ADVERTISEMENT

നമ്മൾ നമ്മുടേതെന്നും ബ്രിട്ടിഷുകാർ അവരുടേതെന്നും അവകാശപ്പെടുന്ന കോഹിനൂർ രത്നം ഇപ്പോൾ ലണ്ടനിലാണുള്ളത്. അതു തിരിച്ചുകിട്ടണമെന്ന് നാം ഇടയ്ക്കിടെ ആവശ്യപ്പെടാറുണ്ട്. അതു നമ്മുടെ ദേശീയ ആഗ്രഹമായി സൂക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ലതാനും. 

ദക്ഷിണാഫ്രിക്കയ്ക്കും നമീബിയയ്ക്കും വേണമെങ്കിൽ വന്യമായ ഒരാവശ്യം ഇപ്പോൾ ഇന്ത്യയോട് ഉന്നയിക്കാം: ഞങ്ങൾ ജീവനോടെ ഏൽപിച്ചുതന്ന ചീറ്റകളെ ഞങ്ങൾക്കു ജീവനോടെതന്നെ തിരിച്ചുകിട്ടണം.

ദക്ഷിണാഫ്രിക്കയിൽനിന്നും നമീബിയയിൽനിന്നുമായി 20 ചീറ്റകളെയാണ് അടുത്തകാലത്ത് ഇന്ത്യയിലേക്കു കൊണ്ടുവന്നത്. സ്വന്തം നാട്ടിൽ വിളിച്ചുപോന്ന പേരുകൾ മാറ്റി തന്ത്രവിധിപ്രകാരം പുതിയ പേരിട്ട് അവയെ നമ്മൾ മധ്യപ്രദേശിലെ കുനോ വന്യമൃഗസങ്കേതത്തിലാക്കി. 

പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് ഉറപ്പുനൽകി കൊണ്ടുവന്ന ഇരുപതിൽ നാലെണ്ണം ഇതിനകം ചത്തു; മുതിർന്ന മൂന്നു ചീറ്റയും ഒരു കുഞ്ഞും. കുഞ്ഞ് ഇന്നലെയാണ് ചത്തത്. ചത്തു എന്നു പറയുന്നത് വന്യമൃഗസ്നേഹികൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കാലവനത്തിൽ മറഞ്ഞു എന്നു തിരുത്താൻ അപ്പുക്കുട്ടൻ തയാറാണ്. 

ആ രാജ്യങ്ങളിൽ സന്തോഷമായി ജീവിച്ച ചീറ്റകളെ ഇവിടെ കൊണ്ടുവന്ന് കൊലയ്ക്കു കൊടുത്തതിൽ കടുത്ത മൃഗാവകാശ ലംഘനമുണ്ടായിട്ടുണ്ടെന്നാണ് പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെ നിരീക്ഷണം. നമ്മുടെ മനുഷ്യാവകാശങ്ങൾക്കു തുല്യമല്ലേ അവയുടെ മൃഗാവകാശം എന്നാണ് കഷ്ടകാൽ ചോദ്യം. കെട്ടിയെടുത്ത് ഇങ്ങോട്ടു കൊണ്ടുവന്നില്ലെങ്കിൽ അവ ഇപ്പോഴും സ്വന്തം നാട്ടിൽ ജീവനോടെയിരുന്നേനെ. അവയുടെമേൽ ചാർത്തിയ ഭാരതീയ പേരുകളുടെ ഭാരം കൊണ്ടാണ് ചീറ്റകൾ കാലവനത്തിലേക്കു പോയതെന്ന് അപ്പുക്കുട്ടൻ കരുതുന്നില്ല. 

ബഹുമാനപ്പെട്ട ചീറ്റകൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുതന്നെ പറയട്ടെ, മധ്യപ്രദേശിലെ കുനോ വന്യമൃഗസങ്കേതത്തിൽ നമ്മുടെ കാട്ടുപോത്തു പ്രശ്നത്തിനൊരു പരിഹാരം ഒളിച്ചിരിപ്പുണ്ട്. മൂന്നുപേരെ കൊലപ്പെടുത്തിയ കേരളീയ പോത്തുകളെ മയക്കുവെടി വയ്ക്കണോ ഒറിജിനൽ വെടിവയ്ക്കണോ എന്ന് കോർട്ട് ഫീ സ്റ്റാമ്പൊട്ടിച്ചു തർക്കിക്കുന്ന നേരംകൊണ്ട് അവയെ കുനോയിലെത്തിക്കുകയാണു വേണ്ടത്. 

കേരളത്തിലെ കാട്ടുപോത്തുകളെ എങ്ങനെ മധ്യപ്രദേശിലെത്തിക്കുമെന്നാണ് ചോദ്യമെങ്കിൽ അതിനുള്ള ഉത്തരം നമ്മുടെ ബഹുമാനപ്പെട്ട വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ കയ്യിലുണ്ട്. കാട്ടുപോത്തുകളെ മധ്യപ്രദേശ് വരെ ഓടിക്കാനുള്ള ഇന്ധനമാണ് മന്ത്രിയുടെ പ്രസ്താവനകൾ; അവയുടെ സ്റ്റോക്ക് തീരാനുമിടയില്ല. 

ഓടിയോടി കുനോ വന്യമൃഗകേന്ദ്രത്തിലെത്തുന്നതോടെ കാലന്റെ വാഹനമായ പോത്ത് കാലവനത്തിൽ അപ്രത്യക്ഷമായിക്കൊള്ളും.

English Summary: Tharangangalil panachi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com