ADVERTISEMENT

ലളിതമായ വ്യാഖ്യാനങ്ങൾക്കും സ്ഥായിയായ നിർവചനങ്ങൾക്കും ഒരിക്കലും വഴങ്ങിക്കൊടുക്കാത്ത പ്രതിഭാസമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പു ഫലങ്ങളും സമ്മതിദായകരുടെ മനസ്സും. അതുകൊണ്ടുതന്നെ, ഓരോ തിരഞ്ഞെടുപ്പും പ്രതിഫലിപ്പിക്കുന്നത് വൈരുധ്യങ്ങളും കാണാച്ചുഴികളും നിറഞ്ഞ ഒരു സാമൂഹികഘടനയുടെ ‘കാലിഡോസ്കോപിക്’ ദൃശ്യമാണ്. ഈയൊരു യാഥാർഥ്യം മനസ്സിലാക്കി മാത്രമേ സമകാലിക ഇന്ത്യയിലെ തിരഞ്ഞെടുപ്പുഫലത്തെ സമീപിക്കാൻ കഴിയൂ. കർണാടകയും വ്യത്യസ്തമല്ല. 

കർണാടകയിൽ കോൺഗ്രസിന്റെ ഗംഭീരവിജയത്തിന് ഇടയാക്കിയ രാഷ്ട്രീയ, സാമൂഹിക ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും പാൻ-ഇന്ത്യൻ പ്രസക്തിയുള്ളതുമായ ഒരു വസ്തുത ഈ തിരഞ്ഞെടുപ്പിൽ ഗ്രാമീണരും ദരിദ്രരും കർഷകരും  പ്രാന്തവൽക്കരിക്കപ്പെട്ട വിഭാഗങ്ങളും ആവേശത്തോടെ കോൺഗ്രസിനു വോട്ടു ചെയ്തു എന്നതാണ്. കോൺഗ്രസിനു കിട്ടിയ മൊത്തം വോട്ടിന്റെ 67.3 ശതമാനവും വിജയിച്ച 135 സീറ്റുകളിൽ 97 എണ്ണവും ഗ്രാമീണമേഖലയിൽ നിന്നാണ്. ഇതിൽതന്നെ ഏകദേശം 74 സീറ്റുകളിൽ ഭൂരിപക്ഷം പതിനായിരത്തിനു മുകളിലാണ്. നഗരമേഖലകളിൽ മാത്രമാണ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ടുവ്യത്യാസം താരതമ്യേന കുറവുള്ളത്. 36 പട്ടികജാതി മണ്ഡലങ്ങളിൽ 21 എണ്ണത്തിലും 15 പട്ടികവർഗസംവരണ മണ്ഡലങ്ങളിൽ 14 എണ്ണത്തിലും കോൺഗ്രസ് വിജയിച്ചു.

ഗ്രാമീണമേഖലയിലെ ഈ കോൺഗ്രസ് തരംഗം തിരഞ്ഞെടുപ്പിനു കുറച്ചു ദിവസം മുൻപുതന്നെ കർണാടകയിലെ ‘ഈദിന’ ചാനൽ കൃത്യമായി പ്രവചിച്ചിരുന്നു. മറ്റു ചാനലുകളിൽനിന്നു വ്യത്യസ്തമായി, ‘ഈദിന’, വോട്ടുതാൽപര്യങ്ങളെ നിർണയിക്കുന്ന ഘടകങ്ങളിൽ വോട്ടർമാരുടെ സാമ്പത്തികസ്ഥിതികൂടി ഉൾപ്പെടുത്തിയിരുന്നു. അതനുസരിച്ച്, കർണാടകയിലെ ഏറ്റവും ദരിദ്രരിൽ 48% പേർ കോൺഗ്രസിനു വോട്ടു ചെയ്യാൻ താൽപര്യപ്പെട്ടപ്പോൾ, അവരിൽ 28% മാത്രമാണ് ബിജെപിയിൽ താൽപര്യം കാണിച്ചത്. നേരെമറിച്ച്, ഉപരിവർഗ വോട്ടർമാരിൽ 41 ശതമാനവും ബിജെപിക്കു വോട്ടു ചെയ്യുമെന്നു വെളിപ്പെടുത്തി. അതുപോലെ, കർഷകത്തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും ഇടയിൽ കോൺഗ്രസ് ആഭിമുഖ്യം 50 ശതമാനമായിരുന്നു. ഈ നിഗമനം കൃത്യമായിരുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് തിരഞ്ഞെടുപ്പുഫലം.  

