ADVERTISEMENT

നാണംകെട്ടു വിളറുന്നതിന് ‘ബ്ലീച്ചടിച്ചു’ എന്നാണ് നാട്ടിൻപുറത്തു പറയാറ്. ഹാസസാഹിത്യകാരൻ സഞ്ജയൻ എഴുതിയ നാടകത്തിന്റെ പേരു ‘സഖാവിന്റെ ബ്ലീച്ച്’ എന്നാണ്. ടെൻഡറോ കരാറോ ഇല്ലാതെ മെഡിക്കൽ സർവീസസ് കോർപറേഷൻവഴി ആരോഗ്യവകുപ്പ് ‌വാങ്ങിക്കൂട്ടിയ ടൺ കണക്കിന് ‘ബ്ലീച്ചിങ് പൗഡർ’ ഗോഡൗണുകളിൽ കമ്പക്കെട്ടുപോലെ പൊട്ടിത്തെറിച്ചിട്ടും ഒരു പാവം ഫയർ സർവീസ് ജീവനക്കാരൻ അതിൽ കത്തിയമർന്നിട്ടും അധികാരികൾ ആരും പക്ഷേ, ബ്ലീച്ചടിച്ചിട്ടൊന്നുമില്ല. കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നീങ്ങുന്നു എന്ന ചാരിതാർഥ്യമോ തെളിവുകൾ കത്തിത്തീരുന്നു എന്ന ആശ്വാസമോ എന്നു തിട്ടമില്ല. ഏതു തീയിൽനിന്നും പുറത്തുവരാനുള്ള ‘ഫയർ എസ്കേപ്’ വിദ്യയുടെ ‘മാജിക് കിറ്റ്’ കയ്യിലുണ്ടെന്ന ആത്മവിശ്വാസവുമാവാം.

അഴിമതി ഉയരുമ്പോഴെല്ലാം ‘അഗ്നിശുദ്ധി വരുത്തണമെന്ന്’ പ്രതിപക്ഷം പറയാറുണ്ടെങ്കിലും ​ഇങ്ങനെ നടപ്പാക്കിക്കളയും എന്ന് ആരും കരുതിയില്ല. കൊച്ചിയിൽ ബ്രഹ്മപുരത്ത് മാലിന്യവും സെക്രട്ടേറിയറ്റിൽ ഫയൽക്കൂമ്പാരവും കത്തിയപ്പോൾ വിജയിച്ചത് കൊല്ലത്തും തിരുവനന്തപുരത്തും ആലപ്പുഴ വണ്ടാനത്തും മരുന്നു ഗോഡൗണിൽക്കൂടി നടപ്പാക്കി എന്നേ കരുതേണ്ടൂ. കാർന്നുതിന്നത് എവിടെനിന്നൊക്കെ എന്നു തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ ഇല്ലം ചുടുന്നതും ഒരു പരിഹാരമാണ്. 

