ADVERTISEMENT

ഒരു പെൺകുട്ടികൂടി ജീവിതത്തോടു തോൽവി സമ്മതിച്ച് യാത്രയായിരിക്കുന്നു– തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവഡോക്ടർ എ.ജെ.ഷഹ്ന. ആത്മഹത്യ ഒരു സാഹചര്യത്തിലും ന്യായീകരിക്കാവുന്നതല്ലെങ്കിലും ഈ സ്വയമെ‍ാടുക്കലിന്റെ കാരണം സ്ത്രീധനത്തിന്റെ പേരിലുള്ള വിലപേശലാണെന്ന ആരോപണം അതീവഗൗരവമുള്ളതാണ്.

പെ‍ാലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്നതുപ്രകാരം, ‘സ്ത്രീധനമോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്’  എന്നെഴുതിവച്ച് ഡോ. ഷഹ്ന ജീവിതത്തോടു യാത്ര പറയുമ്പോൾ പണാധിപത്യത്തിൽ അഭിരമിക്കുന്ന സമൂഹമാകെ പ്രതിക്കൂട്ടിലാകുന്നു. ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ, സുഹൃത്തും സഹഡോക്ടറുമായ ഇ.എ.റുവൈസിനെ സ്ത്രീധനനിരോധന നിയമപ്രകാരവും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയും അറസ്റ്റ് ചെയ്തിട്ടുണ്ട്; സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. 

സ്ത്രീശാക്‌തീകരണത്തിന്റെ യുഗമാണിതെന്നു നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്‌ത്രീ ഇന്നു കൈവരിക്കാത്ത നേട്ടങ്ങളോ എത്തിച്ചേരാത്ത ഉയരങ്ങളോ ഇല്ലെന്നതും വാസ്തവം. പക്ഷേ, വിവാഹവേളയിലെ സ്ത്രീയുടെ മൂല്യം അവൾ കൊണ്ടുചെല്ലുന്ന പണത്തെയും ആഭരണത്തെയുമൊക്കെ അടിസ്‌ഥാനമാക്കി നിശ്‌ചയിക്കുന്ന ഏറെപ്പേർ ഇന്നും നമുക്കിടയിലുണ്ട് എന്നതു നിർഭാഗ്യകരമാണ്. സ്ത്രീധനം എന്ന സാമൂഹിക ദുരാചാരം ഇപ്പോഴും കേരളത്തിൽ പലയിടത്തും തെളിഞ്ഞും മറഞ്ഞും നിലനിൽക്കുന്നുവെന്നതു നാം ഇതിനകം ആർജിച്ച പരിഷ്കൃത ആശയങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നു. 

സ്‌ത്രീധനം നൽകാത്തതും കുറഞ്ഞുപോയെന്ന പരാതിയുമൊക്കെ പീഡനത്തിനുള്ള കാരണമായി ഇവിടെ മാറാറുണ്ട്. പൊള്ളലേറ്റും മറ്റുമുള്ള ക്രൂരമരണങ്ങൾക്കു ഭർതൃഗൃഹത്തിൽ പല സ്‌ത്രീകളും ഇരയാകുകയും ചെയ്യുന്നു. 2020ൽ, കൊല്ലം അ‍ഞ്ചൽ സ്വദേശി ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നെന്ന കേസ് നമ്മുടെ ഓർമയിൽനിന്നു മായാറായിട്ടില്ല. 2021ൽ, ബിഎഎംഎസ് വിദ്യാർഥിനിയും കെ‍ാല്ലം നിലമേൽ സ്വദേശിയുമായ വിസ്മയ സ്ത്രീധന പീഡനത്തെത്തുടർന്നു ജീവനൊടുക്കിയ സംഭവവും ഏറെ കോളിളക്കമുണ്ടാക്കി.

സ്ത്രീധനം ദാമ്പത്യത്തിന്റെ ആധാരശിലയാക്കുന്ന സ്ത്രീവിരുദ്ധത ഇപ്പോഴും നിലനിൽക്കുന്നത് ആത്മാഭിമാനവും മൗലികാവകാശബോധവുമുള്ള നവവനിതയുടെ നേരെയുള്ള അപമാനം തന്നെയാകുന്നു. ഉപഭോഗാധിഷ്‌ഠിത ജീവിതശൈലി സ്‌ത്രീധനത്തെ മുൻപെന്നത്തെക്കാളും മഹത്വവൽക്കരിക്കുകയാണെന്ന പൊള്ളുന്ന യാഥാർഥ്യത്തെ ഇതോടു ചേർത്തുവയ്‌ക്കുകയും വേണം. 

സ്ത്രീധന പീഡനം വനിതകൾ നേരിടുന്ന ഏറ്റവും കടുത്ത പ്രശ്നങ്ങളിലെ‍ാന്നു തന്നെയെന്ന് കഴിഞ്ഞ വനിതാദിനത്തിൽ മലയാള മനോരമ നടത്തിയ സർവേയിൽ പങ്കെടുത്തവർ ഉറപ്പിച്ചുപറയുകയുണ്ടായി. സ്ത്രീധനം വേണ്ട എന്നു പറയുമ്പോഴും പ്രവൃത്തിയിൽ അത് ഇനിയും അകലെയാണെന്ന നിരാശ ആ പ്രതികരണങ്ങളിൽ തെളിയുകയും ചെയ്തു. നിയമം മൂലം ദശാബ്ദങ്ങൾക്കുമുൻപേ നിരോധിച്ചിട്ടും സ്ത്രീധനത്തെ തുടർന്നുണ്ടായ പീഡനങ്ങളിൽ സംസ്ഥാനത്ത് 5 വർഷത്തിനിടെ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം അറുപതിലേറെയാണെന്ന കണക്കു പുറത്തുവന്നത് 2021ലാണ്. ഭർതൃവീട്ടുകാരുടെ ഉപദ്രവത്തെത്തുടർന്നുള്ള കേസുകൾ സംസ്ഥാനത്ത് 5 വർഷത്തിനിടെ റജിസ്റ്റർ ചെയ്തത് പതിനയ്യായിരത്തിലേറെയാണെന്നും അതോടെ‍ാപ്പം നാം കേട്ടു. 

വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെ സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നടപടി തുടങ്ങിയതു പ്രതീക്ഷ നൽകുന്നു. സ്ത്രീധനത്തിന്റെ പേരിൽ നമ്മുടെ പെൺകുട്ടികൾ നിസ്സഹായതയോടെ ഒടുങ്ങാതിരിക്കാൻ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും നിരന്തര ജാഗ്രത ഉണ്ടായേതീരൂ. മകളുടെ ജീവിതം അസഹനീയമാകുമ്പോൾ, തങ്ങൾ ഒപ്പമുണ്ടെന്നു രക്ഷിതാക്കൾ അവളെ ബോധ്യപ്പെടുത്തുകയും വേണം.

English Summary:

Editorial about ongoing dowry issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com