ADVERTISEMENT

2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നു വിശേഷിപ്പിക്കാവുന്ന വിധം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു കളമൊരുങ്ങി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലാണ് നിയമസഭകളുടെ കാലാവധി പൂർത്തിയാകുന്നത്. തിരഞ്ഞെടുപ്പ് ഡിസംബറിലാണ് നടക്കേണ്ടതെങ്കിലും ബിജെപി രണ്ടു സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലേക്കും തെലങ്കാനയിലെ ഭാരത് രാഷ്ട്രസമിതി ആകെ 119 സീറ്റുകളിലെ 115 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു പാർട്ടികളിലും ഒരുക്കങ്ങൾ തകൃതിയാണ്. 

മധ്യപ്രദേശ്

230 സീറ്റുകളുള്ള മധ്യപ്രദേശാണ് കൂട്ടത്തിൽ ഏറ്റവും വലിയ സംസ്ഥാനം. 2003 തൊട്ട് (ഇടയ്ക്ക് 15 മാസം കമൽനാഥിന്റെ കോൺഗ്രസ് സർക്കാർ) ബിജെപിയാണു ഭരിക്കുന്നത്.  പൊതുവേയുള്ള ഭരണവിരുദ്ധ വികാരത്തിനു പുറമേ വിലക്കയറ്റം, അഴിമതിയാരോപണങ്ങൾ, ബിജെപിയിലെ ഉൾപ്പോര് എന്നിവയാണ് തിരഞ്ഞെടുപ്പു രംഗത്തെ മുഖ്യവിഷയങ്ങൾ. 

ജ്യോതിരാദിത്യ സിന്ധ്യ മറുകണ്ടം ചാടിയതിനാൽ കമൽനാഥിന് എതിരാളികളില്ലാത്തതുകൊണ്ട് കോൺഗ്രസിൽ ഗ്രൂപ്പുപോരിന്റെ കാലുഷ്യമില്ല. എങ്കിലും, ഇഞ്ചോടിഞ്ചു ചൂടുപിടിച്ച പോരാട്ടം തന്നെയാവും മധ്യപ്രദേശിലെന്നത് ഉറപ്പാണ്. ഗുജറാത്ത് മാതൃകയിൽ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ആവിഷ്കരിക്കുന്നതെങ്കിലും കർണാടക മാതൃകയിലാവും കാര്യങ്ങളെന്നാണ്  കോൺഗ്രസിന്റെ വിലയിരുത്തൽ. കർണാടക തിരഞ്ഞെടുപ്പിനു ചുക്കാൻപിടിച്ച തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ വിലയിരുത്തലും അതാണ്. 

ഗോത്രവർഗങ്ങളെയും ഒബിസി വിഭാഗക്കാരെയും കൂടെനിർത്തി ആ മേഖലകളിൽ സീറ്റുകൾ കൂട്ടാനുള്ള തന്ത്രത്തിലാണ് ബിജെപി. അതിന്റെ ഭാഗമായി  മന്ത്രിസഭാ വികസനവും നടത്താനൊരുങ്ങുന്നു. കഴിഞ്ഞ തവണ തോറ്റ 39 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ചിട്ടയായ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കർണാടകയിലേതുപോലെ, അതൃപ്തരായ എംഎൽഎമാരും നേതാക്കളും കോൺഗ്രസിലേക്കു ചാട്ടം തുടങ്ങിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളാണ് അതൃപ്തരിൽ ഏറെയും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ശിവ്‌രാജ് സിങ് ചൗഹാനെ മാറ്റി പകരം സിന്ധ്യ വന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തം. അതിനോടു താൽപര്യമില്ലാത്ത വലിയൊരു വിഭാഗം നേതാക്കൾ സംസ്ഥാനത്തുണ്ട്.  

