ADVERTISEMENT

നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള മേഖലകളിൽ ക്രമീകരണങ്ങളിലുണ്ടായ പാളിച്ചകൾ, പരിഹരിക്കാതെ പോയ പ്രശ്നങ്ങൾ അവയാണ് തീർഥാടകരെ വലയ്ക്കുന്നത്.

∙ പതിനെട്ടാംപടി
ശബരിമലയിൽ പടികയറുന്ന തീർഥാടകരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും, താഴെ പമ്പ വരെയുള്ള തീർഥാടകരുടെ ക്യൂ. നിലവിൽ 18 മണിക്കൂറാണ് ദർശന സമയം. പതിനെട്ടാംപടിയും തിരുമുറ്റവും വൃത്തിയാക്കുന്നതിന് 2 മണിക്കൂർ എടുത്താലും, ഇപ്പോഴത്തെ അവസ്ഥയിൽ 22 മണിക്കൂറും പടി കയറ്റുന്നുണ്ട്. 

പ്രശ്നം: പൊലീസിന്റെ രണ്ടാം ടേൺ പകുതി മുതൽ പടികയറ്റത്തിന്റെ വേഗം കുറഞ്ഞെന്നാണ് പരാതി. പടികയറ്റം സാവധാനമായതിനാൽ തിരുമുറ്റത്തും മേൽപാലത്തിലും തിരക്കു കുറവാണ്. കേന്ദ്ര സേനകളെ കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

പരിഹാരം: ദർശനം നടത്താതെ പടികയറുന്ന തീർഥാടകരെ പിന്നീട് ദർശനത്തിനായി നിർത്താൻ ഇപ്പോൾ സൗകര്യമില്ല. പകരം സന്നിധാനത്ത് മാളികപ്പുറത്തിനോ പാണ്ടിത്താവളത്തിനോ സമീപത്തു നടപ്പന്തൽ നിർമിച്ചാൽ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാം. കേന്ദ്ര സേനകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണം. 

വിവര: നിഖിൽ രാജ്, വിഷ്ണു വിജയൻ.
വിവര: നിഖിൽ രാജ്, വിഷ്ണു വിജയൻ.

∙ശബരിപീഠം– മരക്കൂട്ടം
പ്രശ്നം:  ശബരിപീഠം മുതൽ മരക്കൂട്ടം വരെയുള്ള ഭാഗത്ത് മൂന്നു നടപ്പന്തലുകൾ. ശരംകുത്തിയിലെ ക്യൂ കോംപ്ലക്സ് നിറയുമ്പോൾ പമ്പയിൽ തീർഥാടകരെ തടയും. ഇതിനിടയിൽ എത്തുന്നവരെ ശബരിപീഠത്ത് 3 നടപ്പന്തലുകളിൽ നിറയ്ക്കും. പൂർണമായി അടച്ചുകെട്ടിയ രീതിയിൽ നിർമിച്ചിരിക്കുന്നതിനാൽ വെളിച്ചക്കുറവും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും തീർഥാടകരെ അലട്ടുന്നു. പന്തലിനു പുറത്തേക്കും ക്യൂ നീളാറുണ്ട്.  ഇവിടെ ശുചിമുറിയില്ലാത്തതും തീർഥാടകരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.  

വിവര: നിഖിൽ രാജ്, വിഷ്ണു വിജയൻ.
വിവര: നിഖിൽ രാജ്, വിഷ്ണു വിജയൻ.

നീലിമല വഴി വരുമ്പോൾ നീലിമല ടോപ്പിലും അപ്പാച്ചിമേടിനു സമീപത്തുമായി മൂന്നിടങ്ങളിൽ മാത്രമാണ് ശുചിമുറി സമുച്ചയങ്ങളുള്ളത്. നീലിമലയിലുള്ളത് ബയോ ശുചിമുറികൾ. മൂന്നിടത്തും വൃത്തി തീരെയില്ല.  

പരിഹാരം: ഇവിടെ ശുചിമുറി സൗകര്യം ഒരുക്കണം. നടപ്പന്തലുകളിൽ വായുസഞ്ചാരം വർധിപ്പിക്കണം, വെളിച്ചത്തിനു സൗകര്യം ഏർപ്പെടുത്തണം. ആംബുലൻസ് സൗകര്യം വർധിപ്പിക്കണം. 

