ADVERTISEMENT

ഈ കോടതിവിധി മനസ്സിനു തന്ന ധൈര്യം ചെറുതല്ല. ചോദിക്കാനും പറയാനും സംരക്ഷിക്കാനും ആരെങ്കിലുമുണ്ടല്ലോ എന്ന ധൈര്യം. അഞ്ചുവയസ്സായ ആ കുട്ടിയുടെ മുഖം ഞാ‍ൻ കണ്ടിട്ടില്ല. പക്ഷേ, എനിക്കു പരിചയമുള്ള എത്രയോ കുട്ടികളുടെ മുഖം ഓർമ വരുന്നുണ്ട്; കരഞ്ഞുതളർന്ന അമ്മമാരുടെ മുഖവും. നിയമവ്യവസ്ഥയിലും കോടതിയിലുമുള്ള വിശ്വാസം ഒന്നുകൂടി ബലപ്പെടുത്തുന്നതായി ഈ വിധി. ആരുമില്ലാത്തവർക്കും ആരെങ്കിലുമുണ്ടെന്ന തോന്നൽ.

വീട്ടിൽനിന്നു പുറത്തുപോകുമ്പോൾ ഒരമ്മയ്ക്കും എല്ലാ കുട്ടികളെയും ഒപ്പംകൂട്ടാനാകില്ല. കുട്ടികൾ വീട്ടിൽ സുരക്ഷിതരാണെന്ന ധൈര്യത്തിലാണ് അവരെല്ലാം ജോലിക്കും മറ്റും പോകുന്നത്. ട്യൂഷനൊക്കെ ഉള്ളതുകൊണ്ട് പലപ്പോഴും കുട്ടികൾ തനിച്ചാണു പോകുന്നതും വരുന്നതും. മുഴുവൻ സമയവും അവരുടെ കൂടെപ്പോകാൻ ആരും കാണില്ല. ഈ കുട്ടികൾ തനിയെ പോകുമ്പോൾ ഓരോ വീട്ടുകാർക്കുമുള്ള ധൈര്യം കുട്ടികളെ നോക്കാ‍ൻ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്നതാണ്.

കുറ്റം ചെയ്താൽ വധശിക്ഷ കിട്ടും എന്നതല്ല സത്യത്തിൽ ഈ കോടതിവിധിയുടെ അവസാനവാക്ക്. നമ്മുടെ നാട്ടിലെ ഓരോരുത്തരും നമ്മുടെ കുട്ടികളുടെ രക്ഷിതാക്കളാകണം എന്നതാണ്. വഴിയിലെ ഓരോ കുട്ടിയും നമ്മുടെ വീട്ടിലെ കുട്ടിയാണെന്നു തോന്നേണ്ട കാലമാണിത്. ഈ കോടതിവിധി ഒരാളുടെ ക്രൂരതയിലേക്കു മാത്രമല്ല വിരൽ ചൂണ്ടുന്നത്. നമ്മുടെ ഓരോരുത്തരുടെയും വീഴ്ചയിലേക്കു കൂടിയാണ്.

ഇപ്പോൾ പഴയതിലും കൂടുതൽ ധൈര്യമുണ്ടെന്നു പറയുന്ന എത്രയോ സ്ത്രീകളെയും കുട്ടികളെയും ഞാൻ കണ്ടിട്ടുണ്ട്. ഇത്തരമൊരു ശിക്ഷ വരുമ്പോൾ നമ്മുടെ പൊലീസിനെയും അഭിഭാഷകരെയും കോടതിയെയും കുറിച്ച് അഭിമാനിക്കുന്നു. കേസ് നടത്തിയ അഭിഭാഷകരുടെ കൈകളിൽ സ്ത്രീകളിൽ പലരും ഉമ്മവയ്ക്കുന്ന ദൃശ്യം ഞാൻ ടിവിയിൽ കണ്ടു. അത് അവരുടെ മാത്രമല്ല, ഓരോ മനുഷ്യന്റെയും മനസ്സിലെ വികാരമാണ്. നീതി നടപ്പാകുമ്പോഴുള്ള സന്തോഷമാണത്. ആ അമ്മയുടെയും അച്ഛന്റെയും മനസ്സ് ഇതുകൊണ്ടൊന്നും തണുക്കില്ല എന്നറിയാം. പക്ഷേ, നമ്മളെല്ലാം കൂടെയുണ്ടെന്ന് അവർക്കു തോന്നുന്നത് വലിയ ധൈര്യമാണ്. കൂടെ ആരുമില്ലെന്നു തോന്നുന്നതു വല്ലാത്ത അവസ്ഥയാണ്. അതു ജയിൽവാസത്തിനു തുല്യമാണ്.

ഈ വിധിയിലൂടെ നാം നമ്മുടെ ഓരോ കുട്ടിയെയുമാണു ചേർത്തുപിടിച്ചിരിക്കുന്നത്. ഇനിയൊരിക്കലും ഇതുപോലെ ഉണ്ടാകില്ലെന്ന ഉറപ്പാണു നാം ഈ നാടിനു നൽകുന്നത്. വെളിച്ചം കുറഞ്ഞ വഴിയിലൂടെപ്പോലും ചിരിച്ചുകൊണ്ടുപോകുന്ന കുട്ടികളെ ഇനിയും ധാരാളമായി കാണണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. മനസ്സു വേവാതെ മക്കളെ കാത്തിരിക്കുന്ന അമ്മമാരുണ്ടാകണേ എന്നും പ്രാർഥിക്കുന്നു. ആ അമ്മയോട് എന്തു പറയണം എന്നറിയില്ല. പക്ഷേ, എത്രയോ പേർക്കൊപ്പം അവരെ ചേർത്തുപിടിക്കാ‍ൻ ഞാൻ എന്റെ കൈകളും നീട്ടുന്നു. അവരുടെ കൈകളിൽ ഞാൻ ഉമ്മവയ്ക്കുന്നു.

English Summary:

Writeup about aluva child murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com