ഇതു മുതലെടുത്ത് ഗ്വാളിയർ മേഖലയിൽ മുന്നേറ്റം നടത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. 50% കമ്മിഷൻ എന്തിലും ചോദിക്കുന്ന സർക്കാരാണ് സംസ്ഥാനത്തെന്നതാണ് കോൺഗ്രസ് മുദ്രാവാക്യത്തിന്റെ മുന. ഗ്രൂപ്പുവഴക്കില്ലെന്നതും കഴിഞ്ഞതവണ ബിജെപിക്കൊപ്പം വോട്ടുശതമാനം (41%) ഉണ്ടായിരുന്നെന്നതും കോ‍ൺഗ്രസിനു പ്രതീക്ഷ നൽകുന്നുണ്ട്. തട്ടുകേടില്ലാതെ സ്ഥാനാർഥി നിർണയം കൂടി പൂർത്തീകരിച്ചാൽ ഭരണം തിരികെ കിട്ടുമെന്നുറപ്പിച്ചാണ് കോൺഗ്രസ് നീങ്ങുന്നത്.

രാജസ്ഥാൻ

മൂന്നു പതിറ്റാണ്ടായി രാജസ്ഥാൻ രാഷ്ട്രീയം പിന്തുടരുന്നൊരു ശീലമുണ്ട്; ഒരു പാർട്ടിയെയും തുടർച്ചയായി രണ്ടാംവട്ടം അധികാരത്തിലേറ്റാതിരിക്കുക. ആ ശീലം ഇക്കുറി തെറ്റിക്കാൻ കച്ചമുറുക്കുകയാണു ഭരണകക്ഷിയായ കോൺഗ്രസ്. 5 വർഷം കൂടുമ്പോൾ മാറ്റം ആഗ്രഹിക്കുന്ന രാജസ്ഥാൻ ജനതയുടെ മനസ്സ് തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി. 

2018ൽ അധികാരത്തിലേറിയ അശോക് ഗെലോട്ട് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമാണ്. അതു മറികടക്കാൻ ക്ഷേമപദ്ധതികൾ വാരിക്കോരി പ്രഖ്യാപിക്കുകയാണു ഗെലോട്ട്. സൗജന്യ റേഷൻ കിറ്റ്, മൊബൈൽ ഫോൺ എന്നിങ്ങനെ നീളുന്നു പ്രഖ്യാപനങ്ങൾ. ഗെലോട്ടും യുവനേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാരപ്പോര് പുറമേക്ക് അവസാനിച്ചെങ്കിലും അണിയറയിൽ ശീതയുദ്ധം തുടരുന്നതു കോൺഗ്രസിനു തലവേദനയാണ്. ഇരുവരെയും മുന്നിൽ നിർത്തി കൂട്ടായ നേതൃത്വം എന്ന നിലയിൽ തിരഞ്ഞെടുപ്പിനെ നേരിടാനാണു കോൺഗ്രസ് തീരുമാനം. 

ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി. ക്രമസമാധാനത്തകർച്ച, അഴിമതി എന്നീ വിഷയങ്ങളുയർത്തി കോൺഗ്രസിനെ നേരിടുകയാണു ലക്ഷ്യം. അതേസമയം, സംസ്ഥാനത്തു പാർട്ടിയെ ആരു നയിക്കുമെന്ന കാര്യത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിട്ടില്ല. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ ഒതുക്കാൻ ശ്രമം നടന്നെങ്കിലും അതു തിരിച്ചടിയാകുമെന്നു വിലയിരുത്തി അവരെത്തന്നെ മുന്നിൽ നിർത്താനാണ് ആലോചന. നരേന്ദ്ര മോദി പ്രചാരണക്കളത്തിൽ സജീവമായി ഇറങ്ങുമെങ്കിലും സംസ്ഥാനത്തെ ജനകീയ നേതാവായ വസുന്ധര കൂടി ഒപ്പമുണ്ടെങ്കിലേ കോൺഗ്രസിനെ വീഴ്ത്താനാവൂ എന്നാണു പാർട്ടിയുടെ വിലയിരുത്തൽ. 

