ADVERTISEMENT

ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ, ഒരുകോടി ഈശ്വരവിലാപം’ എന്നെഴുതിയതു കവി വി.മധുസൂദനൻ നായരാണ്, ‘നാറാണത്തു ഭ്രാന്തൻ’ എന്ന കവിതയിൽ. ഒരു അഞ്ചു വയസ്സുകാരിയിൽനിന്ന് കൊടുംവേദനയോടെ ഉയർന്നുപൊങ്ങി, അമർന്നുമാഞ്ഞ നിസ്സഹായ നിലവിളി ഇനി എത്രയോകാലം നമ്മുടെ ഉറക്കംകെടുത്തുമെന്നു തീർച്ച. ആ ഒടുവിലത്തെ കരച്ചിലിനുമുന്നിൽ നമ്മുടെ മാപ്പപേക്ഷയ്ക്ക് എന്തു പ്രസക്തി! 

ക്രൂരപീഡനത്തിനിരയാക്കി ഒരു നരാധമൻ കൊലപ്പെടുത്തിയ ആലുവയിലെ ബാലികയെയോർത്ത് കേരളം വിലപിക്കുകയാണിപ്പോൾ. ബിഹാറിൽനിന്നു കുടുംബത്തോടെ‍ാപ്പം ഇവിടെയെത്തിയവൾ കേരളത്തെ കണ്ടുവരുന്നതേയുണ്ടായിരുന്നുള്ളൂ. മലയാള വാക്കുകൾ എഴുതിപ്പഠിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. അവളെ അറിയുന്നവർക്കെല്ലാം പ്രിയപ്പെട്ടവൾ; ജീവിതത്തിലേക്കു പറന്നുതുടങ്ങിയ ചിത്രശലഭം. പെരിയാറിന്റെ തീരത്തുനിന്ന് ആ കുഞ്ഞിന്റെ ജ‍ഡം കണ്ടെടുത്തപ്പോൾ ദേഹമാകെ ഗുരുതരമുറിവുകളുണ്ടായിരുന്നു. 

ഈ നാട്ടിൽ ജീവിക്കുന്ന ഏതു കുഞ്ഞിനും അവകാശപ്പെട്ട അടിസ്ഥാന സംരക്ഷണം ആ അതിഥിബാലികയ്ക്കു നൽകാൻ നമുക്കാവാതെപോയത് എന്തുകെ‍ാണ്ടാണ്? ഇങ്ങനെയുള്ള ദുരനുഭവങ്ങൾ ഒരു കുട്ടിക്കുമുണ്ടായിക്കൂടെന്നും സർക്കാരിന്റെയും സമൂഹത്തിന്റെയും ജാഗ്രതയുടെ കരവലയത്തിനുള്ളിൽ സുരക്ഷിതരായും സന്തുഷ്ടരായും അവർ ജീവിക്കുന്നുണ്ടെന്നും നമുക്ക് ഉറപ്പുവരുത്താനാവാത്തത് എന്തുകെ‍ാണ്ടാണ്? 

