ADVERTISEMENT

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും മഹനീയ അടയാളമായ പാർലമെന്റിന്റെ പുതിയമന്ദിരം ഉദ്ഘാടനം ചെയ്ത അതേദിവസം തന്നെയാണ് ഏറ്റവും വേദനാജനകമായ കാഴ്ചകളിലെ‍ാന്നും രാജ്യത്തിനു കാണേണ്ടിവന്നത്: രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങൾ നിരത്തിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു; അപമാനിക്കപ്പെട്ടു. ഗുസ്തിതാരങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ വ്യാപകപ്രതിഷേധമാണുയരുന്നത്. പൊലീസ് കയ്യേറ്റത്തിനൊടുവിൽ അറസ്റ്റ് വരിച്ചപ്പോഴും അവർ ഉറപ്പിച്ചുപറഞ്ഞു: സമരത്തിൽനിന്നു പിന്നോട്ടില്ല. 

ലൈംഗികാതിക്രമ പരാതിയിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപിയും ഇന്ത്യൻ റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ‌ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 23ന് ജന്തർ മന്തറിൽ ആരംഭിച്ച സമരമാണ് പൊലീസിന്റെ അപ്രതീക്ഷിത ബലപ്രയോഗത്തിൽ കലാശിച്ചത്. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ദിവസം പ്രതിഷേധ സൂചകമായി ‘മഹിളാ മഹാപഞ്ചായത്ത്’ നടത്തുമെന്നു ഗുസ്തിതാരങ്ങൾ മുൻപേ പ്രഖ്യാപിച്ചിരുന്നു. ഇവരെ തടയാൻ കനത്ത സുരക്ഷയാണു പൊലീസ് ഒരുക്കിയിരുന്നത്; ന്യൂഡൽഹി പ്രദേശത്തു മാത്രം വിന്യസിക്കപ്പെട്ടത് 1400 പുരുഷ പൊലീസും 500 വനിതാ പൊലീസും. 

ജന്തർ മന്തറിലെ ബാരിക്കേഡ് മറികടന്നു കായികതാരങ്ങൾ മുന്നോട്ടുപോകാൻ ശ്രമിച്ചതാണു പൊലീസിനെ പ്രകോപിപ്പിച്ചത്. നിർദേശങ്ങൾ ലംഘിച്ചുവെന്ന പേരിൽ താരങ്ങളെ അറസ്റ്റ് ചെയ്തുനീക്കാൻ ശ്രമിക്കുകയും പ്രതിഷേധിച്ചവരെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഒരിക്കൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ താരങ്ങൾ പൊലീസിന്റെ കടുത്ത പെരുമാറ്റത്തിന് ഇരയായതു കായികഭാരതത്തിനുതന്നെ അപമാനമാവുകയായിരുന്നു. കായികതാരങ്ങൾ ഉൾപ്പെടെ എഴുനൂറിലേറെപ്പേരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ വൈകുന്നേരത്തോടെ വിട്ടയച്ചു. ബാക്കിയുള്ളവരെ രാത്രി വൈകിയാണു മോചിപ്പിച്ചത്. ഇതിനിടെ ജന്തർ മന്തറിലെ സമരവേദി പൊലീസ് പൂർണമായി നീക്കുകയും ചെയ്തു. 

ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ ആരോപണം ജനുവരിയിൽതന്നെ ഗുസ്തിതാരങ്ങൾ ഉയർത്തിയിട്ടും കാര്യമായ നടപടിയുണ്ടായിരുന്നില്ല. തുടർന്ന്, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 താരങ്ങൾ ഏപ്രിലിൽ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ബ്രിജ്ഭൂഷനെതിരെ പരാതി നൽകി. അതിൽ കേസ് റജിസ്റ്റർ ചെയ്യാൻ വൈകിയതോടെയാണു ജന്തർ മന്തറിൽ സമരം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി നിർദേശം അനുസരിച്ചാണു ഡൽഹി പൊലീസ് ബ്രിജ്ഭൂഷനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്യുന്നത്. എന്നാൽ, ഈ കേസിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അതേസമയം, ഞായറാഴ്ച നടന്ന സംഭവങ്ങളുടെ പേരിൽ കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകന്റെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി 6 വകുപ്പുകൾ ചുമത്തി രാത്രി തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പെ‍ാലീസ് ‘ശുഷ്കാന്തി’ കാണിക്കുകയും ചെയ്തു.

ഇന്ത്യൻ കായികരംഗത്തോടു മാത്രമല്ല, സ്ത്രീകളുടെ അവകാശവും സ്വാഭിമാനവും സംരക്ഷിക്കാൻ ബാധ്യസ്ഥമായ ഭരണകൂടത്തിനു നേർക്കുതന്നെ ചോദ്യചിഹ്നമുയർത്തുകയാണ് ഞായറാഴ്ചയുണ്ടായ സംഭവം. സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള ശബ്ദവുമായി സമരവേദിയിലെത്തിയതു ചെറിയ താരങ്ങളല്ല, ഒളിംപിക്സ് മെഡൽ ഉൾപ്പെടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയവരാണ്; ഖേൽരത്നയും അർജുനയും പത്മശ്രീയുമെല്ലാം നൽകി രാജ്യം ആദരിച്ചവരാണ്. ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയ, ലോകമറിയുന്ന താരങ്ങൾക്ക് അപമാനവും നിരാകരണവുമാണ് മറുപടിയെങ്കിൽ കായികസ്വപ്നങ്ങളുമായി ഈ രംഗത്തേക്ക് ഇറങ്ങുന്ന പുതുതലമുറയുടെ അവസ്ഥ എന്താവും? എത്രത്തോളം ആത്മവിശ്വാസത്തോടെയാകും അവർക്കു മുന്നോട്ടുപോകാനാകുക?  

കായികതാരങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ട കായിക സംഘടനകളുടെ മൗനവും ആശങ്കപ്പെടുത്തുന്നു. താരങ്ങളുടെ ശബ്ദമായി മാറേണ്ടതു കായിക സംഘടനകളാണെങ്കിലും പെരുകിവരുന്ന ആശങ്കകൾ പരിഹരിക്കാൻ കാര്യമായ ഇടപെടലുകളൊന്നും ഇതുവരെ ഇവരിൽനിന്ന് ഉണ്ടായിട്ടില്ല. കേന്ദ്ര കായിക മന്ത്രാലയമടക്കം ഇക്കാര്യത്തിൽ ഇടപെടൽ നടത്തണമെന്ന് വിവിധതലങ്ങളിൽ ആവശ്യമുയരുമ്പോൾ അതു കേൾക്കാതിരുന്നുകൂടാ. സ്വാധീനത്തിനും സമ്മർദത്തിനും വഴങ്ങാതെ, കായികതാരങ്ങളുടെ ആവശ്യങ്ങളിൽ നീതിയുക്തമായി എത്രയുംവേഗം പരിഹാരമുണ്ടാക്കിയേതീരൂ.

English Summary : Editorial about wrestlers protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com