ADVERTISEMENT

മണിപ്പുർ കലാപത്തിന്റെ പ്രഭവകേന്ദ്രമായ ചുരാചന്ദ്പുർ സമാന്തരഭരണകേന്ദ്രമായിരിക്കുകയാണ്. പുതിയ മെഡിക്കൽ കോളജിന്റെ ഒരു ബ്ലോക്ക് കുക്കി വിദ്യാർഥി യൂണിയൻ ഏറ്റെടുത്ത് ഓഫിസാക്കി. മണിപ്പുർ സർക്കാരിനു കീഴിൽ ജീവിക്കാൻ തയാറല്ലെന്നു കുക്കികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗോത്രമേഖലകൾ ഉൾപ്പെടുത്തി പ്രത്യേക ഭരണപ്രദേശം രൂപീകരിക്കണമെന്ന് 7 ബിജെപി അംഗങ്ങൾ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ്തെയ്കളും കുക്കികളും ഒന്നിച്ചു ജീവിക്കുക ഇനി സാധ്യമല്ലെന്നും മണിപ്പുർ വിഭജനം അനിവാര്യമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നൽകിയ കത്തിൽ അവർ പറയുന്നു. 

എന്നാൽ, കുക്കികളുടെ ആവശ്യം എന്തുവില കൊടുത്തും ചെറുക്കുമെന്നാണ് മെയ്തെയ്കളുടെ നിലപാട്. സംസ്ഥാനത്തിന്റെ പ്രാദേശിക അഖണ്ഡതയെ ബാധിക്കുന്ന കാര്യം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്ങും പ്രഖ്യാപിച്ചു. പക്ഷേ, കൂട്ടക്കൊലയുടെ മുറിവുകൾ ഉണക്കി എങ്ങനെ ഇരുവിഭാഗവും ഒന്നിച്ചു ജീവിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു. ബലം പ്രയോഗിച്ചുള്ള സമാധാനശ്രമത്തെ അംഗീകരിക്കില്ലെന്നും കുക്കികൾ വ്യക്തമാക്കിയിട്ടുണ്ട്. അർധസൈനിക വിഭാഗങ്ങൾ കാവൽനിൽക്കുന്ന ചുരാചന്ദ്പുർ ഉൾപ്പെടെയുള്ള ഗോത്ര ജില്ലകളിലൂടെ യാത്ര ചെയ്യുമ്പോൾ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ ബോർഡുകളിൽനിന്ന് മണിപ്പുർ എന്നതു മായ്ച്ചുകളഞ്ഞതു കാണാം. ഇതു ഗോത്രഭൂമിയാണെന്നും പുറത്തുനിന്നുള്ളവർക്ക് ഇവിടെ കാര്യമില്ലെന്നുമുള്ള ചുവരെഴുത്തും വ്യാപകം. 

ഗോത്ര മേഖലകൾ ഉൾപ്പെടുത്തി പുതിയ സംസ്ഥാനമുണ്ടാക്കുക അല്ലെങ്കിൽ വിശാല മിസോറം സംസ്ഥാനത്തിന്റെ ഭാഗമാകുക എന്നതാണ് വിവിധ കുക്കി- സോ ഗോത്രങ്ങൾ ചർച്ച ചെയ്യുന്ന ഒത്തുതീർപ്പു നിർദേശം. പുതിയ സംസ്ഥാനം എന്ന ആവശ്യം അംഗീകരിച്ചാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആയുധമെടുത്ത എല്ലാ ഗോത്രങ്ങളും സമാന ആവശ്യങ്ങളുന്നയിക്കും. അതേസമയം, മിസോറമുമായി ലയിപ്പിക്കാൻ നാഗാ ഗോത്രങ്ങൾ തയാറാകണമെന്നില്ല. കുക്കി- സോ വിഭാഗക്കാർക്കു കീഴിൽ ജീവിക്കുന്നതിലും ഭേദം ഇംഫാലിനു കീഴിൽ കഴിയുന്നതാണെന്ന് അവർ കരുതുന്നു. വിശാല നാഗാലാൻഡിനായി (നാഗാലിം) ആയുധമെടുത്തിരുന്ന നാഗാ സായുധ ഗ്രൂപ്പുകൾ അസ്വസ്ഥരാണ്. അസമിലെ ബോഡോലാൻഡിലും കർബിആംഗ്ലോങ്ങിലുമെന്നപോലെ, കുക്കികൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂൾ അനുസരിച്ചുള്ള സ്വയംഭരണാധികാര പ്രദേശം (ഓട്ടോണമസ് കൗൺസിൽ) എന്നതിനോട് ഇപ്പോൾ കുക്കികൾക്കു താൽപര്യമില്ല. സ്വയം ഭരണാധികാരപ്രദേശമാണെങ്കിലും സംസ്ഥാന സർക്കാരിനോടു ചേർന്നു മാത്രമേ ഇവയ്ക്കു പ്രവർത്തിക്കാനാകൂ.

