ADVERTISEMENT

കേരളത്തിൽ നിന്നടക്കം പല സൈബർ തട്ടിപ്പ് കേസുകളും അന്വേഷിച്ച് പൊലീസ് ഉത്തരേന്ത്യയിലെത്തുമ്പോൾ പിടിക്കപ്പെടുന്നത് ഇതുമായി നേരിട്ടു ബന്ധമില്ലാത്ത സാധാരണക്കാരായിരിക്കും. പല അന്വേഷണങ്ങളും അവിടെ വഴിമുട്ടും. എന്തുകൊണ്ടാണിത്?

വ്യാജ സിം മുതൽ ബാങ്ക് അക്കൗണ്ട് വരെയുള്ളവ വിൽക്കുന്നുവെന്ന് അവകാശപ്പെട്ട ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലെ ഏജന്റിനെ ബന്ധപ്പെട്ടു. ഇവ വാങ്ങിയാൽ അക്കൗണ്ടുകളുടെ യഥാ‍ർഥ ഉടമകൾ പ്രശ്നമുണ്ടാക്കില്ലേയെന്നു ചോദിച്ചപ്പോൾ മറുപടിയിങ്ങനെ:‘ രണ്ടു വർഷത്തെ എന്റെ കരിയറിൽ അങ്ങനെ സംഭവിച്ചിട്ടില്ല. ഒരു ടെൻഷനും വേണ്ട. ഗ്രാമങ്ങളിലുള്ള പാവപ്പെട്ടവരുടെ ഡോക്യുമെന്റുകൾ വച്ചാണ് ഇവയുണ്ടാക്കുന്നത്. അവർക്കു വലിയ വിദ്യാഭ്യാസമില്ലാത്തതിനാൽ ഇതെക്കുറിച്ചൊന്നും അറിയില്ല. മാത്രമല്ല, ഞങ്ങൾ അവർക്ക് ആവശ്യത്തിനു പണവും നൽകിയിട്ടുണ്ട്’.

പണമൊന്നും നൽകാതെതന്നെ, പാവപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ മറ്റ് ആവശ്യത്തിനെന്നു പറഞ്ഞ് കൈക്കലാക്കി സിം കാർഡ് എടുക്കുന്ന റാക്കറ്റുകളുമുണ്ട്. ഇങ്ങനെയെടുക്കുന്ന സിം കാർഡുകളും അക്കൗണ്ടുകളുമാണ് സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്നത്. കേസ് വരുമ്പോൾ പ്രതിയാകുന്നതോ, ഈ സാധാരണക്കാരും.

രാജ്യാന്തര നമ്പർ... 300 രൂപ മുതൽ

+81,+55,+62 തുടങ്ങിയ വിദേശ നമ്പറുകളിൽനിന്നു വരുന്ന വാട്സാപ് മിസ്‍ഡ്കോളുകൾ യഥാർഥത്തിൽ ഉദ്ഭവിക്കുന്നത് വിദേശത്തുനിന്നാകണമെന്നില്ല. കേരളത്തിലിരുന്നും യുഎസ് നമ്പറിൽ നിന്ന് മെസേജ് അയയ്ക്കാനും മിസ്‍ഡ് കോൾ നൽകാനും സംവിധാനമുണ്ട്. ആയിരക്കണക്കിനു വാട്സാപ് അക്കൗണ്ടുകളിലേക്കു വിദേശ നമ്പറുകളിൽനിന്ന് ഒരുമിച്ച് മിസ്‍ഡ്കോൾ നൽകാൻ തട്ടിപ്പുകാർക്ക് ഓട്ടമാറ്റിക് ഡയലർ സോഫ്റ്റ്‍വെയറുകളുണ്ട്. വിളിക്കേണ്ടവരുടെ നമ്പറുകളടങ്ങിയ പട്ടിക ഇതിലേക്ക്  കോപ്പി–പേസ്റ്റ് ചെയ്താൽ മതി.

