ADVERTISEMENT

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയുമ്പോൾ സംഭവിക്കുന്ന വിളർച്ചയാണ് അനീമിയ. ലോകത്ത് 200 കോടി അനീമിയ ബാധിതരുണ്ടെന്നാണു കണക്ക്. 

നമ്മുടെ രാജ്യത്ത് 66% സ്ത്രീകൾക്കും അതിൽ അൽപം കൂടുതലായി കുട്ടികൾക്കും അനീമിയയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു കണ്ടുപിടിക്കാനുള്ള മുഖ്യമാർഗം രക്തപരിശോധനയാണ്. അതിനു ചെലവുണ്ട്. മാത്രമല്ല രക്തം കുത്തിയെടുക്കുന്നതിന്റെ ബുദ്ധിമുട്ടും അനുഭവിക്കണം. 

ഇപ്പോഴിതാ സ്മാർട്ഫോണിന്റെ സഹായത്തോടെ അനീമിയ തിരിച്ചറിയാമെന്നു കണ്ടുപിടിച്ചിരിക്കുന്നു. കീഴ്കൺപോള, താഴത്തെ ചുണ്ട്, കണ്ണിന്റെ വെള്ള; ഇതു മൂന്നും പതിയുന്ന രീതിയിൽ മുഖത്തിന്റെ ഫോട്ടോ എടുത്താൽ മാത്രം മതി. ഹീമോഗ്ലോബിൻ പ്രകാശരശ്മികളെ ആഗിരണം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ ഫോട്ടോയിൽനിന്നു കിട്ടും. ഇവ താരതമ്യം ചെയ്താൽ, ഡോക്ടർമാർക്ക് അനീമിയ പെട്ടെന്നു തിരിച്ചറിയാനാകും. മൂന്നു കമ്പനികൾ അതിനുള്ള ആപ് തയാറാക്കിയിട്ടുണ്ട്. വേഗം ഫലമറിയാം എന്നതാണ് ഇതിന്റെ മേന്മ. 

ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെയും ഘാനയിലെ കോർല ബു ടീച്ചിങ് ഹോസ്പിറ്റലിലെയും ഗവേഷകർ നടത്തിയ പഠനത്തിന്റെ ഭാഗമായി, നാലു വയസ്സിൽ താഴെയുള്ള 62 കുട്ടികളുടെ മുഖത്തിന്റെ ഫോട്ടോ പരിശോധിച്ചപ്പോൾ അവരിൽ അനീമിയ ബാധിതരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിച്ചു. ഇതേ സംഘം മുൻപു നവജാത ശിശുക്കളിൽ മഞ്ഞപ്പിത്തം കണ്ടെത്താൻ വികസിപ്പിച്ച സമ്പ്രദായത്തിന്റെ പരിഷ്കൃത രൂപമാണിത്.  

കരയുന്നോ ചെടി ചിരിക്കുന്നോ ?

വെള്ളം കെ‍ാടുക്കാതെ വിഷമിപ്പിക്കുമ്പോഴും കമ്പുകൾ പൊട്ടിക്കുമ്പോഴും തക്കാളിച്ചെടി ‘കരയുന്നു..!’ ശ്വാസകോശമോ ശബ്ദ പേശികളോ ഇല്ലാത്ത ഒരു ചെടിക്ക് ഇതെങ്ങനെ സാധ്യമാകുന്നു എന്ന് അദ്ഭുതം തോന്നാം.

ഇന്ത്യൻ ശാസ്ത്രജ്ഞൻ ജഗദീഷ് ചന്ദ്ര ബോസ് 123 കെ‍ാല്ലം മുൻപ് വൈദ്യുത ഉപകരണങ്ങൾവഴി, സസ്യങ്ങളുടെ സംവേദന സ്വഭാവത്തെക്കുറിച്ചു പഠിച്ചിരുന്നു. ഒരു ചെടി മരിക്കുമ്പോൾ ഞരമ്പുകൾ വലിയുന്നതു പോലെയുള്ള ഒരു കോച്ചൽ അന്തിമമായി സംഭവിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ചെടികൾക്കു വികാരമോ ബുദ്ധിയോ ഉണ്ടെന്നു മുഖ്യധാരാശാസ്ത്രം കരുതുന്നില്ല.  