ചുരുക്കിപ്പറഞ്ഞാൽ, കർഷകരും തൊഴിലാളികളും ദലിതരും ആദിവാസികളും അടങ്ങുന്ന അടിസ്ഥാനവർഗമാണ് കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മഹാവിജയത്തിനു കളമൊരുക്കിയത്. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും കാർഷികരംഗത്തെ പ്രതിസന്ധിയും ജനകീയവിഷയങ്ങൾ  ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും സമ്മതിദായകരെ സ്വാധീനിച്ചു എന്ന് അനുമാനിക്കാവുന്ന വിധത്തിൽ  ശക്തമായിരുന്നു ഗ്രാമീണകർണാടകയിലെ വോട്ടിങ് സ്വഭാവം. അതോടൊപ്പം വർഗീയവിദ്വേഷത്തിന്റെയും അപരവൽക്കരണത്തിന്റെയും രാഷ്ട്രീയം ജാതിമതഭേദമെന്യേ മനുഷ്യർക്കു മടുത്തുതുടങ്ങി എന്നതിന്റെ ലക്ഷണവും.     

അതുകൊണ്ടുതന്നെ, കോൺഗ്രസിന്റെ ഭാവിയിലേക്കുള്ള ദിശാസൂചികയാണ് കർണാടക. ഒരുകാലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ശക്തിയും സൗന്ദര്യവുമായിരുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ‘മഴവിൽ’ (Rainbow Party) സ്വഭാവത്തിലേക്ക് കർണാടകയിലെ കോൺഗ്രസ് പാർട്ടി ഇക്കുറി പരിവർത്തനം ചെയ്യപ്പെട്ടു. ഇതേരീതിയിൽ ഇന്ത്യയിലാകമാനം വേരുകളുള്ള, ലക്ഷണമൊത്ത ഒരു ‘മഴവിൽ’ പാർട്ടിയായി വീണ്ടും രൂപാന്തരം പ്രാപിച്ചാൽ മാത്രമേ  അധികാരത്തിൽ തിരികെയെത്താൻ കഴിയൂ എന്ന വലിയപാഠം കർണാടകയിൽനിന്നു പഠിക്കേണ്ടതുണ്ട്.           

എൺപതുകളുടെ അവസാനം വരെ, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടിരുന്ന മഴവിൽ പാർട്ടിയായിരുന്നു കോൺഗ്രസ്. പക്ഷേ, ‘മണ്ഡൽ-മസ്ജിദ്-മാർക്കറ്റ്’ എന്നീ മൂന്നു ഘടകങ്ങൾ പാർട്ടിയുടെ പരമ്പരാഗത അടിത്തറ ഇളക്കിമറിച്ചതോടെ ഈ സ്ഥാനം കോൺഗ്രസിനു നഷ്ടപ്പെട്ടു. 

‘മണ്ഡൽ- മസ്ജിദ്’ പ്രശ്നങ്ങൾ പരമ്പരാഗത വോട്ടർമാരായ മുസ്‌ലിം- ഒബിസി വിഭാഗങ്ങളെ  പാർട്ടിയിൽനിന്ന് അകറ്റി. അതോടൊപ്പം, ഒരു വലിയ വിഭാഗം ഹിന്ദു വോട്ടർമാർ ബിജെപിയിലേക്കു വഴുതിമാറുകയും ചെയ്തു. ജാതിസ്വത്വബോധത്തിൽ അധിഷ്ഠിതമായ പുതിയ പാർട്ടികൾ ഹിന്ദിമേഖലയിൽ വളർന്നതോടെ കോൺഗ്രസ് തിരികെവരാൻ കഴിയാത്തവണ്ണം ദുർബലമായി. 

തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഉദാരവൽക്കരണവും ആഗോളവൽക്കരണവും കോൺഗ്രസ് നയങ്ങളുടെ ഭാഗമായി. അതോടെ പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കുകളായിരുന്ന ദലിത്‌- ആദിവാസി- പിന്നാക്ക- ദുർബലവിഭാഗങ്ങൾ  കോൺഗ്രസിൽനിന്ന് അകന്നു. അതേസമയം, സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഗുണഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചുകൊണ്ട് ഉയർന്നുവന്ന പുതിയ വരേണ്യ- നഗര- ഉപരിവർഗം ഒരിക്കലും കോൺഗ്രസിനെ അവരുടെ താൽപര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന പാർട്ടിയായി കണ്ടില്ല എന്നതാണു തമാശ. ബിജെപി ഈ പുത്തൻ മധ്യവർഗത്തെയും ഭൂരിപക്ഷ വംശീയതയെയും പ്രീണിപ്പിക്കുന്ന ‘നരേറ്റീവ്’ മുന്നോട്ടു വച്ചപ്പോൾ കോൺഗ്രസിനു താളം പിഴച്ചു.                 

ഗ്രാമീണഇന്ത്യ ബിജെപിയുടെ ‘തിളങ്ങുന്ന നഗരഇന്ത്യ’യെ തള്ളിക്കളഞ്ഞതുകൊണ്ടാണ് 2004ൽ കോൺഗ്രസ് വിജയിച്ചത്. ഉദാരവൽക്കരണം സമൂഹത്തിലുണ്ടാക്കിയ സാമ്പത്തിക അസമത്വത്തെ ഒരുപരിധിവരെ നിർവീര്യമാക്കാൻ ഒന്നാം യുപിഎയുടെ സമഗ്രമായ പൊതുനയപരിപാടികൾ സഹായിച്ചു. അതുകൊണ്ടാണ് 2009ലെ തിരഞ്ഞെടുപ്പിലും കോൺഗ്രസ് അധികാരത്തിൽ വന്നത്. ആഗോള സാമ്പത്തികമാന്ദ്യവും അഴിമതി ആരോപണങ്ങളും ഉണ്ടാക്കിയ പ്രതിസന്ധിയിൽ രണ്ടാം യുപിഎക്കു ജനക്ഷേമനയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നു. സ്വാഭാവികമായും ഹിന്ദുത്വവും വികസനവും ഒരുപോലെ മുന്നോട്ടുവച്ച ബിജെപിയുടെ മുന്നിൽ കോൺഗ്രസ് അടിയറവു പറയുകയും ചെയ്തു. 

അതുകൊണ്ടുതന്നെ, കർണാടക ഒരു തിരിച്ചറിവാണ്. അടിസ്ഥാനവർഗമാണ് പാർട്ടിയുടെ നട്ടെല്ല് എന്ന തിരിച്ചറിവ്. സാധാരണജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാന അവകാശങ്ങളിൽ(Right-based approach) ഊന്നിയുള്ള ഒരു പുതിയ മധ്യവർത്തി പ്രത്യയശാസ്ത്ര മാതൃക (സോഷ്യൽ ഡെമോക്രാറ്റിക്‌ മാതൃക) വളരെ കൃത്യമായും  ലളിതമായും മനോഹരമായും പൊതുസമൂഹത്തിൽ എത്തിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് കോൺഗ്രസ് ഇനി നിർവഹിക്കേണ്ടത് എന്ന തിരിച്ചറിവ്. സർവതലസ്പർശിയായ ഈയൊരു ‘ജനക്ഷേമ- ബഹുസ്വരദേശീയതയെ’,  ബിജെപിയുടെ സാംസ്കാരികദേശീയതയ്ക്കും ഭൂരിപക്ഷവംശീയതയ്ക്കും എതിരായുള്ള ശക്തമായ ബദലായി അവതരിപ്പിക്കാൻ കോൺഗ്രസിനു കഴിയണം. അതിലൂടെ മാത്രമേ കോൺഗ്രസിനു പഴയ ‘മഴവിൽക്കുട’ ഇന്ത്യ മുഴുവൻ നിവർത്തിപ്പിടിക്കാൻ കഴിയൂ.

English Summary : Writeup about Karnataka political analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com