സർക്കാരിന്റെ ഏഴാം വാർഷികത്തിലും അഴിമതിക്കെതിരെ ആഞ്ഞടിക്കാനുള്ള ‘ഏക പ്രതീക’മായി പാലക്കാട്ടെ ഒരു വില്ലേജ് അസിസ്റ്റന്റിനെ കിട്ടിയതൊരു ഭാഗ്യമായി. അഴിമതി എവിടെയെന്നു തിരഞ്ഞ് ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നു ജനം വലഞ്ഞിരുന്നപ്പോഴാണ് മുഖ്യമന്ത്രി പ്രതിയെ പിടികൂടുന്നത്. വില്ലേജ് ഓഫിസ് പോലെ ഒരിടത്ത് ഒരാൾ അഴിമതി കാട്ടുമ്പോൾ അടുത്തിരിക്കുന്ന ആൾ ‘എനക്കറിയില്ല ’ എന്നു പറയുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ആശ്ചര്യപ്പെട്ടു. വില്ലേജ് ഓഫിസെന്ന് എടുത്തുപറഞ്ഞത് നന്നായി. ഈയിടെ ക്യാമറ ഇടപാട് വന്നപ്പോൾ ‘എനിക്കറിയില്ല’ എന്നു മന്ത്രിമാർ ഒഴിഞ്ഞതോർത്ത് ജനം തെറ്റിദ്ധരിച്ചേനേ. ‘നവകേരള മാർച്ച്’ നടത്തി ആദ്യ പിണറായി സർക്കാർ അധികാരത്തിലേക്കു ചുവടുവച്ചപ്പോൾ ‘അഴിമതിമുക്ത കേരളം സാധ്യമാണ് എന്നതാണ് ജനങ്ങൾക്കു നൽകാനുള്ള ഉറപ്പ് ’ എന്നായിരുന്നു പ്രഖ്യാപനം. ഇപ്പോഴത് ആരെങ്കിലും ഓർക്കുന്നുണ്ടോ എന്നറിയില്ല. വാക്കും പ്രവൃത്തിയും ഒന്നാകുന്നതുപോലെ ബോറൻ പരിപാടി വേറെ ഇല്ല. ‌അയ്യപ്പപ്പണിക്കരുടെ ‘ഭരണം’ എന്നൊരു ഗദ്യകവിതയുണ്ട്. മന്ത്രി സെക്രട്ടറിയോടു തിരക്കുന്നതാണ്.

‘ഇന്നലെ വന്ന കോൺട്രാക്ടർ എത്ര തന്നു? തന്നത് വീട്ടിലെത്തിച്ചോ, പാർട്ടിക്കുള്ളതും അല്ലാത്തതും കൂട്ടിക്കുഴച്ചോ ?’ പാർട്ടി ഏതെന്നു കവി മനഃപൂർവം പറയാത്തതായിരിക്കുമോ?

വീണ്ടും കോൺഗ്രസ് ക്ഷണിക്കുമ്പോൾ

വിട്ടുപോയ നേതാക്കളെ മാത്രമല്ല, ഉള്ളിലുള്ളവരെയും പാർട്ടിയിലേക്കു ക്ഷണിക്കാൻ കഴിയും എന്നതാണ് കോൺഗ്രസിന്റെ മഹത്വം. വി.എം. സുധീരന്റെ 75–ാം പിറന്നാളിന് അദ്ദേഹത്തെ നേതാക്കൾ മത്സരിച്ചാണ് നേതൃത്വത്തിലേക്കു ക്ഷണിച്ചത്. സുധീരൻ കോൺഗ്രസിൽ ഇത്രയും കാലം ഇല്ലായിരുന്നു എന്ന തോന്നലാണ് ആകപ്പാ‌ടെ ഉണ്ടായത്.

സമൂഹത്തിലോ എതിർപാർട്ടികളിലോ അല്ല, കോൺഗ്രസിലും അതിൽത്തന്നെ ഗ്രൂപ്പിനുള്ളിലുമാണ് തന്നോടു ശത്രുതയുള്ളവർ എന്നു സുധീരനെപ്പോലെ തിരിച്ചറിഞ്ഞവർ അധികമുണ്ടാവില്ല. ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പിൽ അപരനായി വന്ന വി.എസ്.സുധീരന് 8000 വോട്ട് കൊടുത്തത് അടിയുറച്ച കോൺഗ്രസുകാരും ഗ്രൂപ്പ് വീരൻമാരും തന്നെയായിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്. ക്ഷമാശീലനും ഗാന്ധിയനും ആയതുകൊണ്ട് തൽക്കാലം കെറുവൊന്നും പുറത്തു കാണിച്ചില്ലെന്നു മാത്രം. അല്ലെങ്കിൽ മാരാരിക്കുളത്ത് തന്നെ തോൽപിച്ച് മുഖ്യമന്ത്രി സ്ഥാനം തട്ടിത്തെറിപ്പിച്ച പാർട്ടിയോട് വി.എസ്.അച്യുതാനന്ദൻ ചെയ്തതുപോലെ എന്തെല്ലാം അക്രമം ചെയ്തു തുടങ്ങാമായിരുന്നു