യുഎസ് വെർച്വൽ ഫോൺ നമ്പറുകൾ തരാമെന്നു പറഞ്ഞു സമീപിച്ച മറ്റൊരു ഏജന്റ് ആവശ്യപ്പെട്ടത് 300 രൂപ. ഈ നമ്പറുകൾ തട്ടിപ്പിന് ഉപയോഗിക്കാമോ എന്നു ചോദിച്ചപ്പോൾ ‘Why not?’ എന്നു മറുപടി. ട്രാക്ക് ചെയ്യപ്പെടാതിരിക്കാൻ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്) ഉപയോഗിക്കാൻ നിർദേശവും തന്നു.

പണം നൽകിയാൽ യുഎസ് നമ്പർ അയച്ചുതരും. ഇതുപയോഗിച്ച് വാട്സാപ്പിൽ സൈൻ അപ്പ് ചെയ്യുക. എസ്എംഎസ് കോഡിനു പകരം ‘കോൾ മീ’ ഓപ്ഷൻ നൽകുക. റജിസ്റ്റർ ചെയ്യാനുള്ള ഒടിപി ഏജന്റ് അയച്ചുതരും. ഇതോടെ ഇന്ത്യയിലിരുന്ന് യുഎസ് നമ്പറിൽ മറ്റുള്ളവരോട് നമുക്കു വാട്സാപ്പിൽ സംസാരിക്കാം. ഇത്തരം അസംഖ്യം വെർച്വൽ നമ്പറുകൾ ജനറേറ്റ് ചെയ്താണ് ഇവരുടെ പ്രവർത്തനം. കെവൈസി അധിഷ്ഠിതമല്ലാത്തതിനാൽ ട്രാക്ക് ചെയ്യാനുമാകില്ല. ഏജന്റ് ഇല്ലാതെ ചില വെബ്സൈറ്റുകൾ വഴി ഇത്തരം നമ്പറുകൾ ജനറേറ്റ് ചെയ്യാം. ഒടിപി നമ്പർ ഈ സൈറ്റിലെ പ്രത്യേക ഇൻബോക്സിലായിരിക്കും വരിക.

ബാങ്ക് അക്കൗണ്ടുകൾ വിൽപനയ്ക്കും വാടകയ്ക്കും

തട്ടിപ്പുകാർക്കു സ്വന്തം അക്കൗണ്ടുകൾ ഉപയോഗിക്കാതെ സുരക്ഷിത ഇടപാടുകൾ നടത്താനാണ് അക്കൗണ്ടുകൾ വില കൊടുത്തു വാങ്ങുന്നത്. വലിയ തുക കൈകാര്യം ചെയ്യാമെന്നതിനാൽ കറന്റ് അക്കൗണ്ടുകൾക്കാണ് ‘തട്ടിപ്പുവിപണി’യിൽ ഡിമാൻഡ് ഏറെയെന്നും  ഏജന്റ് പറഞ്ഞു. 

ടെലഗ്രാം പ്രീപെയ്ഡ് തട്ടിപ്പിലും വലിയ തുക സ്വീകരിക്കുന്നത് ഇത്തരത്തിൽ വാങ്ങുന്ന കറന്റ് അക്കൗണ്ടുകളിലേക്കാണ്.15,000 മുതൽ 80,000 രൂപ വരെയാണ് അക്കൗണ്ടുകൾക്കു വിലയായി നൽകുന്നത്. സ്വകാര്യ ബാങ്കുകളുടെ അക്കൗണ്ടുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.