ഛത്തീസ്ഗഡ്

സംസ്ഥാനത്തു  ഭരണവിരുദ്ധ വികാരമില്ലെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ജനകീയതയും സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളും ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. ‘ക്ഷേമ പദ്ധതികൾ തുടരാൻ ഒരു അവസരം കൂടി’ എന്നതായിരിക്കും കോൺഗ്രസിന്റെ പ്രചാരണ മുദ്രാവാക്യം. ആകെയുള്ള 90 സീറ്റിൽ 75 സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെയാണു കോൺഗ്രസ് തയാറെടുപ്പ്. കാര്യമായ ഉൾപാർട്ടി പോരില്ലാത്തതും കോൺഗ്രസിന് ആശ്വാസമാണ്. ബാഗേലുമായി മുൻപു കൊമ്പുകോർത്തിരുന്ന മുതിർന്ന നേതാവ് ടി.എസ്.സിങ് ദേവിനെ ഏതാനും നാൾ മുൻപ് ഹൈക്കമാൻഡ് ഇടപെട്ട് ഉപമുഖ്യമന്ത്രിയാക്കിയിരുന്നു. അധികാരപദവി ലഭിച്ചതു സിങ് ദേവിനെ അനുനയിപ്പിച്ചതായാണു പാർട്ടി വിലയിരുത്തൽ. 

states

കാര്യമായ ഭരണവിരുദ്ധ വികാരം പ്രകടമല്ലാത്തത് ബിജെപിയെ അലട്ടുന്നുണ്ട്. കോൺഗ്രസിനുള്ള മേൽക്കൈ മറികടക്കാൻ തിരഞ്ഞെടുപ്പു കളത്തിൽ അതിവേഗമിറങ്ങാനാണു പാർട്ടി തീരുമാനം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റ സീറ്റുകളിൽ കഴിഞ്ഞ ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മണ്ഡലമായ പാടനിൽ കരുത്തുറ്റ നേതാവും പാർട്ടി എംപിയുമായ വിജയ് ബാഗേലിനെയാണു ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. തീപാറും പോരാട്ടങ്ങളിലൊന്നായിരിക്കും പാടനിലേത്. പാർട്ടിയുടെ മുഖമായി മുൻ മുഖ്യമന്ത്രി രമൺ സിങ്ങിനെ രംഗത്തിറക്കാനാണു സാധ്യത. ഏതാനും വർഷങ്ങളായി  സജീവമല്ലെങ്കിലും ഛത്തീസ്ഗഡിലുടനീളം പ്രഭാവമുള്ള മറ്റു നേതാക്കളില്ലാത്തതിനാൽ രമൺ സിങ്ങിൽതന്നെ ബിജെപി അഭയം പ്രാപിച്ചേക്കും. 

തെലങ്കാന

2014ൽ സംസ്ഥാനം രൂപീകരിച്ചതിന്റെ ക്രെഡിറ്റ് കോൺഗ്രസിനായിരുന്നെങ്കിലും നേട്ടം കയ്യടക്കിയ ഭാരത് രാഷ്ട്രസമിതി (മുൻപു തെലങ്കാന രാഷ്ട്ര സമിതി)യാണ് ഇതുവരെ ഭരിച്ചത്. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽനിന്ന് ബിആർഎസ് വിട്ടുനിൽക്കുന്നതും തെലങ്കാനയിലെ പോരാട്ടം മുൻനിർത്തിയാണ്. 115 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇത്തവണയും അവർ മുൻപിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു രണ്ടു സീറ്റുകളിൽ മത്സരിക്കുന്നതു പാർട്ടിക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നതിന്റെ സൂചനയായി എതിരാളികൾ വിലയിരുത്തുന്നുണ്ട്.