ക്ഷമാശീലൻ ആണെങ്കിലും പക്ഷേ, സുധീരന് ഒരു ദൗർബല്യമുണ്ട്. സ്നേഹം കൂടുതലുള്ളവരെ ചാൻസ് കിട്ടിയാൽ മഹാനാക്കിക്കളയും. സ്പീക്കറായിരിക്കുമ്പോൾ മുഖ്യമന്ത്രി കെ.കരുണാകരനെ നിയമസഭാചട്ടം പഠിപ്പിക്കും. കെപിസിസി പ്രസിഡന്റായിരിക്കുമ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഗാന്ധിയനാക്കി ബാറുകൾ പൂട്ടിക്കും. തന്നെപ്പോലെ അവരും ലോകത്തിനു മാതൃകയാവണം എന്നു കരുതി ചെയ്യുന്നതാണ്. പക്ഷേ, ‘വെടക്കാക്കി തനിക്കാക്കുന്നതാണ്’ എന്നു ദുഷ്ടബുദ്ധികൾക്കു തോന്നും. അതാണു സങ്കടം. ഡൽഹിയിൽനിന്നു ഭാരവാഹികളെ അടിച്ചേൽപിക്കുന്ന രീതി നല്ലതല്ലെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ സുധീരൻ പറഞ്ഞത് ആത്മാർഥമായിട്ടാവണം. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നു നിർദേശിച്ച ജി.കാർത്തികേയന്റെ പേരുവെട്ടി ഡൽഹിയിൽനിന്നു സുധീരനെ അടിച്ചേൽപിക്കുകയായിരുന്നു എന്നൊരു പരാതി അന്നു കേട്ടിരുന്നു. സംസ്ഥാനത്തു ഭരണമുള്ള കാലമായിരുന്നു അത്. എന്തായാലും പാർട്ടിയും ഭരണവുംകൂടി ഒരുമിച്ചു കൊണ്ടുനടത്തുകയെന്ന വയ്യാവേലി പിന്നീടു സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായില്ല.

സ്ഥാനമാനങ്ങൾ ഇല്ലാത്തതിന്റെ സുഖമാണ് രണ്ടു കൊല്ലമായി താൻ അനുഭവിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം രമേശ് തന്റെ പ്രസംഗങ്ങളുടെ പുസ്തകപ്രകാശനച്ചടങ്ങിൽ പറഞ്ഞത്. എന്നിട്ടും സുധീരനെ ക്ഷണിക്കാൻ രമേശും മടിച്ചില്ല. പദവി ഇല്ലാതെ സുധീരൻ സുഖിച്ചു കഴിയുന്നതിലെ അസൂയകൊണ്ടാണെന്നു കരുതാനേ നിവൃത്തിയുള്ളൂ. ഏതായാലും കൊണ്ടും കൊടുത്തും കോൺഗ്രസ് ഒരു അരുക്കായ സ്ഥിതിക്ക് അപേക്ഷ സുധീരൻ തള്ളിക്കളയില്ലെന്നു കരുതണം. 

