ADVERTISEMENT

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്) ∙ കര ഉണരും മുൻപേ ലെ സാബ്‌െല ദെലോനിൽ ഇന്നലെ കടലുണർന്നു. അഭിലാഷ് ടോമിയുടെ ‘ബയാനത്’ പായ്‌വഞ്ചി ഗോൾഡൻ ഗ്ലോബ് റേസിന്റെ ഫിനിഷിങ് ലൈനിലെത്തിയത് ഇന്നലെ പ്രാദേശിക സമയം രാവിലെ 6.46ന് (ഇന്ത്യൻ സമയം രാവിലെ 10.16). തീരം ഉണരുന്നതേയുണ്ടായിരുന്നുള്ളൂ അപ്പോൾ. 

236 ദിവസം നീണ്ട യാത്രയ്ക്കു വിജയകരമായ പരിസമാപ്തി. തലേന്നത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഉച്ചയോടെ എത്തേണ്ടിയിരുന്ന വഞ്ചിയാണു രാത്രി ലഭിച്ച കാറ്റിന്റെ ആനുകൂല്യത്തിൽ അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിയത്. അതോടെ, അഭിലാഷ് ടോമിക്ക് ഔദ്യോഗിക സ്വീകരണമൊരുക്കേണ്ട സംഘാടകർ വളരെ നേരത്തേ ബോട്ടിൽ ഫിനിഷിങ് ലൈനിലേക്കു പുറപ്പെട്ടു.  

തണുപ്പിനെ പ്രതിരോധിക്കാൻ ഒന്നിലേറെ ഉടുപ്പുകളിട്ട് അഭിലാഷ് വഞ്ചിയുടെ ഡെക്കിൽ പ്രത്യക്ഷപ്പെട്ടു. ഇതു ചൂണ്ടിക്കാട്ടിയ സംഘാടകരിൽ ഒരാളോട് അഭിലാഷിന്റെ തമാശ കലർന്ന മറുപടി: ‘യാത്രയ്ക്കിടെ 20 കിലോ കുറഞ്ഞു. ഒന്നിലേറെ ഉടുപ്പിട്ട് അ‍ഡ്ജസ്റ്റ് ചെയ്യുകയാണ്’ 

എന്നാൽ അഭിലാഷിന്റെ കരയിലേക്കുള്ള വരവു വീണ്ടും വൈകി. നേരം പുലർന്ന് നഗരം സജീവമായ ശേഷമാണു സംഘാടകരുടെയും നഗരഭരണാധികാരികളുടെയും ബോട്ടുകളുടെ അകമ്പടിയോടെ ബയാനത്  തീരത്തേക്കു പുറപ്പെട്ടത്. റേസിൽ ഒന്നാമതു ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫർ, ഒരു സ്റ്റോപ്പോടെ റേസ് പൂ‍ർത്തിയാക്കിയ ബ്രിട്ടിഷ് നാവികൻ സൈമൺ കർവൈൻ എന്നിവരും അഭിലാഷിനെ സ്വീകരിക്കാൻ കടലിലെത്തിയിരുന്നു. കിഴ്സ്റ്റൻ ഇന്ത്യയുടെ ദേശീയപതാകയും കയ്യിൽ കരുതി. അഭിലാഷിന്റെ സഹോദരൻ അനീഷ് ടോമി മറ്റൊരു ബോട്ടിൽ ഇവരെ അനുഗമിച്ചു.  

ലെ സാബ്‌ലെ ദെലോനിലേക്കുള്ള കനാലിലേക്കു വിക്ടറി പരേഡ്  പ്രവേശിച്ചതോടെ ഒരു വശത്ത് ആർപ്പുവിളിച്ചു നിന്ന കാണികൾക്കു നേരെ അഭിലാഷ് കൈവീശി. പിന്നീട് ഇന്ത്യൻ ദേശീയ പതാക വീശി ആഹ്ലാദം പ്രകടിപ്പിച്ചു. കിഴ്സ്റ്റൻ, സൈമൺ എന്നിവർ അഭിലാഷിനെ അനുമോദിക്കാൻ വഞ്ചിയിലേക്കു കയറി. കടലിലുണ്ടായിരുന്ന ബോട്ടുകളെല്ലാം ഉച്ചത്തിൽ ഹോൺ മുഴക്കി അഭിലാഷിന്റെ വരവിനെ സ്വാഗതം ചെയ്തു. ഈ സമയത്തു കരയിൽ വലിയ സ്പീക്കറുകളിലൂടെയും ഹോൺ ശബ്ദം മുഴങ്ങി. സമുദ്രപര്യടനത്തിലെ യൂറോപ്യൻ പാരമ്പര്യമനുസരിച്ച്, തീരമണഞ്ഞതിന്റെ ആഹ്ലാദസൂചകമായി അഭിലാഷ്  വഞ്ചിയിൽനിന്ന് ലാത്തിരി കത്തിച്ചു വീശി. 

യാത്ര പുറപ്പെട്ട് 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും 34 സെക്കൻഡിനും ശേഷം അഭിലാഷ് ടോമി വീണ്ടും കരയിൽ കാലുകുത്തി. അനുമോദന സമ്മേളനത്തിൽ ലെ സാബ്‌ലെ ദെലോൻ നഗരാധികൃതർക്കും ബയാനത്തിനും നന്ദി പറഞ്ഞ അഭിലാഷ് ഇന്ത്യയുടെ ദേശീയഗാനവും ആലപിച്ചു. 

അഭിലാഷിന്റെ ഫിനിഷ്: തീയതിയിൽ മാറ്റം 

ഡീസൽ അനുവദനീയമായതിലും അളവിൽ ഉപയോഗിച്ചതിനാൽ ബയാനത് വഞ്ചി തീരത്തണഞ്ഞ സമയത്തിൽ തിരുത്തു വരുത്തുമെന്നു സംഘാടകർ അറിയിച്ചു. 40 ലീറ്റർ ഡീസൽ അധികം ഉപയോഗിച്ചതിനാൽ 80 മണിക്കൂറാണ് പെനൽറ്റി. ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട ടാപ്പിയോ എന്ന നാവികനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിന് അഭിലാഷിനു ലഭിച്ച 12 മണിക്കൂർ ബോണസ് കുറച്ച് 68 മണിക്കൂറാണ് പെനൽറ്റി. ഇതനുസരിച്ച് അഭിലാഷ് തീരത്തെത്തിയത് മേയ് 2ന് എന്നാവും ഔദ്യോഗിക രേഖകളിൽ ചേർക്കുക. മത്സരത്തിൽ അവശേഷിക്കുന്ന നാവികൻ മൈക്കൽ ഗുഗൻബർഗൻ ഫിനിഷ് ചെയ്യാ‍ൻ ഇനിയും 15 ദിവസമെടുത്തേക്കും. 

English Summary : Golden globe race analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com