കുക്കി പീപ്പിൾസ് അലയൻസ് എംഎൽഎ കിംനിയോ ഹാവോകിപ് പോപ്പി കൃഷിയിടത്തിൽ. സായുധ ഗ്രൂപ്പായ കുക്കി റവല്യൂഷനറി ആർമി ചെയർമാൻ ഡേവിഡ് ഹാങ്ഷിങ്ങിന്റെ ഭാര്യയാണ് കിംനിയോ.

മെയ്തെയ്കളെ കൂട്ടാൻ കുക്കികൾക്കെതിരെ

മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചുരാചന്ദ്പുരിലെ കുന്നുകൾ അനധികൃത പോപ്പി കൃഷിയുടെ പ്രധാനകേന്ദ്രമാണ്. കുന്നുകൾ തീയിട്ട് ഒരുക്കിയുള്ള (ജൂം കൃഷിരീതി) പോപ്പി കൃഷിയിടങ്ങളിലെ ജോലി ഗ്രാമവാസികളുടെ മുഖ്യവരുമാനമാർഗമാണ്. 400 രൂപയാണ് പരമാവധി കൂലി. വേലികളില്ലാത്ത ഇന്ത്യ- മ്യാൻമർ അതിർത്തി കടന്ന് ആയിരങ്ങൾ മണിപ്പുരിലെത്തി എന്നതു വസ്തുതയാണ്. നൂറ്റാണ്ടുകളുടെ സാസ്കാരിക-ചരിത്രബന്ധമുള്ള ബർമീസ് കുക്കികളെ സഹോദരങ്ങളായാണ് മണിപ്പുർ കുക്കികൾ കാണുന്നത്.

രണ്ടാംതവണ അധികാരത്തിലെത്തിയ ബിരേൻ സിങ് ആക്രമിച്ചത് കുക്കി ഭൂമിയിലെ പോപ്പി കൃഷിയെയാണ്. എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിൽ ഡ്രോണുകളിൽനിന്നു രാസവസ്തുക്കൾ ചീറ്റിച്ചു കൃഷി നശിപ്പിച്ചു. കുക്കികളെ സാമ്പത്തികമായി തകർക്കാനായിരുന്നു ഇതെന്നാണ് ആക്ഷേപം. എന്നാൽ, നാഗാ കുന്നുകളിലെ പോപ്പി കൃഷിക്കു നേരെ സർക്കാർ കണ്ണടച്ചു. രാജ്യാന്തരബന്ധങ്ങളുള്ള പോപ്പി കൃഷിയുടെ വിതരണശൃംഖലയ്ക്കു നേരെയും പ്രധാന സൂത്രധാരകരായ ഇംഫാൽ താഴ്‌വരയിലെ മെയ്തെയ്കൾക്കെതിരെയും കാര്യമായ നടപടികളുണ്ടായുമില്ല. 10 കോടിയുടെ കറപ്പുമായി ഡൽഹിയിൽ പിടിയിലായ മെയ്തെയ് ലഹരി സംഘത്തിനു പിന്നിലുള്ള രാഷ്ട്രീയക്കാരെ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തു നൽകിയത് മെയ്തെയ് എം എൽഎ രഘുമണി സിങ് തന്നെയാണ്. 

അനധികൃത കുടിയേറ്റത്തിനെതിരെയായിരുന്നു ബിരേൻ സർക്കാരിന്റെ അടുത്ത നടപടി; കേന്ദ്രം ഇടപെട്ട് ഇതു നിർത്തിവച്ചെങ്കിലും. നിയമസഭയിലെ മൂന്നിൽ രണ്ട് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മെയ്തെയ് മണ്ഡലങ്ങളെ ഒപ്പം നിർത്താമെന്ന മോഹവും ഈ പഴയ ഫുട്ബോൾ കളിക്കാരനുണ്ടായിരുന്നുവെന്ന് രാഷ്ട്രീയ എതിരാളികൾ പറയുന്നു. രാഷ്ട്രീയ അനിശ്ചിതത്വമുണ്ടാകുമ്പോൾ മുൻമുഖ്യമന്ത്രി ഒക്രാം ഇബോബി സിങ് നാഗ ഗോത്രങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നതുപോലെ ബിരേന്റെ രാഷ്ട്രീയം കുക്കികൾക്കെതിരെയാണെന്നാണ് ആക്ഷേപം. നാഗകളുമായി നല്ല ബന്ധത്തിലുള്ള ബിരേന്റെ രണ്ടു ഭാര്യമാരിൽ ഒരാൾ നാഗാ ഗോത്രക്കാരിയാണ്.

