ADVERTISEMENT

പാടത്തും പാറപ്പുറത്തും കരിമണലിലും വിതച്ചാലും നൂറുമേനി കൊയ്യാൻ കഴിയുന്ന കൃഷി രാഷ്ട്രീയം മാത്രമാണെന്നു തിരിച്ചറിയാഞ്ഞതാണ് നടൻ ജയസൂര്യയ്ക്കു പറ്റിയ തട്ടുകേട്. സർക്കാർ വാങ്ങിയ നെല്ലിന്റെ പണം കിട്ടാത്തതുമൂലം കൃഷിക്കാർ ഓണത്തിനു പട്ടിണിസമരം നടത്തേണ്ടി വരുന്നത് കഷ്ടമാണെന്നു ജയസൂര്യ രാഷ്ട്രീയക്കാരോടു പറഞ്ഞത് ഈ നിഷ്കളങ്കതകൊണ്ടാണ്. 

വാസ്തവത്തിൽ അവർക്കു പണ്ടേ കൊടുക്കേണ്ട 200 കോടി ഓണത്തിനെങ്കിലും നൽകാത്തതിലെ ദുഃഖം സഹിക്കാതെ മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രി ജി.ആർ.അനിൽ പൊട്ടിക്കരഞ്ഞില്ല എന്നേയുള്ളൂ. ഉമ്മൻ ചാണ്ടിക്കെതിരായ സോളർ കേസിന്റെ ഫീസ്, ക്ലിഫ് ഹൗസിൽ കുളം, തൊഴുത്ത് നിർമാണം തുടങ്ങിയ അടിയന്തരാവശ്യങ്ങൾക്കു സിപിഎം പണം മാറ്റിവച്ചു കഴിഞ്ഞപ്പോൾ തികഞ്ഞില്ല എന്നു മാത്രം. അത്യാവശ്യത്തിനല്ലാതെ പണം ചെലവഴിക്കരുതെന്ന് മുഖ്യമന്ത്രി കണ്ണുരുട്ടുകയും ചെയ്തെന്നു കേൾക്കുന്നു. 

‘ഫയലിൽനിന്നു വയലിലേക്ക്’ എന്നായിരുന്നു സി.വി.ആനന്ദബോസിന്റെ കണ്ടുപിടിത്തം. ഇപ്പോൾ തലതിരി​ഞ്ഞ് വയലിൽനിന്നു ഫയലിലേക്കായി കർഷകന്റെ ജീവിതം എന്നുമാത്രം. കൃഷിക്കാരൻ ആത്മഹത്യ ചെയ്തശേഷം റീത്ത് വച്ചിട്ടു കാര്യമില്ലെന്ന് നടൻ കൂടിയായ കൃഷിക്കാരൻ കൃഷ്ണപ്രസാദ് പറഞ്ഞതു പക്ഷേ, നടപ്പായിക്കൂടെന്നില്ല. ആചാരവെടി കൂടി ഉറപ്പാക്കും. ചെലവു പരേതനു കൊടുക്കാനുള്ള വകയിൽനിന്നു വരവുവയ്ക്കും.

എന്തായാലും സിനിമ ഹിറ്റാവുന്നതിലും വേഗത്തിലായിരുന്നു ജയസൂര്യയ്ക്കു നേരെ സൈബർ പ്രഹരം. ഇതൊന്നും തങ്ങൾക്കു ശീലവും വശവുമുള്ളതല്ലല്ലോ എന്നു സിപിഐക്കാർതന്നെ മിഴിച്ചു നിൽക്കുമ്പോഴാണ് കുട്ടനാട്ടിൽ സിപിഎമ്മുകാർ കൂട്ടത്തോടെ അങ്ങോട്ടു ചേക്കേറിയ കാര്യം അവരും ലോകവും അറിഞ്ഞത്. അതോടെ സംശയം മാറി. 

കൃഷിയിൽ മിത്രകീടം ശത്രുവല്ല. പക്ഷേ, കീടങ്ങൾ മിത്രമായി കൂടുന്നതു മടവീഴ്ചയെക്കാൾ മാരകം. ജയസൂര്യയെ ഇന്റർനെറ്റിൽ തിരഞ്ഞ വകയിൽ ശ്രീലങ്കയുടെ പഴയ വെടിക്കെട്ടു ബാറ്റർ സനത് ജയസൂര്യയ്ക്കും കണക്കിനു ചീത്തകിട്ടിയെന്നു കേൾക്കുന്നു. പട്ടിണിക്കാരൻ സൗജന്യമായി ക്രിക്കറ്റ് കാണാൻ വരേണ്ട എന്നു പണ്ട് കായികമന്ത്രി അബ്ദുറഹ്മാൻ പറഞ്ഞപ്പോൾ മുതൽ സഖാക്കൾക്കു ക്രിക്കറ്റ് എന്നതേ കലിപ്പാണ്.

ജനശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു ജയസൂര്യയുടെ ശ്രമമെന്ന എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോന്റെ പ്രസ്താവന നൂറുശതമാനം സത്യമാവാനേ വഴിയുള്ളൂ. നഴ്സറിക്കുട്ടികൾ വരെ ജിസ്മോനെ പൊതിയുകയും ഓട്ടോഗ്രാഫിനും സെൽഫിക്കുംവേണ്ടി വലയ്ക്കുകയും ചെയ്യുമ്പോൾ വഴിയോരത്ത് ആരും തിരിച്ചറിയാതെ നിൽക്കേണ്ടി വരുന്ന പാവം ജയസൂര്യയുടെ സങ്കടം ജിസ്മോനു മനസ്സിലാവില്ല. ഉണ്ണുന്നതു ജയ അരി ആയതുകൊണ്ടുമാത്രം ജനത്തിനു ജയസൂര്യയെ മനസ്സിലായെന്നേയുള്ളൂ.

കേന്ദ്ര അവഗണന മൂലമുള്ള റബർ കർഷകരുടെ ഗതികേട് നാടു കാണാതെ പോകുന്നതിലാണു സിപിഐക്കാർക്ക് ഇപ്പോൾ സങ്കടം. ‘അരിവാളും നെൽക്കതിരും’ വലിച്ചെറിഞ്ഞ് ചിഹ്നം ‘ടാപ്പിങ് കത്തിയും ചിരട്ട’യും ആക്കിക്കളയുമോ എന്നുപോലും പേടിക്കണം . ‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകു’മെന്നു പാടിക്കൊതിപ്പിച്ച പൈങ്കിളിയെ ചിറകുമുറിച്ചു കൂട്ടിലിട്ടു വളർത്തുന്ന കാലമാണ്.

പാറിപ്പറക്കട്ടെ ഹെലികോപ്റ്റർ

മുഖ്യമന്ത്രിയുടെ യാത്രയ്ക്കു വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിൽ തെറ്റൊന്നുമില്ല, എന്നു തന്നെയല്ല ജനത്തിന് ആശ്വസിക്കാൻ വകയുണ്ടു താനും. ‘അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു നടക്കാൻ മോഹ’മെന്നൊക്കെ അസൂയക്കാർ പറയും. 25 മണിക്കൂർ പറക്കാൻ 80 ലക്ഷവും പിന്നീടുള്ള ഓരോ മണിക്കൂറിനും ഒരു ലക്ഷവും എന്നതൊന്നും ഊരുപേടിയില്ലാതെ റോഡിലൂടെ ജനത്തിനു വഴി നടക്കാൻ പറ്റുമെങ്കിൽ ഒരു നഷ്ടമല്ല. ജനം രണ്ടു കയ്യും പൊക്കി ആകാശയാത്രയ്ക്ക് ആശംസ പറയുമെന്നു തീർച്ച. കറുത്ത ഉടുപ്പും മാസ്ക്കും ഇട്ടവർക്കു പൊലീസിനെ പേടിച്ചു പരക്കം പായേണ്ട ഗതികേടും മാറും. ‘മാനത്തൂടെ ഹെലികോപ്റ്റർ പറന്നുവരുന്നതു കണ്ടപ്പോൾ വലിയൊരു വണ്ടാണെന്നു നിനച്ചു കാക്കക്കുഞ്ഞു പൊളിച്ചു വായ്..’ എന്നു തുടങ്ങിയ മധുരമനോഹര ഗാനങ്ങൾ മലയാളി മറന്നുതുടങ്ങിയതാണ്. വീണ്ടും ഒരോണക്കാലത്ത് അവ ഓർമവരുന്നതിലെ സന്തോഷം വേറെ.

