ADVERTISEMENT

കൊച്ചി പനമ്പിള്ളിനഗറിൽ കേരള സ്പോർട്സ് കൗൺസിലിന്റെ ഫുട്ബോൾ മൈതാനത്തുണ്ടായ നിർഭാഗ്യസംഭവം ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്റെ അണ്ടർ–17 സിലക്‌ഷൻ ട്രയൽസിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തിങ്കളാഴ്ച പുലർച്ചെയെത്തിയ നൂറോളം കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മണിക്കൂറുകളോളം അനുഭവിക്കേണ്ടിവന്ന ദുരിതം കായികകേരളത്തിനു നാണക്കേടാവുന്നു.

മുതിർന്നവരുടെ ലോകത്തെ തർക്കങ്ങളിൽ നമ്മുടെ കായികഭാവിയുടെ പ്രതീക്ഷകളായ കുട്ടികളെ കുടുക്കിയതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. മൈതാനം ഉപയോഗിക്കാൻ സ്പോർട്സ് കൗൺസിലുമായി കേരള ബ്ലാസ്റ്റേഴ്സിനു കരാറുണ്ട്. അതുപ്രകാരം അവർ എട്ടുമാസത്തെ വാടക കുടിശിക നൽകാനുണ്ടെന്നു പറഞ്ഞ് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും കുന്നത്തുനാട് മണ്ഡലത്തിലെ സിപിഎം എംഎൽഎയുമായ പി.വി.ശ്രീനിജിന്റെ നിർദേശപ്രകാരം ഗ്രൗണ്ടിന്റെയും സമീപത്തെ പനമ്പിള്ളിനഗർ ജിഎച്ച്എസ്എസിലെയും ഗേറ്റുകൾ പൂട്ടിയിട്ടതോടെയാണ് സിലക്‌ഷൻ ട്രയൽസിനെത്തിയവർ അകത്തു കയറാനാകാതെ വലഞ്ഞത്. 

കുട്ടികളിൽ പലരും തലേന്നുതന്നെ മാതാപിതാക്കൾക്കൊപ്പം നഗരത്തിലെത്തി മുറിയെടുത്തും അല്ലാതെയും താമസിച്ചവരാണ്. രാത്രി മുഴുവൻ ട്രെയിനിലും ബസിലുമായി സഞ്ചരിച്ച് എത്തിയവരുമുണ്ട്. അതിരാവിലെതന്നെയെത്തിയ കുട്ടികൾ ഗേറ്റിനുമുന്നിലെത്തി പലതവണ ആവശ്യപ്പെട്ടിട്ടും അവർക്കു മുന്നിൽ കവാടങ്ങൾ തുറക്കപ്പെട്ടില്ല. നടപടി നാടാകെ അറിഞ്ഞതോടെ കൂടുതൽപേർ സ്ഥലത്തെത്തി. കൊച്ചി നഗരസഭയ്ക്കു കീഴിലുള്ള സ്കൂളിന്റെ ഗേറ്റ് പൂട്ടാൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനുള്ള അധികാരം ചോദ്യം ചെയ്യപ്പെട്ടു. തർക്കങ്ങൾക്കെ‍ാടുവിൽ സില‌ക്‌ഷൻ ട്രയൽസിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയപ്പോഴേക്കും 10.30 ആയി. ട്രയൽസ് ആരംഭിച്ചതാകട്ടെ പതിനൊന്നിന്. അതായത്, നിശ്ചിത സമയത്തിനും നാലു മണിക്കൂറിനപ്പുറം. 