അക്കൗണ്ട് വാങ്ങുന്നതിനു പകരം വാടകയ്ക്കെടുക്കുന്ന രീതിയുമുണ്ട്. കറന്റ് അക്കൗണ്ടുകൾ വിൽക്കാനുണ്ടെന്ന് ഒരു ഗ്രൂപ്പിൽ  മെസേജ് അയച്ചപ്പോൾ ആറു പേരാണ് 10 മിനിറ്റിനകം ബന്ധപ്പെട്ടത്. ഒരു കോടി രൂപ പരിധിയുള്ള അക്കൗണ്ടുകളിലാണ് ഭൂരിഭാഗം പേരുടെയും നോട്ടം. ഗെയിമിങ് സംബന്ധമായ ഫണ്ട് സൂക്ഷിക്കാനെന്നാണ് കാരണമായി പറഞ്ഞത്. അക്കൗണ്ടിൽ നടക്കുന്ന പ്രതിദിന ഇടപാട് മൂല്യത്തിന്റെ 1.5– 2 % തുകയാണ് ഉടമയ്ക്കു വാടക. വാടകയ്ക്കു നൽകുന്ന വ്യക്തി അയാളുടെ ഫോൺ നമ്പറിനു പകരം തട്ടിപ്പുകാരന്റെ നമ്പർ അപ്ഡേറ്റ് ചെയ്യണം.  ഒടിപി തട്ടിപ്പുകാർക്കു ലഭിക്കാൻ വേണ്ടിയാണിത്. കടലാസ് കമ്പനികളുടെ പേരിലുള്ള കറന്റ് അക്കൗണ്ടുകളാണ് ടെലഗ്രാം പ്രീപെയ്ഡ് തട്ടിപ്പിലടക്കം വാടകനിരക്കിൽ ഉപയോഗിക്കുന്നത്. ഇത്തരമൊരു കറന്റ് അക്കൗണ്ടിനെതിരെ അന്വേഷണം നടന്നപ്പോൾ ഒരു ബാങ്ക് നൽകിയ മറുപടി വിചിത്രമായിരുന്നു: ‘ഈ കസ്റ്റ്മറെ ബന്ധപ്പെടാൻ ഞങ്ങൾക്കു കഴിയുന്നില്ല!’

വ്യാജ സിം കാർഡുകൾ മാത്രമായി വാങ്ങണമെങ്കിൽ 600 മുതൽ 1,000 രൂപ വരെ നൽകണം. ഇനി ഇതുവായിച്ചിട്ട് രണ്ടു സിം വാങ്ങിയാലോ എന്നോർത്ത് ഓൺലൈനായി തട്ടിപ്പുകാരെ സമീപിക്കുന്നവരും സൂക്ഷിക്കുക. പണമടച്ചാൽ സിം ലഭിക്കണമെന്നില്ല. കാരണം തട്ടിപ്പ് നടത്താനൊരുങ്ങുന്നവരെ തട്ടിക്കുന്നതിൽ ചേതമില്ലല്ലോ!

കേരള അക്കൗണ്ടും റെഡി

സിം, ബാങ്ക് അക്കൗണ്ട് എന്നിവ നൽകാമെന്ന് അവകാശപ്പെട്ട ഏജന്റുമായുള്ള സംഭാഷണം

ലേഖകൻ: ഞാനിതിൽ പുതിയതാണ്. ഒരു ബാങ്ക് അക്കൗണ്ട് വേണം.

തട്ടിപ്പുകാരൻ: (ബാങ്കുകളുടെ പേരും നിരക്കു അയയ്ക്കുന്നു)

ലേഖകൻ: എങ്ങനെയാണ് ഇതിന്റെ രീതി?

തട്ടിപ്പുകാരൻ: റജിസ്റ്റേഡ് സിം കാർഡ്, ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, കെവൈസി ഡോക്യുമെന്റ്സ് എന്നിവ കിറ്റായി അയയ്ക്കും.

ലേഖകൻ: നിങ്ങളെ എങ്ങനെ വിശ്വസിക്കും?

തട്ടിപ്പുകാരൻ: നിങ്ങൾക്ക് എന്റെ വർക്കിനെക്കുറിച്ച് ആരോടു വേണമെങ്കിലും ചോദിക്കാം. 2 വർഷമായി ഞാനീ രംഗത്തുണ്ട്.

ലേഖകൻ:  സംസ്ഥാനം തിരിച്ച് അവിടുള്ള ആളുകളുടെ പേരിൽ അക്കൗണ്ടുകൾ കിട്ടുമോ?  തമിഴ്നാട്, കേരളം ഒക്കെ?

തട്ടിപ്പുകാരൻ: യെസ്, കൂടുതലും മധ്യപ്രദേശ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ്. നിങ്ങൾക്ക് ഏതുതരം അക്കൗണ്ട് ആണ് വേണ്ടത്. കേരളത്തിൽ ഒരു സ്വകാര്യ ബാങ്കിന്റെ അക്കൗണ്ട് തരാം.