∙ ശരംകുത്തി
ശരംകുത്തിയിലെ ഡൈനാമിക് ക്യൂ കോംപ്ലക്സ് കഴിഞ്ഞ ദിവസമാണ് തുറന്നത്. പൂർണതോതിൽ സജ്ജീകരിച്ചിട്ടില്ല. 

പ്രശ്നം:
കോംപ്ലക്സിൽ ആളുകളെ തിക്കിനിറച്ചാണ് കയറ്റുന്നത്. ഇൻഡോർ സ്റ്റേഡിയത്തിന്റെ മാതൃകയിലാണ് നിർമാണം. തിരുപ്പതി മാതൃകയെന്നു പറയുന്നുണ്ടെങ്കിലും ഡൈനാമിക് ക്യൂ കോംപ്ലക്സിൽ ഡിസ്പ്ലേ ബോർഡുണ്ടെന്നത് ഒഴിച്ചാൽ പറയുന്ന സമയത്തു ദർശനം നടക്കില്ല എന്നതാണ് വാസ്തവം. ശുചിമുറി സൗകര്യം കഴിഞ്ഞ ദിവസമാണ് തുറന്നുകൊടുത്തത്. (ആദ്യ ദിവസങ്ങളിൽ ഒന്നിൽ മാത്രമായിരുന്നു സൗകര്യം).

|പരിഹാരം: കുറ്റമറ്റ രീതിയിൽ തിരുപ്പതി മാതൃക നടപ്പാക്കണം.

ശബരിമലയിൽ ഇന്നലെ വൈകിട്ട് അനുഭവപ്പെട്ട തിരക്ക്. (Photo: Arun John / Manorama)
ശബരിമലയിൽ ഇന്നലെ വൈകിട്ട് അനുഭവപ്പെട്ട തിരക്ക്. (Photo: Arun John / Manorama)

∙ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അഞ്ചു കിലോമീറ്റർ
പമ്പയിൽനിന്നു സന്നിധാനത്തേക്കുള്ളത് രണ്ടു വഴികൾ.
1. പരമ്പരാഗത പാതയായ നീലിമല– അപ്പാച്ചിമേട്– മരക്കൂട്ടം– ശരംകുത്തി വഴി സന്നിധാനം.
2. സ്വാമി അയ്യപ്പൻ റോഡ്– മരക്കൂട്ടം– ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനം. തിരക്കുള്ളതിനാൽ നീലിമല– അപ്പാച്ചിമേട്– മരക്കൂട്ടം– ശരംകുത്തി വഴിയാണ് തീർഥാടകരെ ഈ ദിവസങ്ങളിൽ കയറ്റിവിട്ടുകൊണ്ടിരിക്കുന്നത്. ദർശനം കഴിഞ്ഞിറങ്ങുന്നവരെ ചന്ദ്രാനന്ദൻറോഡ്– സ്വാമി അയ്യപ്പൻ റോഡ് വഴി പമ്പയിലേക്കും വിടും.  

∙ നിലയ്ക്കൽ 
ബേസ് ക്യാംപ്
7000 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാൻ സൗകര്യം. 
പ്രശ്നം: വാഹനങ്ങൾ തോന്നിയപടി പാർക്ക് ചെയ്യുന്നതിനാൽ സ്ഥലം പൂർണമായി ഉപയോഗിക്കാൻ പറ്റുന്നില്ല. 
പരിഹാരം: ഓരോ വാഹനത്തിനും കൃത്യമായ പാർക്കിങ് സ്ലോട്ട് തിരിക്കണം, മാർഗനിർദേശം നൽകാൻ ആവശ്യത്തിനു പൊലീസിനെ നിയോഗിക്കണം. പാർക്കിങ്ങിനു കൂടുതൽ സ്ഥലം കണ്ടെത്തണം.