കാത്തിരുന്നു വലഞ്ഞ യുവതാരങ്ങൾക്കു പത്തു മണിയോടെയാണു വെ‌ള്ളവും ഭക്ഷണവും ലഭിച്ചത്. മാനസികമായും ശാരീരികമായും തളർന്ന്, നിരാശയും കണ്ണീർനനവുമായി അവർ കൊടുംവെയിലത്തു മൈതാനത്തിറങ്ങേണ്ടിവന്നു. രാവിലെ 6.30നു കളിക്കാനിറങ്ങുന്നതും പാടേ തളർന്നു വെയിലത്തു കളിക്കാനിറങ്ങുന്നതും തമ്മിലുള്ള വ്യത്യാസം കായികരംഗത്തെക്കുറിച്ചറിയുന്ന ആർക്കും മനസ്സിലാകും. ആ കാരണമൊന്നുകൊണ്ടു മാത്രം സിലക്‌ഷൻ ലഭിക്കാതെപോയ എത്രയോ കുട്ടികളുണ്ടാകും അക്കൂട്ടത്തിൽ. ഇങ്ങനെയെ‍ാരു നിർണായകമായ തിരഞ്ഞെടുപ്പുപ്രക്രിയയിൽ അവർ പിന്നോട്ടുപോയാൽ ആ വലിയ നഷ്ടത്തിന് ആരാണ് ഉത്തരം പറയുക ? 

ഗേറ്റ് പൂട്ടിയതു താനല്ലെന്നും സാധാരണ പൂട്ടാറുള്ള ഗേറ്റ് ബ്ലാസ്റ്റേഴ്സ് വാടക കുടിശിക അടയ്ക്കാത്തതിനാൽ തുറക്കേണ്ടതില്ലെന്നു നിശ്ചയിച്ചെന്നുമാണു പി.വി.ശ്രീനിജിൻ എംഎൽഎ പറഞ്ഞത്. രണ്ടും തമ്മിൽ ഫലത്തിൽ എന്താണു വ്യത്യാസം? ബ്ലാസ്റ്റേഴ്സ് മേയ് മാസം വരെയുള്ള മുഴുവൻ കുടിശികയും തന്നുതീർത്തിട്ടുണ്ടെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസി‍ഡന്റ് യു.ഷറഫലി വ്യക്തമാക്കിയതോടെ ഇക്കാര്യത്തിൽ സംസ്ഥാന– ജില്ലാ സ്പോർട്സ് കൗൺസിലുകൾ തമ്മിൽ തർക്കമുണ്ടെന്നു വ്യക്തമായി. 

എന്നാൽ, ഇതിനെ‍ാക്കെ  പാവം താരങ്ങളും  മാതാപിതാക്കളും എന്തു പിഴച്ചു എന്നതാണു ചോദ്യം. കുട്ടികൾക്ക് ഈ സംഭവംമൂലമുണ്ടായ ബുദ്ധിമുട്ടിനു ക്ഷമചോദിക്കുന്നു എന്നു ശ്രീനിജിൻ ഇന്നലെ പറഞ്ഞതുകെ‍ാണ്ട് അവർക്കുണ്ടായ ബുദ്ധിമുട്ടുകൾ മാഞ്ഞുപോകില്ലല്ലോ. കായിക സംഘടനകൾ തമ്മിൽ തർക്കങ്ങളുണ്ടെങ്കിൽ അതു ചർച്ചകളിലൂടെയാണു പരിഹരിക്കേണ്ടത്. സാങ്കേതികമായ ഇത്തരം കാര്യങ്ങളിൽ ദുരിതം പേറേണ്ടതു തീർച്ചയായും താരങ്ങളല്ല. സിലക്‌ഷൻ ട്രയൽസ് തടയുന്നവിധം ഗേറ്റ് പൂട്ടിയിടലും താരങ്ങളെ ബുദ്ധിമുട്ടിക്കലുമല്ല തർക്കം തീർക്കാനുള്ള പോംവഴി. കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനുമാണ് സ്പോർട്സ് കൗൺസിൽ പോലുള്ള സംവിധാനങ്ങൾ. തർക്കങ്ങൾ തീർത്തു കായികരംഗത്തു നാടിന്റെ വൻകുതിപ്പുണ്ടാക്കാനാകണം കായിക സംഘടനകളുടെയും ഭാരവാഹികളുടെയും പ്രയത്നം. 

എന്തൊക്കെ ന്യായീകരണങ്ങൾ മുന്നോട്ടുവച്ചാലും കൊച്ചിയിലെ സംഭവം അത്യധികം നിർഭാഗ്യകരമായെന്നതിൽ സംശയമില്ല. അതുകെ‍ാണ്ടുതന്നെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ടവരിൽനിന്നുണ്ടാകണം.

English Summary : Editorial about unfortunate occured at Kerala Sports Council football ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com