പിന്നിൽ ലഹരിയും കള്ളക്കടത്തും

ചുരാചന്ദ്പുർ കഴിഞ്ഞാൽ കലാപത്തിന്റെ കേന്ദ്രം ഏഷ്യൻ ഹൈവേയിൽ മ്യാൻമർ അതിർത്തിയോടു ചേർന്നുള്ള മോറെ പട്ടണമായിരുന്നു. തമിഴർ ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനക്കാർക്കും സ്വാധീനമുള്ള മോറെ പട്ടണമാണ് ഇന്ത്യയിലെ കരമാർഗമുള്ള ലഹരിക്കടത്തിന്റെയും കള്ളക്കടത്തിന്റെയും കേന്ദ്രം. മോറെയിൽ ആധിപത്യം സ്ഥാപിക്കാൻ പല ഗ്രൂപ്പുകൾ പലവട്ടം യുദ്ധം ചെയ്തിട്ടുണ്ട്. ചുരാചന്ദ്പുരിനു തൊട്ടുപിന്നാലെ മോറെ പട്ടണത്തിലും കലാപം ആളിക്കത്തി. മ്യാൻമറിലുള്ള മെയ്തെയ് സായുധഗ്രൂപ്പായ പീപ്പിൾസ് ലിബറേഷൻ ആർമിയും ഇന്ത്യൻ സേനയുമായി വെടിവയ്പുണ്ടായി. മ്യാൻമറിൽനിന്നു കടത്തുന്ന ബർമീസ് തേക്കിന്റെ കുത്തക സർക്കാരിലെ പ്രധാനികൾക്കാണെന്നത് അങ്ങാടിപ്പാട്ടാണ്. പോപ്പി കൃഷിക്കെതിരെയുള്ള യുദ്ധം പോലും മോറെ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയയ്ക്കു വേണ്ടിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. 

കലാപലക്ഷ്യം വംശീയ ഉന്മൂലനമോ ?

വംശീയ ഉന്മൂലനമാണ് തങ്ങൾക്കെതിരെ നടന്നതെന്നാണ് കുക്കി ഗോത്രങ്ങൾ ആരോപിക്കുന്നത്. ഒരു വിഭാഗത്തെ അനധികൃത കൂടിയേറ്റക്കാരായും ലഹരി മാഫിയയായും ചിത്രീകരിച്ചത് സമൂഹത്തിൽ വെറുപ്പുണ്ടാക്കാനാണെന്നാണ് അവരുടെ പക്ഷം. തലമുറകളായി മണിപ്പുരിൽ താമസിക്കുന്ന കുക്കികൾവരെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കപ്പെട്ടു. ബ്രിട്ടിഷുകാരുമായി കുക്കികൾ നടത്തിയ യുദ്ധത്തിന്റെ സ്മാരകമായ ലെയ്സാങ്ങിലെ ആംഗ്ലോ കുക്കി സെന്റിനറി ഗേറ്റ് കലാപത്തിന്റെ ആദ്യമണിക്കൂറിൽ തന്നെ മെയ്തെയ് വിഭാഗം തകർത്തത് ഇന്ത്യാ ചരിത്രത്തിൽനിന്ന് കുക്കികളുടെ സംഭാവന മായ്ച്ചുകളയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവർ ആരോപിക്കുന്നു. അനധികൃത കുടിയേറ്റം, പോപ്പി കൃഷി ഉൾപ്പെടെയുള്ളവയ്ക്കെതിരെ മാത്രമാണ് പ്രതികരിക്കുന്നതെന്നാണ് മെയ്തെയ് വിഭാഗം പറയുന്നത്. കുക്കി സായുധസംഘടനകൾ സജീവമാണെന്നും അവർ ആരോപിക്കുന്നു.

English Summary : Write up about Manipur riots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com