ADVERTISEMENT

ടേറ്റം ഒനീൽ എന്ന പത്തു വയസ്സുകാരിക്ക് ‘പേപ്പർ മൂൺ’ എന്ന സിനിമയിലെ അഭിനയത്തിന് 1974–ൽ ഓസ്കർ അവാർഡ് കിട്ടുമ്പോൾ അതൊരു വലിയ സംഭവമായിരുന്നു. പത്തുവയസുകാരിക്കു കിട്ടിയതോ, മികച്ച സഹനടിക്കുള്ള പുരസ്കാരവും. മത്സരവിഭാഗത്തിൽ ആദ്യം ഓസ്കർ കിട്ടുന്ന കുട്ടി ടേറ്റമാണ്.

അതിനു മുൻപ്, 1934–ൽ, ഷേർലി ടെമ്പിൾ എന്ന ആറു വയസ്സുകാരിക്കൊരു സ്പെഷൽ ഓസ്കർ കിട്ടിയിരുന്നു. ചെറുപ്രായത്തിൽ സിനിമയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു അത്.

വിശ്രുത നടൻ റയൻ ഒനീലിന്റെ മകളാണ് ടേറ്റം. പിന്നീട് ടേറ്റമിനെ വിവാഹം കഴിച്ചയാളെയും നമ്മളൊക്കെ അറിയും; ടെന്നിസ് താരം ജോൺ മക്കൻറോ.

പത്താം വയസ്സിൽ ഓസ്കർ നേടുന്ന പെൺകുട്ടിക്കായി അന്ന് അമേരിക്ക ഒന്നടങ്കം കയ്യടിച്ചു; സ്കൂളുകളിൽ ടേറ്റമിന്റെ ചിത്രങ്ങളുയർത്തിപ്പിടിച്ച് കുഞ്ഞുങ്ങൾ ഘോഷയാത്ര നടത്തി. ഷേർലി ടെമ്പിളിന്റെ ആറാം വയസ്സിലെ ഓസ്കറും സകലമാന അമേരിക്കൻ സ്കൂളുകളും ആഘോഷിച്ചു. 

ഇങ്ങനെയൊക്കെ ആഘോഷിക്കാൻ അവർക്കു കഴിഞ്ഞത് കേരളത്തിലെ ബാലാവകാശ കമ്മിഷൻ പോലൊന്ന് അവിടെയില്ലാതിരുന്നതുകൊണ്ടാണ്. 

കുട്ടികളുടെ ഫോട്ടോ പതിച്ച ബോർഡുകളും നോട്ടിസുകളുമൊന്നും ഇനി പറ്റില്ലെന്ന് കേരളത്തിലെ ബാലാവകാശ കമ്മിഷൻ വിധിയെഴുതിയത് രണ്ടാഴ്ച മുൻപാണ്. 

നമ്മുടെ നാട്ടിലെ ഒരു സ്കൂൾകുട്ടിക്കു മികച്ച ബാലനടിക്കോ നടനോ ഉള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചാൽ കുട്ടിയുടെ ചിത്രമുള്ള വർണാഭമായ പോസ്റ്ററുകൾകൊണ്ട്  സ്കൂളാകെ അലങ്കരിക്കുന്നതിൽ എന്താണൊരു തെറ്റ്?

അങ്ങനെ ചെയ്താൽ മറ്റു കുട്ടികൾക്കു മാനസിക സംഘർഷമുണ്ടാകുമെന്നാണ് ബാലാവകാശ കമ്മിഷന്റെ കണ്ടെത്തൽ. ഇതൊക്കെ കാണുന്നതോടെ കുട്ടികളിൽ മത്സരബുദ്ധി ജനിക്കുമത്രെ.

ഇതേ മത്സരബുദ്ധിക്കു മേയ്ക്കപ്പിട്ടല്ലേ സർ, നമ്മൾ ഉപജില്ല മുതൽ സംസ്ഥാനതലം വരെ സ്കൂൾ കലോത്സവങ്ങൾ നടത്തുന്നത്? ബാലാവകാശ കമ്മിഷൻ അംഗങ്ങളാകാൻപോലും യോഗ്യതയുള്ളവർ ഇതേ മത്സരബുദ്ധിക്കു കീഴിലിരുന്നല്ലേ കുട്ടികൾക്കു മാർക്കിടുന്നത്?

സ്കൂൾ ലീഡറായി ഒരു കുട്ടിയെ തിരഞ്ഞെടുക്കുമ്പോഴും കായികയിനങ്ങളിൽ കൂടുതൽ പോയിന്റ് നേടി ഒരു കുട്ടി ചാമ്പ്യനാകുമ്പോഴും മറ്റു കുട്ടികൾക്കു മാനസിക സംഘർഷമുണ്ടാകുമെന്നു പേടിച്ച് അവരുടെ പേരുകൾ രഹസ്യമായി വയ്ക്കണോ?

നമ്മുടെ സ്കൂളിലൊരു കുട്ടി അഖിലേന്ത്യാ തലത്തിൽ ഉന്നത വിജയം നേടിയാൽ സ്വീകരണം കൊടുക്കാൻ കമ്മിഷന്റെ അനുവാദം വേണോ? ആ കുട്ടിയുടെ ചിത്രം വച്ച് നോട്ടിസടിക്കാമോ? യോഗത്തിൽ പങ്കെടുക്കുന്നവർ കയ്യടിക്കാൻ പാടുണ്ടോ?

കുട്ടികളെ സിനിമയിലഭിനയിപ്പിക്കരുതെന്നും സിനിമാ പോസ്റ്ററുകളിൽ ബാലതാരങ്ങളുടെ ചിത്രങ്ങൾ അച്ചടിക്കരുതെന്നുംകൂടി ഉത്തരവിട്ടാൽ ബാലാവകാശ കമ്മിഷന്റെ അംഗങ്ങൾക്ക് മികച്ച ഹാസ്യാഭിനയത്തിനു പുരസ്കാരം വാങ്ങാം. ആ വേളയിൽ അംഗങ്ങളുടെ ചിത്രം സഹിതം നാടാകെ ബോർഡ് സ്ഥാപിക്കണമെന്നാണ് അപ്പുക്കുട്ടന്റെ എളിയ ആഗ്രഹം. 

ഒരു പാവം കുട്ടി ബസ് സ്റ്റോപ്പിൽനിന്നു കൈകാണിച്ചാൽ ബസ് നിർത്തുമെന്ന് ഉറപ്പാക്കാനുള്ള ബാലാവകാശം പക്ഷേ, ഇതുവരെ കമ്മിഷന്റെ കയ്യിൽ കിട്ടിയിട്ടില്ല. 

കമ്മിഷൻ ഏർപ്പാടൊരു തൊഴിലുറപ്പു പദ്ധതിയാണെങ്കിലും അടിക്കാടു വെട്ടുമ്പോൾ വഴിയരികിലെ മരങ്ങളെല്ലാം വെട്ടണമെന്നില്ല, സർ.

English Summary : Tharangangalil panachi column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com