ADVERTISEMENT

കുട്ടിക്കാലം മുതൽ ചെറുവഞ്ചികൾ തുഴയുന്നത് ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റൻ നോയിഷെയ്ഫറിന് ഇഷ്ടമായിരുന്നു. ആ വിനോദം പിൽക്കാലത്തു പ്രഫഷനായി മാറിയതോടെ കിഴ്സ്റ്റൻ പേരെഴുതിച്ചേർത്തത് സമുദ്രയാന ചരിത്രത്തിലാണ്. ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ  ഒന്നാമതായി ഫിനിഷ് ചെയ്ത കിഴ്സ്റ്റൻ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി. ഇന്ത്യൻ സമയം വ്യാഴാഴ്ച അർധരാത്രിയോടെയാണ് മുപ്പത്തിയൊൻപതുകാരി കിഴ്സ്റ്റന്റെ വഞ്ചിയായ മിനേഹാഹ ലെ സാബ്‌ലെ ദെലോൻ തീരമണഞ്ഞത്.  

2006 മുതൽ വഞ്ചിയാത്രകൾ കിഴ്സ്റ്റന്റെ കരിയറാണ്. ഇതിനു മുൻപ് കിഴ്സ്റ്റന്റെ ഏറ്റവും ദൈർഘ്യമുള്ള പായ്‌വഞ്ചി യാത്ര പോർച്ചുഗലിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു. 2015 മുതൽ സ്കിപ് നോവാക് എന്ന പ്രസിദ്ധ ധ്രുവ, കടൽ പര്യവേക്ഷകന്റെ കീഴിൽ സൗത്ത് ജോർജിയ, അന്റാർട്ടിക്ക, ഫോക്‌ലാൻഡ് ദ്വീപുകൾ എന്നിവിടങ്ങളിലേക്കു പര്യവേക്ഷണ ദൗത്യങ്ങൾക്കായി വഞ്ചിയോടിച്ചു. 

അന്റാർട്ടിക് സമുദ്രത്തിന്റെ ഉൾമേഖലകളിൽ ഷൂട്ടിങ് നടത്തിയ ഒട്ടേറെ സിനിമാസംഘങ്ങൾക്കു കിഴ്സ്റ്റൻ വഴികാട്ടിയായിട്ടുണ്ട്.  ബിബിസിയുടെ ‘സെവൻ വേൾഡ്സ്, വൺ പ്ലാനറ്റ്’ എന്ന പര്യവേക്ഷണ പരമ്പരയുടെ അണിയറ സംഘത്തിലും കിഴ്സ്റ്റനുണ്ടായിരുന്നു. 

golden-globe-race-4
അഭിലാഷിനെ അഭിനന്ദിക്കുന്ന കിഴ്സ്റ്റൻ നോയിഷെയ്ഫർ

∙ കരുത്തേകിയ മിനേഹാഹ

കേപ് ജോർജ് 36 എന്ന ക്ലാസിലുള്ള മിനേഹാഹ എന്ന ബോട്ട് തിരഞ്ഞെടുത്തത് കിഴ്സ്റ്റനായിരുന്നു. ഈ ബോട്ടിന്റെ ഘടന അവർക്ക് റേസിൽ മേൽക്കൈ നൽകി. വെള്ളവുമായി തൊടുന്നയിടത്തെ ബോട്ടിന്റെ നീളമായ എൽഡബ്ല്യുഎൽ (ലെങ്ത് ഓഫ് വാട്ടർലൈൻ) ഏറ്റവും കൂടുതലുള്ളത് മിനേഹാഹയ്ക്കായിരുന്നു. ഇതോടൊപ്പം 806 ചതുരശ്ര അടി വിസ്തീർണം കൂടിയുള്ള പായ കൂടിയായതോടെ മറ്റുള്ള ബോട്ടുകളെക്കാൾ അൽപം കൂടുതൽ വേഗം കൈവരിക്കാൻ മിനേഹാഹയ്ക്കായി. 4 മണിക്കൂറിലുള്ള ഏറ്റവുമുയർന്ന ശരാശരി വേഗം (സെക്കൻഡിൽ 2.06 മീറ്റർ), ഒരു ദിവസം കൊണ്ട് പിന്നിട്ട ഏറ്റവും കൂടുതൽ ദൂരം(405.4 കിലോമീറ്റർ), ഒരാഴ്ച കൊണ്ട് പിന്നിട്ട ഏറ്റവും കൂടുതൽ ദൂരം( 2252.4024 കിലോമീറ്റർ) എന്നീ റെക്കോർഡുകളും കിഴ്സ്റ്റൻ ഇതിനിടെ സ്വന്തമാക്കി.

