ADVERTISEMENT

ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടു രാജ്യാന്തര ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന സമരം ഇന്ന് ഒരു മാസം പിന്നിടുന്നു. സുപ്രീം കോടതി ഇടപെടലിനെത്തുടർന്നു ഡൽഹി പൊലീസ് 2 എഫ്ഐആർ റജിസ്റ്റർ ചെയ്തതൊഴിച്ചാൽ കേസിൽ കാര്യമായ പുരോഗതിയില്ലെന്നാണ് സമരരംഗത്തുള്ള ഒളിംപിക്സ് മെഡൽ ജേതാക്കളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്ക്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവർ പറയുന്നത്.

ജനുവരിയിൽ ലക്നൗവിൽ നിശ്ചയിച്ചിരുന്ന ദേശീയ ക്യാംപിനു മുൻപാണു വിനേഷ് ഫോഗട്ടിന്റെ മൊബൈലിലേക്ക് ഏതാനും വനിതാ താരങ്ങളുടെ സന്ദേശമെത്തിയതും ലൈംഗികാതിക്രമ പരാതി ഉയർത്തിയതും. ഇതിനു പിന്നാലെ വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ളവർ സമരം ആരംഭിച്ചു. താരങ്ങളുടെ പരാതി അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചതോടെ സമരം അവസാനിച്ചു. കഴിഞ്ഞ മാസം 23ന് ആണു സമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. സമരത്തെക്കുറിച്ചു വിനേഷ് ഫോഗട്ട് ‘മലയാള മനോരമ’യോടു സംസാരിക്കുന്നു.

കേന്ദ്ര സർക്കാരിലും ഡൽഹി പൊലീസിലുമുള്ള വിശ്വാസത്തിൽ ഇടിവുണ്ടായെന്നും 4 മാസമായി തങ്ങൾ അനുഭവിക്കുന്നതു സർക്കാർ കാണുന്നില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. കായികരംഗത്തേക്കെത്തിയ പുതിയ പെൺകുട്ടികളിൽ പലർക്കും പേടിയുണ്ട്. അതു മാറണമെങ്കിൽ കേസിലെ പ്രതി ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അറസ്റ്റ് അനിവാര്യമാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

ഒരു മാസത്തിനിടെ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. ഈ ദിവസങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഡൽഹിയിൽ ഇപ്പോൾ കടുത്ത ചൂടാണ്. താപനില 46 ഡിഗ്രി കടന്നിരിക്കുന്നു. ഞങ്ങളുടെ ആരോഗ്യം പലപ്പോഴും മോശമാകുന്നു. പരിശീലനത്തിനു സമയം കിട്ടുന്നില്ല. ആളുകളെ കാണാനും ചർച്ചകൾക്കുമായി മുഴുവൻ സമയവും വിനിയോഗിക്കേണ്ടി വരുന്നു. എങ്കിലും ജനങ്ങളുടെ പിന്തുണയിൽ സന്തോഷമുണ്ട്. ഒരു യുദ്ധമാണിത്. അതിൽ വിജയിക്കുമെന്നു കരുതുന്നു. സത്യം പുറത്തുകൊണ്ടുവരാൻ പലതും സഹിക്കേണ്ടി വരുമെന്നറിയാം.

ഉന്നതതല സമിതിയുടെ റിപ്പോർട്ടിൽ വിശ്വാസമുണ്ടോ?

ആ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. റിപ്പോർട്ട് സമർപ്പിച്ച ഘട്ടത്തിൽ പല ക്രമക്കേടുകളും നടന്നിട്ടുണ്ടാകുമെന്നാണു കരുതുന്നത്.  എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാൻ അവർ മടിക്കുന്നത്? എന്തോ മറച്ചുവയ്ക്കാനുള്ളതു കൊണ്ടാണ്.

സർക്കാരിൽ പൂർണ വിശ്വാസമുണ്ടോ?

