ADVERTISEMENT

സാമൂഹികനീതിയെന്ന വിശാല മുദ്രാവാക്യം 2023ലും പ്രസക്തമാണെന്നത് രാജ്യപുരോഗതിയുടെ അളവുകോലിന്റെ വളവിനെക്കൂടിയാണ് സൂചിപ്പിക്കുന്നത്. ഈ മുദ്രാവാക്യം വിളിച്ച് 2024ലെ തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയാൽ ഗുണം ചെയ്യുമെന്നു പല പ്രതിപക്ഷ കക്ഷികളും കരുതുന്നു. സാമൂഹിക അനീതി നിലനിർത്തുന്നതാണ് ബിജെപിയുടെ ആശയധാരയെന്ന ധ്വനിയും അതിലുണ്ട്. 

സാമൂഹികനീതിയിലേക്കുള്ള വഴികളിൽ ആദ്യത്തേതായി ഇപ്പോൾ പാർട്ടികൾ പറയുന്നത് ജാതി സെൻസസ് ആണ്. രാജ്യത്തെ ഇതര പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) കണക്കെടുപ്പ്. 2021ലെ പൊതുസെൻസസിൽ ജാതിയും ഉൾപ്പെടുമെന്നും അത്തരത്തിൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതിസെൻസസ് നടക്കുമെന്നുമാണ് 2018ൽ, പൊതുതിരഞ്ഞെടുപ്പിനുമുൻപ് മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. 

2021ലെ പൊതു സെൻസസ് നടന്നില്ല; ഇനി എന്നു നടക്കുമെന്ന് ആർക്കുമറിയില്ല. പൊതു സെൻസസ് നടക്കാതിരുന്നതുകൊണ്ടാണ് ജാതി സെൻസസും നടക്കാതിരുന്നതെന്നു പറയുന്നത് വസ്തുതാപരമായി തെറ്റാണെന്നു കേന്ദ്ര സർക്കാരിന്റെ പുതിയ ‘ഫാക്ട് ചെക്ക്’ സംവിധാനത്തെക്കൊണ്ടു പരിശോധിപ്പിച്ചാലും പറയും. ജാതി സെൻസസ് വേണ്ടെന്നതു ബിജെപിയുടെ തീരുമാനമാണ്. അതു സർക്കാരിന്റെ തീരുമാനമായി പാർലമെന്റിലും പറഞ്ഞുകഴിഞ്ഞു. 

എന്തുകൊണ്ടാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാത െസൻസസ് 2021ൽ എന്ന് രാജ്നാഥ് പറഞ്ഞത്? രാജ്യത്തെ ആദ്യ സെൻസസിൽ, 1881ൽ, ജാതികളുടെയും കണക്കെടുത്തു. എന്നാൽ, അവയുടെ സാമൂഹികസ്ഥിതി അനുസരിച്ചു കളം തിരിച്ചില്ല. പിന്നീടിങ്ങോട്ട് പത്തുവർഷത്തിലൊരിക്കൽ‍ ജാതികളുടെ കണക്കെടുത്തു, സ്ഥിതി രേഖപ്പെടുത്തി, 1931വരെ. അതിനുശേഷം പട്ടികജാതികളുടെയും പട്ടികവർഗങ്ങളുടെയും കണക്കാണ് സെൻസസിൽ പ്രത്യേകമായി കുറിക്കുന്നത്. 

ജാതികളുടെ കണക്കെടുപ്പിനെക്കുറിച്ചു കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാര്യമായ തർക്കമുണ്ടായി. എന്തുകൊണ്ട് ജാതി സെൻസസ് വേണമെന്നു വാദിക്കുന്ന ലേഖനത്തിൽ ഡോ.ബി.ആർ.അംബേദ്കർ ഈ ചരിത്രവും പറയുന്നുണ്ട്. ജാതിയെക്കുറിച്ചുള്ള ചോദ്യം സെൻസസിൽനിന്ന് ഒഴിവാക്കണമെന്നു ഹൈന്ദവ മേൽജാതികൾ ആവശ്യപ്പെട്ടു. അതിനെ എതിർത്തത് അന്നത്തെ സെൻസസ് കമ്മിഷണർ എച്ച്.എച്ച്.റിസ്‌ലി തന്നെയാണ്. ജാതി എന്ന സാമൂഹിക സ്ഥാപനത്തിന്റെ ഗുണദോഷങ്ങൾ എന്തുതന്നെയായാലും, ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് അർഥവത്തായ ചർച്ചയ്ക്കു ജാതികളുടെ കണക്കും അവയുടെ വർഗീകരണവും വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ത്യക്കാരുടെ നന്മയല്ല, ജാതി–മത ചിന്തകൾ ഊട്ടിയുറപ്പിച്ചു നിർത്തലായിരുന്നു ബ്രിട്ടിഷുകാരുടെ ജാതി സെൻസസ് താൽപര്യത്തിനു കാരണമെന്നു വിലയിരുത്തലുണ്ടായിട്ടുണ്ട്. 

