മുറിവുകളുണക്കട്ടെ ഈ വിധി
Mail This Article
ജമ്മു കശ്മീരിന് ഭരണഘടനാപരമായി ഉണ്ടായിരുന്ന സവിശേഷ പദവി ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി ശരിവച്ചിരിക്കുന്നു. എന്നാൽ, സംസ്ഥാന പദവി എടുത്തുകളഞ്ഞതിനോട് കോടതി വിയോജിക്കുകയും എത്രയും വേഗം പദവി തിരികെ നൽകണമെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സെപ്റ്റംബർ 30നകം ജമ്മു കശ്മീർ നിയമസഭയിലേക്കു തിരഞ്ഞെടുപ്പു നടത്തണമെന്നതാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മറ്റൊരു നിർദേശം.
ഭരണഘടനയുടെ 370ാം വകുപ്പിലൂടെ ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി ഒഴിവാക്കിയത് 2019 ഒാഗസ്റ്റ് 5നാണ്. സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റാനും അന്നു നടപടിയുണ്ടായി. ജമ്മു കശ്മീരിനെ നിയമസഭയുള്ളതും, ലഡാക്കിനെ നിയമസഭ ഇല്ലാത്തതുമായ കേന്ദ്ര ഭരണപ്രദേശമായാണു നിശ്ചയിച്ചത്. തുടർന്ന്, സർക്കാർ നടപടി ജമ്മു കശ്മീരിൽനിന്നുള്ള വിവിധ രാഷ്ട്രീയകക്ഷികളുൾപ്പെടെ സുപ്രീം കോടതിയിൽ ചോദ്യംചെയ്തു. ഹർജികൾ പരിഗണിക്കാൻ ബെഞ്ച് രൂപീകരിക്കുന്നതിലും വാദം കേട്ട് വിധിപ്രസ്താവം വരെ എത്തുന്നതിലും ഉണ്ടായ നാലു വർഷത്തെ കാലതാമസം എടുത്തുപറയേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ സവിശേഷ പദവി പിൻവലിക്കുമെന്നത് ബിജെപിയുടെ അജൻഡയിലെ വിവാദ വിഷയങ്ങളിലൊന്നായിരുന്നു. 2019ൽ ഇതു നടപ്പാക്കുന്നതിനു തിടുക്കപ്പെട്ട് നടപടികളെടുത്തതിലെ രീതി പാർലമെന്ററി മര്യാദകൾക്കു നിരക്കുന്നതല്ലെന്നു വിമർശിക്കപ്പെടുകയുണ്ടായി. തീരുമാനത്തെത്തുടർന്ന് മുൻ മുഖ്യമന്ത്രിമാരുൾപ്പെടെ ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളിൽ പലരെയും വീട്ടുതടങ്കലിലാക്കിയതും ദീർഘകാലം ഇന്റർനെറ്റ് സൗകര്യം വിഛേദിച്ചതും അപലപിക്കപ്പെട്ടു. വീട്ടുതടങ്കലിൽനിന്നുള്ള മോചനത്തിനും ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നതിനും നടപടിയുണ്ടായത് കോടതിയുടെ ഇടപെടലിനെത്തുടർന്നാണ്.
ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോഴുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക പദവിയെന്നും അത് ഒഴിവാക്കപ്പെടുന്നത് വഞ്ചനയാണെന്നുമുൾപ്പെടെ ആയിരുന്നു തീരുമാനത്തെ എതിർത്തവരുടെ വാദം. എന്നാൽ, പദവി ഒഴിവാക്കുന്നതിനു കേന്ദ്രത്തിനുള്ള അധികാരം ശരിവച്ച കോടതി, രാജ്യത്തിന്റെ ഭരണഘടനയോടു പൂർണമായുള്ള കൂടിച്ചേരലാണ് പദവി ഒഴിവാക്കലിലൂടെ സംഭവിച്ചതെന്നാണ് ഇന്നലെ ചൂണ്ടിക്കാണിച്ചത്. എന്നാൽ, 370ാം വകുപ്പ് ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി 367ാം വകുപ്പും രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭേദഗതി ചെയ്തത് തെറ്റാണെന്നും ഉത്തരവിലെ ഈ ഭാഗം റദ്ദാക്കുന്നുവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ ‘ഭരണഘടനാ സഭ’യെന്ന് 370ാം വകുപ്പിലുള്ള പ്രയോഗം ‘നിയമസഭ’ എന്നു മാറ്റുകയാണ് 367ാം വകുപ്പിന്റെ ഭേദഗതിയിലൂടെ ചെയ്തത്. ഭരണഘടന ഭേദഗതി ചെയ്യുമ്പോൾ അവശ്യം പാലിക്കേണ്ട വ്യവസ്ഥകൾ ഒഴിവാക്കിയ നടപടി കോടതിയുടെ തിരുത്തലിനു വിധേയമായതു സർക്കാരിനെ ചിന്തിപ്പിക്കേണ്ടതുണ്ട്.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് ഭരണഘടനാപരമായി തെറ്റാണെന്ന്, നേരത്തേയുള്ള ചില വിധികൾ എടുത്തുപറഞ്ഞാണ് കോടതി സൂചിപ്പിച്ചിട്ടുള്ളത്. സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് സോളിസിറ്റർ ജനറൽ നൽകിയ ഉറപ്പു പരിഗണിച്ചുമാത്രമാണ് സർക്കാരിന്റെ തീരുമാനം കോടതി റദ്ദാക്കാതിരുന്നതെന്നു വ്യക്തം. എന്നാൽ, ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കിയത് ഭരണഘടനാപരമെന്നും കോടതി വിശദീകരിച്ചിട്ടുണ്ട്. ഫെഡറൽ സംവിധാനത്തിലെ സുപ്രധാന ഘടകമായ സംസ്ഥാനത്തെ ഇല്ലാതാക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് കോടതി അസന്നിഗ്ധമായി പ്രസ്താവിക്കുകയും ചെയ്യുന്നു.
സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നത് എത്രയും വേഗം വേണമെന്നു നിർദേശിച്ച കോടതി, നിയമസഭാ തിരഞ്ഞെടുപ്പു നടത്തുന്നതിനു സമയപരിധിയും വ്യക്തമാക്കി. കോടതിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്.
സുപ്രീം കോടതിയുടെ ബെഞ്ചിലെ അംഗവും ജമ്മു കശ്മീർ സ്വദേശിയുമായ ജസ്റ്റിസ് സഞ്ജയ് കിഷൻ കോൾ പ്രത്യേക വിധിന്യായത്തിൽ മുന്നോട്ടുവച്ച നിർദേശങ്ങൾ ഏറെ പ്രസക്തവും സവിശേഷ പരിഗണന അർഹിക്കുന്നതുമാണ്. കശ്മീർ ജനതയെ ‘ചരിത്രഭാരം പേറുന്നവർ’ എന്നു വിശേഷിപ്പിച്ചിട്ടാണ് അവർ കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിലേക്കും മനുഷ്യാവകാശ ലംഘനങ്ങളിലേക്കും അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്. മുറിവുകൾ ഉണക്കി മുന്നോട്ടുപോകണമെന്നും അതിനു ദുരനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ പുറത്തുവരേണ്ടത് ആവശ്യമാണെന്നും ജസ്റ്റിസ് കോൾ വ്യക്തമാക്കുന്നു.
ജമ്മു കശ്മീർ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്; അവിടത്തെ ജനതയുടെ ദുരിതങ്ങൾ രാജ്യത്തിന്റെ നൊമ്പരമാണ്. അതിന് അറുതിയുണ്ടാക്കാനുള്ള ഭരണഘടനാപരവും നയപരവുമായ മാർഗരേഖകൂടിയാണ് ഇന്നലത്തെ വിധിയിലൂടെ സുപ്രീം കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.