സർക്കാരിലുള്ള പ്രതീക്ഷകളിൽ ഇടിവു തട്ടിയിട്ടുണ്ട്. 4 മാസമായി ഞങ്ങൾ സമരത്തിലാണ്, പലതും സഹിക്കുകയാണ്. എന്നാൽ, സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. ഞങ്ങളെക്കാൾ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെയാണ് സർക്കാരിനു വിശ്വാസമെന്നു തോന്നുന്നു. പല കുട്ടികളുടെയും യുവാക്കളുടെയും ജീവിതം പ്രതിസന്ധിയിലായി. ഡൽഹി പൊലീസും പ്രതിയെയാണു സംരക്ഷിക്കുന്നത്. അവരുടെമേൽ സമ്മർദമുണ്ടെന്നു പറയുന്നു. ആരുടെ സമ്മർദമെന്നു പറയുന്നുമില്ല. സർക്കാരിൽനിന്ന് ഒന്നുരണ്ടു പേർ ചർച്ചകൾക്കായി എത്തിയിരുന്നു. പക്ഷേ, അവർക്കും ഞങ്ങൾ പറയുന്നതിൽ വിശ്വാസമില്ല.

ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ മത്സരങ്ങൾ അടുക്കുന്നു. നിങ്ങൾക്കു പരിശീലനം നടത്താൻ സാധിക്കുന്നില്ല. കരിയർ അവസാനിച്ചെന്നു തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. സമരം ചിലപ്പോൾ ഒന്നോ രണ്ടോ വർഷം നീണ്ടേക്കാം. പക്ഷേ, അതിനു ശേഷം ഞങ്ങൾ സജീവമായി ഗോദയിൽ തിരിച്ചെത്തും. ബ്രിജ്ഭൂഷണിനെ എപ്പോൾ അറസ്റ്റ് ചെയ്യുന്നോ അപ്പോൾ സമരം തീരും. ഏഷ്യൻ ഗെയിംസ് ട്രയൽസ് അടുത്ത മാസമാണു നിശ്ചയിച്ചിരിക്കുന്നത്. അതിനു മുൻപു സമരം തീർന്നാ‍ൽ നിശ്ചയമായും പങ്കെടുക്കും.

സമരത്തിന്റെ ഭാവിയെന്താകും?

അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ എന്തു സംഭവിക്കുമെന്ന് ഉറപ്പില്ല. പക്ഷേ, ഒരു കാര്യം തീർച്ചയാണ്, അറസ്റ്റ് ഉണ്ടാകുന്നതു വരെ ഞങ്ങളുടെ സമരം തുടരും.

ഇത്തരം പ്രശ്നങ്ങൾ കായികരംഗത്തേക്കു വരുന്നതിൽനിന്നു പുതുതലമുറയെ തടയുമോ?

ഒരു പേടി ഒട്ടേറെപ്പേരിലുണ്ട്. പല മാതാപിതാക്കളും കുട്ടികളും അതു പങ്കുവയ്ക്കുന്നുണ്ട്. ഞങ്ങളെപ്പോലുള്ള വലിയ താരങ്ങൾക്ക് ഇതാണ് അവസ്ഥയെങ്കിൽ അവർക്ക് എന്തു സംഭവിക്കുമെന്നാണു ചോദ്യം. അതുകൊണ്ടാണ് അറസ്റ്റിനു വേണ്ടി ഞങ്ങൾ വാദിക്കുന്നത്. താരങ്ങളുടെ പേടി മാറണമെങ്കിൽ അത് അനിവാര്യമാണ്.

നുണപരിശോധന ലൈവായി നടത്തണമെന്നാണു നിങ്ങൾ പറയുന്നത്?

ഞാനും ബജ്‌രംഗ് പുനിയയും നുണപരിശോധനയ്ക്കു വിധേയരാകണമെന്നാണു ബ്രിജ്ഭൂഷൺ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി നൽകിയ 7 താരങ്ങളെയും നുണപരിശോധനയ്ക്കു വിധേയരാക്കാൻ ഞങ്ങൾ തയാറാണ്. അതു ലൈവായി സംപ്രേഷണം ചെയ്യട്ടെ. ലോകം കാണട്ടെ. സത്യം അങ്ങനെയെങ്കിലും പുറത്തുവരട്ടെ.

English Summary : Write up about wrestling stars strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com