∙ ആഴക്കടലിലെ രക്ഷാപ്രവർത്തനം

ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് പോളണ്ട് നാവികൻ ടാപിയോ ലെറ്റിനെന്റെ ബോട്ട് മുങ്ങി. ഇദ്ദേഹത്തെ രക്ഷിക്കാനായി വഞ്ചിയുടെ ദിശ തിരിച്ചുവിട്ട് കിഴ്സ്റ്റനെത്തി. ലെറ്റിനെനെ ഡാര്യ ഗായത്രി എന്ന ഹോങ്കോങ് കപ്പലിൽ കയറ്റിവിട്ട ശേഷമാണ് കിഴ്സ്റ്റൻ യാത്ര തുടർന്നത്. ഈ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കിഴ്സ്റ്റനു സംഘാടകർ 35 മണിക്കൂർ സമയമിളവും 30 ലീറ്റർ ഇന്ധന ആനുകൂല്യവും നൽകിയിരുന്നു.

അതിനു ശേഷം ഊർജിതമായി കിഴ്സ്റ്റൻ മത്സരത്തിൽ തിരികെയെത്തി.   ഓസ്ട്രേലിയയിലെ ടാസ്മാനിയയ്ക്കു സമീപത്തുവച്ച് ഇടയ്ക്ക് ഒന്നാം സ്ഥാനവും നേടി. എന്നാൽ ഇടയ്ക്കു ന്യൂസീലൻഡിലെ കാറ്റു കുറവുള്ള മേഖലകളിലേക്ക് പ്രവേശിച്ചതോടെ കിഴ്സ്റ്റൻ പരുങ്ങലിലായി. മറ്റൊരു മേഖലയിൽ കൂടി പോകുകയായിരുന്ന സൈമൺ ലീഡ് വർധിപ്പിക്കുകയും ചെയ്തു.

എന്നാൽ പസിഫിക്കിൽനിന്ന് അറ്റ്ലാന്റിലേക്ക് പ്രവേശിക്കാനൊരുങ്ങുവേ,  സൈമണിന്റെ വഞ്ചി തകരാറിലായി. ചിലെയിൽ സൈമൺ വഞ്ചി അടുപ്പിച്ചതോടെ അദ്ദേഹം മത്സരത്തിൽനിന്ന് പുറത്തായി. അതോടെ കിഴ്സ്റ്റൻ ഒന്നാം സ്ഥാനത്തെത്തി.   കേപ് ഹോൺ മുനമ്പ് പിന്നിട്ട ശേഷം ഭൂമധ്യരേഖയോട് അടുത്തുള്ള കാറ്റില്ലാ മേഖലയി‍ൽ (ഡോൾഡ്രംസ്) കുടുങ്ങിപ്പോയ കിഴ്സ്റ്റനെ ഇടയ്ക്ക് അഭിലാഷ് ടോമി പിന്നിലാക്കിയിരുന്നു. എന്നാൽ, പിന്നീട് അഭിലാഷിന്റെ വഞ്ചി സഞ്ചരിച്ചിരുന്നതിൽനിന്നു വ്യത്യസ്തമായ മറ്റൊരു വഴിയിലൂടെ കാറ്റിന്റെ ആനുകൂല്യം പേറി മുന്നേറിയ കിഴ്സ്റ്റൻ ആധികാരികമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

English Summary :  Golden globe race winner Kirsten Neuschäfer says her experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com