‘ബന്ധിപ്പിച്ചാൽ’ കിട്ടും വല്ലാത്ത പണി

ബാങ്ക് അക്കൗണ്ടുമായി പാൻ, ആധാർ എന്നിവ ബന്ധിപ്പിച്ചില്ലെങ്കിൽ ബ്ലോക്ക് ആകുമെന്ന് പറഞ്ഞ് ചില ലിങ്കുകൾ സഹിതം മെസേജ് ലഭിക്കാറുണ്ടോ? എങ്കിൽ തുടർന്നു വായിക്കുക

message
ഐസിഐസിഐ ബാങ്കിന്റെ പേരിൽ വന്ന മെസേജ് ഇങ്ങനെ. ഇതിലെ .apk ഫയൽ ഫോണിലെ ഒടിപി വരെ ചോർത്തും.

സൈബർ തട്ടിപ്പുകൾ നേരിടാൻ കമ്പനികളെ സഹായിക്കുന്ന ‘ബ്യൂറോ ഐഡി’ എന്ന കമ്പനിയിലെ ഗ്രോത്ത് ലീഡ് നിഖിൽ ജോയിസിന് മേയ് 10ന് ഐസിഐസിഐ ബാങ്കിന്റെ പേരിൽ ഇതുപോലൊരു മെസേജ് വന്നു. ഒപ്പം ഐസിഐസിഐ ബാങ്ക് ആപ് എന്ന പേരിൽ ഒരു ആപ് ഫയലും. തട്ടിപ്പുകാരെ ദിവസം കൈകാര്യം ചെയ്യുന്ന കമ്പനിയായതിനാൽ നിഖിലിന്റെ സഹപ്രവർത്തകൻ അഭിജീത് ഗൗർ ഈ ഫയലിന്റെ വിശദമായ പരിശോധന നടത്തി. അതിന്റെ വിവരങ്ങൾ മനോരമയുമായി അഭിജിത്ത് പങ്കുവച്ചു. അതിങ്ങനെയാണ്.

∙ എസ്എംഎസ് വായിക്കാനും അയയ്ക്കാനും അനുവാദമുള്ള ചാരസോഫ്റ്റ്‍വെയറാണ് ഫോണിൽ ഇൻസ്റ്റാൾ ആകുന്നത്. 

∙ ബാങ്കിന്റെ ആപ് തന്നെയെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്ന ആപ്പിൽ നമ്മൾ ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ പാസ്‍വേഡ് അടക്കം എസ്എംഎസ് ആയി തട്ടിപ്പുകാരനു ലഭിക്കും.

∙ നെറ്റ്ബാങ്കിങ് യൂസർനെയിം, നെറ്റ്ബാങ്കിങ് പാസ്‍വേഡ്, പാൻ നമ്പർ, അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‍സി എന്നിവ നൽകിയാലേ ലോഗിൻ ചെയ്യാനാവൂ.

∙ എസ്എംഎസുകൾ വായിക്കാമെന്നതിനാൽ ഫോണിലെത്തുന്ന ഒടിപി എളുപ്പത്തിൽ ചോർത്തി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് അവർക്കു പണമെടുക്കാൻ കഴിയും.

∙ ആപ് ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്താലുടൻ ശ്രദ്ധതിരിക്കാനായി തട്ടിപ്പുകാർ ഇരയെ ഫോണിൽ വിളിച്ച് തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കും. ഈ സമയത്ത് ബാങ്കിങ് ഒടിപികൾ വരുന്നത് അയാൾ അറിയില്ല. ഫോൺ കട്ട് ചെയ്തു നോക്കുമ്പോഴായിരിക്കും പണം നഷ്ടമായ വിവരം അറിയുക.

ഭാഗം 1: ആ കോളിൽ കൊത്തരുത്: മിസ്ഡ്കോളിനു പിന്നിൽ തട്ടിപ്പുകാരുണ്ട്, സൂക്ഷിക്കുക! 

തുടരും: സെനഗലിൽ നിന്നു വന്ന ഡെബിറ്റ് കാർഡ്

ഇത്തരം തട്ടിപ്പുകൾക്ക് നിങ്ങളോ പരിചയക്കാരോ വിധേയരായിട്ടുണ്ടോ? അത്തരം അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കാം  customersupport@mm.co.in എന്ന ഇമെയിലിൽ Online Fraud Series എന്ന സബ്ജക്റ്റ് ലൈനിൽ വിവരങ്ങൾ അയയ്ക്കാം. അയച്ചു തരുന്നവരുടെ വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കും.

English Summary: Special Series on Online Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com