എന്നാൽ, ഇതുസംബന്ധിച്ച ഒരു പഠനം ഇസ്രയേലിലെ ടെൽ അവീവ് സർവകലാശാലയിൽ നടന്നു. പ്രഫ. ലിലാഹ് ഹാഡണി എന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തിൽ, ഒരു തക്കാളിച്ചെടിയെ ശബ്ദം കടക്കാത്ത മരപ്പെട്ടിയിലാക്കി തായ്ത്തണ്ടിന്റെ രണ്ടുഭാഗത്തും മൈക്രോഫോണുകൾ സ്ഥാപിച്ചു. വേണ്ടത്ര വെള്ളം കിട്ടിയിരുന്ന സമയത്തെല്ലാം ചെടി നിശ്ശബ്ദമായിരുന്നു.; പരമാവധി ഒരു മണിക്കൂറിൽ ഒരിക്കൽ ശബ്ദമുണ്ടാക്കും. വെള്ളം കിട്ടാത്ത ദിവസങ്ങളിൽ തക്കാളിച്ചെടി കൂടുതൽ ശബ്ദമുണ്ടാക്കി. ശബ്ദം കൂടിക്കൂടി ഒടുവിൽ ചെടി വാടി വീണു. അപ്പോൾ ശബ്ദം നിലച്ചു, മണിക്കൂറിൽ 35 പ്രാവശ്യം വരെ ശബ്ദമുണ്ടാക്കിയിരുന്നു. ഇലകൾ പെ‍ാട്ടിക്കുമ്പോഴും ഇതേ തരത്തിൽ ശബ്ദം രേഖപ്പെടുത്തി.

ആ ശബ്ദം ഒന്നു കേൾക്കേണ്ടതു തന്നെയാണ്. കടുകുപൊട്ടുന്നതു പോലെയാണ് ആ ശബ്ദം. 20 മുതൽ 100 വരെ കിലോ ഹെർട്സ് ശബ്ദം എത്ര ചെവി കൂർപ്പിച്ചാലും നമുക്കു കേൾക്കാനാവില്ല. നായ്ക്കൾക്കും ചുണ്ടെലികൾക്കും ഈയാംപാറ്റകൾക്കുമൊക്കെ കേൾക്കാൻ പറ്റും. പുകയിലച്ചെടിയും മുന്തിരിവള്ളിയും ഇതേപോലെ ശബ്ദം പുറപ്പെടുവിക്കുന്നതായി കണ്ടെത്തി. ഓരോ ചെടിവർഗത്തിനും തനതായ ശബ്ദശൈലിയുണ്ടെന്നാണു കണ്ടുപിടിത്തം.

നിർമിതബുദ്ധിയുടെ സഹായത്തോടെ ഈ ശബ്ദസന്ദേശം നമുക്കും പിടിച്ചെടുക്കാനാകില്ലേ? പാടത്തു മൈക്രോഫോൺ വച്ചാൽ വെള്ളക്കുറവ് കണ്ടെത്താമെന്നു വന്നാലോ? നമ്മൾ നട്ടുവളർത്തുന്ന വിളകൾക്ക് എന്തുവേണം, എന്തുവേണ്ട എന്നു കണ്ടെത്താൻ സാധിച്ചാലോ? അതൊക്കെ ഗവേഷണങ്ങളിലൂടെ ഇനിയും കണ്ടെത്തേണ്ട കാര്യങ്ങളാണ്. 

റ്യൂഗൂ ഛിന്നഗ്രഹം.

ചിന്ന ഛിന്നഗ്രഹം പറയുന്ന കൗതുകം

ഭൂമിക്കടുത്തുള്ള ഒരു ഛിന്നഗ്രഹമാണ് റ്യൂഗൂ. 460 കോടി കെ‍ാല്ലം മുൻപു സൗരയൂഥം രൂപംകെ‍ാണ്ടപ്പോൾ ശേഷിച്ച ലക്ഷക്കണക്കിനുള്ള തുണ്ടുകളാണു ഛിന്നഗ്രഹങ്ങൾ (asteroids). അതിലൊന്നാണ് റ്യൂഗൂ. ജാപ്പനീസ് ഭാഷയിൽ ഡ്രാഗൺ രാജാവിന്റെ കെ‍ാട്ടാരം എന്നർഥം വരുന്ന പേരാണിത്.  

