ADVERTISEMENT

സർവപ്രപഞ്ചത്തിന്റെയും മാതൃത്വം എന്ന മഹാസങ്കൽപത്തിനു സാഷ്ടാംഗ പ്രണാമം!

മുഴുപ്രപഞ്ചത്തിന്റെയും അമ്മയാണ് താൻ എന്ന തിരിച്ചറിവുണ്ടാകുന്ന ഒരു പെൺകുട്ടി. ഈ കാലങ്ങളിൽ ആ ഒറ്റക്കാരണം കൊണ്ട് തന്റെ സർവസാധാരണമായ ജീവിതപരിസരത്തിൽ അനുഭവിക്കേണ്ടിവരുന്ന എല്ലാ ദുരിതങ്ങളിലൂടെയും കടന്നുപോന്ന ഒരാൾ. ഏറെക്കാലത്തെ തപസ്സിലൂടെ പോലും കൈവരാത്ത ഈ അത്യസാധാരണ അവബോധം ജന്മസിദ്ധമാകുമ്പോൾ അത് സ്വയംഭൂ തന്നെ എന്നു തീർച്ചപ്പെടുന്നു. ആദ്യമായി കാണാൻ ചെന്നപ്പോൾ എനിക്കു കിട്ടിയത് ഈ തീർച്ചയാണ്. എന്റെ ഭാഗ്യത്തിന് അതിനെ അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് എന്റെ യുക്തിബോധം അതിനകം എന്നെ നയിച്ചിരുന്നു.

അയൽവാസിയായ ശ്രീജിത്ത്‌ കാഞ്ചിലാൽ എന്ന ബംഗാളി ചെറുപ്പക്കാരനാണ് എന്നെ ആദ്യമായി അമൃതപുരിയിലേക്കു ക്ഷണിച്ചത്. ഔപചാരിക വിദ്യാഭ്യാസം ഒട്ടുമേയില്ലാത്ത ഒരാളാണ് ഈ അമ്മയെന്നും എന്നിട്ടും അവർക്കുള്ള വിവേകത്തിന്റെ അളവ് ആരെയും അദ്ഭുതപ്പെടുത്തുമെന്നും അറിഞ്ഞപ്പോൾ എങ്കിൽ അതൊന്ന് അറിയണമല്ലോ എന്ന് ആഗ്രഹം തോന്നി. പ്രചോദനങ്ങൾ വേറെയുമുണ്ടായിരുന്നു.

c-radhakrishnan-02
സി.രാധാകൃഷ്ണൻ

എൺപതുകളിലാണ് എറണാകുളത്തു ഞാനൊരു കൊച്ചുവീട് പണിതത്. മാസങ്ങൾ കഴിഞ്ഞപ്പോൾ അതിനു തൊട്ടരികെ എറണാകുളത്തെ അമൃതാനന്ദമയീമഠം വന്നു; ചുമതലക്കാരനായി ശ്രീസ്വാമി എന്നൊരു ബ്രഹ്മചാരിയും. (ഇദ്ദേഹമാണു സന്യാസലബ്ധിക്കു ശേഷം ഇപ്പോൾ അമൃതാനന്ദമയീമഠത്തിന്റെ ഭാരിച്ച പല ചുമതലകളും വഹിക്കുന്ന സ്വാമി പൂർണാമൃതാനന്ദപുരി.) നല്ലൊരു ഗായകനും പുല്ലാങ്കുഴൽ വാദകനും പ്രഭാഷകനും കംപ്യൂട്ടർ വിദഗ്ധനും ഔപചാരിക വിദ്യാഭ്യാസം കൊണ്ട് എൻജിനീയറുമായ ഇദ്ദേഹം തന്റെ അന്യൂനമായ ആത്മാർഥത കൊണ്ടും കണ്ണുകളിലെ അളവറ്റ സഹാനുഭൂതി കൊണ്ടും സരളമായ ജീവിതം കൊണ്ടും എന്നെ അദ്ഭുതപ്പെടുത്തി; ‘എട്ടും പൊട്ടും’ തിരിയാത്ത ഒരു വനിത ഇങ്ങനെ ഒരാൾക്കു പ്രചോദനവും വഴികാട്ടിയുമായിരിക്കുന്നു എങ്കിൽ...

