ADVERTISEMENT

∙ സി.ആർ.പരമേശ്വരൻ:  കേരളത്തിലെ പാർട്ടിശരീരത്തിലെ വൻകുടലിനുള്ളിൽ ഒരു വിസർജ്യം പിടിവിടാതെ അള്ളിപ്പിടിച്ചിരിക്കാൻ തുടങ്ങിയിട്ടു പത്തുമുപ്പതു കൊല്ലങ്ങളായി. ആഗ്രഹിച്ചാൽപോലും, അതിനെ വിസർജിച്ചു കളയാനുള്ള ശാരീരികാരോഗ്യം പാർട്ടിക്കില്ല. ധാർമിക മസിലുകൾ അത്രയ്ക്കു ശോഷിച്ചു പ്രവർത്തനരഹിതമായി കഴിഞ്ഞു. 

∙ സി.രാധാകൃഷ്ണൻ: ജാതിയുടെയോ മതത്തിന്റെയോ വികാരം മുൻനിർത്തി വോട്ടുചോദിച്ചുവരുന്നവർ തങ്ങളെ ചതിക്കുകയാണെന്ന യാഥാർഥ്യം ഇന്ത്യയിലെ പൗരാവലി തിരിച്ചറിയുന്നതുവരെ ഇവിടെ എന്തു ജനാധിപത്യം പുലരാനാണ്? അടുത്ത തിരഞ്ഞെടുപ്പിലും കാണാൻ പോകുന്നത് നിരങ്കുശമായ ജാതിമത പ്രീണന വാഗ്ദാനങ്ങളല്ലേ? ഈ ചെപ്പും പന്തും കളിയിൽ അതിവിദഗ്ധരായ പ്രഫഷനലുകൾ ഇപ്പോഴേ കരാർപണി തുടങ്ങിയിട്ടുണ്ട്. രഹസ്യ സർവേകളും കംപ്യൂട്ടർ ഗെയിം മോഡലുകളുമായി അവർ ജനവഞ്ചന പ്ലാൻ ചെയ്യുന്നു. 

∙ കൽപറ്റ നാരായണൻ: കുരയ്ക്കാനോ കടിക്കാനോ ശേഷിയില്ലാത്ത മനുഷ്യർ നായ്ക്കളെ പോറ്റുംപോലെയാണ് സൈബർ പോരാളികളെ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്നത്. വാടകക്കൊലയാളികൾ കത്തികൊണ്ടു ചെയ്യുന്നത് ഇവർ വാക്കുകൊണ്ടു ചെയ്യുന്നു. തെറി മാതൃഭാഷയായ ഇവർ ആരെ തുണച്ചാലും അതവർക്കു പ്രതികൂലമായി ഭവിക്കും. ഏതു പാർട്ടിയുടെ സൈബർ സേനയാണെങ്കിലും അവർ വെറുപ്പിന്റെ പ്രചാരകരായ നവനാത്‌സികളാണ്. 

∙ ജോയ് മാത്യു: അഭിപ്രായ സ്വാതന്ത്ര്യത്തെ ജയിലിലടയ്ക്കുന്ന വ്യാജ ഇടതുപക്ഷമേ ലജ്ജിക്ക് -പിഴയൊടുക്കാനോ ജാമ്യമെടുക്കാനോ ആരോപിക്കപ്പെട്ട കുറ്റം സമ്മതിക്കാനോ തയാറാകാത്ത ഗ്രോ വാസു എന്ന തൊണ്ണൂറ്റിനാലിലും ഒളിമങ്ങാത്ത സമരവീര്യം കണ്ട് ലജ്ജിക്ക്. 

∙ എം.കുഞ്ഞാമൻ: സിപിഎമ്മിനു ബിജെപിയോടു വലിയ ശത്രുതയില്ല. അതൊരു പരസ്പരബന്ധമാണ്. ഉദാഹരണത്തിന്, പല കേസുകളും നോക്കൂ. സ്വർണക്കള്ളക്കടത്തു കേസിൽ എന്തെങ്കിലും സംഭവിച്ചോ? ഇഡി അന്വേഷിച്ചു, കാര്യങ്ങൾ വ്യക്തമായി. എന്നിട്ട് എന്തു നടന്നു? വിരമിച്ച ഒരു ഗവ.സെക്രട്ടറിയെ കുറെക്കാലം ജയിലിലിട്ടതല്ലാതെ ഒന്നും സംഭവിച്ചില്ല. സിപിഎമ്മിനും ഇഷ്ടം കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ തുടരുന്നതാണ്. കാരണം, അതിലൂടെ അവർക്കു പല കേസുകളിലുംനിന്നു രക്ഷപ്പെടാൻ കഴിയുന്നു.