സ്വതന്ത്ര രാജ്യത്തെ ആദ്യ പിന്നാക്കവിഭാഗ കമ്മിഷൻ (കാക്കാ കലേക്കർ) 1953ൽ നൽകിയ ശുപാർശകളിൽ ഒന്നാമത്തേതു ജാതി സെൻസസ് വേണമെന്നതാണ്. ഒബിസികൾക്ക് 27% സംവരണം നൽകണമെന്നു മണ്ഡൽ കമ്മിഷൻ 1980ൽ ശുപാർശ ചെയ്തത് അരനൂറ്റാണ്ടു പഴക്കമുള്ള കണക്കുവച്ചാണ് – രാജ്യത്ത് 52% ഒബിസികളുണ്ടെന്ന 1931ലെ കണക്ക്. 

മണ്ഡൽ കമ്മിഷൻ അന്നു ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞു: ‘ജാതി യാഥാർഥ്യമാണ്, പ്രശ്നവുമാണ്. മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കണം – ജാതിപ്രശ്നത്തെ ജാതിയടിസ്ഥാനത്തിലുള്ള നടപടികൾകൊണ്ടുതന്നെ. പിന്നാക്ക ജാതികൾ അധികാരം, അഭിമാനം തുടങ്ങിയവയുടേതായ ദേശീയ കേക്കിന്റെ ന്യായമായ പങ്കാണ് ആവശ്യപ്പെടുന്നത്; അതു ചിലർക്കു ഹൃദയവേദന ഉണ്ടാക്കുന്നെങ്കിൽ ഉണ്ടാക്കട്ടെ. 27% എന്ന ശുപാർശ 20 വർഷത്തേക്കാണ്. അതിനുശേഷം കാര്യങ്ങൾ പഠിച്ച് പരിഷ്കാരങ്ങൾ വരുത്തണം.’ മണ്ഡൽ ശുപാർശകൾ നടപ്പാക്കാൻ 10 വർഷം കഴിഞ്ഞ് വി.പി.സിങ് തീരുമാനിച്ചു; 1992ൽ നരസിംഹറാവുവിന്റെ കാലത്തു നടപ്പായി. 

20 വർഷം കഴിഞ്ഞുള്ള പുനഃപരിശോധനയെന്ന ശുപാർശ കാരണമാവാം, 2011ലെ സെൻസസിൽ‍ ജാതിവിവരങ്ങളും ഉൾപ്പെടണമെന്നു യുപിഎയെ പിന്തുണച്ച പല കക്ഷികളും ആവശ്യപ്പെട്ടു. അതിനാലെന്നോണം, സാമൂഹിക– സാമ്പത്തിക സെൻസസ് എന്ന പേരിലൊരു കണക്കെടുപ്പുണ്ടായി. അതിലെ സാമൂഹിക– സാമ്പത്തിക കണക്കുകൾ പുറത്തുവന്നു; ജാതിഭാഗം ഇപ്പോഴും ഇരുട്ടിലാണ്. സ്വന്തം ഭരണകാലത്തൊന്നുംതന്നെ ജാതി സെൻസസ് നടത്താതിരുന്ന കോൺഗ്രസും ഇപ്പോൾ ‘സാമൂഹികനീതി പാർട്ടികളുടെ’ പക്ഷത്താണ്. ജാതി സെൻസസിനായി വാദിക്കുന്നു. മണ്ഡൽ ശുപാർശകൾ നടപ്പാക്കി തങ്ങളനുഭവിച്ച പ്രശ്നങ്ങൾ ഇനി ബിജെപിയും നേരിടട്ടെയെന്ന് അവർ കരുതുന്നുണ്ടാവും. 

