ADVERTISEMENT

പ്രതികൂല സാഹചര്യങ്ങളോടു പൊരുതി കൃഷിചെയ്തു വിളവെടുത്ത്, വിൽപന കഴിയുമ്പോൾ കേരകർഷകരുടെ കണക്കുപുസ്തകത്തിൽ അവശേഷിക്കുന്നതു നഷ്ടം മാത്രമാണെന്നതു സങ്കടകരമാണ്. അത്രത്തോളം ഗുരുതര പ്രതിസന്ധിയിലാണ് അവരിപ്പോൾ. ഒരുവശത്ത്, പൊതുവിപണിയിൽ തേങ്ങയുടെ വില കുത്തനെ ഇടിയുന്നു. മറുവശത്ത്, അടിസ്ഥാനവിലയെങ്കിലും ഉറപ്പാക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഇടയ്ക്കിടെ പാളുന്നു. 

സമീപകാലത്തെ ഏറ്റവും കടുത്ത വിലയിടിവാണ് ഇപ്പോൾ പച്ചത്തേങ്ങയ്ക്ക്: കിലോഗ്രാമിന് 22.50 രൂപ. പച്ചത്തേങ്ങ– കെ‍ാപ്ര സംഭരണങ്ങളും വേണ്ടവിധം കാര്യക്ഷമമാകാതെ പോകുമ്പോൾ കേരകർഷകർ പകച്ചുനിൽക്കുകയാണ്. ഇതിനിടയിൽ, കേരഫെഡ് സംഭരിച്ച പച്ചത്തേങ്ങ കൊപ്രയാക്കുന്നതിനു നൽകിയ കരാറിലെ ദുർബല വ്യവസ്ഥകൾ കോടികളുടെ ക്രമക്കേടിനു വഴിയൊരുക്കിയെന്ന വാർത്തയും കേരളം കേൾക്കുന്നു. 

ഇപ്പോൾ പച്ചത്തേങ്ങയുടെ താങ്ങുവില കിലോഗ്രാമിന് 34 രൂപയാണ്. വില 29 രൂപയായി ഇടിഞ്ഞപ്പോൾ സർക്കാർ 32 രൂപ താങ്ങുവിലയ്ക്കു സംഭരണം തുടങ്ങിയിരുന്നുവെങ്കിലും സംഭരണകേന്ദ്രങ്ങൾ വേണ്ടത്രയില്ലാതെ അതു പാളി. മാർക്കറ്റിൽ വില കുത്തനെ ഇടിയുകയും ചെയ്തു. പിന്നെയാണ് താങ്ങുവില 34 രൂപയാക്കിയത്. ഇതിൽനിന്ന് ഒരു തേങ്ങയ്ക്ക് ഏകദേശം 11.33 രൂപ ലഭിക്കും. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള കമ്മിഷൻ ഫോർ അഗ്രികൾചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ (സിഎസിപി) കണക്കനുസരിച്ച് കേരളത്തിൽ ഒരു തേങ്ങയുടെ ഉൽപാദനച്ചെലവ് 9.87 രൂപയാണ്. എന്നാൽ, ഇത് 15 രൂപയോളമാണെന്നു കർഷകർ പറയുന്നു.  

വിലയിടിവു തടയാൻ സർക്കാർ പ്രഖ്യാപിച്ച നാളികേരസംഭരണം ഒരു പരിധിവരെയെങ്കിലും കർഷകരെ സഹായിക്കുമായിരുന്നു. എന്നാൽ, അടിസ്ഥാനപരമായ പോരായ്മകളും സങ്കീർണവ്യവസ്ഥകളും നടത്തിപ്പിലെ അപര്യാപ്തതകളും കാരണം കർഷകർക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല. താങ്ങുവിലയ്ക്കു സംഭരണം തുടങ്ങിയിട്ടും പൊതുവിപണിയിലെ വിലയിടിവു പിടിച്ചുനിർത്താനാവുന്നില്ല എന്നതാണു മറ്റെ‍ാരു പ്രശ്നം. സംഭരണ കേന്ദ്രങ്ങളുടെ കുറവ്, പണം ലഭിക്കുന്നതിലെ അനിശ്ചിതാവസ്ഥ തുടങ്ങിയവ മൂലം സംഭരണം പാളിയതാണ് ഇതിന്റെ കാരണം. 

