ADVERTISEMENT

കേരളത്തിൽ ലക്ഷക്കണക്കിനാളുകളുടെ ആലംബവും പ്രതീക്ഷയും ആത്മവിശ്വാസവുമാണ് സർക്കാർ ആശുപത്രികൾ. എന്നാൽ, കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ആരോഗ്യസംവിധാനത്തെ ഗ്രസിച്ചിരിക്കുന്ന രോഗത്തിന്റെ ഗുരുതരാവസ്‌ഥ വെളിപ്പെടുത്തുന്ന സാഹചര്യമാണു പല ആശുപത്രികളിലുമുള്ളത്. 

നമ്മുടെ പെ‍ാതുജനാരോഗ്യമേഖലയുടെ ഇപ്പോഴത്തെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നു പറയാൻ അധികം സംശയിക്കേണ്ട ആവശ്യമില്ല. ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കണമെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പിഎച്ച്സി) മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സർക്കാർ ആശുപത്രികളെല്ലാം അടിസ്ഥാനസൗകര്യങ്ങൾ കൊണ്ടും ആധുനിക ചികിത്സാ സൗകര്യങ്ങൾ കൊണ്ടും സുസജ്ജമാകണ്ടേതുണ്ട്. എന്നാൽ, ഇതാണോ യാഥാർഥ്യം? 

സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാർ പല കാരണങ്ങൾകെ‍ാണ്ടും നട്ടം തിരിയുന്ന അവസ്ഥ ആരോഗ്യകേരളത്തെ ലജ്ജിപ്പിക്കുന്നു. ഒരു ഒപി ടിക്കറ്റിന്റെ ചെലവിൽ ചികിത്സ എന്ന ഭാരം പൂർണമായും ഇറക്കിവയ്ക്കാൻ അവർക്കു കഴിഞ്ഞിരുന്ന പല സർക്കാർ ആശുപത്രികളും െഎസിയുവിലാണിപ്പോൾ. നമ്മുടെ മെഡിക്കൽ കോളജുകളും ജില്ലാ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമെല്ലാം എന്നാണ് സാധാരണക്കാർക്കു പൂർണമായും ആശ്രയമേകുക?

പകർച്ചപ്പനിയടക്കം പലവിധ രോഗങ്ങളുമായി സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ദിവസംതോറും പെരുകുന്നു. അതേസമയം, ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കുറവു മൂലം വലയുകയാണ് ആശുപത്രികൾ., അത്യാധുനിക ഉപകരണങ്ങൾ വാങ്ങാനുള്ള പദ്ധതികൾ സാമ്പത്തികപ്രതിസന്ധി മൂലം മുടങ്ങുന്നുമുണ്ട്.

ആരോഗ്യപ്രവർത്തകരുടെ കുറവ് നമ്മുടെ സർക്കാർ ആശുപത്രികളെ വല്ലാതെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട്. 1000 പേർക്ക് ഒരു ഡോക്ടർ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം. സംസ്ഥാനത്ത് 535 രോഗികൾക്ക് ഒരു ഡോക്ടറുണ്ടെന്നാണു സർക്കാർ പറയുന്നത്. ഏകദേശം 80,000 ഡോക്ടർമാർ സംസ്ഥാനത്ത് പ്രാക്ടിസ് ചെയ്യുന്നുണ്ടെങ്കിലും സർക്കാർ ആശുപത്രികളിൽ ആകെയുള്ളത് ഇതിന്റെ 8 ശതമാനം മാത്രം – 6164 ഡോക്ടർമാർ. സ്റ്റാഫ് പാറ്റേൺ പുതുക്കാത്തതിനാൽ സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്സുമാരില്ല എന്നതും ഇതോടെ‍ാപ്പം ചേർത്തുവയ്ക്കാം. 20,000 നഴ്സുമാർ വേണ്ടിടത്ത് നിലവിലുള്ളത് 12,000 പേർ മാത്രം.

പ്രധാന സർക്കാർ ആശുപത്രികളിൽ പ്രതിദിനം എത്തുന്നത് രണ്ടായിരത്തോളം രോഗികളാണ്. ഒരു ഒപി ഡോക്ടർക്ക് ഒരു രോഗിക്കായി നൽകാനാകുന്ന സമയം 2 മിനിറ്റിൽ താഴെമാത്രം. ആശുപത്രികളുടെ പ്രവർത്തനസമയം, ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫിസർമാരുടെ ഉത്തരവാദിത്തങ്ങൾ‍ തുടങ്ങിയവ പഠിക്കാൻ കമ്മിറ്റി രൂപീകരിച്ച് ഉത്തരവായത് കഴിഞ്ഞ മാസമാദ്യമാണ്. രോഗികൾക്കു കൃത്യമായ പരിചരണം ലഭിക്കാൻ ശാസ്ത്രീയമായി സ്റ്റാഫ് പാറ്റേൺ പുതുക്കണം. എന്നാൽ, താൽക്കാലിക നിയമനം നടത്തി തടിതപ്പാനാണു സർക്കാർ ശ്രമിക്കുന്നത്. 

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തെത്തുടർന്ന്, ആശുപത്രികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങളിൽ പലതും എങ്ങുമെത്തിയിട്ടുമില്ല. ഇതിനിടെ, ആശുപത്രി സംരക്ഷണബിൽ പാസാക്കിക്കഴിഞ്ഞുവെന്നുമാത്രം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ചു പൊലീസ് നൽകിയ റിപ്പോർട്ടിലും നടപടിയില്ല. ഇപ്പോഴും ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർ കയ്യേറ്റം ചെയ്യപ്പെടുന്നുണ്ട്. ആദ്യഘട്ടമായി, മെഡിക്കൽ‍ കോളജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും വനിതാ – ശിശു ആശുപത്രികളിലും പൊലീസ് ഔട്പോസ്റ്റ് സ്ഥാപിക്കുമെന്നു സർക്കാർ അറിയിച്ചിരുന്നെങ്കിലും ഈ ദിശയിൽ അധികമെ‍ാന്നും മുന്നോട്ടുപോയിട്ടില്ല.

േകരളം കടുത്ത ആരോഗ്യഭീഷണികൾ നേരിടുന്ന ഈ വേളയിൽ നമ്മുടെ സർക്കാർ ആശുപത്രികൾ െഎസിയുവിൽ ആയിക്കൂടാ. പെ‍ാതുജനാരോഗ്യ മേഖലയിൽ സർക്കാർ മുഖ്യശ്രദ്ധ നൽകുകതന്നെവേണം.

English Summary:

Editorial about government hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com