ADVERTISEMENT

തിരുവോണം– കാലപ്രവാഹത്തിൽ കൈമോശംവരാതെ മലയാളി നിധിപോലെ സൂക്ഷിക്കുന്ന ഓർമയുടെ വലിയ ആഘോഷം. ഏതു പതനത്തിൽനിന്നും തിരിച്ചുവരവുണ്ടെന്ന ആത്മവിശ്വാസം പകരാൻ, എത്ര നീണ്ട ഇരുട്ടിനുശേഷവും വെളിച്ചമുണ്ടാവുമെന്നോർമിപ്പിക്കാൻ മലയാളിക്ക് ഏറ്റവും പ്രിയങ്കരമായ കഥയിലെ സ്‌നേഹരാജാവ് ഇന്നെത്തുന്നു. കാതോർത്തുനോക്കൂ, ഏതു സങ്കടത്തിനുശേഷവും സന്തോഷത്തിന്റെ പൂ വിരിയുമെന്നുകൂടി ആ കഥാനായകൻ പറയുന്നുണ്ട്. 

ഓണത്തോളം അഴകുള്ളെ‍‍ാരു കഥ നമുക്കറിയില്ല. ഓണത്തോളം ആഴമുള്ളെ‍ാരു സന്ദേശം നാം കേട്ടിട്ടുമില്ല. അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശകാന്തിയുണ്ട് ഓണത്തിന്; നന്മയിലേക്കും കരുണയിലേക്കും ദിശ കാണിക്കുന്ന കാലാതീതമായ ഓർമപ്പെടുത്തലും. ഒരൊറ്റ നാളിന്റെ സ്വപ്‌നമല്ല ഓണം; വർഷത്തിൽ ഒരു നാളിലേക്കു മാത്രമുള്ള ആഘോഷവുമല്ല. ഈ തിരിച്ചറിവിലാണ് ഓണത്തിന്റെ സൗന്ദര്യം. മഹാബലിയുടെ വാർഷിക സന്ദർശനം എന്ന സങ്കൽപത്തെ വേണമെങ്കിൽ ഒരു വെറുംകഥയിൽ ഒതുക്കാമായിരുന്നു. കാലം അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടാണ് ആ കഥയ്‌ക്കുള്ളിൽ തുടിക്കുന്ന വിശ്വമാനവികതയുടെ സന്ദേശവും ഒരുമയുടെ ഉയിരുള്ള സംഗീതവും തലമുറകളിലേക്കു കൈമാറുന്നത്.

മനുഷ്യരെല്ലാവരും ഒരുപോലെ സ്നേഹത്തെ നിത്യോത്സവമാക്കിയിരുന്ന മാവേലിനാടിന്റെ മുഖമുദ്ര കേരളം എത്രത്തോളം മറന്നു എന്ന ആത്മവിചാരണയ്ക്കുകൂടി ഈ തിരുവോണം കാരണമാവുന്നുണ്ട്. ശരാശരി മലയാളിയുടെ ഭൗതികസൗകര്യങ്ങളുടെ വർധനയും ജീവിതശൈലിയിലുണ്ടായ കാലാനുസൃത മാറ്റവും സന്തോഷം തരുന്നതാണെങ്കിലും ജീവിതത്തിലെ സ്നേഹമൂല്യങ്ങളെ ഇതോടൊപ്പം വേണ്ടവിധം സംരക്ഷിക്കുന്നുണ്ടോ എന്നുകൂടി നാം ഓർക്കേണ്ടതല്ലേ? ഒരു മതിലിനപ്പുറത്തുള്ളവരിലേക്കുപോലും കടലകലം സൂക്ഷിക്കുന്നവരായി മാറുകയാണോ നാം?  ഉറുമ്പിനെ കെ‍ാല്ലുന്ന ലാഘവത്തോടെ പ്രിയപ്പെട്ടവരുടെ കഴുത്തുഞെരിക്കാൻപോലും ചിലർ തുനിയുന്നത് എന്തുകെ‍ാണ്ടാണ്? കള്ളവും ചതിയും ഇവിടെ നിറഞ്ഞാടുന്നതും അഴിമതിയോട് ‘മതി’ എന്നു പറയാനാവാത്തതും എന്തുകെ‍‍ാണ്ടാണ്? 

ഓരോ ഓണവും നമ്മെ ഓർമിപ്പിച്ചുകെ‍ാണ്ടേയിരിക്കുന്നു: നന്മയിലേക്കുള്ള വഴികൾ മറക്കാതിരിക്കാൻ, കരുണയും ആർദ്രതയും ജീവിതത്തിൽനിന്നു മാഞ്ഞുപോകാതിരിക്കാൻ...

സമൂഹത്തിന്റെ പ്രശ്‌നങ്ങൾക്കൊപ്പം തുടിക്കേണ്ട മനസ്സിലെ ആ സ്‌പർശിനികൾ നാം തിരിച്ചെടുക്കേണ്ടതുണ്ട്. ഓണം ഓർമയുടെ ആഘോഷമാവുന്നതിനോടൊപ്പം ഹൃദയാർദ്രമായ തിരിച്ചറിവുകളിലേക്കുള്ള ഉണർത്തുപാട്ടുകൂടിയാകണം. 

പകർച്ചവ്യാധികൾ തീണ്ടാത്ത, അവശ്യസാധനങ്ങൾ ന്യായവിലയ്‌ക്കു ലഭിക്കുന്ന, വൈദ്യുതിയും വെള്ളവും നല്ല റോഡുകളുമടക്കമുള്ള അടിസ്‌ഥാനസൗകര്യങ്ങളിലൂടെ ജീവിതനിലവാരം ഉയർന്നുനിൽക്കുന്ന, പുഴകളും കായലുകളും മാലിന്യമുക്‌തി നേടുന്ന നവകേരളത്തെയാണു നാം നിർമിക്കേണ്ടത്. നമ്മുടെ കാർഷിക സംസ്കൃതിയുടെ പ്രതാപം വീണ്ടെടുക്കാൻ നമുക്കു കഴിയണം. മികവുറ്റ തൊഴിൽസംസ്കാരവും നിക്ഷേപസൗഹൃദ മനോഭാവവും കൂടെയുണ്ടാവുകയും വേണം. 

എന്നും ഈ മണ്ണിൽ നന്മയും കരുണയും നൂറുമേനി വിളയാനുള്ള പ്രാർഥനകളോടെ നമുക്കു തിരുവോണത്തെ വരവേൽക്കാം. ‘എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം’ എന്ന കുഞ്ഞുണ്ണിക്കവിതയെ ‘നമുക്കുണ്ടൊരു ലോകം’ എന്നു സ്‌നേഹപൂർവം നമുക്കു തിരുത്താം. 

ലോകമെങ്ങുമുള്ള മലയാളികൾക്കു മലയാള മനോരമയുടെ 

പൊന്നോണ ആശംസകൾ.

English Summary : Editorial about Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com