പാതകൾ നന്നാകുന്നതുവരെ യാത്രയ്ക്കായി അനന്തമായി കാത്തുനിൽക്കുന്നതും ബുദ്ധിയല്ല. തിരുവനന്തപുരത്തു മന്ത്രി ശിവൻകുട്ടിയുടെ മന്ദിരത്തിനു തൊട്ടരികിൽ 150 മീറ്റർ നീളമുള്ള ‘കലാഭവൻ മണി റോഡ്’ ഓണസമ്മാനമായി ജനത്തിനു സമർപ്പിക്കാൻ രണ്ടുകൊല്ലമെടുത്തു. ദിനംപ്രതി ഏതാനും സെന്റിമീറ്ററാണ് വഴിപ്പണി നടന്നത്. ആ കണക്കുനോക്കിയാൽ റോഡെല്ലാം നന്നായശേഷം മുഖ്യമന്ത്രിയുടെ യാത്ര കാറിലാക്കാൻ എത്ര യുഗങ്ങൾ എടുക്കുമെന്നു പറയാൻ വയ്യ. വാടകയ്ക്ക് എടുക്കുന്നതിനു പകരം വായ്പയെടുത്ത് സ്വന്തമാക്കുന്നതാണു നാടിന് അഭിമാനം. പൊളിഞ്ഞ തറവാട് ആണെങ്കിലും മുറ്റത്തൊരു ഹെലികോപ്റ്റർ കിടക്കുന്നതിന്റെ അന്തസ്സ് എളുപ്പത്തിൽ കിട്ടില്ല. ഏതായാലും ഇ.പി.ജയരാജനെക്കൂടി ഇടയ്ക്കു കയറ്റി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു കൊണ്ടുപോകുമായിരിക്കും. മനസ്താപം അങ്ങനെയെങ്കിലും കുറച്ചു മാറട്ടെ.

ഹിറ്റ് ആൻഡ് റൺ കുഴൽനാടൻ

‘ഹിറ്റ് ആൻഡ് റൺ’ രീതിയാണ് മാത്യു കുഴൽനാടന്റേത് എന്നു മന്ത്രി എം.ബി.രാജേഷ് പ്രശംസിച്ചതാകാനേ വഴിയുള്ളൂ. ചുവപ്പുകണ്ട കാള എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളൂ. ആരെയൊക്കെ ഇടിച്ചിടണമെന്നു തിട്ടമില്ലാത്തതിനാൽ നിൽക്കാൻ നേരമില്ലാതെ പരക്കം പായുകയാണ് മാത്യു. മുഖ്യമന്ത്രിയിലും വീണയിലും തുടങ്ങി സിപിഎമ്മിന്റെ എറണാകുളം, ഇടുക്കി സെക്രട്ടറിമാരെയും ഇടുക്കിയിലെ എണ്ണമറ്റ കയ്യേറ്റങ്ങളെയും തോണ്ടി ഒടുവിൽ എകെജി സെന്റർ ഏറ്റവും വലിയ അനധികൃത നിർമാണമാണെന്നു വരെ പറഞ്ഞുവച്ചു. 

   സിപിഎം മാത്രമല്ല എകെജി സെന്ററിനു സ്ഥലം വിട്ടുകൊടുത്ത എ.കെ.ആന്റണി പോലും പേടിക്കേണ്ടി വരുന്ന മട്ടും ഭാവവും പിടിച്ചാൽ കിട്ടാത്ത രീതിയും. തന്റെ വരുമാനത്തിന്റെ കണക്കു നോക്കാൻ തോമസ് ഐസക്കിനെയും   ഭൂമിയുടെ അതിരു നോക്കാൻ എം.എം.മണിയെയും കുഴൽനാടൻ ക്ഷണിച്ചതുതന്നെ എന്തുകണ്ടിട്ടാണെന്ന് അറിയില്ല. പണ്ടു വലിയ പ്രതാപമുണ്ടായിരുന്നെങ്കിലും ഇരുവരും ഇപ്പോൾ വലിയ പണിയൊന്നുമില്ലാതെ ഇരിപ്പാണ് എന്നതല്ലാതെ മറ്റു പുറത്തറിയാത്ത കാരണവുമുണ്ടാവാം. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഇന്ത്യൻ വംശജൻ കൂടിയായ വിവേക് രാമസ്വാമി തനിക്ക് ഉപദേശകനായി ഇലോൺ മസ്കിനെ വേണം എന്നു പറഞ്ഞതുപോലും മാത്യുവിന്റെ രീതി കണ്ടിട്ടല്ലെന്ന് ആരറിഞ്ഞു.

സ്റ്റോപ് പ്രസ്
2025 നവംബർ ഒന്നോടെ കേരളത്തിൽ പരമദരിദ്രർ ഇല്ലാതാകുമെന്ന് ഓണാഘോഷം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി.

തലേന്ന് അർധരാത്രിവരെ ജീവിക്കാനേ അവർക്ക് അവകാശമുള്ളൂ എന്നർഥം.

English Summary: aazhchakurippukal by vimathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com