ADVERTISEMENT

കല്ലും മുള്ളും കാലിനു മെത്തയായി കണക്കാക്കണമെന്നാണ് ശബരിമല യാത്രയുടെ ചട്ടം. പക്ഷേ, അതികഠിനമായിരുന്നു ഇത്തവണത്തെ ശബരിമല യാത്ര. കിളിമാനൂർ പള്ളിക്കലിൽ നിന്നുള്ള 14 അംഗ തീർഥാടക സംഘത്തിലെ രതീഷ് മോഹൻ  അനുഭവം പങ്കുവയ്ക്കുന്നു

ഛർദിച്ച് അവശയായി തലചുറ്റിയ  ഒൻപതുവയസ്സുകാരി അശ്വതിയുമായി സന്നിധാനം ഗവ. ആശുപത്രിയിലിരിക്കുമ്പോൾ നെഞ്ച് അയ്യപ്പസന്നിധിയിലെ കർപ്പൂരാഴിപോലെ എരിയുകയായിരുന്നു. ദർശനം നടത്താൻ കഴിയാതെ മടങ്ങേണ്ടി വരുമോ? എത്ര നാൾ കാത്തിരുന്നു മോഹിച്ചാണ് അവളും അനുജത്തി അ‍ഞ്ചുവയസ്സുകാരി അനന്യയും കുഞ്ഞുമാളികപ്പുറങ്ങളായി അയ്യപ്പനെ കാണാനെത്തിയത്. അവർ മാത്രമല്ല, വ്രതം നോറ്റ്, തിക്കും തിരക്കിലും ഇത്രമേൽ വലഞ്ഞ് അയ്യനെ കാണാനെത്തിയ ഞങ്ങൾക്കും ദർശനം കിട്ടുമോ? അപ്പോഴേക്കും ആശുപത്രിക്കിടക്കയിൽ ക്ഷീണം മൂലം അവൾ ഉറങ്ങിപ്പോയിരുന്നു. 

അവൾ ഉണരാൻ കാത്തിരിക്കുമ്പോൾ അതുവരെ താണ്ടിയ കഠിനവഴികൾ മനസ്സിൽ തെളിഞ്ഞു വന്നു. എന്തെല്ലാം ദുരിതങ്ങളുടെ കല്ലും മുള്ളുമാണ് ഈ കുഞ്ഞു മാളികപ്പുറങ്ങൾ ചവിട്ടിക്കടന്നത്. 

തിങ്കളാഴ്ച രാവിലെ 7ന് തിരുവനന്തപുരം കിളിമാനൂരിൽ നിന്നു പുറപ്പെട്ടതാണ്. സംഘത്തിൽ പകുതി കുട്ടികളായതിനാൽ ട്രാവലർ വാടകയ്ക്ക് എടുത്താണു വന്നത്. ഏതാനും ക്ഷേത്രങ്ങളിൽ ദർശനം നടത്തി വൈകിട്ട് 5 മണിയോടെ വടശേരിക്കരയിൽ എത്തി. 

ശബരിമലയിൽ വലിയ തിരക്കാണെന്നു പറഞ്ഞ് എല്ലാ വാഹനങ്ങളും പൊലീസ് തടഞ്ഞിട്ടു. ഏറെ നേരം കഴിഞ്ഞിട്ടും നീങ്ങുന്ന ലക്ഷണം കണ്ടില്ല. കാത്തുകിടക്കെ, കുട്ടികളുടെ മുഖം വാടിത്തുടങ്ങി. വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കൂ എന്നും  അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ പോകേണ്ടി വരുമെന്നും അപ്പോഴാണ് അറിയുന്നത്. വടശേരിക്കരയിൽനിന്നു തന്നെ കെഎസ്ആർടിസി ബസിൽ കയറിയാൽ നിലയ്ക്കലിലെ താമസം ഒഴിവാക്കി നേരെ പമ്പയിൽ എത്താമെന്നു മറ്റു സ്വാമിമാർ പറഞ്ഞു. അതിനാൽ വണ്ടി വടശേരിക്കരയിൽ ഇട്ടു. കുഞ്ഞുങ്ങൾക്കു ഭക്ഷണം കൊടുത്ത് എല്ലാവരും കെഎസ്ആർടിസി ബസിൽ കയറി. സീറ്റില്ല. തറയിൽ ഇരുന്നു. രാത്രി 8.30നു  ബസ് വിട്ടു. പെരുനാട് കഴിഞ്ഞപ്പോൾ അതാ ബസും തടഞ്ഞു. 2 മണിക്കൂറിൽ കൂടുതൽ തിരക്കിൽ ആ ബസിനുള്ളിൽ കിടന്നു. പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ എന്നീ സ്ഥലങ്ങളിലെല്ലാം വണ്ടി തടഞ്ഞിട്ടു. എപ്പോഴോ ഉറങ്ങിപ്പോയി. പമ്പയിൽ എത്തിയപ്പോൾ പുലർച്ചെ 4.30 .

