ADVERTISEMENT

കായികകേരളത്തിന്റെ ഭാവി ശോഭനമാക്കാൻ ശേഷിയുള്ള പുത‍ിയ താരോദയങ്ങൾ കണ്ടുകെ‍ാണ്ടാണ് സംസ്ഥാന സ്കൂൾ കായികോത്സവത്തിനു കുന്നംകുളത്തു തിരശീല വീണത്. 

ട്രിപ്പിൾ കിരീടമെന്ന സുന്ദരനേട്ടം കൈവരിച്ച പാലക്കാട് ടീമിനും സ്കൂളുകൾക്കിടയിലെ ജേതാക്കളായി ഉദിച്ചുയർന്നു നിൽക്കുന്ന മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂളിനും അഭിമാനിക്കാനേറെയുണ്ട്. 28 സ്വർണമടക്കം 266 പോയിന്റ് നേടിയ പാലക്കാട് ജില്ലയുടെ മികവിനെ വെല്ലുവിളിക്കാൻ ഇത്തവണയും ആർക്കുമായില്ല. 13 സ്വർണമടക്കം 168 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറം, 10 സ്വർണമടക്കം 95 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തിയ കോഴിക്കോട് ജില്ലകൾക്കും ആഹ്ലാദിക്കാം. 

അത്‍ലറ്റിക്സിൽ ഇന്ത്യയുടെ പവർഹൗസ് എന്ന പെരുമ സമീപകാലത്തു കൈവിട്ടുപോയ കേരളത്തിന് ഈ കുട്ടികളുടെ പ്രകടനം ആശ്വാസമാകുമെന്നു തീർച്ച. അടുത്തവർഷം മുതൽ സ്കൂൾ ഒളിംപിക്സ് എന്ന പേരിലായിരിക്കും മേള അറിയപ്പെടുകയെന്നു സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ പേരുതന്നെ, കേരളത്തിന്റെ ഭാവി ഒളിംപിക്സ് സ്വപ്നങ്ങളിലേക്കുള്ള കാൽവയ്പാണ്.

അഞ്ചു സ്വർണമടക്കം 57 പോയിന്റുമായാണു കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ് തുടർച്ചയായ രണ്ടാംവട്ടവും സ്കൂൾ കിരീടം ചൂടിയത്. രണ്ടാം സ്ഥാനക്കാരായ കോതമംഗലം മാർ ബേസിൽ, മൂന്നാം സ്ഥാനക്കാരായ കല്ലടി എച്ച്എസ് കുമരംപുത്തൂർ എന്നീ സ്കൂളുകളും ഉജ്വലമായി പൊരുതിയവർ തന്നെ. സബ് ജൂനിയർ ആൺകുട്ടികളിൽ 3 സ്വർണം നേടിയ അർഷാദ് അലി, പെൺകുട്ടികളുടെ വിഭാഗത്തിൽ 3 സ്വർണം നേടിയ ടി.വി.ദേവശ്രീ, ജൂനിയർ ആൺ വിഭാഗത്തിൽ ഇരട്ടസ്വർണം കുറിച്ച എം.അമൃത്, പെൺ വിഭാഗത്തിൽ ഇരട്ടസ്വർണമടക്കം 3 മെഡൽ നേടിയ ആദിത്യ അജി, സീനിയർ ആൺ വിഭാഗത്തിൽ ട്രിപ്പിൾ സ്വർണം കൈവരിച്ചു നേട്ടം പങ്കുവച്ച പി.അഭിറാം, ജെ.ബിജോയ്, മുഹമ്മദ് മുഹ്സീൻ, പെൺ വിഭാഗത്തിൽ ട്രിപ്പിൾ സ്വർണം നേടിയ എം.ജ്യോതിക എന്നിവർ ഈ കായികോത്സവത്തിന്റെ സുവർണതാരകങ്ങളായി മാറിക്കഴിഞ്ഞു.

പരാതികളില്ലാത്ത സംഘാടനവും കണിശമായ ഏകോപനവുമാണ് ഈ സ്കൂൾ കായികോത്സവത്തിന്റെ പ്രത്യേകത. ഇക്കാര്യത്തിൽ സംഘാടകർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. 

അതിനൊപ്പം, ഗുരുതരമായ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാതെ നിർവാഹമില്ല. താഴെത്തട്ടിലുള്ള മത്സരങ്ങളിൽ തുടങ്ങി ദേശീയ ഗെയിംസിലും ഏഷ്യൻ ഗെയിംസിലും അവസാനിക്കുന്ന വിധത്തിലായിരുന്നു നമ്മുടെ കായിക കലണ്ടർ ക്രമീകരിക്കേണ്ടിയിരുന്നത്. എന്നാൽ, ഇത്തവണ ഏഷ്യൻ ഗെയിംസ് സമാപിച്ച് ഒരുമാസത്തിനു ശേഷമാണു ഗോവയിൽ ദേശീയ ഗെയിംസ് നടക്കാൻ പോകുന്നത്.

ഇതിലും വിചിത്രമാണു സംസ്ഥാനത്തെ കായിക കലണ്ടർ. സംസ്ഥാന മീറ്റ് തുടങ്ങാൻ 2 ദിവസം മാത്രമുള്ളപ്പോഴാണ് ജില്ലാ മീറ്റുകൾ പൂർത്തിയായത്. ജില്ലാ സ്കൂൾ കായികോത്സവങ്ങളും അത്‌ലറ്റിക് അസോസിയേഷന്റെ സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ്പും ഏതാണ്ട് ഒരേ സമയത്താണ് സംഘടിപ്പിച്ചത്. കുന്നംകുളത്ത് സംസ്ഥാന സ്കൂൾ മീറ്റ് നടക്കുമ്പോൾ തെലങ്കാനയിലെ വാറങ്കലിൽ ദക്ഷിണമേഖലാ ജൂനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പും നടക്കുന്നുണ്ടായിരുന്നു. ഇവ ഒരേസമയത്തു നടന്നതിനാൽ ഏതിൽ പങ്കെടുക്കണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു വിദ്യാർഥികൾ. ഒരു മീറ്റിൽ പങ്കെടുത്തശേഷം വേണ്ടത്ര വിശ്രമമോ ഉറക്കമോ പോലും ലഭിക്കാതെ അടുത്ത മീറ്റിലേക്ക് ഓടുകയായിരുന്നു പലരും.

അടുത്ത വർഷം മ‍ുതൽ സ്പോർട്സ് കലണ്ടർ തയാറാക്കുമെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രഖ്യാപനം യാഥാർഥ്യമാകട്ടെ എന്നാണു കായിക താരങ്ങളുടെ ആഗ്രഹം. കായികോത്സവത്തിലെ പ്രകടനങ്ങൾക്കു പൊതുവേ മത്സരവീര്യം കുറഞ്ഞുവരുന്നുവെന്ന മുതിർന്ന താരങ്ങളുടെ നിരീക്ഷണവും ഗൗരവമുള്ളതാണ്. പലയിനങ്ങളിലും നിലവിലെ റെക്കോർഡുകൾക്കു ഭീഷണി ഉയർത്താൻപോലും കുട്ടികൾക്കു കഴിയാത്തതു ഭൗതിക സാഹചര്യങ്ങളുടെയും പരിശീലന സൗകര്യങ്ങളുടെയും കുറവു കൊണ്ടാണെങ്കിൽ അതു മെച്ചപ്പെടുത്താൻ സർക്കാരും കായിക സംഘടനകളും മുന്നിട്ടിറങ്ങേണ്ടതാണ്.

English Summary:

Editorial about School Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com