ഏഴു വർഷത്തിനുള്ളിൽ ഇവിടെ കൊല്ലപ്പെട്ടത് 214 കുട്ടികളാണെന്നതു കേരളം കുറ്റബോധത്തോടെ കേൾക്കേണ്ട കണക്കാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും വൻ വർധനയെന്ന് പൊലീസിന്റെ കണക്കുകൾ പറയുന്നു. 2016 മുതൽ 2023 മേയ് വരെ കുട്ടികൾക്കെതിരെയുണ്ടായ അക്രമങ്ങളുടെ എണ്ണം 31,364 ആണ്. ഇക്കാലയളവിൽ 9,604 കുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടന്നു. ആലുവ സംഭവത്തിൽ അറസ്റ്റിലായ ബിഹാർ സ്വദേശിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്കു പുറമേ ‘പോക്സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ സംസ്ഥാനത്തു റജിസ്റ്റർ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. ഇതരസംസ്‌ഥാന തൊഴിലാളികൾക്കൊപ്പം എത്തുന്ന കുറ്റവാളികൾ ഇവിടെ കൊലപാതകവും മോഷണവും നടത്തുന്നത് വെല്ലുവിളിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ കൊലപാതകക്കേസുകളിൽ 159 ഇതരസംസ്ഥാനത്തൊഴിലാളികൾ പ്രതികളായിട്ടുണ്ടെന്ന കണക്ക് ഞെട്ടിക്കുന്നു. കുറ്റവാളികളും അത്തരം പശ്ചാത്തലമുള്ളവരും ഇവർക്കിടയിൽ തീരെക്കുറച്ചുമാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ, ജോലിചെയ്തു മാന്യമായി ജീവിക്കുന്ന ബഹുഭൂരിപക്ഷം പേരിലേക്കും സംശയത്തിന്റെ മുൾമുനയെത്തുന്നതും നല്ലതല്ല.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇവിടെയെത്തുന്ന തെ‍ാഴിലാളികളെക്കുറിച്ചു നമുക്ക് എത്രത്തോളം അറിയാമെന്ന ചോദ്യം വീണ്ടും പ്രസക്തമാവുന്നു. തെ‍ാഴിൽ വകുപ്പിന്റെ പക്കൽ ഇവരെ സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നതാണു വാസ്തവം. 2021ലെ ആസൂത്രണ ബോർഡിന്റെ കണക്കിൽ പറയുന്നത് കേരളത്തിൽ 34 ലക്ഷം ഇതരസംസ്ഥാനത്തൊഴിലാളികളുണ്ടെന്നാണ്. കോവിഡിനു ശേഷം കണക്കെടുപ്പു നടന്നിട്ടില്ല. 2016ൽ പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നു പൊലീസ് സ്റ്റേഷനുകൾ മുഖേന തുടങ്ങിയ സമഗ്ര വിവരശേഖരണം മുന്നോട്ടുപോയിട്ടുമില്ല. ഇതര സംസ്ഥാനക്കാരായ ക്രിമിനലുകളുടെ കണക്കോ വിലാസമോ ചിത്രമോ പൊലീസിന്റെ കയ്യിൽ കാര്യമായി ഇല്ലെന്നതു സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. നിരന്തരമായ നിരീക്ഷണവും ശക്‌തമായ നടപടിയുംകൊണ്ടു മാത്രമേ ഇവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ വേരറുക്കാൻ സാധിക്കൂ. 

ഇന്നു മറ്റൊരാളുടെ മകൾക്കുനേരെ നീണ്ട കൈ നാളെ എന്റെ മകളുടെ നേരെയും നീളാം എന്ന തിരിച്ചറിവോടെ ഇത്തരം ദ്രോഹങ്ങൾക്കെതിരെ ജാഗരൂകരാകാൻ സമൂഹമാകെ മുന്നോട്ടുവരേണ്ടതുണ്ട്. കുഞ്ഞുങ്ങൾക്കുനേരെ ക്രൂരത കാട്ടാനൊരുങ്ങുന്ന ഏതൊരാളെയും വിറകൊള്ളിക്കാൻമാത്രം ഇവിടത്തെ നിയമ-ശിക്ഷാ വ്യവസ്‌ഥകൾ കർശനമാക്കിയേതീരൂ.

ചില നിർഭാഗ്യസംഭവങ്ങൾ മറക്കാനുള്ളതല്ല; എന്നും ഓർമിക്കാനുള്ളതാണ്. ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ളതുമാണ്. കെ‍ാടുംക്രൂരതയുടെ അങ്ങേയറ്റംവരെ അനുഭവിച്ച്, ജീവൻ വെടിയേണ്ടിവന്ന ആ പാവം കുഞ്ഞിനു നാം നൽകേണ്ട പ്രായശ്ചിത്തം, ഇങ്ങനെയൊരു സംഭവം ഇനിയൊരിക്കലും ഇവിടെ നടക്കില്ലെന്ന് ആത്മാർഥതയോടെ വാക്കുകെ‍ാടുക്കുക തന്നെയാണ്.

English Summary : Editorial about Aluva child Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com