ഇതിനിടെ, കെ‍ാപ്രസംഭരണത്തിനുള്ള സംസ്ഥാനത്തെ നോഡൽ ഏജൻസിയായി മാർക്കറ്റ്ഫെഡിനു പുറമേ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിനെ (വിഎഫ്പിസികെ) കൂടി സർക്കാർ നിശ്ചയിച്ചതു കേരകർഷകർക്കു പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ വർഷം മാർക്കറ്റ്ഫെഡിന്റെ നേതൃത്വത്തിൽ നടന്ന സംഭരണം ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാൽ പരാജയപ്പെട്ടിരുന്നു. ഇത്തവണയും ഇതാവർത്തിക്കുമെന്ന ആശങ്ക ഉയർന്നതോടെയാണു വിഎഫ്പിസികെയെക്കൂടി നോഡൽ ഏജൻസിയായി നിശ്ചയിച്ചത്. കഴിഞ്ഞ വർഷം മാർക്കറ്റ്ഫെഡിനു കീഴിലുള്ള 5 സഹകരണ സംഘങ്ങൾ വഴിയായിരുന്നു കൊപ്രസംഭരണം. 50,000 ടൺ സംഭരിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നെങ്കിലും 8 മാസംകൊണ്ടു കേരളം സംഭരിച്ചത് 255 ടൺ കൊപ്ര മാത്രം.  

വിഎഫ്പിസികെയുടെ 290 സംഭരണകേന്ദ്രങ്ങൾ കൊപ്ര സംഭരണത്തിന് ഉപയോഗിച്ചാൽ കഴിഞ്ഞ വർഷത്തെ അനുഭവം ആവർത്തിക്കില്ലെന്നാണു കർഷകരുടെ പ്രതീക്ഷ. ക്വിന്റലിന് 10,860 രൂപയാണ് മിൽ കൊപ്രയ്ക്കു കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില. വില കുത്തനെയിടിയുന്ന സാഹചര്യത്തിൽ വിപണിവിലയെക്കാൾ ഉയർന്ന താങ്ങുവില നിശ്ചയിച്ചു സംഭരണം നടത്തുന്നതു കർഷകർക്ക് ആശ്വാസമാകും. 

തേങ്ങ ഉണക്കി കൊപ്രയാക്കാൻ നാളികേര വികസന കോർപറേഷനും മറ്റൊരു സ്വകാര്യ സ്ഥാപനത്തിനും നൽകിയ കരാറിലെ പിഴവുകളും മറ്റു വീഴ്ചകളും മൂലം 22 കോടി രൂപ നഷ്ടമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി കേരഫെഡ് എംഡിക്ക് ഓഡിറ്റർ നൽകിയ കത്ത് അഴിമതിവിവാദത്തിലേക്കു വാതിൽതുറന്നിരിക്കുകയാണ്. കേരഫെഡ് കൈമാറിയ പച്ചത്തേങ്ങയുടെ വലിയൊരു പങ്കും കൊപ്രയാക്കി തിരികെ ലഭിച്ചിട്ടില്ലെന്നാണു കത്തിലെ പരാമർശം. മടക്കിക്കിട്ടാത്ത കൊപ്രയിൽ മാത്രം 9.3 കോടി രൂപയാണു നഷ്ടം. 2022 ഏപ്രിൽ ഒന്നു മുതൽ 2023 ജനുവരി 31 വരെയുള്ള നഷ്ടക്കണക്കാണിത്. മാർച്ച് 31 വരെയുള്ള കണക്കുകൾ വരുന്നതോടെ നഷ്ടം കുത്തനെ ഉയരുമെന്നും ഓഡിറ്ററുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് തുടർനടപടികൾ ഉണ്ടാവേണ്ടതുണ്ട്.

കേര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ ആവശ്യമാണ്. അവരെ സഹായിക്കാനുള്ള പദ്ധതികളിലെ പാളിച്ചകൾ പരിശോധിച്ച്, പിഴവുകൾ തിരുത്തി, നടപടികൾ കൂടുതൽ ഉൗർ‍ജിതമാക്കാൻ ഇനിയും വൈകിക്കൂടാ.

English Summary: Editorial about issues facing coconut farmers 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com