാദങ്ങളാണ്. അവ ഇങ്ങനെയാണ്: ‘‘ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഊർജിത പ്രവർത്തനത്തിന് സ്വതന്ത്ര മാധ്യമങ്ങൾ സുപ്രധാനമാണ്. ജനാധിപത്യ സമൂഹത്തിൽ അതിന്റെ റോൾ നിർണായകമാണ്. കാരണം, ഭരണകൂടത്തിന്റെ പ്രവർത്തനത്തിന്മേൽ അതു വെളിച്ചം വീഴ്ത്തുന്നു. സത്യം പറയുകയെന്നതും കഠിന വസ്തുതകൾ പൗരർക്കു മുന്നിൽ അവതരിപ്പിക്കുകയെന്നതും മാധ്യമങ്ങളുടെ കർത്തവ്യമാണ്. ജനാധിപത്യത്തിനു ശരിയായ ദിശ നൽകാൻ തക്കതായ തീരുമാനങ്ങൾക്കു മാധ്യമങ്ങൾ പൗരരെ ശക്തരാക്കുന്നു.’’

മാധ്യമങ്ങൾക്കുമേൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകവഴി സർക്കാർ ചെയ്യുന്നതു തങ്ങൾക്കു താൽപര്യമുള്ള രീതിയിൽ‍മാത്രം ജനം ചിന്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്‌ലിയും നൽകിയ വിധി വിലയിരുത്തുന്നു. സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളും രാഷ്ട്രീയ പ്രത്യയശാസ്ത്രം  സംബന്ധിച്ച കാഴ്ചപ്പാടുകളും സർക്കാരിന്റെ താൽപര്യാനുസൃതം മാത്രമെന്നത് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയ വിധിന്യായത്തിൽ പറയുന്നു. 

കോടതി എടുത്തുപറഞ്ഞ മറ്റു ചില കാര്യങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തനം നിയന്ത്രിക്കാൻ നടപടികളെടുക്കുന്നതിനു ഭരണകൂടങ്ങൾ നൽകുന്ന ന്യായീകരണങ്ങളുടെ മുനയൊടിക്കുന്നവയാണ്. സർക്കാരിന്റെ നയങ്ങളെക്കുറിച്ചു മാധ്യമങ്ങൾ ഉന്നയിക്കാറുള്ള വിമർശനങ്ങൾ ഭരണകൂട വിരുദ്ധമല്ലെന്നു പ്രസ്താവിച്ചിട്ടു കോടതി പറയുന്നു: ഭരണകൂടവിരുദ്ധമെന്ന പ്രയോഗത്തിൽതന്നെ, തങ്ങളെ പിന്തുണയ്ക്കലാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്തമെന്നു സർ‍ക്കാർ വിചാരിക്കുന്നുവെന്നു കരുതേണ്ടിവരും. എന്തിനുമേതിനും ‘ദേശീയ സുരക്ഷയെക്കരുതി’ എന്ന വാദം വിലപ്പോകില്ലെന്നും കോടതി വ്യക്തമാക്കുന്നു. ഇക്കാര്യം മറ്റു ചില കേസുകളിലും സുപ്രീം കോടതി കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ചിട്ടുള്ളതാണ്. ദേശീയ സുരക്ഷ എന്നു പ്രയോഗിച്ചതുകൊണ്ടു സർക്കാരിന്റെ നടപടിയെ തങ്ങളുടെ പരിശോധനയിൽനിന്ന് ഒഴിവാക്കില്ലെന്നും നിയമപരമായുള്ള പൗരാവകാശങ്ങൾ നിഷേധിക്കാൻ ദേശീയ സുരക്ഷയെ ഭരണകൂടം ഉപകരണമാക്കുകയാണെന്നും കോടതി അസന്ദിഗ്ധമായി പറഞ്ഞു. 

ഭരണകൂടങ്ങളുടെ നടപടികൾക്കു പുറമേ, സമൂഹത്തിൽ വളർന്നുവരുന്ന പലവിധമായ അസഹിഷ്ണുതയും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു ഭീഷണിയാകുന്നുവെന്നതും വസ്തുതയാണ്. തങ്ങൾക്കു ഹിതകരമല്ലാത്ത കാര്യങ്ങൾ പറയുന്ന മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതും മാധ്യമപ്രവർത്തകരുടെ ജീവനു ഭീഷണിയുയർത്തുന്നതും ഇത്തരം അസഹിഷ്ണുതയുടെ പ്രയോക്താക്കളുടെ രീതിയാണ്.  

സുപ്രീം കോടതി നൽകിയ നിർദേശങ്ങളുടെ അന്തഃസത്ത ഉൾക്കൊണ്ട് ഭരണകർത്താക്കൾ തങ്ങളുടെ സമീപനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തയാറാകേണ്ടതു ജനാധിപത്യത്തിന്റെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്.

English Summary : Editorial about media freedom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com