ബിജെപിയുടെ കാര്യമെടുത്താൽ, ആർഎസ്എസ് ജാതി സെൻസസിന് എതിരാണ്. അത് അംബേദ്കർ വിഭാവനം ചെയ്ത ജാതിരഹിത സമൂഹത്തിനെതിരും സാമൂഹിക സൗഹാർദ ശ്രമങ്ങളെ ദുർബലമാക്കുന്നതുമാണെന്നാണു വാദം. സെൻസസിലൂടെ  സാമൂഹികനീതി ആവശ്യപ്പെടുന്ന പാർട്ടികളും ആർഎസ്എസും ജാതിരഹിതസമൂഹത്തെക്കുറിച്ചുതന്നെ പറയുന്നത്  ഇന്ത്യൻ‍ രാഷ്ട്രീയ വൈരുധ്യങ്ങൾക്കു നല്ല ഉദാഹരണമാണ്. 

രാജ്യത്തെ ഇതര പിന്നാക്ക ജാതിഘടനയുടെയും അതനുസരിച്ചുള്ള ആനുകൂല്യങ്ങളുടെയും ഇപ്പോഴത്തെ ക്രമം തെറ്റിച്ചാൽ തങ്ങളുടെ കണക്കുകളും തെറ്റുമെന്നു ബിജെപിക്കറിയാം. അതാണു കോൺഗ്രസിൽനിന്ന് അവർ പഠിച്ചത്. ഉത്തരേന്ത്യൻ കണക്കുകളെടുത്താൽ, 1998 – 2009 കാലഘട്ടത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഒബിസി വോട്ടിന്റെ 35 മുതൽ 42% വരെ പിടിച്ചതു പ്രാദേശിക പാർട്ടികളാണ്. അതിൽത്തന്നെ കൂടുതലും ലാലുവിന്റെ ആർജെഡിയും സമാജ്‌വാദി പാർട്ടിയും. 2009ൽ ബിജെപിക്കു ലഭിച്ചത് 22% ഒബിസി വോട്ട്, പ്രാദേശിക പാർട്ടികൾക്ക് 42%. 2014ൽ പ്രധാനമന്ത്രിസ്ഥാനം ഒബിസിക്കുതന്നെ ബിജെപി നൽകി. 2019ൽ പാർട്ടിക്കു ലഭിച്ചത് 42% ഒബിസി വോട്ട്. ഈ വോട്ടുഭദ്രത തകർക്കാൻ ഏതു പാർട്ടിയാണു താൽപര്യപ്പെടുക? 

മണ്ഡൽ പ്രക്ഷോഭ– ശുപാർശ നടപ്പാക്കൽ കാലങ്ങളാണ് പലയിടത്തും പുതിയ പ്രാദേശിക (ജാതി) പാർട്ടികളെ ജനിപ്പിച്ചത്. പുതിയ ജാതിക്കണക്കുകൾ അത്തരമൊരു സാഹചര്യം വീണ്ടും സൃഷ്ടിക്കുമെന്ന് ആരാണ് ഊഹിക്കില്ലാത്തത്? അപ്പോൾ, ഞങ്ങൾ ഒബിസികളെ സംരക്ഷിക്കുന്നെന്നു പറയുമ്പോഴും ജാതി സെൻസസിനെക്കുറിച്ചു ബിജെപിക്കു മിണ്ടാട്ടമില്ലാത്തത് അവരെ സംബന്ധിച്ചു തികച്ചും ന്യായമായ രാഷ്ട്രീയ കാരണങ്ങളാലാണ്. 

അദാനിയെക്കാൾ ആയിരംമടങ്ങു വൈകാരികമൂല്യമുള്ള ജാതിവിഷയത്തിലാണ് ബിജെപി കുരുങ്ങുകയെന്നു ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളും കരുതുന്നതിന്റെ കാരണവും അതുതന്നെ.

English Summary : Dheseeyam column about caste senses on 2024 public election anaysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com