കുഴിച്ച് കുഴിച്ച് കേരളം ‘എണ്ണക്കിണർ’
Mail This Article
ഡീസൽ വിലയിൽ രാജ്യത്തു രണ്ടാം സ്ഥാനത്തും പെട്രോൾ വിലയിൽ മൂന്നാം സ്ഥാനത്തുമെത്തി കേരളം. ഇന്ധനം വിറ്റ് ജനങ്ങളെ പിഴിയുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ നമുക്കു മുന്നിലുള്ളത് ആന്ധ്രയും തെലങ്കാനയും മാത്രം. കഴിഞ്ഞ മാസം മുതൽ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയതോടെയാണ്, ആറാം സ്ഥാനത്തായിരുന്ന കേരളം പട്ടികയിൽ മുന്നിലെത്തിയത്. ഓരോ സംസ്ഥാനത്തെയും തലസ്ഥാന നഗരത്തിലെ ഇന്ധനവില കണക്കിലെടുക്കുമ്പോഴാണ് കേരളം മുന്നിലെത്തുന്നത്.
തുടർച്ചയായി ഇന്ധനവില വർധിപ്പിച്ച കേന്ദ്ര സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി നികുതി കുറച്ചെങ്കിലും ആന്ധ്രയും തെലങ്കാനയും കേരളവും ആനുപാതികമായി നികുതി കുറയ്ക്കാൻ തയാറാകാത്തതാണ് ഇൗ സംസ്ഥാനങ്ങളിൽ ഇന്ധനവില ഉയർന്നുനിൽക്കാൻ കാരണം. കുറയ്ക്കാൻ തയാറാകാത്ത കേരളം കഴിഞ്ഞ ബജറ്റിൽ 2 രൂപ വില വർധിപ്പിക്കുകയും ചെയ്തു. ഏറ്റവും വിലക്കുറവുള്ള ആൻഡമാനും കേരളവും തമ്മിൽ പെട്രോളിന് 25.43 രൂപയുടെ വില വ്യത്യാസമാണ് ഇപ്പോഴുള്ളത്. ഡീസലിന് 18.60 രൂപയുടെയും.
എല്ലാ റോഡും മാഹിയിലേക്ക്
ഇന്ധനത്തിന് അന്യായ നികുതി ഇൗടാക്കി സർക്കാർ എത്രമാത്രം ജനങ്ങളെ പിഴിയുന്നുവെന്നറിയാൻ അതിർത്തി കടന്ന് മാഹി വരെ പോയാൽ മതി. മാഹിയിൽ ഇപ്പോൾ പെട്രോൾ വിലയിൽ ലീറ്ററിന് 14 രൂപ 40 പൈസയുടെ കുറവാണുള്ളത്. ഡീസലിനു ലീറ്ററിന് 13 രൂപ 40 പൈസയുടെയും. മാഹിയിലെ വിൽപന വീണ്ടും ഉയരുകയും കണ്ണൂർ, കോഴിക്കോട് ജില്ലകളിലായുള്ള സമീപ പ്രദേശങ്ങളിലെ വിൽപന കുത്തനെ ഇടിയുകയും ചെയ്തു.
മാഹിയിലൂടെ കടന്നുപോകുന്ന 90 മുതൽ 95% വരെ വാഹനങ്ങളും ഇവിടെ നിർത്തി പെട്രോൾ നിറച്ചാണു പോയിരുന്നത്. കേരളത്തിൽ രണ്ടു രൂപയുടെ വില വർധന കൂടിയായപ്പോൾ വീണ്ടും പെട്രോളിന്റെ വിൽപന മൂന്നു ശതമാനവും ഡീസലിന്റേത് രണ്ടു ശതമാനവും കൂടിയെന്ന് മാഹിയിലെ പമ്പുടമ എം.സജിത്ത് പറഞ്ഞു.
മാഹിയുടെ തൊട്ടടുത്ത ടൗണായ തലശ്ശേരിയിലെ പമ്പുടമകളെയാണ് വില വ്യത്യാസം ഏറ്റവുമധികം ബാധിച്ചത്. ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാൻപോലും വരുമാനം ലഭിക്കുന്നില്ലെന്നാരോപിച്ച് കണ്ണൂർ ജില്ലയിലെ പമ്പുടമകൾ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. ഏപ്രിൽ ഒന്നു മുതൽ തലശ്ശേരിയിലെ പമ്പിൽ പെട്രോൾ വിൽപനയിൽ മാത്രം പ്രതിദിനം 300 ലീറ്ററിന്റെ കുറവുണ്ടായി. ബസുകളൊന്നും തലശ്ശേരിയിലെ പമ്പുകളിൽ കയറുന്നില്ല.
ഇതെന്താ, നടപ്പാക്കാത്തത് ?
പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ രണ്ടാം പിണറായി സർക്കാരിനു നൽകിയ ഭരണ പരിഷ്കാര റിപ്പോർട്ടിലെ ശുപാർശയിൽ ഇങ്ങനെ എഴുതി. ‘‘പിഎസ്‌സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കണം. പഴ്സനൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കണം. ഒരേ സ്വഭാവമുമുള്ള ഓഫിസുകളെയും വകുപ്പുകളെയും ഒന്നിച്ചാക്കണം’’. ഇൗ ശുപാർശകളിൽ സർക്കാർ ഇതു വരെ തീരുമാനം എടുത്തിട്ടില്ല. ഇനി എടുക്കുമെന്ന പ്രതീക്ഷയും വേണ്ട. കാരണം, വരുമാനം വർധിപ്പിക്കാനും ചെലവു ചുരുക്കാനുമുള്ള നിർദേശങ്ങൾ തങ്ങളുടെ ഇഷ്ടക്കാർക്കു ദോഷമുണ്ടാക്കുന്നതാണെങ്കിൽ സർക്കാർ ആ ഫയലുകൾക്കുമേൽ അടയിരിക്കും.
പഴ്സനൽ സ്റ്റാഫിൽ കുത്തിനിറച്ചിട്ടുള്ള പാർട്ടിക്കാരെ സർക്കാർ നോവിക്കില്ല. പകരം അവരെ പോറ്റുന്നതിനുള്ള സാമ്പത്തികഭാരവും കൂടി പാവപ്പെട്ട ജനങ്ങളുടെ തലയിൽ വയ്ക്കും. വമ്പന്മാരിൽനിന്നു കൃത്യമായി നികുതി പിരിക്കില്ല. പകരം ഇന്ധനനികുതി കൂട്ടി സാധാരണക്കാരെ പിഴിയും. ഇന്ധന നികുതി വർധിപ്പിച്ചാൽ അതു പിരിച്ചെടുക്കാൻ സർക്കാരിന് അധ്വാനം വേണ്ട. എണ്ണക്കമ്പനികൾ കൃത്യമായി പിരിച്ചെടുത്ത് ഖജനാവിലേക്കു നിക്ഷേപിക്കും. അതാണ് ബുദ്ധി.
വെള്ളിടി ഇൗ മാസം മുതൽ
പൊതുജനങ്ങളെ വെള്ളം കുടിപ്പിക്കുന്നതാണ് ഇത്തവണയുണ്ടായ വാട്ടർ ചാർജ് വർധന. കേരള ജല അതോറിറ്റി ഫെബ്രുവരിയിൽ വാട്ടർ ചാർജ് വർധിപ്പിച്ചതിന്റെ ആഘാതം സംസ്ഥാനത്തെ 35.95 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾ ഇൗ മാസമാകും അനുഭവിക്കുക. രണ്ടു മാസത്തിലൊരിക്കലാണ് ബിൽ വരുന്നത് എന്നതിനാൽ കഴിഞ്ഞ ബില്ലിൽ യഥാർഥ വർധന വന്നിട്ടില്ല. നാലംഗങ്ങളുള്ള കുടുംബത്തിന് കുറഞ്ഞത് 200 രൂപയുടെ വർധന പ്രതീക്ഷിക്കാമെന്നാണു നിഗമനം. 5000 മുതൽ 10,000 ലീറ്റർ വരെ ജലം ഉപയോഗിക്കുമ്പോഴാണ് ഈ നിരക്കുവർധന.
പൊതുടാപ്പുകൾ പൂട്ടും
വാട്ടർ ചാർജിലെ വർധന ഭയന്ന് പൊതുടാപ്പ് ഉപയോഗിക്കാൻ നോക്കിയാലോ? അവ എന്നെന്നേക്കുമായി നിർത്തലാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ ഒരുങ്ങുന്നത്. ജല അതോറിറ്റിയുടെ ചാർജ് വർധനകൊണ്ട് ജനത്തിന്റെ പോക്കറ്റ് കീറുമ്പോൾ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഫണ്ട് ചോർച്ച അതിലും വലുതാണ്. പൊതുടാപ്പുകളുടെ ബിൽ തുകയുടെ അധികഭാരമാണ് അവ നിർത്തലാക്കാൻ തദ്ദേശ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്. സാധാരണക്കാർ ശുദ്ധജലത്തിന് ആശ്രയിക്കുന്നവയാണ് പൊതുടാപ്പുകൾ. ഒരു പഞ്ചായത്തിൽ 100 മുതൽ 200 വരെ പൊതുടാപ്പുകൾ ഉണ്ടാകും.
നേരത്തേ സംസ്ഥാനത്തെ ആയിരത്തിൽപരം തദ്ദേശ സ്ഥാപനങ്ങൾ 120 കോടി രൂപയാണ് ചെലവിട്ടിരുന്നതെങ്കിൽ ഇനി 300 കോടിയിലേറെ രൂപ ജല അതോറിറ്റിക്കു കൊടുക്കണം.
English Summary : Petrol, Diesel and water charge analysis