 തണുത്തു വിറച്ചു പമ്പാ മണപ്പുറത്തേക്ക് ഇറങ്ങി. മണപ്പുറം മുഴുവൻ തീർഥാടകർ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഒപ്പം കുട്ടികളുള്ളതിനാൽ കടത്തിവിടുമെന്നു കരുതി. പക്ഷേ, ആ പരിഗണനയൊന്നും എവിടെയുമില്ല. ഏറെ നേരത്തെ കാത്തുനിൽപിനുശേഷം ഗണപതികോവിലിലേക്ക് കടക്കാനായി. നീലിമലയും അപ്പാച്ചിമേടും ഒക്കെ തിങ്ങിനിറഞ്ഞതിനാൽ ഒരടി കയറാനാവുന്നില്ല. 

കൈവശം ഉണ്ടായിരുന്ന  ബിസ്കറ്റും വെള്ളവും കൂട്ടത്തിലുള്ള ഏഴു കുട്ടികൾക്കും കൊടുത്തുകൊണ്ടിരുന്നു.  എന്നിട്ടും ശബരിപീഠം മുതൽ ക്യൂ നിന്നു സന്നിധാനം വലിയ നടപ്പന്തലിൽ എത്തിയപ്പോഴേക്കും  കുട്ടികൾ  തളർന്നു. സംഘത്തിലുള്ള മോഹനനൊപ്പമെത്തിയ അശ്വതിയാണ് ഏറെ തളർന്നത്. ശ്വാസം മുട്ടി അവൾ രണ്ടു തവണ ഛർദിച്ചു.  വലിയ നടപ്പന്തലിലെ ക്യൂവിൽ അശ്വതി  തളർന്നുവീഴുമെന്നായപ്പോൾ ക്യൂവിൽ ഇരുത്താൻ ഇടമുണ്ടാക്കി. 

വേഗം ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് നിർദേശിച്ചു. ക്യൂവിൽ നിന്ന് ഇറങ്ങേണ്ടി വരും. ഉച്ചപൂജ കഴിയും മുൻപ് തിരിച്ചെത്താനായെന്നു വരില്ല. പക്ഷേ, കുഞ്ഞിന്റെ ജീവനല്ലേ വലുതെന്ന ചിന്തയിൽ എല്ലാവരും ക്യൂവിൽ നിന്നിറങ്ങി. സന്നിധാനം ഗവ.ആശുപത്രിയിലെത്തി. മരുന്നു കൊടുത്തതും അശ്വതി ഉറങ്ങി.  ക്ഷീണം മാറിയ അവളെയും കൂട്ടി ഓടിയെത്തുമ്പോഴേക്കും ഉച്ചപൂജ കഴിഞ്ഞു നട അടച്ചിരുന്നു. വൈകിട്ട് 3നു നട തുറക്കുന്നതുവരെ വീണ്ടും കാത്തുനിൽപ്. ഒടുവിൽ  പതിനെട്ടാംപടി കയറി ദർശനം നടത്തി. ഉച്ചയ്ക്കു ശേഷം അഭിഷേകം ഇല്ലാത്തതിനാൽ ആ അവസരം നഷ്ടപ്പെട്ടത് സങ്കടമായി. നെയ്ത്തേങ്ങ  പൊട്ടിച്ച്  തോണിയിൽ ഒഴിച്ചു വഴിപാട് പ്രസാദവും വാങ്ങി മലയിറങ്ങി.  

English Summary:

Ratheesh Mohan shares his experience about the Sabarimala pilgrimage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com