തിരിയുന്ന പമ്പരത്തിന്റെ രൂപമാണു റ്യൂഗൂവിന്റേത്. ഒരു കിലോമീറ്ററിൽ കുറവാണു വ്യാസം. ഭൂമിയിൽനിന്നു 30 കോടി കിലോമീറ്റർ അകലെ റ്യൂഗൂ സൂര്യനെ ഭ്രമണം ചെയ്യുന്നു. പരമാവധി അടുത്തെത്തി ഒരു ലക്ഷം കിലോമീറ്റർ മാത്രം അകലമാകുമ്പോൾ വഴിമാറി ഭൂമിയിൽ വന്നിടിക്കുമോ എന്നു ഗവേഷകർ കണക്കുകൂട്ടിനോക്കിയിട്ടുണ്ട്.  

പുതിയെ‍ാരു ശാസ്ത്രകഥയുമായി റ്യൂഗൂ കൗതുകമുണ്ടാക്കിയിരിക്കുന്നു. ആ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ നിയാസിൻ എന്ന വൈറ്റമിൻ ഘടകവും യൂറാസിൽ എന്ന രാസവസ്തുവും ഉണ്ടെന്നു കണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ കീറാമുട്ടികളിലെ‍ാന്നായ ആദിമ ജീവന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളിലേക്ക് ഇതു വസ്തുതകളുടെ വെളിച്ചം വീശുന്നു.

24 കെ‍ാല്ലം മുൻപ് ജപ്പാനിലെ ശൂന്യാകാശ ഗവേഷകർ തെ‍ാടുത്തുവിട്ട ഹയബൂസ–2 എന്ന ഉപഗ്രഹം 42 മാസം യാത്രചെയ്തു റ്യൂഗൂവിൽ ഇറങ്ങി. അവിടെയുള്ള പാറക്കഷ്ണങ്ങളുടെ സാംപിൾ ശേഖരിച്ചു ഗവേഷകർക്കു ലഭ്യമാക്കി. പത്തു മില്ലിഗ്രാം സാംപിൾ പരിശോധിച്ചപ്പോൾ വൈറ്റമിൻ ബി3 എന്ന നിയാസിൻ 100 കോടിയിൽ 50–100 അംശം (50-100 parts per billion), യൂറാസിൽ 5–30 അംശം(5-30 parts per billion) എന്നിങ്ങനെയുണ്ടെന്നു തിരിച്ചറിഞ്ഞു. അതായത് ഭൂമിയിലെ ജീവോൽപത്തിക്ക് കാരണങ്ങളായ രാസവസ്തുക്കളെ റ്യൂഗൂവിലും കണ്ടെത്തി. ഇത്തരം രാസവസ്തുക്കളെ ഇതിനു മുൻപ് ഉൽക്കകളിൽ കണ്ടിട്ടുണ്ട്. എന്നാൽ, ഉൽക്കകൾ ഭൂമിയിൽ പതിച്ചശേഷം ഇവിടെനിന്നു കയറിക്കൂടിയ രാസവസ്തുക്കളാകാം ഇതെന്നായിരുന്നു അനുമാനം. എന്നാൽ, ഇപ്പോഴിതാ പരമപരിശുദ്ധമായ, ഭൗമവസ്തുക്കളെ‍ാന്നും തീണ്ടാത്ത റ്യൂഗൂ സാംപിളിൽ അവയുടെ സാന്നിധ്യം പ്രകടമായി. 

അങ്ങകലെ ശൂന്യാകാശത്തിൽനിന്നു വന്നതായിരിക്കാം ജീവരാസവസ്തുക്കളുടെ (biochemicals) മുൻഗാമികൾ എന്ന സിദ്ധാന്തത്തിനു ഇതു സ്വൽപംകൂടി മിഴിവു നൽകുന്നു.

English Summary : Dr. AP Jayaraman about Anemia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com