ക്ലാസിലെ കുഴപ്പക്കാരനാ; അടിയേ ഫലിക്കൂ

‘നാട്ടിൽവന്ന് ബിസിനസ് തുടങ്ങിയാൽ എന്താവുമെന്നു പലരും ചോദിക്കാറുണ്ട്. വരാതിരിക്കുന്നതാ നല്ലത്. നമ്മുടെ നാട് അതിനു തക്ക നിലയിൽ ഉയർന്നിട്ടില്ല’. റിയാദിൽ കൊട്ടാരക്കരയിലെ പ്രവാസികളുടെ യോഗത്തിൽ പത്തനാപുരത്തെ ഇടതുമുന്നണി എംഎൽഎ ബി. ഗണേഷ്കുമാറിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു. ‘കേൾക്കുമ്പോൾ തോന്നും ഞാൻ ഇപ്പോൾ യുഡിഎഫിൽ പോകുമെന്ന്. ചില സത്യങ്ങൾ പറയുന്നതാണ്. സ്കൂളിൽ പഠിക്കുമ്പോഴും ‘ആരാടാ ക്ലാസിൽ കുഴപ്പമുണ്ടാക്കിയതെ’ന്നു ചോദിക്കുമ്പോൾ ഞാനാണെന്നു പറയും. അന്നും അടി കിട്ടുമായിരുന്നു’. അടി ഇരന്നു വാങ്ങിയ പുറത്തറിയാത്ത കഥകൾ ഗണേശൻ തുടർന്നത് ഇങ്ങനെയാണ്.

തനിക്ക് അടി കിട്ടിയ കാര്യമാണ് പറയുന്നതെങ്കിലും അമേരിക്ക മുതൽ അണ്ഡകടാഹമെല്ലാം ‘ ലോക കേരളസഭ ’ നടത്തി കേരളം നിക്ഷേപസൗഹൃദമാക്കാൻ വെമ്പുന്ന സർക്കാരിന്റെ ചെകിട്ടത്താണ് കൊള്ളുന്നത് എന്നത് ഗണേശന് അറിയായ്കയല്ല. സഭാനാടകം ആയിരം വട്ടം അരങ്ങേറിയാലും തങ്ങളുടെ ഈ പ്രതിനിധിയുടെ ഒ​റ്റപ്രസംഗംകൊണ്ട് വിദേശമലയാളികൾക്കു യാഥാർഥ്യം പിടികിട്ടിപ്പോയാൽ സർക്കാർ എന്തുചെയ്യും. ഗണേശന്റെ പ്രസംഗത്തിന്റെ ക്ഷീണം മാറ്റാൻ അദ്ദേഹം പോയ റൂട്ടിൽ ഒരു വിശദീകരണയാത്ര നടത്താമെന്നു വച്ചാൽ വിദേശത്തു പോകാൻ കേന്ദ്രം അനുമതി നൽകണമെന്നില്ല. പിന്നൊരു വഴി കേന്ദ്രത്തെ സമീപിക്കലാണ്. മുഖ്യമന്ത്രിയെയും സജി ചെറിയാനെയുമൊക്കെ വിദേശയാത്ര തടഞ്ഞ് നാട്ടിൽ പിടിച്ചിട്ട കൂട്ടരാണ്. അതേ ചങ്ങലയിട്ട് ഈ കൊട്ടാരക്കരക്കൊമ്പനെക്കൂടി തളച്ച് തങ്ങളുടെ മാനം രക്ഷിക്കണമെന്ന് അപേക്ഷിക്കാം. കുഴപ്പക്കാരനാണെന്നു കുട്ടി സ്വയം സർട്ടിഫിക്കറ്റ് നൽകിയ സ്ഥിതിക്ക് ഹെഡ്മാസ്റ്ററുടെ ചൂരൽക്കഷായവും പരിഗണിക്കാം. ടി സി കൊടുക്കുന്നതുപോലെ കടുത്ത നടപടി വേണമെന്നില്ല. കൊടുത്താലും ഇപ്പോൾ വാങ്ങണമെന്നുമില്ല.

സ്റ്റോപ് പ്രസ്

ലോകത്തെമ്പാടുമുള്ള മലയാളികളിൽനിന്ന് ഫണ്ട് സ്വീകരിക്കാൻ മന്ത്രിമാരെ അയയ്ക്കാൻ തീരുമാനിച്ചപ്പോൾ പോകാൻ പാടില്ലെന്ന് കേന്ദ്രം പറഞ്ഞു: മുഖ്യമന്ത്രി പിണറായി 

മന്ത്രിമാർ പോകുന്നത് അതിനാണല്ലേ? 

English Summary : Aazhchakurippukal by vimathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com