ADVERTISEMENT

നമുക്കു നിത്യപ്രചോദനം പകരുന്ന ഓർമയും പ്രകാശവുമാണ് ഈ നാമം - ചട്ടമ്പി സ്വാമികൾ. കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി അവിരാമം യത്നിച്ച മഹാജ്ഞാനി. അപാരമായ പാണ്ഡിത്യവും നൈസർഗികമായ പ്രതിഭയുംകെ‍‍ാണ്ട് അദ്ദേഹം തന്റെ കാലത്തെയും വരുംകാലത്തെയും ധന്യമാക്കി. നവകേരളത്തിന് ആശയാടിത്തറയിട്ടവരിൽ പ്രമുഖസ്ഥാനമാണ് അദ്ദേഹത്തിന്. ചട്ടമ്പി സ്വാമികളുടെ മഹാസമാധി ശതാബ്ദിവർഷാചരണം നാളെ തുടങ്ങുമ്പോൾ ആ മാർഗതാരത്തിനുമുന്നിൽ കൈകൂപ്പുകയാണു കേരളം. 

സ്വന്തം ജീവിതംകെ‍ാണ്ട് കേരളത്തിനു കാലാതീതമായ വെളിച്ചം നൽകാൻ അദ്ദേഹത്തിനു സാധിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംകൊണ്ടു പ്രാകൃതാവസ്ഥയിൽ കഴിഞ്ഞിരുന്ന അക്കാല കേരളീയ സമൂഹത്തെയും ആ ഇരുണ്ട കാലത്തെത്തന്നെയും അദ്ദേഹം തന്റെ ദർശനംകെ‍ാണ്ടും കർമംകൊണ്ടും ശുദ്ധീകരിക്കുകയും നവീകരിക്കുകയും പ്രബുദ്ധമാക്കുകയും ചെയ്തു. കൊടികുത്തിനിന്ന ജാതിബോധത്താൽ സമൂഹം ഉച്ചനീചത്വത്തിന്റെ പടുകുഴിയിൽ ചിതറിപ്പോയ ആ കാലത്തേക്കു ചട്ടമ്പിസ്വാമികൾ സ്വജീവിതംകെ‍ാണ്ടു പ്രകാശംചെ‍ാരിഞ്ഞപ്പോൾ അതു ദീപ്തചരിത്രമായി. എല്ലാത്തരം വിവേചനങ്ങളെയും നിരാകരിച്ച മനസ്സായിരുന്നു ചട്ടമ്പിസ്വാമികളുടേത്.  ജാതീയ അനാചാരങ്ങളെ അദ്ദേഹം ചോദ്യം ചെയ്തത് അനുഭവങ്ങളും പഠനവും നൽകിയ തിരിച്ചറിവിൽനിന്നാണ്. കേരളത്തിന്റെ ശാപമായിരുന്ന ജാതിചിന്തകൾക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണർത്തിവിടാൻ അദ്ദേഹം ഉൾപ്പെടെയുള്ളവർക്കു സാധിച്ചതിന്റെ സദ്ഫലമാണു നാം ഇന്ന് അനുഭവിക്കുന്നത്. 

വിദ്യാഭ്യാസത്തിലൂടെയാണു സാമൂഹിക നവോത്ഥാനത്തിനായി നാടിനെ ചട്ടമ്പി സ്വാമികൾ സജ്‌ജമാക്കിയത്. ഏതു മഹാതത്വവും പണ്ഡിതർക്കും പാമരർക്കും മനസ്സിലാകുന്ന രീതിയിൽ മഹാഗ്രന്ഥങ്ങളെ ഉദ്ധരിച്ചുതന്നെ സമർഥിക്കാൻ പോന്നതായിരുന്നു ‘വിദ്യാധിരാജൻ’ എന്നു പേരെടുത്ത ചട്ടമ്പി സ്വാമികളുടെ അറിവാഴം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സ്ത്രീകൾ നേരിട്ട അസമത്വവും അടക്കമുള്ള സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ അദ്ദേഹം കൈമുതലാക്കിയതും അറിവുതന്നെ. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് അദ്ദേഹം ജനതയെ ക്ഷണിച്ചു. ആ അറിവുകളാൽ കേരളീയസമൂഹം അനുഗ്രഹിക്കപ്പെടുകയും ചെയ്തു.

