ADVERTISEMENT

സ്ത്രീശക്തി ഇന്നു കൈവരിക്കാത്ത നേട്ടങ്ങളോ എത്തിച്ചേരാത്ത ഉയരങ്ങളോ ഇല്ലെങ്കിലും ഇന്ത്യൻ വനിതയ്ക്ക് അതനുസരിച്ചുള്ള സമത്വവും പങ്കാളിത്തവും ലഭിക്കുന്നില്ല എന്നതു രാജ്യത്തിനുതന്നെ കളങ്കമാണ്. സ്ത്രീശാക്തീകരണവും മുന്നേറ്റവുമുണ്ടായ രാജ്യങ്ങളിലൊക്കെയും സ്ത്രീകൾക്കു മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും തൊഴിലവസരങ്ങളിലെ തുല്യതയും ജനാധിപത്യത്തിൽ അർഹമായ സ്ഥാനവും ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും അങ്ങനെയല്ല. ജനസംഖ്യയിൽ പകുതിയോളമുള്ള വനിതകൾ ഇവിടെ പങ്കാളിത്തത്തിന്റെ ബഹുമുഖ തലങ്ങളിൽ പിന്നാക്കമാണ്. സുപ്രധാനമായ വനിതാ സംവരണ ബിൽ ഇനിയും യാഥാർഥ്യമാവാതെ നമ്മുടെ ജനാധിപത്യത്തിന്റെ പോരായ്മയായിത്തുടരുമ്പോഴാണ് ഇന്നലെ രാത്രി നടന്ന നിർണായക കേന്ദ്ര മന്ത്രിസഭായോഗത്തിലുണ്ടായ ശുഭതീരുമാനം. ജെൻഡർ തുല്യത ഉറപ്പാക്കിയും രാഷ്ട്രീയ– ഭരണമേഖലകളിൽ വനിതാ പങ്കാളിത്തം വർധിപ്പിച്ചും സമത്വത്തിന്റെ പുതിയ ഇന്ത്യ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട വനിതാസംവരണ ബിൽ പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ അവതരിപ്പിക്കുമ്പോൾ ദശാബ്ദങ്ങളുടെ അനിശ്ചിതത്വത്തിനാണു വിരാമമാകുന്നത്.

വനിതകൾക്കു പാർലമെന്റിലും നിയമസഭകളിലും 33% സംവരണം ഉറപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ യാത്ര തുടങ്ങിയിട്ടുതന്നെ മൂന്നു പതിറ്റാണ്ടോളമാവുന്നു. പാർലമെന്റിൽ വനിതാ സംവരണ ബിൽ കൊണ്ടുവരികയും പ്രതിഷേധങ്ങൾക്കിടയിൽ പാസാകാതെ പോകുകയും ചെയ്യുന്ന കപടനാടകങ്ങളാണ് 1996 മുതൽ നടന്നുവന്നത്. 1998, 1999, 2002, 2003 വർഷങ്ങളിൽ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കോൺഗ്രസ്, ബിജെപി, ഇടതുപാർട്ടികൾ തുടങ്ങിയവർ ഒത്തുപിടിച്ചപ്പോൾ 2010ൽ യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ ബിൽ പാസാക്കി. എന്നാൽ, അതുകഴിഞ്ഞ് 13 വർഷമായിട്ടും ലോക്സഭയിൽ പാസാകാത്ത ദുരവസ്ഥയിലായിരുന്നു ബിൽ. 

നിയമം ഇതുവരെ യാഥാർഥ്യമാകാത്തതിനു രണ്ടാണു കാരണം. പിന്നാക്കവിഭാഗങ്ങൾക്കിടയിൽ അടിത്തറയുള്ള സമാജ്‌വാദി പാർട്ടി, രാഷ്‌ട്രീയ ജനതാദൾ തുടങ്ങിയ പാർട്ടികളുടെ എതിർപ്പാണ് ഒന്നാമത്തേത്. ഉപസംവരണത്തിലൂടെ പിന്നാക്ക വിഭാഗങ്ങൾക്കുകൂടി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് അവരും ബിഎസ്പിയും ആവശ്യപ്പെടുന്നു. മറ്റു ചില പാർ‌ട്ടികളിലെ പുരുഷ നേതൃത്വം വനിതാ സംവരണത്തോടു പുലർത്തുന്ന തണുപ്പൻ സമീപനമാണു രണ്ടാമത്തെ കാരണം. സ്വന്തം മണ്ഡലങ്ങൾ ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്നാണ് ഇവരുടെ ഭയം. 

വനിതാസംവരണ ബില്ലിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ ഇതിനകം വിളിച്ച യോഗങ്ങളെല്ലാം ലക്ഷ്യം നേടാതെ പിരിയുകയായിരുന്നു. ബിജെപിയും കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പ്രകടനപത്രികകളിലൂടെ നിരന്തരം ഉയർത്തിപ്പിടിക്കുന്ന ആവശ്യമായിരുന്നു ഇങ്ങനെ വഴിയിൽ കുടുങ്ങിക്കിടന്നത്. പല തവണ സുപ്രീം കോടതിയും ഇടപെടുകയുണ്ടായി. സ്‌ത്രീശാക്‌തീകരണദിശയിലുള്ള സുപ്രധാന ചുവടുവയ്‌പായിത്തീരേണ്ട ഈ നിയമം ശാപമോക്ഷത്തിന് അരികിലെത്തിയെന്നുവേണം വിചാരിക്കാൻ.

പാർലമെന്റിന്റെ ഈ പ്രത്യേകസമ്മേളനത്തിൽ വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെടുകയുണ്ടായി. ബിജെപിയോടൊപ്പം നിൽക്കുന്ന ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും പിന്തുണച്ചിട്ടുമുണ്ട്. വനിതാ സംവരണ ബിൽ അടിയന്തരമായി പാസാക്കണമെന്നു കഴിഞ്ഞവർഷം നടന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനം കേന്ദ്ര സർക്കാരിനോടും രാഷ്ട്രീയപാർട്ടികളോടും ആവശ്യപ്പെട്ടിരുന്നു. 

ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സംവരണമുറപ്പാക്കുന്ന നിയമത്തിലൂടെ വനിതകൾക്കു നിയമനിർമാണ പ്രക്രിയയിൽ അർഹിക്കുന്ന പങ്കാളിത്തം നൽകുമ്പോഴേ ജനാധിപത്യഭാരതം പക്വത നേടൂ. ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ മുദ്രാമുഖമായ ഇന്ത്യൻ വനിതയെ സർക്കാരും സമൂഹവും എത്രത്തോളം തിരിച്ചറിയുന്നുണ്ട് എന്ന പ്രധാന ചോദ്യത്തിനുകൂടിയുള്ള ഉത്തരം ഇതിലുണ്ടെന്നതു മറന്നുകൂടാ. സ്വേച്‌ഛാപരമായ പുരുഷമേധാവിത്വവും അവഗണനയും അവസാനിപ്പിച്ച്, സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശം ഉറപ്പിക്കൽ കൂടിയാണു വനിതാസംവരണത്തിലൂടെ രാജ്യം നേടുക. ഇപ്പോഴത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിലൂടെ ഈ നിർണായക ബിൽ യാഥാർഥ്യമായാൽ അതിൽ കാലം കയ്യെ‍ാപ്പു ചാർത്തുമെന്നു തീർച്ച. 

English Summary : Editorial about Women's Reservation Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com