ബിജെപി കൂടുതൽ ശക്തമായി എന്നതാണ് ഇത്തവണ സ്ഥിതി വ്യത്യസ്തമാക്കുന്നത്. 2018ൽ സീറ്റൊന്നും കിട്ടിയില്ലെങ്കിലും ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിലും മറ്റു ചില ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തേക്കു കയറിയിട്ടുണ്ട്. തീപ്പൊരി നേതാവ് ബണ്ടി സഞ്ജയിനെ മാറ്റി കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയെ സംസ്ഥാന പ്രസിഡന്റാക്കിയതിനു ശേഷം കെസിആറിനെതിരെയുള്ള ആക്രമണത്തിന്റെ മൂർച്ച കുറഞ്ഞിട്ടുണ്ട്.  ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ഇതെന്നു സൂചന. െഡ്ഡിയും കെസിആറും തമ്മിലുള്ള സൗഹൃദം മുതലെടുക്കുകയാണ് ഉദ്ദേശ്യമെന്നു രാഷ്ട്രീയവൃത്തങ്ങളിൽ സംസാരമുണ്ട്. താരതമ്യേന ദുർബലമായ ടിഡിപിയും വൈകാതെ ബിജെപിക്കൊപ്പം ചേർന്നേക്കും. 

രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സജീവമാണ്. ഭാരത് ജോഡോ യാത്രയ്ക്കു കിട്ടിയ സ്വീകാര്യതയും താഴെത്തട്ട് സജീവമാക്കാനുള്ള പ്രവർത്തനങ്ങളും ഗുണം ചെയ്യുമെന്നാണ് അവർ കരുതുന്നത്. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്.ശർമിളയെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആന്ധ്രക്കാരിയായ അവർ തെലങ്കാനയിൽ വരുന്നതിൽ പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ട്.   ഹൈദരാബാദ് മേഖലയിൽ മാത്രമാണ് സ്വാധീനശക്തിയെങ്കിലും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചേക്കാം.

മിസോറം

കോൺഗ്രസും മിസോ നാഷനൽ ഫ്രണ്ടും തമ്മിലുള്ള പോരിനിടയിലേക്കു ബിജെപിയും സോറം പീപ്പിൾസ് മൂവ്‌മെന്റുംകൂടി വന്നതോടെ മിസോറമും ചൂടേറിയ പോരാട്ടത്തിനു വേദിയാകുന്നു. എൻഡിഎ ഘടകക്ഷിയാണെങ്കിലും മിസോറമിൽ എംഎൻഎഫ് ഒറ്റയ്ക്കാണു മത്സരിക്കുന്നത്. വലിയ മുന്നേറ്റമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു മണിപ്പുരിലെ സംഭവവികാസങ്ങൾ തിരിച്ചടിയാണ്. 

മണിപ്പുർ വിഷയത്തിൽ പാർലമെന്റിലെ അവിശ്വാസപ്രമേയത്തെ എംഎൻഎഫ് പിന്തുണച്ചത് സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ വ്യക്തമാക്കുന്നു. ഹിന്ദുത്വം, സിഎഎ, ഏകവ്യക്തി നിയമം എന്നിവയാണ് ബിജെപി വിഷയമാക്കുന്നത്. തിരിച്ചടിക്കാൻ എംഎൻഎഫും ഇതുതന്നെ ഉപയോഗിക്കുന്നു. പ്രമുഖ നേതാക്കളൊക്കെ വിട്ടുപോയതോടെ ശോഷിച്ച കോൺഗ്രസ് ഇത്തവണ ശക്തിയാർജിക്കാമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ 8 സീറ്റ് പിടിച്ച സോറം പീപ്പിൾസ് മൂവ്മെന്റിന്റെ സാന്നിധ്യം എല്ലാ പാർട്ടികൾക്കും ഭീഷണിയാണ്. 89 ശതമാനത്തോളം വരുന്ന ക്രിസ്ത്യാനികളുടെ നിലപാട് തിരഞ്ഞെടുപ്പിൽ നിർണായകം.

English Summary: 5 states in the heat of assembly elections 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com