ADVERTISEMENT

നെല്ലിന്റെ വില കർഷകർക്കു സർക്കാർ നേരിട്ടു നൽകാതെ, ബാങ്ക് വായ്പയായി ലഭ്യമാക്കുന്ന തലതിരി‍ഞ്ഞ രീതി കെ‍ാണ്ടുചെന്നെത്തിച്ച ആശങ്കയുടെ ആഴം കാണുകയാണു കേരളം. കിട്ടാവുന്ന ബാങ്കുകളിൽനിന്നെല്ലാം കടം വാങ്ങി സർക്കാർ നടത്തുന്ന നെല്ലുസംഭരണം കർഷകരെക്കൂടി അവരുടേതല്ലാത്ത കാരണത്താൽ കടക്കെണിയിലാക്കിയിരിക്കുന്നുവെന്നാണു വ്യാപക പരാതി. 

തന്റെ മരണത്തിന് ഉത്തരവാദി സർക്കാരും ബാങ്കുകളുമാണെന്നു കുറ്റപ്പെടുത്തി, കൊടുത്ത നെല്ലിന്റെ കിട്ടാപ്പണവും വായ്പബാധ്യതകളും നിസ്സഹായനാക്കിയ കർഷകൻ ആലപ്പുഴ തകഴിയിൽ ജീവനൊടുക്കിയതാണ് ഏറ്റവുമെ‍ാടുവിലായി കേരളത്തെയാകെ സങ്കടപ്പെടുത്തുന്നത്. ബാങ്കിനു സർക്കാർ പണം നൽകിയില്ലെങ്കിൽ കുടിശികക്കാരാകുന്ന സാഹചര്യം കർഷകരെ എത്രമാത്രം ഭയപ്പെടുത്തുവെന്നും അതിന്റെ തുടർനടപടികൾ എത്രത്തോളം കഷ്ടപ്പെടുത്തുന്നുവെന്നും വ്യക്തമാക്കുന്നതായി ഈ നിർഭാഗ്യ സംഭവം. സപ്ലൈകോ നൽകുന്ന പാഡി റസീറ്റ് ഷീറ്റിനെ (പിആർഎസ്) ആധാരമാക്കി കർഷകരുടെ അക്കൗണ്ടുകളിലേക്കു ബാങ്കുകൾ തുക അനുവദിക്കുന്ന രീതിയിലെ കാണാക്കെണിയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന ആരോപണം ഗൗരവമുള്ളതാണ്.

പിആർഎസ് വായ്പയും മുൻപെടുത്ത ഒരു വായ്പ തീർക്കാൻ സ്വീകരിച്ച ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യവും സിബിൽ സ്കോറിനെ ബാധിച്ചെന്നും ഒരു ബാങ്കും വായ്പ നൽകുന്നില്ലെന്നുമാണ് തകഴിയിൽ ജീവനെ‍ാടുക്കിയ ഭാരതീയ കിസാൻ സംഘ് ജില്ലാ പ്രസിഡന്റ് കെ.ജി.പ്രസാദിന്റെ ആത്മഹത്യക്കുറിപ്പിലുള്ളത്. വായ്പ ലഭിക്കാത്തതിനാൽ, വിതച്ച പാടത്തു വളമിടാൻപോലും കഴിഞ്ഞിരുന്നില്ല.  

പിആർഎസ് വായ്പ മൂലമല്ല പ്രസാദിനു വായ്പ കിട്ടാൻ തടസ്സമുണ്ടായതെന്നാണു സർക്കാർ നിലപാട്. എന്നാൽ, പിആർഎസ് വായ്പയും മറ്റു വായ്പകൾക്കു തടസ്സമായി സിബിൽ സ്കോറിൽ പ്രതിഫലിക്കുമെന്നു ബാങ്കുകൾതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പിആർഎസ് വഴി ബാങ്കിലൂടെ വായ്പയായി കർഷകർക്കു ലഭിക്കുന്ന തുകയുടെ തിരിച്ചടവു മുടങ്ങുന്നതുമാത്രമല്ല, ചില സാഹചര്യത്തിൽ വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കലും സിബിൽ സ്കോറിനെ ബാധിക്കുന്ന കെണിയാണെന്നു പറയുന്നു. അതേസമയം, സ്കോർ മാത്രം പരിഗണിച്ചല്ല വായ്പയ്ക്ക് അർഹത നിശ്ചയിക്കുന്നതെന്നു ബാങ്ക് അധികൃതർ വ്യക്തമാക്കുന്നുണ്ട്.