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ തീർഥാടകരെ പമ്പ മണപ്പുറത്ത് തടഞ്ഞുനിർത്തിയപ്പോൾ. ചിത്രം ∙ മനോരമ
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ തീർഥാടകരെ പമ്പ മണപ്പുറത്ത് തടഞ്ഞുനിർത്തിയപ്പോൾ. ചിത്രം ∙ മനോരമ

∙ ബസ് സ്റ്റാൻഡ്
നിലയ്ക്കലിലെ കവാടത്തിൽനിന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെ അരക്കിലോമീറ്റർ. പക്ഷേ, വാഹനങ്ങൾ ഈ ദൂരം പിന്നിടാൻ വേണ്ടിവരുന്നത് അരമണിക്കൂർ. കഴിഞ്ഞ ഞായറാഴ്ച തിരക്കേറിയ സമയത്ത് ഒരു മണിക്കൂറോളം വേണ്ടിവന്നു. പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള റോഡിന്റെ വീതികുറവും പ്രശ്നം. 
പ്രശ്നം: പമ്പയിലേക്കു പോകാൻ ഭക്തർ ബസിൽ തിക്കിത്തിരക്കിയാണ് കയറുന്നത്. 
പരിഹാരം: ബസുകളിൽ കയറ്റുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കണം. 
∙ശുചിമുറി
പ്രശ്നം:
നിലയ്ക്കലിൽ 900 ശുചിമുറികളുണ്ടെങ്കിലും വൃത്തിഹീന സാഹചര്യമാണ്. പൊലീസ് കൺട്രോൾ റൂമിനു സമീപത്തെ ശുചിമുറി സമുച്ചയം മാത്രമാണ് വൃത്തിയുള്ളത്. കണ്ടെയ്നർ ശുചിമുറികളും വൃത്തിഹീനം.‌
പരിഹാരം: ശുചിമുറികളുടെ വൃത്തി ഉറപ്പാക്കാൻ തൊഴിലാളികളുടെ എണ്ണം കൂട്ടണം. 

∙പമ്പ
നിലയ്ക്കലിൽനിന്നു പമ്പയിലേക്ക് 18 കിലോമീറ്റർ. സന്നിധാനത്തെ തിരക്കനുസരിച്ച് പമ്പയിൽ തീർഥാടകരെ തടയും.  
പ്രശ്നം: പ്രളയത്തിൽ ഒഴുകിപ്പോയ നടപ്പന്തലിനു പകരം പുതിയതിന്റെ നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല.  തീർഥാടകരെ വടം കെട്ടി തടയുമ്പോൾ പലപ്പോഴും വെയിലും മഴയുംകൊണ്ട് നിൽക്കേണ്ടി വരുന്നു. പമ്പയിൽ പാർക്കിങ് നിരോധിച്ചതും തീർഥാടകരെ വലയ്ക്കുന്നു. 
പരിഹാരം: പമ്പയിൽ ക്യൂ കോംപ്ലക്സ് അത്യാവശ്യം. വെള്ളവും ഭക്ഷണവും വൈദ്യസഹായവും ഏർപ്പെടുത്തണം. അനൗൺസ്മെന്റ് സൗകര്യവും കൂട്ടണം. ദർശനത്തിനുശേഷം പമ്പയിൽനിന്നു നിലയ്ക്കലിലേക്കു തിരിച്ചുപോകാൻ ബസിൽ കയറുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കണം. 

∙ പൊലീസ് 1850 മാത്രം
ശബരിമലയിൽ ഇത്രയേറെ തിരക്കുണ്ടായിട്ടും ഡ‌്യൂട്ടിക്കുള്ളത് 1850 പൊലീസുകാർ മാത്രം. ഒരു ഷിഫ്റ്റിലുള്ളത് വെറും 615 പേർ 

മറ്റു നിർദേശങ്ങൾ
∙ പ്രധാനമായും കുടിവെള്ളവും ശുചിമുറിയും

∙ വൈദ്യസഹായവും കൂട്ടണം

∙ തിരക്കു കൂടുമ്പോൾ കൂട്ടം തെറ്റാനുള്ള സഹാചര്യം

∙കൂടുതൽ ആയതിനാൽ അനൗൺസ്മെന്റ് സൗകര്യം വർധിപ്പിക്കണം.

∙ ദർശനവും നെയ്യഭിഷേകവും കഴിഞ്ഞ തീർഥാടകരെ തിരികെയിറക്കാനുള്ള സംവിധാനം ഒരുക്കണം.

∙ ശുചീകരണ തൊഴിലാളികളുടെ എണ്ണം കൂട്ടണം.

English Summary:

The faults in the arrangements in the areas from halting to Sannidhanam and unresolved issues are affects the pilgrims In Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com