∙ പി.ഡി.ടി.ആചാരി: ഇന്ത്യയിലെ സെക്കുലറിസം സർവമത സമഭാവനയാണ് എന്നാണു പറയാറ്. അതിന്റെ പരിണതഫലം എന്താണെന്നറിയാമോ, മതങ്ങളുടെ അതിപ്രസരം. കേരളത്തിലെ കാര്യം തന്നെയെടുക്കാം. തിരഞ്ഞെടുപ്പു വരുമ്പോൾ എല്ലാ മതാധ്യക്ഷരെയും സമുദായ നേതാക്കളെയും കാണാൻ പോകുന്നില്ലേ. അങ്ങനെയൊരു പ്രാധാന്യം അവർക്കു കൊടുത്ത് അങ്ങനെയൊരു സിസ്റ്റം നമ്മൾ നിലനിർത്തിപ്പോരുകയാണ്. സത്യം മനസ്സിലാക്കാൻ കാലതാമസം പിടിക്കുമെന്നത് ഒരു യാഥാർഥ്യമാണ്.

∙ രമേശ് നാരായണൻ: ഭാസ്കരൻ മാഷൊക്കെ അനുഭവത്തിൽനിന്നാണ് എഴുതിയത്. അതുകൊണ്ടാണ് അത്ര നല്ല വരികൾ വരുന്നത്. ആ വികാരത്തിനാണ് ട്യൂൺ നൽകുന്നത്. ഇന്നു വരികളും സംഗീതവും തമ്മിൽ ബന്ധമില്ല. രണ്ടും രണ്ടുവഴിക്കാണ് പല ഗാനങ്ങളിലും. 

∙ ഡോ.ബി.ഇക്ബാൽ: ഏതു ദുരന്തമുണ്ടായാലും കേരളത്തിലെ   നല്ലവരായ നാട്ടുകാരെല്ലാം സഹകരിക്കുകയും സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുകയും ചെയ്യും. പക്ഷേ, പ്രശ്നം നിയന്ത്രണവിധേയമായാൽ തുടർപ്രവർത്തനങ്ങളുടെ കാര്യത്തിൽ കേരളത്തിൽ പൊതുവേ ആലസ്യമുണ്ടാകാറുണ്ട്. ഏറ്റവും നല്ല ഉദാഹരണം, ബോട്ട് അപകടങ്ങളാണ്. അപകടമുണ്ടായാൽ എല്ലാവരും ഊർജിതമായി പ്രവർത്തിക്കും, സർക്കാർ കമ്മിഷനെ നിയമിക്കും. കമ്മിഷൻ റിപ്പോർട്ട് വന്നാൽ അതു പിന്നീട് ആരും ശ്രദ്ധിക്കില്ല. പിന്നെ അടുത്ത ബോട്ടപകടമുണ്ടാകുന്നതുവരെ കാത്തിരിക്കും. 

∙ ഡിജോ കാപ്പൻ: സ്ഥാനാർഥികളുടെയും കുടുംബാംഗങ്ങളുടെപോലും സ്വകാര്യജീവിതത്തെ പൊതുസമൂഹത്തിലേക്കു കൊണ്ടുവരുന്ന സൈബർ പോരാളികളെ അതതു പാർട്ടികൾ നിയന്ത്രിക്കുന്നില്ലെങ്കിൽ അക്കൂട്ടർക്കെതിരെയുള്ള വികാരം  വോട്ടർമാർ പ്രകടിപ്പിക്കുമെന്ന പാഠമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുഫലം നൽകുന്നത്.

∙ രാംമോഹൻ പാലിയത്ത്: സ്മാർട്ഫോൺ, വെബ്, യുപിഐ വഴിയുള്ള പണമിടപാടുകൾ ഗണ്യമായി വർധിച്ചപ്പോൾ ആരാധനാലയങ്ങളിലെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. ഹോട്ടലുകളിലെ സപ്ലയർമാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും മറ്റും കിട്ടിക്കൊണ്ടിരുന്ന ടിപ്പുകളിലും വലിയ ഇടിവുണ്ടായി. പല ആരാധനാലയങ്ങളും നേർച്ചപ്പെട്ടിയോടു ചേർന്ന് ക്യുആർ കോഡുകൾ പ്രദർശിപ്പിച്ച് കാലത്തിനൊപ്പം ഓടിയെത്തിക്കഴിഞ്ഞു. മൊബൈൽഫോൺവഴി പണം കൊടുക്കുമ്പോൾ പല ഹോട്ടലുകളും ടിപ്പിനുള്ള തുകയും സ്വീകരിച്ചു തുടങ്ങി. യാചകരുടെ പ്രശ്നം മാത്രമാണ് ഇനി പരിഹരിക്കാനുള്ളത്.

English Summary: vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com