നെല്ല് സംഭരിച്ച വകയിൽ നൽകാനുള്ള കുടിശിക ബാങ്ക് വഴി നൽകുന്നതു കുരുക്കാവരുതെന്നും കർഷകരെ ഒരു തരത്തിലും ബാധ്യതപ്പെടുത്തരുതെന്നും ഇതു സംബന്ധിച്ച ഹർജി പരിഗണിച്ച എല്ലാ അവസരങ്ങളിലും ഹൈക്കോടതി അധികൃതരെ ഓർമപ്പെടുത്തിയതാണ്. എന്നിട്ടും കർഷകർ പല തരത്തിലും കഷ്ടാവസ്ഥയിലാവുന്നത് എന്തുകെ‍ാണ്ടാണ്? കുടിശികയ്ക്കുവേണ്ടി ബാങ്കിനെ സമീപിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു സപ്ലൈകോ നേരിട്ടു പണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. 

ഈ നാട്ടിലെ പാവം നെൽക്കർഷകരുടെ നെഞ്ചിലെ ആധി സർക്കാർ അറിയാതെപോവുന്നത് പ്രതിഷേധാർഹമാണ്. അങ്ങനെയെ‍ാരു കരുതൽ അവരോടുണ്ടായിരുന്നെങ്കിൽ നെല്ലുസംഭരണ പ്രശ്നം ഇങ്ങനെ അനിശ്ചിതാവസ്ഥയിൽ ആകുമായിരുന്നില്ലല്ലോ. സർക്കാർ പണം തിരിച്ചടച്ചില്ലെങ്കിൽ തങ്ങൾ കുടിശികക്കാരാകുമെന്ന കർഷകരുടെ ഭയം സർക്കാർ ഇപ്പോഴും വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ല എന്നുവേണം കരുതാൻ. കഴിഞ്ഞ സീസണിൽ ഇങ്ങനെ പണം വാങ്ങാൻ സംസ്ഥാനത്തെ പല കർഷകരും മടിച്ചത് ഈ ആശങ്കയുടെ ഗുരുതരാവസ്ഥ അറിയിക്കുന്നു. മികച്ച വിള, അതിനു ന്യായവില, സമയബന്ധിതമായ സംഭരണം... ഇതൊക്കെയാണു കർഷകർ ആഗ്രഹിക്കുന്നതെങ്കിലും ഈ ആവശ്യങ്ങൾക്കു വിയർപ്പിന്റെ വില കിട്ടാതെ പോകുന്നു.

ആലപ്പുഴയിൽ രണ്ടു മാസത്തിനിടെ രണ്ടാമത്തെ നെൽക്കർഷക ആത്മഹത്യയാണു കഴിഞ്ഞ ദിവസമുണ്ടായത്. ആത്മഹത്യകൾ ഒന്നിനും പരിഹാരമല്ലെങ്കിലും, ഏതു സാഹചര്യത്തിലും ന്യായീകരിക്കാവുന്നതല്ലെങ്കിലും, ഈ സംഭവങ്ങൾക്കു പിന്നിലുള്ള അടിസ്ഥാന കാരണം സർക്കാരിനെ ആത്മപരിശോധനയിലേക്കും അടിയന്തര പ്രശ്നപരിഹാര നടപടികളിലേക്കും     കെ‍ാണ്ടുപോകേണ്ടതാണ്; പിആർഎസ് അടിസ്ഥാനമാക്കിയുള്ള വായ്പ സംവിധാനം ഈ സീസണിലും സർക്കാർ തുടരുമെന്നിരിക്കെ വിശേഷിച്ചും. ഇന്നു മുതലാണ് ഈ സീസണിലെ നെല്ലു സംഭരണവില നൽകിത്തുടങ്ങുന്നത്.

English Summary:

Farmers' suicides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com