അന്നത്തെ മലയാളിജനത അതേവരെ ചർച്ചചെയ്യാത്ത വിഷയങ്ങളായ വർണാശ്രമ വ്യവസ്‌ഥയുടെ അശാസ്‌ത്രീയത, സ്‌ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചപ്പോൾ അതു കേൾവിക്കാരിൽ യുക്‌തിയുടെ വെളിച്ചം പകർന്നു. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും പൊറുതിമുട്ടിയ സമൂഹത്തിന് ആത്മവിശ്വാസവും പ്രതീക്ഷയും സ്വാതന്ത്ര്യബോധവും പകരുകയായിരുന്നു അദ്ദേഹം. 

സ്വന്തമായി ആശ്രമം സ്ഥാപിക്കുകയോ സന്യാസിവേഷം സ്വീകരിക്കുകയോ ചെയ്യാതെ, അവധൂതനായി സഞ്ചരിച്ചും കുടുംബസദസ്സുകളിൽ ആശയങ്ങൾ അവതരിപ്പിച്ചുമാണ് സ്വാമികൾ ജ്ഞാനവിപ്ലവം നടത്തിയതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അനുയായികളുടെ അകമ്പടിയോ ആൾക്കൂട്ട ആരവങ്ങളോ ആവശ്യമില്ലാതെ, വെളുത്ത ഒറ്റമുണ്ടുടുത്ത് അദ്ദേഹം ഒറ്റയ്ക്കു നടന്നു. സമദർശനവും ജീവകാരുണ്യവും സ്നേഹവും അദ്ദേഹത്തെ നയിച്ചു. 

ആത്മീയതയുടെ വ്യത്യസ്തവഴികളിലൂടെ ഒരേ നവോത്ഥാന ദിശയിലേക്കു സഞ്ചരിച്ചവരാണ് ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും. ഇരുവരും 19–ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങൾക്കു വഴികാട്ടികളാകുകയും ചെയ്തു. ആ പാരസ്പര്യം സമാദരം ചരിത്രം കാത്തുവച്ചിട്ടുമുണ്ട്. സർവജ്ഞൻ, ഋഷി, സദ്ഗുരു, പരിപൂർണ കലാനിധി, മഹാപ്രഭു തുടങ്ങിയ വിശേഷണങ്ങളാലാണ് ചരമശ്ലോകത്തിൽ ചട്ടമ്പി സ്വാമികൾക്ക് ശ്രീനാരായണഗുരു അന്ത്യാഞ്ജലി അർപ്പിച്ചത്.

ചാതുർവർണ്യ വ്യവസ്‌ഥയും അയിത്താചാരങ്ങളും അടിച്ചമർത്തലുംകൊണ്ടു പൊറുതിമുട്ടിയ വലിയെ‍ാരു ജനസമൂഹത്തിന്റെ ജീവിതാവസ്‌ഥയെ എങ്ങനെ നവോത്ഥാനത്തിലേക്കു പരിവർത്തനപ്പെടുത്താമെന്നു ചട്ടമ്പി സ്വാമികൾക്ക് അറിയാമായിരുന്നു. ഈ ആത്മബോധ്യമായിരുന്നു അദ്ദേഹത്തിന്റെ വഴി. ചട്ടമ്പി സ്വാമികൾ പകർന്നുതന്ന മൂല്യാധിഷ്ഠിതവും ജീവകാരുണ്യപരവുമായ ആത്മീയപ്രകാശത്തിന്റെ ദീപ്തി ഇന്നും കേരളത്തിനു വഴികാട്ടുന്നു. ജ്ഞാനാർജനവും ജ്ഞാനവിതരണവും ജീവിതതപസ്യയായി കണ്ടിരുന്ന ആ മഹനീയ വ്യക്തിത്വത്തിന് സമാധി ശതാബ്ദിവർഷാചരണ വേളയിൽ മലയാള മനോരമയുടെ വിനീതപ്രണാമം.

English Summary: Samadhi centenary celebrations of Chattampi Swamikal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com