ഒരു ഒഴിവുദിവസമായതുകൊണ്ട് അമൃതപുരിയിൽ വലിയ തിരക്കായിരുന്നു. പശ്ചാത്തലത്തിൽ വാദ്യസമൃദ്ധമായ ഭജൻ. വിദേശീയർ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ നീണ്ട ക്യൂ. ഓരോരുത്തരായി അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നു. അമ്മയുടെ മുഖത്തു സൗമ്യമായ പ്രസന്നതയും സംശയരഹിതമായ സമാശ്വസനപ്പുഞ്ചിരിയും.
എന്റെ വഴികാട്ടി എന്നോടു ചോദിച്ചു, ‘ക്യൂവിൽ നിൽക്കുന്നോ?’
‘ഇല്ല’, ഞാൻ പറഞ്ഞു, ‘5 മിനിറ്റ് നേരം നേരിൽ കാണാൻ അവസരം കിട്ടുമോ?’
‘നോക്കട്ടെ’, അദ്ദേഹം പറഞ്ഞു, ‘ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ...’

ഭാഗ്യമുണ്ടായി. എനിക്കു പിന്നിൽ വാതിൽ അടയുമ്പോൾ ആ വലിയ മുറിയിൽ മൂന്നാമതായി ഉണ്ടായിരുന്നതു സെക്രട്ടറിയെപ്പോലെ പ്രവർത്തിക്കുന്ന വിദേശ വനിത മാത്രം; സ്വന്തം സാന്നിധ്യം ഫലപ്രദമായി മായ്ച്ചു കളയുന്ന ഒരാൾ.

അമ്മ സ്നേഹവാത്സല്യങ്ങളോടെ ഇരുകൈകളും നീട്ടി. മാതൃത്വത്തിന്റെ ശരീരഭാഷ. മുന്നിലിരുന്നപ്പോൾ എന്റെ ശിരസ്സിൽ ആ നീട്ടിയ കൈകൾ രണ്ടും വച്ച് ഒരു നിമിഷം കണ്ണടച്ചു. ഓർമവച്ച നാൾ മുതൽ എനിക്ക് ഇവരെ നല്ല പരിചയമുണ്ടല്ലോ എന്ന ബോധം എന്നിൽ ഉദിച്ചു. എന്റെ സമ്മതം തേടാതെ എന്റെ കൈകൾ അവരെ തൊഴുതു.
ആദ്യമായി ഞാൻ ചോദിച്ചത് ഒട്ടേറെപ്പേരെ ഇങ്ങനെ അണച്ചു പിടിക്കുന്നതിനെക്കുറിച്ചു തന്നെ.
നിരങ്കുശമായ പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ഉടൻ വന്നു മറുപടി: ‘ഞാൻ ആരെയും ചേർത്തുപിടിച്ചില്ല! അവരൊക്കെ ആരെയാണു ചേർത്തുപിടിച്ചത് എന്ന് അവർക്കല്ലേ അറിയാവൂ!’ അനുകമ്പയോടെ ഇത്രയും കൂടി: ‘ആത്മാർഥമായ ഒരു സ്പർശത്തിനു വേണ്ടി ഏറെക്കാലമായി ദാഹിക്കുന്നവരുടെ ഉള്ളുറവല്ലേ ഭൂമിയിലെ അമൃതം.’

