ADVERTISEMENT

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഇപിഎഫ് പെൻഷൻ ലഭിക്കുന്നതിനായി ഓപ്ഷൻ നൽകാനുള്ള സമയപരിധി കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും ഓപ്ഷൻ നൽകാൻ കഴിയാതെ ഒട്ടേറെപ്പേർ ആശങ്കയിലാണ്. ഇക്കാര്യത്തിൽ ജീവനക്കാരെയും തൊഴിലുടമകളെയും ഒരേപോലെ ബുദ്ധിമുട്ടിലാക്കുന്ന നടപടികളാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തുടക്കം മുതൽ സ്വീകരിച്ചുവരുന്നതെന്നത് തീർത്തും നിർഭാഗ്യകരംതന്നെ. 

ആറരക്കോടിയിലേറെ വരിക്കാരുള്ള ഇപിഎഫ്ഒയ്ക്കു കീഴിൽ ചെറിയൊരു വിഭാഗത്തിനു മാത്രം ഉയർന്ന പെൻഷന് അവസരമൊരുക്കി കഴിഞ്ഞ നവംബർ നാലിനാണ് സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ആ വിഭാഗത്തിൽപോലും കഴിയുന്നത്രപേർക്ക് പെൻഷൻ നിഷേധിക്കാനുള്ള ശ്രമമാണ് ഇപിഎഫ്ഒ നടത്തുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉയർന്ന പെൻഷൻ പദ്ധതിയിലേക്കു മാറാൻ തൊഴിലാളികൾ തൊഴിലുടമയുമായി ചേർന്ന് ജോയിന്റ് ഓപ്ഷൻ നൽകേണ്ടതുണ്ട്. അതിനു കോടതി അനുവദിച്ച നാലു മാസത്തിൽ 55 ദിവസം കഴിഞ്ഞാണ് ഇപിഎഫ്ഒ ഇതു സംബന്ധിച്ച് ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഓപ്ഷൻ ഓൺലൈനായിത്തന്നെ നൽകണമെന്നു നിബന്ധന വച്ചതുതന്നെ പ്രായമേറിയ പെൻഷൻകാരുൾപ്പെടെ ഭൂരിഭാഗം പേരെയും ബുദ്ധിമുട്ടിലാക്കി. 

ഇതിനുള്ള ഓൺലൈൻ ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാക്കാൻ പിന്നെയും സമയമെടുത്തു. കോടതി അനുവദിച്ച നാലു മാസം കഴിയാൻ കഷ്ടിച്ച് രണ്ടാഴ്ച ബാക്കിയുള്ളപ്പോഴാണ് വലിയൊരു വിഭാഗം ജീവനക്കാർക്കും ഓപ്ഷൻ നൽകാനുള്ള ലിങ്ക് ലഭ്യമാക്കിയത്. സമയപരിധി രണ്ടു മാസംകൂടി നീട്ടിക്കൊടുത്തെങ്കിലും ഇപിഎഫ്ഒ മുന്നോട്ടുവച്ച നിബന്ധനകൾ പാലിച്ചുകൊണ്ട് ഓപ്ഷൻ നൽകാൻ കഴിയാത്ത അവസ്ഥയുണ്ടായി. പിഎഫിൽ അംഗമായ കാലത്ത് ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫിലേക്കു വിഹിതമടയ്ക്കാൻ ഖണ്ഡിക 26(6) പ്രകാരം അനുമതി നേടിയതിന്റെ തെളിവുകൂടി അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥയാണ് എല്ലാവരെയും വലച്ചത്. 

ഇതിനെതിരെ മാധ്യമങ്ങളും ജനപ്രതിനിധികളുമുൾപ്പെടെ ശബ്ദമുയർത്തിയെങ്കിലും ഇപിഎഫ്ഒ കേട്ട ഭാവം നടിച്ചില്ല. ഒടുവിൽ ഏപ്രിൽ 12ന് കേരള ഹൈക്കോടതിയാണ് 26(6) പ്രകാരമുള്ള അനുമതി രേഖ ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്. അനുമതി രേഖകളില്ലാതെ ഓപ്ഷൻ നൽകാമെന്ന് ഇപിഎഫ്ഒ അധികൃതർ അറിയിച്ചതിനെത്തുടർന്ന് ലക്ഷക്കണക്കിനു പേർ ഓപ്ഷൻ നൽകാൻ ശ്രമം തുടങ്ങിയതോടെ വെബ്സൈറ്റ് പലപ്പോഴും പണിമുടക്കുകയാണ്. ഓപ്ഷനൊപ്പം അപ്‌ലോഡ് ചെയ്യേണ്ട പിഎഫ് പാസ്ബുക്ക് പോലും പലർ‌ക്കും ഡൗൺ‌ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ‌ ഇപിഎഫ്ഒയുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടാകുന്നില്ല. മേയ് മൂന്ന് എന്ന സമയപരിധി നീട്ടിക്കിട്ടുന്നില്ലെങ്കിൽ ഓപ്ഷൻ‌ നൽകാൻ അർഹതയുള്ള പലർക്കും അതിനു കഴിയാതെപോകും. 

ജീവനക്കാർ നൽകിയ ഓപ്ഷൻ അംഗീകരിച്ച് ഇപിഎഫ്ഒയിലേക്കു തിരിച്ചയയ്ക്കുന്നതിനായി തൊഴിലുടമകൾക്കു നൽകിത്തുടങ്ങിയത് ദിവസങ്ങൾക്കു മുൻപു മാത്രമാണ്. ഇത് അംഗീകരിക്കുന്നതിനൊപ്പം പെൻഷൻ പദ്ധതി തുടങ്ങിയ 1995 നവംബർ മുതൽ ജീവനക്കാരുടെ ഓരോ മാസത്തെ ശമ്പളത്തിന്റെയും പിഎഫ് വിഹിതത്തിന്റെയും കണക്കുകൾകൂടി പ്രത്യേകം ടെക്സ്റ്റ് ഫയലുകളാക്കി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ തൊഴിലുടമകളെയും വലച്ചിരിക്കുന്നു. ആയിരക്കണക്കിനു ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇത്രയും വിവരങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ സമർപ്പിക്കുക അസാധ്യമാണ്. 27 വർഷത്തിലേറെ പഴക്കമുള്ള കണക്കുകളുടെ രേഖകൾ പല സ്ഥാപനങ്ങളുടെയും കൈവശമുണ്ടാകണമെന്നുമില്ല. ഇത്രയും കാലം അവ സൂക്ഷിക്കാൻ നിയമപരമായി അവർ ബാധ്യസ്ഥരുമല്ല. ഇപിഎഫ്ഒയുടെ കൈവശമുള്ള കണക്കുകളാണ് തൊഴിലുടമകളോടു വീണ്ടും ആവശ്യപ്പെടുന്നതെന്നും ഓർക്കണം. 

ഓപ്ഷൻ നൽകുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചില്ലെങ്കിൽ കോടതിവിധിയിലൂടെ ലഭിച്ച നീതി പലർ‌ക്കും നിഷേധിക്കപ്പെടുന്ന സ്ഥിതി വരും. വെബ്സൈറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും വരിക്കാർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ പിഎഫ് ഓഫിസുകളിൽ ഹെൽപ് ഡെസ്ക് തുടങ്ങുകയും ചെയ്യേണ്ടതും അത്യാവശ്യമാണ്.

English Summary : Editorial about EPFO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com