തുടർന്നു ലോകാവസ്ഥയെക്കുറിച്ചു പറഞ്ഞു: ‘ഭൂമി ഉള്ളംകയ്യിലെ നെല്ലിക്കപോലെ ചെറുതായി, പക്ഷേ, മനുഷ്യർ തമ്മിൽ വളരെ അകന്നുപോയി. കാണുന്നവരെ ആരെയും വിശ്വസിക്കാൻ വയ്യ. ദൈവത്തെ കാണാൻ കഴിയുന്നുമില്ല. സ്നേഹിക്കാൻ പോയാലോ സ്നേഹിക്കപ്പെടാൻ ആഗ്രഹിച്ചാലോ ആദ്യം കിട്ടുന്നതു വിലവിവരപ്പട്ടികയാണ്. ലോകത്ത് എല്ലാവരുംകൂടി ചേർന്നുനിന്ന് ഒരു 10 മിനിറ്റ് ഉറക്കെ പൊട്ടിക്കരഞ്ഞാൽ ഭൂമി സ്വർഗമാവാൻ പിന്നെ വേറൊന്നും വേണ്ട. പൊട്ടിപ്പൊട്ടി ചിരിച്ചാലും മതി!’

‘ഈ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും എന്റെ മക്കളാണ്. എല്ലാവരുടെയും എല്ലാറ്റിന്റെയും സങ്കടം എന്റെ സങ്കടവും’ എന്നു തുടങ്ങി പിന്നെ അവർ പറഞ്ഞതത്രയും ഗീതയിലെയും ഉപനിഷത്തുക്കളിലെയും നിദർശനങ്ങളുടെ സരളസാരമായിരുന്നു!
ഒന്നും പഠിക്കാത്ത ഒരാൾ! ഞാൻ നമസ്കരിച്ചു. ആ കിടന്ന കിടപ്പിൽ ഞാൻ കരയുകയാണെന്ന് അറിഞ്ഞത് അവരെന്റെ ശിരസ്സ് പിടിച്ചുയർത്തി കണ്ണീർ തുടച്ചപ്പോഴാണ്.
പിന്നീട് ഇത്രയും കാലത്തിനിടയിൽ പലരും എന്നോടു ചോദിക്കാറുണ്ട്, ‘നിങ്ങൾ ഒരു ശാസ്ത്രവിദ്യാർഥി അല്ലേ, പിന്നെങ്ങനെ ഇങ്ങനെയുള്ള ഒരാളുടെ ഗുരുത്വം അംഗീകരിക്കുന്നു?’
‘അമ്മമാരാണ് ഈ ലോകം ഭരിച്ചിരുന്നത് എങ്കിൽ എന്ന് ആലോചിക്കാൻ ശാസ്ത്രത്തിനു നാളെയെങ്കിലും കഴിവുണ്ടാകണ്ടേ?’ എന്നാണ് എന്റെ സ്ഥിരമായ മറുപടി.

ശരിയും നാശമില്ലാത്തതുമായ ആനന്ദം എന്തെന്ന് അറിഞ്ഞിട്ടില്ലാത്തവർക്ക് അതു രുചിച്ചുനോക്കാൻ എഴുത്തിലൂടെ നാളെയും ശ്രമിച്ചുകൊണ്ടിരിക്കാം എന്ന തീരുമാനത്തിന്റെ കൂടെ നല്ലതു ചെയ്യുന്നവരെല്ലാം നല്ലതാണു ചെയ്യുന്നത് എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ടും ഇരിക്കാം എന്നും നിശ്ചയിച്ചു. സൂനാമിയും പ്രളയവുമൊക്കെ വന്നപ്പോഴും വലിയ ഭൂകമ്പങ്ങൾ ആയിരക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയപ്പോഴും മാതാ അമൃതാനന്ദമയി എന്ന അമ്മ എത്രമാത്രം വലിയ സേവനമാണു ചെയ്തത് എന്ന കാര്യം ഉറക്കെപ്പറയാതിരിക്കാൻ നന്മയെ സ്നേഹിക്കുന്ന ആർക്കു കഴിയും? അപൂർവമായി കണ്ടുകിട്ടുന്ന നന്മയുടെ ഗോപുരങ്ങളെ നമസ്കരിച്ചു കൊണ്ടുതന്നെ ജീവിതം അവസാനിക്കുന്നതല്ലേ അഭികാമ്യം?

Content Highlight: 70th birthday of Mata Amritanandamayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com